മുനമ്പത്ത് ആഹ്ലാദ പ്രകടനം; പടക്കം പൊട്ടിച്ചും ജയ് വിളിച്ചും സമരസമിതി

മുനമ്പത്ത് ആഹ്ലാദ പ്രകടനം; പടക്കം പൊട്ടിച്ചും ജയ് വിളിച്ചും സമരസമിതി

കൊച്ചി: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കിയതിന് പിന്നാലെ മുനമ്പത്ത് ആഹ്ലാദ പ്രകടനം. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളികളോടെയും ആഹ്ലാദപ്രകടനം നടത്തിയ സമരക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ജയ് വിളിച്ചു.

നിയമഭേദഗതിയെ എതിര്‍ത്ത കേരളത്തിലെ എംപിമാരെ സമരക്കാര്‍ വിമര്‍ശിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് നന്ദി അറിയിച്ചു. റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നത് വരെ സമരം തുടരുമെന്നും മുനമ്പം സമര സമിതി അറിയിച്ചു.

വഖഫ് ബില്ലില്‍ 12 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഇന്നു പുലര്‍ച്ചെ 1.10ഓടെ ആണ് രാജ്യസഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. 128 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 എംപിമാര്‍ എതിര്‍ത്തു. ബില്‍ ഇന്നലെ ലോക്‌സഭയും അംഗീകരിച്ചിരുന്നു. പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ ബില്‍ അംഗീകാരത്തിനായി ഇന്ന് രാഷ്ട്രപതി ഭവന് കൈമാറും. പുതിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും. 1995 ലെ വഖഫ് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിച്ചത്.

ഇന്നും ചർച്ച നടത്താൻ സർക്കാർ; ആശമാർ എത്തുമോ എന്നതിൽ വ്യക്തതയില്ല

ഇന്നും ചർച്ച നടത്താൻ സർക്കാർ; ആശമാർ എത്തുമോ എന്നതിൽ വ്യക്തതയില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും. ഇന്നലെ നടന്ന മന്ത്രിതല ചർച്ചകളുടെ തുടർച്ചയായി ഇന്നും ചർച്ച നടക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചെങ്കിലും ആശാപ്രവർത്തകർ ചർച്ചയ്ക്ക് എത്തുമോ എന്നതിൽ വ്യക്തതയില്ല.

വേതന പരിഷ്കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സർക്കാർ നിർദേശം ആശാ പ്രവർത്തകർ ഇന്നലെ തള്ളിയിരുന്നു. ഇതിനിടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കർമാർ നടത്തുന്ന സമരം ഇന്ന് അമ്പത്തിനാലാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം പതിനാറാം ദിവസവും തുടരുകയാണ്. ചർച്ചയിൽ സർക്കാർ നിലപാടിനൊപ്പം നിന്ന ട്രേഡ് യൂണിയനുകളുമായി ഇനി യോജിച്ച സമരത്തിനില്ലെന്ന നിലപാടിലാണ് സമരസമിതി.

ജില്ലാ,സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയി; ബോഡി ബില്‍ഡര്‍ തൂങ്ങി മരിച്ച നിലയില്‍

ജില്ലാ,സംസ്ഥാന തല ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയി; ബോഡി ബില്‍ഡര്‍ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: കൊണ്ടോട്ടി കൊട്ടപ്പുറത്ത് ബോഡി ബില്‍ഡറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയുടെ മകന്‍ യാസിര്‍ അറഫാത്ത് (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലാ, സംസ്ഥാന തലങ്ങളിലെ വിവിധ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയിയാണ് യാസിര്‍. ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.

ചാലക്കുടിയെ ഭീതിയിലാഴ്ത്തിയ പുലിയെ മയക്കുവെടിവെയ്ക്കും

ചാലക്കുടിയെ ഭീതിയിലാഴ്ത്തിയ പുലിയെ മയക്കുവെടിവെയ്ക്കും

തൃശൂര്‍: കഴിഞ്ഞ കുറെ ദിവസങ്ങളായി ചാലക്കുടിയെ വിറപ്പിക്കുന്ന പുലിയെ മയക്കുവെടി വെക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ അടിയന്തരമായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം എടുത്തത്.

ആദ്യം പുലിയുടെ സാന്നിധ്യം എവിടെയാണെന്നുള്ളത് നിരീക്ഷിച്ച് കണ്ടെത്താന്‍ ശ്രമം. ഇതുവരെ 69 കാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി 100 കാമറകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

മയക്കുവെടി വയ്ക്കാനുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ സജ്ജമാണ്. തിരച്ചിലിനുള്ള പ്രത്യേക സംഘം വിപുലീകരിക്കും. പുലി ഉണ്ട് എന്നുള്ളത് തന്നെയാണ് ഇതുവരെയുള്ള നിരീക്ഷണത്തിലും പരിശോധനയിലും വ്യക്തമായത്. കൂടുതല്‍ നിരീക്ഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പരിശോധന കൂടുതല്‍ വ്യാപകമാക്കും. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

പുലിയെ കണ്ടെത്തി കഴിഞ്ഞാല്‍ അതിനെ മയക്കുവെടിവെയ്ക്കാന്‍ തീരുമാനിച്ചതായി തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദൗത്യത്തിനായി മൂന്ന് ഡോക്ടര്‍മാര്‍ സജ്ജമാണ്. എപ്പോഴാണ് തിരച്ചിലിലൂടെ പുലിയെ കണ്ടെത്തുന്നത് അപ്പോള്‍ തന്നെ മയക്കുവെടിവെയ്ക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കൊച്ചിയിൽ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്. സംഭവത്തിന് പിന്നാലെ ഒളിവിലാണ് ഇയാള്‍. മരിച്ച ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി സുകാന്ത് മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നു.

തങ്ങൾ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹാലോചനയും നടത്തിയിരുന്നു. തന്റെ മാതാപിതാക്കൾ യുവതിയുടെ വീട്ടിൽ പോയി സംസാരിക്കുകയും ചെയ്തിരുന്നു. യുവതിയുടെ മരണത്തോടെ താൻ മാനസികമായി തകർന്ന നിലയിലാണെന്നും മുൻകൂർ ജാമ്യാപേക്ഷ സുകാന്ത് പറയുന്നു.

യുവതിയുടെ മാതാപിതാക്കൾ തനിക്കെതിരെ പരാതി നൽകിയതായി അറിഞ്ഞു. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും സുകാന്തിന്‍റെ വാദം. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ ഇന്നലെ കേസില്‍ പ്രതി ചേർത്തിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.

ഇതിന് പിന്നാലെയാണ് സുകാന്ത് ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിടുന്നു. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്‍റെ പരാതി.

എന്നാൽ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ ശാരീരികമായും സാമ്പത്തികമായും മകളെ സുകാന്ത് ചൂഷണം ചെയതതിനുള്ള തെളിവുകള്‍ അച്ഛൻ പൊലിസിന് കൈമാറിയിട്ടുണ്ട്.

പൊലീസിന് മുന്നിൽ ബന്ധുക്കള്‍ തെളിവുകള്‍ നൽകി, സുകാന്ത് അന്വേഷണവുമായ സഹകരിക്കുന്നുമില്ല, ഈ സാഹചര്യത്തിലാണ് പ്രതി ചേർക്കാനുള്ള നീക്കം. പ്രതി ചേർത്താൽ സുകാന്ത് കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്. സുകാന്തിനെതിരെ ഐബിയും ഇതേവരെ വകുപ്പ്തല നടപടിയും സ്വീകരിച്ചിട്ടില്ല. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സുകാന്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.