ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും ഇന്ന് ചോദ്യം ചെയ്യും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും ഇന്ന് ചോദ്യം ചെയ്യും

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമ നടന്മാരായ ശ്രീനാഥ് ഭാസിയെയും, ഷൈന്‍ ടോം ചാക്കോ എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എക്‌സൈസ് വിളിപ്പിച്ചത്. ഇതേ കേസില്‍ കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യുക.

ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്‌സൈസിന് നല്‍കിയ മൊഴി. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്‌സൈസ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ഇരുവരും ഹാജരാകുമെന്നാണ് അന്വേഷണസംഘത്തെ അറിയിച്ചത്.

നിലവില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. നടന്‍മാര്‍ ഉള്‍പ്പടെ ഉള്ളവരെ കേസില്‍ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ ഇതിനു ശേഷമാകും തീരുമാനമെടുക്കുക. തസ്ലിമയുടെ ഫോണില്‍ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇരു താരങ്ങളുമായുള്ള സൂചനകള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്‌സ്ആപ്പ് ചാറ്റുകളും കോളുകളും സംബന്ധിച്ച് വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്.

കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതിന് പിന്നാലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍ ആയപ്പോള്‍ മാത്രവുമല്ല തസ്ലിമ അറിയാമെന്ന് ഷൈന്‍ പൊലീസിനോട് പറഞ്ഞിരുന്നു. മോഡല്‍ ആയ സൗമ്യയുമായി തസ്ലീമയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ട്. ഇത് ലഹരി ഇടപാടുമായിബന്ധപ്പെട്ട് ആണോ എന്നാണ് പരിശോധിക്കുന്നത്

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍, 72,000ല്‍ താഴെ; ആറുദിവസത്തിനിടെ കുറഞ്ഞത് 2800 രൂപ

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍, 72,000ല്‍ താഴെ; ആറുദിവസത്തിനിടെ കുറഞ്ഞത് 2800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 520 രൂപ കുറഞ്ഞതോടെ സ്വര്‍ണവില 72,000ല്‍ താഴെ എത്തി. നിലവില്‍ 71,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 8940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം മുതല്‍ വില കുറഞ്ഞത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. ആറുദിവസത്തിനിടെ 2800 രൂപയാണ് കുറഞ്ഞത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

ആറ്റിങ്ങൽ മനോമോഹന വിലാസം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ  സാജു അസ്സീസിന് തുക കൈമാറി

ആറ്റിങ്ങൽ മനോമോഹന വിലാസം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സാജു അസ്സീസിന് തുക കൈമാറി

ആറ്റിങ്ങൽ മനോമോഹന വിലാസം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹൃദയ സംബന്ധമായും വൃക്കകൾ തകരാറിലുമായ സാജു അസ്സീസിന് 35,000 രൂപ കൈമാറി. അസോസിയേഷൻ സെക്രട്ടറി പ്രിയ സാബു, വൈസ് പ്രസിഡന്റ് മുകുന്ദൻ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.

സഹായിക്കാൻ സുമനസ്സുള്ളവർക്ക് താഴെ കാണുന്ന നമ്പറിൽ തുക അയക്കാം
മൊബൈൽ നമ്പർ: 9744851532

കാര്‍ മറിഞ്ഞു; പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു; യുവാവ് അറസ്റ്റില്‍

കാര്‍ മറിഞ്ഞു; പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു; യുവാവ് അറസ്റ്റില്‍

തൊടുപുഴ: ആലടിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്നു ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. മദ്യലഹരിയിലായിരുന്ന സുരേഷ് അപകടം ഉണ്ടാകുന്നതിനു മുന്‍പ് വാഹനത്തില്‍നിന്നു ചാടുകയായിരുന്നു.

ശനിയാഴ്ച രാത്രി ഇടുക്കി ഉപ്പുതറയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെയാണു കാറില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് നവീനയെ ആശുപത്രിയില്‍ എത്തിച്ചത്.

ഭാര്യയെ അപായപ്പെടുത്തുന്നതിനായി സുരേഷ് മനഃപൂര്‍വം അപകടമുണ്ടാക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ മദ്യ ലഹരിയിലുള്ള ഇയാളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അപകടത്തില്‍പ്പെട്ട സ്ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിനായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് ഉപ്പുതറ പൊലീസ് പറഞ്ഞു.

തിരുവനന്തപുരത്ത് കോളറ മരണം

തിരുവനന്തപുരത്ത് കോളറ മരണം

തിരുവനന്തപുരം: കവടിയാറില്‍ കോളറ ബാധിച്ച് 63കാരന്‍ മരിച്ചു. ഏഴ് ദിവസം മുന്‍പായിരുന്നു മരണം. ആരോഗ്യവകുപ്പ് അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഏപ്രില്‍ 20വരെയുള്ള ദിവസങ്ങളില്‍ ഇയാള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി, വയറിളക്കം, ഛര്‍ദ്ദി എന്നിവയെ തുടര്‍ന്നാണ് തുടര്‍ന്നാണ് 63കാരനായ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. മരണാനന്തരം നടത്തിയ പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.

ഏപ്രില്‍ 20ാം തീയതിയാണ് കവടിയാര്‍ മുട്ടട സ്വദേശി ചികിത്സയിലിരിക്കെ മരിച്ചത്. ഇയാളുടെ മരണം കോളറ ബാധിച്ചാണെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.