അജ്ഞാത കോളുകള്‍ സൂക്ഷിക്കുക!; പണം നഷ്ടപ്പെടാം: മുന്നറിയിപ്പ്

അജ്ഞാത കോളുകള്‍ സൂക്ഷിക്കുക!; പണം നഷ്ടപ്പെടാം: മുന്നറിയിപ്പ്

ഓരോ ദിവസം കഴിയുന്തോറും പുതിയ തട്ടിപ്പുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഓരോ നീക്കവും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകളില്‍ ഒന്നാണ് കോള്‍ മെര്‍ജിങ് തട്ടിപ്പ്.

കോള്‍ മെര്‍ജിങ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ തട്ടിയെടുക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒടിപി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഒടിപി വഴി ബാങ്ക് അക്കൗണ്ടുകളിലേക്കോ മറ്റ് സുരക്ഷിത പ്ലാറ്റ്ഫോമുകളിലേക്കോ അനധികൃതമായി ആക്സസ് നേടിയാണ് കോള്‍ മെര്‍ജിങ് തട്ടിപ്പ് നടക്കുന്നത്.

തട്ടിപ്പ് രീതി എങ്ങനെ?

ആദ്യം അപ്രതീക്ഷിതമായി കോള്‍ വരും. മ്യൂച്ചല്‍ ഫ്രണ്ടില്‍ നിന്നോ മറ്റൊരു വിശ്വസനീയമായ ഉറവിടത്തില്‍ നിന്നോ താങ്കളുടെ നമ്പര്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാരന്‍ ഫോണ്‍ വിളിക്കുക.

ഉടന്‍ തന്നെ കോള്‍ മെര്‍ജ് ചെയ്യാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും.

കോള്‍ മെര്‍ജിങ് കഴിഞ്ഞാല്‍ ഉപഭോക്താവ് അറിയാതെ തന്നെ, ഉപഭോക്താവിന്റെ ബാങ്കില്‍ നിന്നുള്ള ഒരു ഓട്ടോമേറ്റഡ് ഒടിപി വെരിഫിക്കേഷന്‍ കോളുമായി കണക്റ്റ് ആവുന്നു.

സ്ഥിരീകരണത്തിന് ആവശ്യമാണെന്ന് പറഞ്ഞ് ഒടിപി പങ്കിടാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. ഒടിപി പങ്കിടുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്ന തരത്തിലാണ് തട്ടിപ്പ്

സ്വയം എങ്ങനെ രക്ഷപ്പെടാം?

അജ്ഞാതരായ ആളുകളുമായി കോളുകള്‍ ഒരിക്കലും മെര്‍ജ് ചെയ്യരുത്. പരിചയമില്ലാത്ത ആരെങ്കിലും കോളുകള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍, ഉടന്‍ നിരസിക്കുക. ഒരിക്കലും അറിയാത്ത ആളുമായി ഒടിപി അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കിടരുത്.

ആരെങ്കിലും ബാങ്കില്‍ നിന്നാണെന്ന് അവകാശപ്പെട്ടാല്‍ അവരുടെ ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഉപയോഗിച്ച് ബാങ്കിലേക്ക് നേരിട്ട് വിളിക്കുക.

കോളുകളിലൂടെ ബാങ്കുകള്‍ ഒരിക്കലും ഒടിപി ആവശ്യപ്പെടില്ല എന്ന കാര്യം ഓര്‍ക്കുക. ഫോണ്‍ കോളിലൂടെ ഒടിപി ആവശ്യപ്പെടുന്നത് തട്ടിപ്പ് ആണെന്ന് തിരിച്ചറിയുക

അപ്രതീക്ഷിതമായി ഒടിപി ലഭിക്കുകയാണെങ്കില്‍, ഉടന്‍ തന്നെ 1930 (ദേശീയ സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈന്‍) എന്ന നമ്പറില്‍ വിളിച്ചും ബാങ്കിനെ വിളിച്ചും വിവരം കൈമാറുക.

ചോര്‍ന്ന ഡാറ്റാബേസുകളില്‍ നിന്നോ സോഷ്യല്‍ മീഡിയയില്‍ നിന്നോ ഫിഷിംഗ് ശ്രമങ്ങള്‍ വഴിയോ ആകാം തട്ടിപ്പുകാര്‍ പലപ്പോഴും നമ്പറുകള്‍ നേടുന്നത്. കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഓണ്‍ലൈനില്‍ പങ്കിടുമ്പോള്‍ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. വിളിക്കുന്നയാളുടെ ഐഡന്റിറ്റിയില്‍ ഉറപ്പുണ്ടെങ്കില്‍ മാത്രം കോളുകള്‍ മെര്‍ജ് ചെയ്യുക. സംശയമുണ്ടെങ്കില്‍, കോള്‍ അവസാനിപ്പിച്ച് സ്വതന്ത്രമായി പരിശോധിക്കുക.

ബുംറയെ സിക്‌സര്‍ തൂക്കി ബിഷ്‌ണോയിയുടെ ആഘോഷം, മൈതാനത്ത് ചിരിപൊട്ടി

ബുംറയെ സിക്‌സര്‍ തൂക്കി ബിഷ്‌ണോയിയുടെ ആഘോഷം, മൈതാനത്ത് ചിരിപൊട്ടി

മുംബൈ: മുംബൈ – ലഖ്‌നൗ പോരാട്ടത്തില്‍ ബുംറയെ സിക്‌സര്‍ പറത്തിയ രവി ബിഷ്‌ണോയിയുടെ ആഘോഷം വൈറല്‍. ലക്‌നൗവിന്റെ മറുപടി ബാറ്റിങ്ങില്‍ പതിനെട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു ബിഷ്‌ണോയിയുടെ സിക്‌സ്. ലോങ് ഓണിനു മുകളിലൂടെ ബുംറയുടെ പന്ത് ഗാലറിയിലെത്തിച്ച ബിഷ്‌ണോയയുടെ ആഹ്ലാദ പ്രടകടനം മൈതാനത്തും ചിരി പടര്‍ത്തി.

ലഖ്‌നൗവിന് ജയിക്കാന്‍ 12 പന്തില്‍ 61 റണ്‍സ് ആവശ്യമായ ഘട്ടത്തിലാണ് വാലറ്റക്കാരന്റെ ബാറ്റില്‍ നിന്ന് സിക്‌സ് പിറന്നത്. അപ്രതീക്ഷിതമായ ഷോട്ട് തന്നെയായിരുന്നു. പന്ത് ഗാലറിയിലേക്ക് വീണതോടെ ഡഗ് ഔട്ടിലിരുന്ന സഹതാരങ്ങളും ഞെട്ടി. ബുംറയെ നോക്കിയായിരുന്നു താരത്തിന്റെ ആഘോഷം. ബിഷ്‌ണോയിയുടെ പ്രകടനം കണ്ട് ബുംറയും ചിരിച്ചു.

മത്സരത്തില്‍ സ്‌പെഷലിസ്റ്റ് ബാറ്ററായ ഋഷഭ് പന്തിനേക്കാള്‍ മികച്ച ബാറ്റിങ് പ്രകടനമായിരുന്നു രവി ബിഷ്‌ണോയിയുടേത്.രണ്ടു പന്തുകള്‍ നേരിട്ട ഋഷഭ് പന്ത് നാലു റണ്‍സ് മാത്രമെടുത്തു പുറത്തായപ്പോള്‍, രവി ബിഷ്‌ണോയി 14 പന്തില്‍ 13 റണ്‍സെടുത്തു. മത്സരത്തില്‍ 54 റണ്‍സ് വിജയമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. മുംബൈ ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 20 ഓവറില്‍ 161 റണ്‍സെടുത്തു പുറത്തായി.

ചന്ദ്രഗിരി ട്രെഡ്ജർ മുതലപ്പൊഴി അഴിമുഖ ചാലിലെത്തിച്ചു : മണൽ നീക്കം ഉടനാരംഭിക്കും

ചന്ദ്രഗിരി ട്രെഡ്ജർ മുതലപ്പൊഴി അഴിമുഖ ചാലിലെത്തിച്ചു : മണൽ നീക്കം ഉടനാരംഭിക്കും

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മണൽ നീക്കത്തിനായി കണ്ണൂർ അഴീക്കലിൽ നിന്നെത്തിച്ച ശേഷികൂടിയ ചന്ദ്രഗിരി ഡ്രജർ മുതലപ്പൊഴി അഴിമുഖ ചാലിൽ എത്തിച്ചു.

വെള്ളിയാഴ്ച മുതലപ്പൊഴിയിലെത്തിച്ച് കടലിൽ തുടർന്ന ഡ്രജറിനെ മൂന്ന് ബോട്ടുകളുടെ സഹായത്തോടെയാണ് പൊഴിമുഖത്തേക്ക് കയറ്റിയത്. ഡ്രജർ പൊഴിക്കുള്ളിലേക്ക് കയറ്റുന്നതിനിടെ തൊഴിലാളിക്ക് പരിക്കേറ്റു. വേലിയേറ്റ സമയം കൂടി കണക്കിലെടുത്ത് ഇന്നലെ രാവിലെ പത്തിനൊന്ന് മണിയോടെയാണ് ഡ്രജറിനെ പൊഴിക്കുള്ളിലേക്ക് കയറ്റിയത്.

കായലിൽ നിന്നുള്ള ഒഴുക്ക് ശക്തമായതിനാൽ ഡ്രജർ രണ്ടുദിവസം മുതലപൊഴി കടലിൽ നങ്കൂരമിട്ടിരുന്നു. മൂന്ന് ബോട്ടുകളുടെ സഹായത്തോടെയാണ് കയർ കെട്ടിവലിച്ചാണ് ഡ്രജറിനെ പൊഴിയിലേക്ക് പ്രവേശിപ്പിച്ചത്. കയർ കെട്ടുന്നതിനിടെയുണ്ടായ തിരമാലയിൽപ്പെട്ട് കടലിൽ വീണ് തൊഴിലാളിക്ക് പരിക്കേറ്റു. പെരുമാതുറ സ്വദേശി ഷഹീറിനാണ് പരിക്കേറ്റത്.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. തുറമുഖത്ത് മണലടിഞ്ഞ് മത്സ്യബന്ധനം രണ്ടാഴ്ചയായി തടസ്സപ്പെട്ടിരുന്നു. പൊഴിമുറച്ചാണ് ഡ്രജറിനെ അകത്തേക്ക് പ്രവേശിപ്പിച്ചത്. പൊഴി മുറിച്ചതോടെ താങ്ങുവല വള്ളങ്ങൾ ഉൾപ്പെടെ പൊഴിമുഖം വഴി മത്സ്യബന്ധനത്തിന് പോയി തുടങ്ങി. കട്ടർ സെക്ഷൻ ഡ്രജറായ ചന്ദ്രഗിരിക്ക് മണൽ, ചരൽ, ചെറിയ പാറ കഷ്ണങ്ങൾ അടക്കം നീക്കം ചെയ്യാനാകും. കൂടാതേ 10 മീറ്റർ വരെ ആഴത്തിലും മണിക്കൂറിൽ 400 ക്യൂബിക് മീറ്റർ മണൽ ചന്ദ്രഗിരിക്ക് നീക്കം ചെയ്യാൻ കഴിയും. ഡ്രജറിന്റെ മണൽ നീക്കം ആരംഭിക്കണമെങ്കിൽ ക്രെയിൻ ഉപയോഗിച്ച് സോയിൽ പൈപ്പുകൾ യോജിപ്പിക്കേണ്ട പ്രവർത്തികളാണ് പ്രധാനമായും ഇനി പൂർത്തിയാക്കേണ്ടത്. ഇതിന് കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വേണ്ടിവരും എന്നാണ് അധികൃതർ നൽകുന്ന വിവരം. ഡ്രജർ പ്രവർത്തനക്ഷമമായാൽ രണ്ട് ഷിഫ്റ്റുകളിലായി മുഴുവൻ സമയവും വിനിയോഗിച്ച് മണൽ നീക്കം ചെയ്യും. കുഴിച്ചെടുക്കുന്ന മണൽ തീരശോഷണമുള്ള താഴമ്പള്ളി ഭാഗത്ത് നിക്ഷേപിക്കും. നിലവിൽ മുതലപ്പൊഴിയിലുള്ള മിനി ഡ്രജർ ഉപയോഗിച്ചും മണൽ നീക്കം തുടരും. മത്സ്യബന്ധനത്തിന് തടസ്സമില്ലാതെ മണൽ നീക്കം നടത്താണ് തീരുമാനം

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍

ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃതീയ. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയതൃതീയ. അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. ഇത്തവണ ഏപ്രില്‍ 30നാണ് അക്ഷയതൃതീയ.

അക്ഷയതൃതീയ എന്നാല്‍ സ്വര്‍ണം വാങ്ങാന്‍ ഏറ്റവും ഉത്തമമായ ദിവസം എന്ന് കരുതുന്നവരാണ് ഭൂരിഭാഗം ആളുകളും.അന്നേ ദിവസം സ്വര്‍ണം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് നല്ലതാണ്. അവ ചുവടെ:

വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍ മറക്കരുത്. വാങ്ങലിന്റെ മൂല്യവും ആധികാരികതയും ഉറപ്പുവരുത്താന്‍ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. 99.99% പ്ലസ് പരിശുദ്ധി ഉറപ്പുവരുത്തണം.

അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍ നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക. വ്യാജമോ ഗുണനിലവാരം കുറഞ്ഞതോ ആയ സ്വര്‍ണം വാങ്ങുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

മേക്കിംഗ് ചാര്‍ജുകള്‍ എന്നത് സ്വര്‍ണ്ണം ആഭരണങ്ങളാക്കുന്നതിന് വേണ്ടി വരുന്ന ചെലവുകളാണ്. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ ഉണ്ടായിരിക്കാം. അതിനാല്‍ നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഒന്നിലധികം ഉറവിടങ്ങളില്‍ നിന്നുള്ള വിലകള്‍ താരതമ്യം ചെയ്യുന്നത് നല്ലതാണ്.

പരിശുദ്ധിയും ആധികാരികതയും സൂചിപ്പിക്കാന്‍ സഹായിക്കുന്ന ഹാള്‍മാര്‍ക്ക് പരിശോധിക്കുന്നതും നല്ലതാണ്. വാങ്ങുന്ന സ്വര്‍ണം ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹാള്‍മാര്‍ക്കിംഗ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കേഷന്‍ പരിശോധിക്കുക. സ്വര്‍ണ്ണ ഉല്‍പ്പന്നങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ അവയുടെ ആധികാരികതയും ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ഉറപ്പാക്കുന്നു എന്ന് വിപണി വിദഗ്ധര്‍ പറയുന്നു

സ്വര്‍ണം വാങ്ങുന്നതിന് മുമ്പ് ഒരു ബജറ്റ് നിശ്ചയിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും വേണം. ആളുകള്‍ അക്ഷയ തൃതീയയെ സ്വര്‍ണ്ണം വാങ്ങുന്നതിനുള്ള ശുഭകരമായ ദിവസമായി കണക്കാക്കുമ്പോള്‍, ഈ ദിവസം അമിതമായി ചെലവഴിക്കാതിരിക്കേണ്ടത് പ്രധാനമാണ്.

റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ ലഹരി പരിശോധന; ഏഴു ഗ്രാം കഞ്ചാവ് പിടിച്ചു

റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ ലഹരി പരിശോധന; ഏഴു ഗ്രാം കഞ്ചാവ് പിടിച്ചു

കൊച്ചി: റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ ഫ്‌ലാറ്റില്‍ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

സിനിമ മേഖലയിലുള്ളവരില്‍ നിരവധിപ്പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ അടക്കം പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. ഫ്‌ലാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നു എന്ന് ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ ഏഴ് ഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. പരിശോധന സമയത്ത് ഫ്‌ലാറ്റില്‍ ഒമ്പത് പേരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തില്‍ ശ്രദ്ധേയനാണ് റാപ്പര്‍ വേടന്‍. റാപ്പര്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.