വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം

വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം

തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്(PUCC) പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സര്‍വറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാജ്യ വ്യാപകമായി ഈ പ്രശ്‌നം നിലനില്‍ക്കുന്നതായി മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്(PUCC) പോര്‍ട്ടല്‍ ശനിയാഴ്ച മുതലാണ് പ്രവര്‍ത്തനരഹിതമായത്. ഇനിയും 24 മണിക്കൂര്‍ കൂടി പ്രശ്‌നപരിഹാരത്തിനായി ആവശ്യമാണെന്ന് എന്‍ഐസി അറിയിച്ചിട്ടുണ്ട്. സോഫ്റ്റ്വെയറിന്റെ തകരാറുകള്‍ എത്രയും വേഗത്തില്‍ പരിഹരിച്ച് പോര്‍ട്ടല്‍ പ്രവര്‍ത്തനയോഗ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശം ഗതാഗത വകുപ്പിന്റെ സോഫ്റ്റ്വെയറുകള്‍ കൈകാര്യം ചെയ്യുന്ന നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഫെബ്രുവരി 22 മുതല്‍ ഫെബ്രുവരി 27വരെയുള്ള കാലയളവില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേല്‍ പിഴ ചുമത്തുന്നത് ഒഴിവാക്കിയതായും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

ക്രൂരമായി കൊല്ലപ്പെടും മുമ്പുള്ള ഫർസാനയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ക്രൂരമായി കൊല്ലപ്പെടും മുമ്പുള്ള ഫർസാനയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ക്രൂരമായി കൊല്ലപ്പെടും മുമ്പുള്ള ഫർസാനയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വെഞ്ഞാറമൂട്ടിലെ മുക്കുന്നൂരിലെ വീട്ടിൽ നിന്ന് അഫാന്റെ അരികിലേക്ക് ഫർസാന നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഉമ്മയെയും ബന്ധുക്കളെയും ക്രൂരമായി ആക്രമിച്ചതിന് ശേഷം അഫ്നാൻ നേരെ പോയത് ബാറിലേക്കാണ്. ട്യൂഷനെടുക്കാനെന്ന് പറഞ്ഞു, തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് ഫർസാന മുക്കൂന്നൂരിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. പരിസരത്തെ സിസിടിവി ക്യാമറകളിലാണ് കുട ചൂടി നടന്നു പോകുന്ന ഫർസാനയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

പിന്നീട് അഫാനൊപ്പം ബൈക്കിലാണ് പേരുമലയിലെ വീട്ടിലേക്ക് ഫർസാന എത്തുന്നത്. അതേസമയം, ഫർസാനയുടെ വീട്ടിൽ ദയനീയമായ കാഴ്ച്ചകളാണ് കാണുന്നത്. അച്ഛനും അമ്മയും സഹോദരനും തകർന്ന നിലയിലാണ്. എന്താണ് സംഭവിച്ചതെന്നും പോലും ആ കുടുംബത്തിന് ഉൾക്കൊള്ളാനായിട്ടില്ല. രാവിലെ പേരുമലയിലെ വീട്ടിൽ ഉമ്മയെയും, പാങ്ങോടുള്ള വീട്ടിൽ ഉമ്മുമ്മയെയും, എസ് എൻ പുരത്തെ വീട്ടിൽ ബന്ധുക്കളെയും ആക്രമിച്ചതിന് ശേഷമാണ്, അഫാൻ വെഞ്ഞാറമൂടിലെ ബാറിലേക്ക് എത്തിയത്.10 മിനിറ്റോളം ബാറിൽ ഇരുന്ന് മദ്യപിച്ചു. മദ്യക്കുപ്പി വാങ്ങി കയ്യിൽ കരുതി.
ഫർസനയെയും അഫ്സാനെയും കൊന്നതിനു ശേഷം അഫാൻ വീണ്ടും മദ്യപിച്ചതായും പൊലീസ് പറയുന്നു. ഒരു കൂസലുമില്ലാതെയായിരുന്നു അഫാന്റെ പെരുമാറ്റം.

ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന അഫാന്റെ ഉമ്മ ഷമീനയുടെ ആരോഗ്യവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. ഷെമിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചായിരിക്കും മൊഴിയെടുപ്പ്. സംഭവദിവസം നടന്ന കാര്യങ്ങളിലും, അഫാന്റെ സ്വഭാവരീതികളിലും എല്ലാം വ്യക്തത ലഭിക്കണമെങ്കിൽ ഷമീനയുടെമൊഴി നിർണായകമാണ്.

ജയിലില്‍ നിരാഹാരസമരത്തിനൊരുങ്ങി മാവോയിസ്റ്റ് രൂപേഷ്

ജയിലില്‍ നിരാഹാരസമരത്തിനൊരുങ്ങി മാവോയിസ്റ്റ് രൂപേഷ്

കോഴിക്കോട്: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് തന്റെ രണ്ടാമത്തെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി തേടി നിരാഹാരസമരത്തിനൊരുങ്ങുന്നു. മാര്‍ച്ച് രണ്ടുമുതല്‍ നിരാഹാര സമരം ആരംഭിക്കും. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ആര്‍ഇസി വിദ്യാര്‍ഥി രാജന്റെ രക്തസാക്ഷിദിനമായതിനാലാണ് മാര്‍ച്ച് രണ്ട് എന്ന തീയതി തെരഞ്ഞെടുത്തതെന്ന് രൂപേഷിന്റെ ഭാര്യ പിഎ ഷൈന പറഞ്ഞു.

‘ബന്ധിതരുടെ ഓര്‍മകുറിപ്പുകള്‍’ എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ രൂപേഷ് ജയില്‍ അധികൃതരുടെ അനുമതി തേടിയിരുന്നു. എന്നാല്‍ നോവലില്‍ യുഎപിഎ, ജയില്‍ എന്നിവയെ സംബന്ധിച്ചുള്ള പരാമര്‍ശം ഉള്ളതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് അവര്‍ വാക്കാല്‍ അറിയിച്ചെന്നും ഷൈന പറഞ്ഞു. നോവലില്‍ ഇത്തരം പരാമര്‍ശങ്ങളില്ലെന്നും രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ക്കെതിരായ വിമര്‍ശനമാണെന്നും ഷൈന പറഞ്ഞു. നോവലിന്റെ കൈയെഴുത്ത് പ്രതി ചില പ്രമുഖ എഴുത്തുകാര്‍ക്ക് കൈമാറിയതായും ഷൈന പറഞ്ഞു.

2015ല്‍ ജയിലില്‍ ഇരിക്കെയാണ് രൂപേഷ് എംഎ പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ തത്വശാസ്ത്രത്തല്‍ പിജി ചെയ്യകയാണ്. മൊബൈല്‍ റിപ്പയറിങ്, ഓട്ടോമൊബൈല്‍, ബേക്കിങ് എന്നിവയില്‍ ഹ്രസ്വകാല കോഴ്സുകള്‍ പൂര്‍ത്തിയാക്കി. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്, ജയില്‍ റേഡിയോയിലും ഷോര്‍ട്ട് ഫിലിമുകളിലും സജീവമാണെന്നും ഷൈന പറഞ്ഞു. 2013 ല്‍ ഒളിവിലിരിക്കെ രൂപേഷ് എഴുതിയ ആദ്യത്തെ നോവലായ വസന്തത്തിന്റെ പൂമരങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. 2015 മെയ് 4 ന് കോയമ്പത്തൂരില്‍ വെച്ച് ഷൈനയ്ക്കും മറ്റ് മൂന്നുപേര്‍ക്കുമൊപ്പം രൂപേഷും അറസ്റ്റിലായത്. രൂപേഷ് ഒഴികെയുള്ളവരെയെല്ലാം വിട്ടയച്ചു. രൂപേഷിനെതിരെ 43 കേസുകളാണ് ഉള്ളത്.

‘35,000 കരിമീന്‍ കുഞ്ഞുങ്ങളെ തീറ്റ കൊടുത്തു വളര്‍ത്തി, അവയെ മുഴുവന്‍ പിടിച്ചുകൊണ്ടുപോയി; ഒരു രാജ്യത്തും ഈ അവസ്ഥയില്ല’

‘35,000 കരിമീന്‍ കുഞ്ഞുങ്ങളെ തീറ്റ കൊടുത്തു വളര്‍ത്തി, അവയെ മുഴുവന്‍ പിടിച്ചുകൊണ്ടുപോയി; ഒരു രാജ്യത്തും ഈ അവസ്ഥയില്ല’

കൊച്ചി: പൊക്കാളി മേഖലയിലെ പദ്ധതികൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ നാട്ടുകാരുടെ സഹകരണം വേണമെന്ന് നടൻ സലിംകുമാർ. പൊക്കാളി പാടത്ത് മത്സ്യക്കൃഷിയുടെ കാലാവസ്ഥ കഴിയുന്ന ഉടൻ തന്നെ പുറത്തു നിന്നുള്ളവര്‍ വലവീശി മീന്‍ പിടിച്ചുകൊണ്ടു പോകുന്നത് അനീതിയാണ്. സ്വന്തം പാടത്ത് മത്സ്യകർഷകനെക്കാൾ അവകാശം പുറത്തു നിന്നുള്ളവർക്കാണെന്ന അവസ്ഥ മറ്റൊരു രാജ്യത്തും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

താന്‍ അതില്‍ അനുഭവസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായുള്ള 13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും അവയെ തീറ്റ കൊടുത്തു വളര്‍ത്തുകയും ചെയ്തു. എന്നാല്‍ ചിലര്‍ കാലാവധിയുടെ പേരു പറഞ്ഞു രണ്ടിഞ്ചു വലുപ്പമുള്ള കരിമീൻ കുഞ്ഞുങ്ങളെ മുഴുവൻ പിടിച്ചു കൊണ്ടു പോയി. ആ ഭൂമിയിപ്പോള്‍ ദുരന്ത ഭൂമിയാണെന്നും കൃഷി മന്ത്രി പി പ്രസാദിന്റെ സാന്നിധ്യത്തിൽ സലിംകുമാർ പറഞ്ഞു.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പ്രകാരം ‘2025’ എന്ന പേരിൽ കുഴുപ്പിള്ളിയിൽ സംഘടിപ്പിച്ച പൊക്കാളി ഏകദിന ശിൽപശാലയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സലിംകുമാർ.

പൊക്കാളി പോലുള്ള പരമ്പരാഗത വിത്തിനങ്ങളുടെ ഗുണത്തിനും കരുത്തിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അതു മുൻനിർത്തിക്കൊണ്ടുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. ഇത്തരം വിത്തിനങ്ങളെ ഉപേക്ഷിച്ച് മറ്റു വിത്തുകളുടെ പിന്നാലെ പോകുന്ന പ്രവണത കർഷകർ അവസാനിപ്പിക്കണം. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കലക്ടർ എൻ.എസ്.കെ.ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ഷേർളി സഖറിയാസ്, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, പി വി ലാജു തുടങ്ങിയവർ പ്രസംഗിച്ചു.

ആശ വര്‍ക്കര്‍മാരുടെ കലക്ടറേറ്റ് സമരം: ബദൽ മാർച്ചുമായി സിഐടിയു;

ആശ വര്‍ക്കര്‍മാരുടെ കലക്ടറേറ്റ് സമരം: ബദൽ മാർച്ചുമായി സിഐടിയു;

ആലപ്പുഴ: ആലപ്പുഴയില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ച് പൊളിക്കാന്‍ ബദല്‍ മാര്‍ച്ചുമായി സിഐടിയു ആശ യൂണിയന്‍. പാസ്‌പോര്‍ട്ട് ഓഫീസിലേക്കാണ് സിഐടിയു ആശ വര്‍ക്കേഴ്‌സ് യൂണിയന്റെ മാര്‍ച്ച്. ഒരേ സമയമാണ് ഇരു മാര്‍ച്ചുകളും. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ചുവപ്പ്, വെള്ള വസ്ത്രം അണിഞ്ഞെത്താന്‍ സിഐടിയു സംഘടന ആശ യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. പി പി ചിത്തരഞ്ജന്‍ എംഎല്‍എയാണ് സമരം ഉദ്ഘാടനം ചെയ്യുക.

ആലപ്പുഴയില്‍ ആശ വര്‍ക്കര്‍മാര്‍ നാളെ നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് സിഐടിയു നേതാവ് ശബ്ദസന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ആശ വര്‍ക്കര്‍മാരുടെ സിഐടിയു സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശമെത്തിയത്. സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യൂണിയനില്‍ നിന്ന് രാജിവെച്ച് സമരത്തിന് പോകണം. എല്ലാം നേടിത്തന്നത് സിഐടിയു ആണെന്നും ജില്ലാ നേതാവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നു.

ആരെങ്കിലും വിളിച്ചാല്‍ സ്ഥലത്തില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറണമെന്നും സിഐടിയു നേതാവ് നിര്‍ദേശിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ഇരിക്കുന്നത് മുഴുവന്‍ ആശമാരല്ല, തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ ഉണ്ടെന്ന് ശബ്ദ സന്ദേശത്തില്‍ അധിക്ഷേപിക്കുന്നുണ്ട്. ആലപ്പുഴയില്‍ നാളെ ആശ വര്‍ക്കര്‍മാരുടെ കലക്ടറേറ്റ് മാര്‍ച്ച് നടക്കാനിരിക്കെയാണ് സിഐടിയു നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നത്. പ്രതിപക്ഷം പിന്തുണയക്കുന്ന ആശ വര്‍ക്കര്‍മാരുടെ സമരം ഉദ്ഘാടനെ ചെയ്യുന്നത് മുന്‍ എംപി ഡോ. കെ എസ് മനോജാണ്. ആലപ്പുഴയ്ക്ക് പുറമെ, കൊല്ലം, മലപ്പുറം കലക്ടറേറ്റുകളിലേക്കും ആശ വര്‍ക്കര്‍മാര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.