by Midhun HP News | Apr 11, 2025 | Latest News, കേരളം
തൃശൂര്‍: മാളയ്ക്ക് സമീപം കുഴൂരില്‍ പ്രകൃതി വിരുദ്ധ ബന്ധത്തിന് എതിര്‍ത്തതിനെ തുടര്‍ന്ന് ആറു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ്. കുട്ടിക്കാലത്ത് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിന് പ്രതി ബോസ്റ്റല്‍ സ്‌കൂളില്‍ കിടന്നിട്ടുണ്ടെന്ന് റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയുമായുള്ള പ്രകൃതി വിരുദ്ധ ബന്ധത്തിന് കുട്ടി എതിര്‍ത്തു. ഇക്കാര്യം അമ്മയോട് പറയുമെന്ന് കുട്ടി പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ച് ബലമായി കുളത്തിലേക്ക് തള്ളിയിട്ടാണ് പ്രതി കൊലപാതകം നടത്തിയതെന്നും റൂറല്‍ എസ്പി വ്യക്തമാക്കി.
‘കുട്ടിയുടെ വീടിന്റെ അടുത്താണ് സംഭവം നടന്നത്. പ്രതി കസ്റ്റഡിയിലുണ്ട്. 22 വയസുള്ള ആളാണ്. ഇയാളുടെ വീടും തൊട്ടടുത്താണ്. കുട്ടികള്‍ എല്ലാം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഈ കുട്ടിയെ വിളിച്ച് ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് ഇയാള്‍ കൂട്ടിക്കൊണ്ടുപോയി. കുട്ടിയോട് മോശമായി പെരുമാറി. കുട്ടി എതിര്‍ത്തു. അമ്മയോട് പറയുമെന്ന് പറഞ്ഞു. എന്നാല്‍ ആയിക്കോട്ടെ എന്ന് പറഞ്ഞ് കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ച് ബലമായിട്ട് കുളത്തിലിട്ടാണ് കുട്ടിയെ പ്രതി കൊന്നത്.’- റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു.
‘സംഭവം നടന്ന് അഞ്ചുമിനിറ്റിനകം പൊലീസ് സ്ഥലത്തെത്തി. ഇയാളും തിരച്ചിലിന് ഉണ്ടായിരുന്നു. മൃതദേഹം കിട്ടിയ ഭാഗത്തല്ല ഇയാള്‍ തിരച്ചില്‍ നടത്തിയത്. പ്രദേശം വിശാലമായ പാടമാണ്. ഇയാള്‍ മറ്റുള്ളവരെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് നടത്തിയത്. പൊലീസിനെയും മറ്റുള്ളവരെയും വഴിതെറ്റിച്ച് മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകാനാണ് ഇയാള്‍ ശ്രമിച്ചത്. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ ഞങ്ങള്‍ക്ക് അപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നു. ഇയാളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. ഒടുവില്‍ ഒരു സിസിടിവി ദൃശ്യം ലഭിച്ചു. കുട്ടിയും ഇയാളും നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. പിന്നീട് ഇയാളെ വിശദമായി ചോദ്യം ചെയ്തു. തുടക്കത്തില്‍ ഇയാള്‍ കുറ്റഃസമ്മതം നടത്തിയില്ല. കുട്ടി എന്റെ കൂടെ ഉണ്ടായിരുന്നു എന്ന കാര്യം സമ്മതിച്ചെങ്കിലും കുട്ടി പിന്നീട് പോയി എന്നാണ് ഇയാള്‍ പറഞ്ഞത്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കുട്ടിക്കാലത്ത് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിന് ഇയാള്‍ ബോസ്റ്റല്‍ സ്‌കൂളില്‍ കിടന്നിട്ടുണ്ട്.’- റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു.
കഴിഞ്ഞദിവസം വൈകീട്ട് 6.45 മുതലാണ് കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അയല്‍വാസി കൂടിയായ ജോജോ പിടിയിലായത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുട്ടി കുളത്തിലുള്ളതായി ഇയാള്‍ സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ഏബലാണ് മരിച്ചത്. വീടിനടുത്തുള്ള കുളത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
by Midhun HP News | Apr 11, 2025 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂരില്‍ അമ്മയെയും രണ്ടു മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ നഗരത്തിനടുത്തെ അഴിക്കോട് മീന്‍ കുന്നില്‍ ആണ് സംഭവം. മീന്‍കുന്ന് മമ്പറം പീടികയ്ക്ക് സമീപം മഠത്തിന്‍ ഹൗസില്‍ ഭാമ (45) മക്കളായ ശിവനന്ദ് (15) അശ്വന്ത് (10) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വളപട്ടണം പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വളപട്ടണം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മക്കളെ കിണറ്റില്‍ എറിഞ്ഞതിനു ശേഷം അമ്മയും കിണറ്റില്‍ ചാടിയതാണെന്നാണ് സൂചന. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവരെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാവിലെ അയല്‍വാസികളാണ് കിണറ്റില്‍ മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. എഎസ്പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
by Midhun HP News | Apr 11, 2025 | Latest News, ദേശീയ വാർത്ത
അഞ്ച് വര്‍ഷം മുൻപ് കൊല്ലപ്പെട്ട ഭാര്യ കാമുകനൊപ്പം തട്ടുകടയിലിരുന്ന് ചായ കുടിക്കുന്നു. കൊലക്കേസില്‍ ഭര്‍ത്താവ് ജയിലില്‍ കഴിഞ്ഞത് മൂന്ന് വര്‍ഷം, നിരപരാധിത്വം തെളിയിച്ചത് ജാമ്യത്തിലിറങ്ങി മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍.
ഭാര്യ മല്ലികയെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് കരഞ്ഞുപറഞ്ഞിട്ടും പൊലീസ് കേട്ടില്ല. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് വർഷത്തിലേറെ ജയിലില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ സുരേഷ് തീരുമാനിച്ചു. ഭാര്യയെ കണ്ടെത്തി തന്‍റെ നിരപരാധിത്വം തെളിയിക്കണം. ഒടുവില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് സുരേഷ് ഭാര്യയെ കണ്ടെത്തി -കുടകിലെ മടിക്കേരിയില്‍ കാമുകനൊപ്പം തട്ടുകടയിലിരുന്ന് ചായ കുടിക്കുകയായിരുന്നു മല്ലിക.
20 വർഷം മുൻപായിരുന്നു സുരേഷിന്‍റെയും മല്ലികയുടെയും വിവാഹം. ഇവർക്ക് 18 വയസുള്ള മകനും 15കാരി മകളുമുണ്ട്. 2020ലാണ് പെട്ടെന്നൊരു ദിവസം മല്ലികയെ കാണാതായത്. എങ്ങും തിരഞ്ഞ് കണ്ടെത്താതായതോടെ സുരേഷ് മടിക്കേരി പൊലീസില്‍ പരാതി നല്‍കി. മല്ലികക്കായി പൊലീസ് അന്വേഷണം തുടരുന്നതിനിടെ മൈസൂരു ജില്ലയിലെ ബെട്ടാദപുരയില്‍ കാവേരി നദീതീരത്തുനിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിച്ചു. ഈ അസ്ഥികൂടം മല്ലികയുടേതാണെന്ന് സ്ഥാപിക്കാനായിരുന്നു പൊലീസിന് താല്‍പര്യം. കുശാല്‍നഗർ പൊലീസ് സുരേഷിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അസ്ഥികൂടം മല്ലികയുടേതാണെന്ന് പൊലീസ് സുരേഷിനെ കൊണ്ട് നിർബന്ധിപ്പിച്ച് സമ്മതിപ്പിച്ചു. മല്ലികയെ കൊലപ്പെടുത്തിയതാണെന്ന കുറ്റം ചുമത്തി 2021 ജൂണില്‍ സുരേഷിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന വിവരം സുരേഷിന് നേരത്തെ അറിയാമായിരുന്നു. എന്നാല്‍, ഭാര്യയെ കാണാതായിട്ടും, കൊലക്കേസില്‍ താൻ അറസ്റ്റിലായിട്ടും ഇക്കാര്യം പുറത്ത് പറയാൻ സുരേഷ് തയാറായില്ല. സുരേഷ് അറസ്റ്റിലാവുമ്പോൾ മകൻ കൃഷ്ണ
പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. മകള്‍ കീർത്തി ഏഴാംക്ലാസിലും. സുരേഷ് അറ സ്റ്റിലായതോടെ കുടുംബത്തിന്‍റെ വരുമാനം നിലച്ചു. ഇതോടെ മകൻ കൃഷ്ണക്ക് പഠനം നിർത്തി കുടുംബത്തിനും പെങ്ങളുടെ പഠനത്തിനും ആവശ്യമായ വരുമാനം കണ്ടെത്തേണ്ടിവന്നു.
‘അമ്മ മരിച്ചോ ജീവനോടെയുണ്ടോ എന്നത് ഞങ്ങളെ ബാധിച്ച കാര്യമായിരുന്നില്ല. ഞങ്ങളുടെ അച്ഛൻ നിരപരാധിയാണ് എന്ന് മാത്രം അറിയാമായിരുന്നു. അച്ഛൻ പുറത്തുവരാനായി പ്രാർഥിച്ചിരുന്നു. അച്ഛൻ ജയിലില്‍ നിന്ന് ഇറങ്ങി. ഇനി എനിക്ക് പഠനം തുടരണം. പത്താം ക്ലാസ് പരീക്ഷ എഴുതണം’ -കൃഷ്ണ പറഞ്ഞു.
മല്ലികയെ കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ സുരേഷിന് 2023 സെപ്റ്റംബറില്‍ ജാമ്യം ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപ കെട്ടിവെച്ചാലായിരുന്നു ജാമ്യം ലഭിക്കുക. എന്നാല്‍, ഈ തുക കണ്ടെത്താൻ കുടുംബത്തിന് കഴിഞ്ഞില്ല. ഒരു വർഷത്തിന് ശേഷം 2024 സെപ്റ്റംബറിലാണ് കുടുംബം ലക്ഷം രൂപ കെട്ടിവെച്ച് സുരേഷിനെ ജാമ്യത്തിലിറക്കിയത്.
ജാമ്യത്തിലിറങ്ങിയത് മുതല്‍ സുരേഷ് ഭാര്യയെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിയാവുന്ന സുരേഷ്, അവർ എവിടെയെങ്കിലും ജീവിക്കുന്നുണ്ടാകുമെന്നും, കണ്ടെത്തി നിരപരാധിത്വം തെളിയിക്കണമെന്നുമുള്ള തീരുമാന ത്തിലായിരുന്നു. മല്ലികക്കായി സുരേഷും സുഹൃത്തുക്കളും പല സ്ഥലങ്ങളിലും തിരഞ്ഞു.
തെക്കൻ കുടകിലെ ഷെട്ടിഗേരി മേഖലയില്‍ മല്ലികയുണ്ടെന്ന വിവരം ഇവർക്ക് ലഭിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ഒടുവില്‍ ഇവർ മല്ലികയെ കണ്ടെത്തി. മടിക്കേരിയിലെ ഒരു തട്ടുകടയില്‍ കാമുകനൊപ്പമിരുന്ന് ചായ കുടിക്കുകയായി രുന്നു മല്ലിക. ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച മല്ലിക കാമുകനായ ഗണേഷ് എന്നയാള്‍ക്കൊപ്പം മടിക്കേരിയില്‍ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തില്‍ താമസിക്കുകയായിരുന്നു. മല്ലിക ജീവനോടെയുണ്ട് എന്നതിന് തെളിവായി സുരേഷിന്‍റെ കൂട്ടുകാർ ഇവരുടെ ദൃശ്യങ്ങള്‍ പകർ ത്തി.
താൻ ‘കൊലപ്പെടുത്തിയ’ ഭാര്യ മല്ലികയെ താൻ ജീവനോടെ കണ്ടെത്തിയ കാര്യം സുരേഷ് പൊലീസിനെ അറിയിച്ചു. കേസ് വീണ്ടും അന്വേഷിക്കണമെന്നും തന്നെ കുറ്റമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ ഹരജിയും ഫയല്‍ ചെയ്തു. തെളിവായി കോടതിയില്‍ മല്ലികയെ കണ്ടെത്തിയ ദൃശ്യങ്ങള്‍ ഹാജരാക്കി. തുടർന്ന് പൊലീസ് മല്ലികയെ കസ്റ്റഡിയിലെടുക്കുകയും കോടതി സുരേഷിനെ കുറ്റമുക്തനാക്കുകയും ചെയ്തു. കാമുകനൊപ്പം ജീവിക്കാൻ വേണ്ടി താൻ ഒളിച്ചോടുകയായിരുന്നെന്ന് മല്ലിക കുറ്റസമ്മതം നടത്തി.
പൊലീസിന്‍റെ അനാസ്ഥയാണ് സുരേഷിന്‍റെ ജയില്‍വാസത്തിന് കാരണമായതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പാണ്ഡു പൂജാരി പറഞ്ഞു. കാവേരിയില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മല്ലികയുടേതാണെന്ന് വരുത്താനുള്ള വ്യഗ്രതയായിരുന്നു പൊലീസിന്. സുരേഷിനെ കൊണ്ട് നിർബന്ധിച്ച് കുറ്റസമ്മത മൊഴിയില്‍ ഒപ്പുവെപ്പിക്കുകയും ചെയ്തു. ഡി.എൻ.എ റിപ്പോർട്ട് പോലും നോക്കാതെ പൊലീസ് തിരക്കിട്ട് കുറ്റപത്രം നല്‍കി സുരേഷിനെ ജയിലിലടക്കുകയായിരുന്നെന്നും അഭിഭാഷകൻ പറഞ്ഞു.
by Midhun HP News | Apr 11, 2025 | Latest News, കേരളം
പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു.
2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.
അടൂരില്‍നിന്നും പന്തളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ആക്രമണം. പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന് കരുതിക്കൂട്ടി ശ്രമിക്കുകയായിരുന്നു. അക്രമം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 19 വയസായിരുന്നു പ്രായം. യാത്രാ റൂട്ട് മാറ്റി ആറന്മുളയിലെ ആളൊഴിഞ്ഞ ഗ്രൗണ്ടിലെത്തിച്ചു പീഡിപ്പിച്ചു എന്നതാണ് കേസ്. കോവിഡ് മൂലം അവശയായിരുന്ന പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി. കേസിനാവശ്യമായ തെളിവുകള്‍ മൊബൈല്‍ ഫോണിലൂടെ ശേഖരിച്ചാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
by Midhun HP News | Apr 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മലയാള സിനിമയിലെ സ്റ്റണ്ട് കോര്‍ഡിനേറ്ററുടെ ഹോട്ടല്‍ മുറിയില്‍ നിന്നും കഞ്ചാവ് പിടികൂടി. സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ മഹേശ്വരന്റെ മുറിയില്‍ നിന്നാണ് 16 ഗ്രാം കഞ്ചാവ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തത്.
മലയാള സിനിമാ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് മയക്കുമരുന്ന് വില്‍പ്പനക്കാരന്‍ എത്തിയിരുന്നതായി എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് ഹോട്ടലിലെ സിനിമാ പ്രവര്‍ത്തകരുടെ മുറികളില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെടുക്കുന്നത്.
മഹേശ്വരന്റെ മുറിയില്‍ നിന്ന് ഒരു ഡിക്ഷണറിയും ഒരു പുസ്തകവും കണ്ടെത്തി. സൂക്ഷ്മപരിശോധനയില്‍ നിഘണ്ടു യഥാര്‍ത്ഥത്തില്‍ ഒരു പുസ്തകം പോലെ തോന്നിക്കുന്ന ഒരു പെട്ടിയാണെന്നും അതിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയാണെന്നും കണ്ടെത്തി. സംഭവത്തില്‍ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഡിക്ഷണറിയുടെ പുറംചട്ടയുള്ളതും താക്കോൽ കൊണ്ട് തുറക്കാവുന്നതുമായ പെട്ടിയുടെ ഉള്ളിലെ അറയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും സിനിമ സെറ്റുകളിലേക്ക് ലഹരി വസ്തുക്കൾ എത്തിച്ചുകൊടുക്കുന്ന റാക്കറ്റിലെ പ്രധാനികളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
Recent Comments