എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ തിങ്കളാഴ്ച മുതൽ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ​ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്എസ്എൽസി പരീക്ഷ. 26ന് അവസാനിക്കും.

ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതൽ വൈകീട്ട് നാലേകാൽ വരെയാണ്. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയും 26ന് അവസാനിക്കും.

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം നീട്ടി

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം നീട്ടി

തിരുവനന്തപുരം: ഫെബ്രുവരി മാസത്തിലെ റേഷൻ വിതരണം നീട്ടി. ഈ മാസം 3 വരെയാണ് നീട്ടിയത്. മന്ത്രി ജിആർ അനിൽ അണ് ഇക്കാര്യം അറിയിച്ചത്. നാലാം തീയതി മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾക്കു അവധി നൽകും. 5 മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും.

വിദ്വേഷ പരാമര്‍ശ കേസ്: പി സി ജോര്‍ജിന് ജാമ്യം

വിദ്വേഷ പരാമര്‍ശ കേസ്: പി സി ജോര്‍ജിന് ജാമ്യം

കൊച്ചി: ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നലെ വാദം കേട്ട കോടതി വിധി പറയാൻ ഇന്നത്തേക്കു മാറ്റുകയായിരുന്നു. കേസില്‍ റിമാൻഡിലായ ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസില്‍ നേരത്തെ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഈരാറ്റുപേട്ട പൊലീസ് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയായിരുന്നു. എന്നാല്‍ കോടതിയിലെത്തിയാണ് പി സി ജോര്‍ജ് കീഴടങ്ങിയത്. 14 ദിവസത്തെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

74.8 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍

74.8 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മിയാപദവ് സ്വദേശികളായ സയ്യിദ് ഹഫ്രീസ് (25), മുഹമ്മദ് സമീര്‍ എസ് കെ (24) എന്നിവരാണ് പ്രതികള്‍. മയക്കുമരുന്ന് വില്‍ക്കാന്‍ എത്തിയപ്പോള്‍ മീഞ്ചയില്‍ നിന്ന് 74.8 ഗ്രാം എംഡിഎംഎയുമായാണ് ഇവര്‍ പിടിയിലായത്.

കഴിഞ്ഞ കുറെ മാസങ്ങളായി ഇവരുടെ പ്രവര്‍ത്തനം പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇവര്‍ ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. പ്രധാനമായും ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി എത്തിക്കുകയായിരുന്നു ഇവരുടെ രീതി.

കര്‍ണാടക, കേരള സംസ്ഥാനങ്ങളില്‍ ഉടനീളം പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ പ്രധാന ശൃംഖലകള്‍ തകര്‍ക്കുന്നതില്‍ ഇവരുടെ അറസ്റ്റ് ഒരു സുപ്രധാന വഴിത്തിരിവാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. മയക്കുമരുന്നിന്റെ വിതരണത്തിന് ഇവര്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പനയ്‌ക്കെതിരെ സ്വീകരിച്ച കര്‍ശന നടപടിയുടെ ഭാഗമായാണ് അറസ്റ്റ്.

മേഖലയിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് പൊലീസ് മേധാവി ശില്‍പ ഡിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ പദ്ധതിയായ സേഫ് കാസര്‍കോടിന്റെ ഭാഗമായാണ് അറസ്റ്റ്. കാസര്‍കോട് ഡിവൈഎസ്പി സുനില്‍കുമാര്‍ സി കെ, മഞ്ചേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ഗോപി, എഎസ്‌ഐ സദന്‍, സിപിഒമാരായ നിജിന്‍ കുമാര്‍, രജിഷ് കാട്ടാമ്പള്ളി എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

മകന്റെ ഖബറിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് റഹിം

മകന്റെ ഖബറിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് റഹിം

തിരുവനന്തപുരം: ഏറെ സ്‌നേഹിച്ച ഉറ്റവരുടെ ഖബറിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹിം. പാങ്ങോട് ജുമാ മസ്ജിദിലെ ഖബറിസ്ഥാനിലെത്തിയാണ് അബ്ദുറഹിം തന്റെ അരുമ മകനും, ഉമ്മ, ജ്യേഷ്ഠന്‍, ജ്യേഷ്ഠന്റെ ഭാര്യ എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്നവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഇളയമകന്‍ അഫ്‌സാന്റെ ഖബറിന് മുന്നിലെത്തിയ റഹിം പൊട്ടിക്കരഞ്ഞു.

വീഴാന്‍ പോയ റഹിമിനെ ബന്ധുക്കള്‍ താങ്ങിപ്പിടിച്ചു. തുടര്‍ന്ന് കുറച്ചു സമയം ഖബറിന് മുന്നില്‍ അദ്ദേഹം പ്രാര്‍ത്ഥിച്ചു. ബന്ധുക്കളും ഉസ്താദ് അടക്കമുള്ള പുരോഹിതരും പ്രാര്‍ത്ഥനയില്‍ ചേര്‍ന്നു. കൊല്ലപ്പെട്ട ഉമ്മ സല്‍മാ ബിവി താമസിച്ചിരുന്ന വീട്ടിലാണ് റഹീം ബന്ധുക്കള്‍ക്കൊപ്പം എത്തിയത്. ഇവിടെ നിന്നാണ് ഉറ്റവരെ അടക്കിയ ഖബറിന് സമീപത്തേക്ക് എത്തുന്നത്.

നാട്ടിലെത്തിയ അബ്ദു റഹിം ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഭാര്യ ഷെമീനയെ കണ്ടു. മകന്‍ അഫാനെ രക്ഷിക്കുന്ന നിലപാടാണ് റഹീമിനോടും ഷെമിന ആവര്‍ത്തിച്ചത്. കട്ടിലില്‍ നിന്നും വീണു പരിക്കേറ്റതാണെന്നാണ് ഷെമിന റഹീമിനോട് പറഞ്ഞത്. ഇളയമകന്‍ അഫ്‌സാന്‍ എവിടെയെന്ന് ചോദിച്ചു. മൂത്ത മകന്‍ അഫാനെക്കുറിച്ചും ചോദിച്ചു. ആദ്യം ബന്ധുക്കള്‍ക്കൊപ്പവും, പിന്നീട് ഒറ്റയ്ക്കും റഹിം ഭാര്യയ്‌ക്കൊപ്പം കുറച്ച് സമയം ചെലവഴിച്ചു.

അഫ്‌സാന്‍ റഹീമിന്റെ അളിയന്റെ വീട്ടില്‍ ഉണ്ടെന്നാണ് ഷെമീനയോട് ബന്ധുക്കള്‍ പറഞ്ഞിട്ടുള്ളത്. റഹീമിനെ കണ്ടപ്പോള്‍ ഷെമീന തിരിച്ചറിഞ്ഞതായും കയ്യില്‍ പിടിച്ചതായും ഒപ്പമുണ്ടായിരുന്ന ബന്ധു പറഞ്ഞു. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദു റഹീം രാവിലെയാണ് നാട്ടിലെത്തിയത്. ദമ്മാമില്‍നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ രാവിലെ 7.30ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ഇഖാമ പുതുക്കാതെ നിയമപ്രശ്‌നത്തിലും കച്ചവടം തകരാറിലായി സാമ്പത്തിക പ്രതിസന്ധിയിലുമായി ഏഴുവര്‍ഷമായി നാട്ടില്‍ പോകാനാകാതെ കഴിയുന്നതിനിടയിലാണ് ഇടിത്തീയായി ബന്ധുക്കളുടെ കൂട്ടമരണ വാര്‍ത്ത അറിയുന്നത്. ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തകനും ലോകകേരള സഭ അംഗവുമായ നാസ് വക്കമാണ് അബ്ദു റഹീമിന് നാട്ടിലെത്താന്‍ തുണയായത്. നാട്ടിലെത്താന്‍ സഹായിച്ച ഡി കെ മുരളി എംഎല്‍എയുടെ ഓഫീസിലേക്കാണ് വിമാനമിറങ്ങിയ റഹീം ആദ്യം പോയത്. തുടര്‍ന്നാണ് കുടുംബ വീട്ടിലേക്കെത്തിയത്.

കൂട്ടക്കൊല കേസിൽ കുടുംബത്തിന് വൻ സാമ്പത്തിക ബാധ്യത എന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. റഹിമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. റഹിമിന്റെ മാനസിക അവസ്ഥ കൂടി പരിഗണിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന്‍ പറഞ്ഞത്. എന്നാല്‍ 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്നാണ് റഹിമിം വ്യക്തമാക്കിയത്. ബാക്കി തുകയുടെ ബാധ്യത എങ്ങനെ ഉണ്ടായി എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.