പ്രേമരാജൻ അന്തരിച്ചു

പ്രേമരാജൻ അന്തരിച്ചു

ആറ്റിങ്ങൽ തോട്ടവാരം സജിത ഭവനിൽ പ്രേമരാജൻ മരണപ്പെട്ടു. സജീവ കോൺഗ്രസ്സ് പ്രവർത്തകയും മഹിളാ കോൺഗ്രസ്സ് ഭാരവാഹിയുമായ മഹേശ്വരിയുടെ സഹോദരൻ ആണ്.

ശശി തരൂര്‍ സൂപ്പര്‍ ബിജെപിക്കാരനാകാന്‍ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്

ശശി തരൂര്‍ സൂപ്പര്‍ ബിജെപിക്കാരനാകാന്‍ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്

മുംബൈ: ശശി തരൂര്‍ സൂപ്പര്‍ ബിജെപിക്കാരനെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ്. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രംഗത്തു വന്നത്. തരൂരിന് വിശ്വസ്തത കോണ്‍ഗ്രസിനോടാണോ ബിജെപിയോടാണോ എന്നും അദ്ദേഹം ചോദിച്ചു.

തരൂര്‍ ഒരു സൂപ്പര്‍ ബിജെപിക്കാരനാകാന്‍ ശ്രമിക്കുകയാണോയെന്നും ഉദിത് രാജ് ചോദിച്ചു. അദ്ദേഹം ‘ബിജെപിയുടെ വക്താവ്’ ആയി മാറിയോ?. 9/11 ആക്രമണത്തിന് ശേഷം അമേരിക്കയില്‍ ഏത് ഭീകരാക്രമണമാണ് നടന്നത്? പാക് അധിനിവേശ കശ്മീരിനെക്കുറിച്ചുള്ള ബിജെപി സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ച് തരൂര്‍ ചോദ്യം ഉന്നയിക്കണമെന്നും ഉദിത് രാജ് ആവശ്യപ്പെട്ടു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും, എന്നാല്‍ അതല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. തീര്‍ച്ചയായും കുറ്റമറ്റ ഇന്റലിജന്‍സ് സംവിധാനം എന്ന ഒന്നില്ല. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതേപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന് പകരം, ശക്തമായ നടപടികളാണ് ഇപ്പോല്‍ വേണ്ടതെന്നും തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഹമാസ് ആക്രമണത്തില്‍ ഇസ്രയേലിനുണ്ടായ ഇന്റലിജന്‍സ് വീഴ്ച ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു തരൂരിന്റെ വിശദീകരണം. പഹല്‍ഗാം ആക്രമണത്തിന് കാരണം ഗുരുതര ഇന്റലിജന്‍സ്, സുരക്ഷാ വീഴ്ചകളാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ വിമര്‍ശനം കടുപ്പിക്കുമ്പോഴാണ്, ശശി തരൂര്‍ വേറിട്ട നിലപാട് പ്രകടിപ്പിച്ചത്. തരൂരിന്റെ നിലപാടിനെ ബിജെപി നേതാവ് പി കെ കൃഷ്ണദാസ് അടക്കം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 700 പോയിന്റ് മുന്നേറി, റിലയന്‍സില്‍ റാലി; കരുത്താര്‍ജ്ജിച്ച് രൂപ

കുതിച്ചുയര്‍ന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 700 പോയിന്റ് മുന്നേറി, റിലയന്‍സില്‍ റാലി; കരുത്താര്‍ജ്ജിച്ച് രൂപ

മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റ് മുന്നേറി. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. വീണ്ടും 80,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ തൊടാന്‍ ഒരുങ്ങുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,250ന് മുകളിലാണ്.

ആഭ്യന്തര വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്കും ബ്ലൂചിപ്പ് കമ്പനിയായ റിലയന്‍സിന്റെ റാലിയുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇതിന് പുറമേ ആഗോളവിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തേകി. റിലയന്‍സ് മാത്രം മൂന്ന് ശതമാനമാണ് മുന്നേറിയത്. മാര്‍ച്ച് പാദത്തില്‍ ലാഭത്തില്‍ 2.4 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതാണ് റിലയന്‍സിന്റെ റാലിക്ക് കാരണം.

മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ആന്റ്ടി, എന്‍ടിപിസി എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഓഹരികള്‍. മൊത്തത്തിലുള്ള നേട്ടത്തിനിടെയും എച്ച്‌സിഎല്‍, ടെക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി. അതിനിടെ രൂപ വീണ്ടും കരുത്താര്‍ജിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 12 പൈസയുടെ നേട്ടത്തോടെ 85.29 എന്ന നിലയിലാണ് രൂപ. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഭൗമ രാഷ്ട്രീയ അസ്ഥിരത കണക്കിലെടുത്ത് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാനുള്ള പ്രവണത നിലനില്‍ക്കുന്നതായും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

‘സ്റ്റാര്‍ കേരളം’, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ കേരളത്തില്‍

‘സ്റ്റാര്‍ കേരളം’, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ കേരളത്തില്‍

തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ കേരളത്തില്‍. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പുതിയ കണക്കുകളിലാണ് കേരളത്തിന്റെ മുന്നേറ്റം. 2019 മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കണക്കുകളാണ് കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തുവിട്ടത്. പഞ്ചനക്ഷത്ര ഹോട്ടലിന് പുറമെ 4 സ്റ്റാര്‍, 3 സ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണത്തിലും കേരളം മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്തുണ്ട്.

വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പിന് ഒരുങ്ങുന്ന കേരളത്തിന് കൂടുതല്‍ അനുകൂലമായ സാഹചര്യം ഒരുക്കുന്നതാണ് പുതിയ കണക്കുകള്‍. വിനോദ സഞ്ചാരികള്‍ക്ക് ഉന്നത നിലവാരമുള്ള താമസ സൗകര്യം ഒരുക്കുക വഴി ടൂറിസം മേഖലയില്‍ മുന്നേറ്റം സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. വ്യവസായിക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയേക്കാള്‍ മുന്നിലാണ് കേരളം എന്നതും ശ്രദ്ധേയമാണ്.

കേരളത്തില്‍ ആകെ 94 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഫോല്‍ സ്റ്റാര്‍ ഹോട്ടലുകള്‍ 420 എണ്ണവും 607 ത്രീസ്റ്റാര്‍ ഹോട്ടലുകളും ആണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 86 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉണ്ട്. എന്നാല്‍ ഫോര്‍സ്റ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണം യഥാക്രമം 36, 69 എന്നിങ്ങനെയാണ്. മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തില്‍ ഫൈവ് സ്റ്റാര്‍ 76 ഉം ഫോര്‍ സ്റ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ യഥാക്രമം 61 ഉം 120ഉം മാത്രമാണ്.

ഗോവ, കര്‍ണാടക, തലസ്ഥാന നഗരമായ ഡല്‍ഹി എന്നിവയാണ് പട്ടികയില്‍ പീന്നീടുള്ള സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ കണക്കുകളില്‍ ഏറെ പിന്നിലാണ് ഈ സംസ്ഥാനങ്ങള്‍. ഇത് സംസ്ഥാനത്തെ ഹോട്ടല്‍ ബിസിനസ് മേഖലയ്ക്ക് പുത്തനുണര്‍വ് പ്രകടമാക്കുന്നതാണ് ഈ കണക്കുകള്‍.

കേരളത്തില്‍ ബാര്‍ ലൈസന്‍സ് നല്‍കണം എങ്കില്‍ ഹോട്ടലുകള്‍ക്ക് ത്രീ സ്റ്റാര്‍ പദവി വേണമെന്നാണ് നിബന്ധന. ഇതും ഹോട്ടലുകളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മദ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം ബാര്‍ ലൈസന്‍സ് പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ ഫോര്‍ സാറ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ വലിയ തുക മുടക്കി ഫൈവ് സ്റ്റാറിലേക്ക് മാറേണ്ടി വന്നു. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ ഫോര്‍സ്റ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് അനുവദിച്ചു.

നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ച്ചയായ നാലാംദിനം; തിരിച്ചടിച്ച് ഇന്ത്യ

നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ച്ചയായ നാലാംദിനം; തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. പൂഞ്ചിലും കുപ്വാരയിലുമാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പ്രകോപനം ഒന്നുമില്ലാതെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ ബിഎസ്എഫ് തിരിച്ചടിച്ചു.

ഏറ്റുമുട്ടലില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന് ശേഷം തുടര്‍ച്ചയായി നാലാമത്തെ തവണയാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാകുന്നത്.

കഴിഞ്ഞ ദിവസവും പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. റാംപുര്‍, തുഗ്മാരി സെക്ടറുകളിലാണ് ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായി പാകിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രത പുലര്‍ത്തുകയാണ്.