by Midhun HP News | May 4, 2026 | Latest News, കേരളം
തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട സസ്‌പെന്‍സിന് ഇന്ന് അവസാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം എന്ത് വിധിയെഴുതിയെന്ന് ഇന്നറിയാം. വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍ ആരംഭിക്കും.
രാവിലെ 8 മുതല്‍ തപാല്‍ വോട്ടുകളും 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകളും എണ്ണും. സ്‌ട്രോങ് റൂമില്‍നിന്നു തപാല്‍ വോട്ടുകള്‍ ആദ്യം വോട്ടെണ്ണല്‍ ഹാളില്‍ എത്തിച്ച് 50 വീതം കെട്ടുകളാക്കിയാണ് എണ്ണുക.
43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍. ആദ്യ ഫലസൂചനകള്‍ 9 മണിയോടെ അറിയാം. ഓരോ റൗണ്ടും പൂര്‍ത്തിയാകാന്‍ അര മണിക്കൂര്‍ വരെ വേണ്ടിവരാം. വൈകിട്ട് 5 മണിയോടെ മുഴുവന്‍ ഫലവും പുറത്തുവരും. 2.71 കോടി വോട്ടര്‍മാര്‍, 30,495 ബൂത്തുകളിലും അല്ലാതെയും രേഖപ്പെടുത്തിയ വോട്ടാണ് എണ്ണുന്നത്. ഓരോ റൗണ്ടിലുമുള്ള വോട്ടുവിവരങ്ങള്‍ results.eci.gov.in എന്ന പോര്‍ട്ടലിലും ECINET മൊബൈല്‍ ആപ്പിലും കിട്ടും
by Midhun HP News | May 3, 2026 | Latest News, കേരളം
‘പുറത്ത് നല്ല ചൂടാണ്, ധാരാളം വെള്ളം കുടിക്കണം’. നിർജ്ജലീകരണം ഒഴിവാക്കാൻ ഇത് പ്രധാനമാണെങ്കിലും വെള്ളം കുടിക്കുന്നത് അമിതമായാൽ ആരോഗ്യത്തെ അത് വിപരീതമായി ബാധിക്കും. ഒരു നിശ്ചിത അളവിൽ കൂടുതൽ വെള്ളം ഓരേ സമയം ഉള്ളിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ശരീരത്തിലെ അവയവങ്ങൾ കൃത്യമായി പ്രവർത്തിക്കാനും മെറ്റബോളിസം നടക്കാനും ചർമത്തിന്റെയും മുടിയുടെയുമൊക്കെ ആരോഗ്യത്തിനും ശരീരത്തിൽ ജലാംശം കൂടിയേ തീരു. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ അളവിൽ വെള്ളം കുടിച്ചാൽ അത് വൃക്കകൾക്ക് താങ്ങാൻ കഴിയാതെ വരും.
ഒരു മണിക്കൂറിൽ ഏകദേശം 800 മുതൽ 1000 മില്ലി ലിറ്റർ വരെ വെള്ളം മാത്രമേ നമ്മുടെ വൃക്കകൾക്ക് ശുദ്ധീകരിക്കാനാകൂ. ഇത് മറികടക്കുമ്പോൾ വൃക്കകൾക്ക് സമ്മർദം വർധിക്കുകയും ശരീരത്തിലെ ലവണാംശങ്ങളുടെ തുലനാവസ്ഥ തെറ്റുകയും ചെയ്യുന്നു. ഇത് രക്തത്തിലെ സോഡിയത്തിന്റെ അളവു കുറയുന്നതിലേക്ക് നയിക്കുന്നു. ‘ഹൈപ്പോനാട്രീമിയ’ (Hyponatremia) എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
സോഡിയം കുറയുന്നത് കോശങ്ങളിൽ വീക്കം ഉണ്ടാക്കും. തലച്ചോറിലെ കോശങ്ങളിൽ ഇത്തരത്തിൽ വീക്കം സംഭവിക്കുമ്പോൾ അത് സമ്മർദമുണ്ടാക്കുകയും കഠിനമാ തലവേദനയ്ക്ക് വഴിവെയ്ക്കുകയും ചെയ്യുന്നു. പലരും തലവേദന വരുമ്പോൾ നിർജ്ജലീകരണമാണെന്ന് കരുതി വീണ്ടും വെള്ളം കുടിക്കാറുണ്ട്. ഇത് സ്ഥിതി കൂടുതൽ വഷളാക്കും.
നമ്മുടെ ശരീരത്തില്‍ വെള്ളത്തിന്‍റെ അളവ് കൂടുതലാണോ?
തലകറക്കവും തലവേദനയും
മനംപുരട്ടൽ അല്ലെങ്കിൽ ഛർദ്ദി
പേശികളിലെ ബലഹീനതയും വേദനയും
ചിലപ്പോള്‍ ഓർമക്കുറവ് അല്ലെങ്കിൽ ബോധക്ഷയം വരെ സംഭവിക്കാം
എത്ര വെള്ളം കുടിക്കണം എന്നുള്ളത് ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി, ചെയ്യുന്ന ജോലി, ജീവിക്കുന്ന സാഹചര്യവും അനുസരിച്ചിരിക്കും. എന്നിരുന്നാലും, പ്രതിദിനം പുരുഷന്മാർ ഏകദേശം 3.7 ലിറ്റർ വെള്ളം കുടിക്കണം. എന്നാല്‍ സ്ത്രീകളിലേക്ക് വരുമ്പോള്‍ എകദേശം 2.7 ലിറ്റർ മാത്രം വെള്ളം മതി. ഇതിൽ കുടിക്കുന്ന വെള്ളത്തിന് പുറമെ ചായ, കാപ്പി, പാൽ, ജ്യൂസ്, ഭക്ഷണത്തിലൂടെ ലഭിക്കുന്ന ജലാംശം എന്നിവയും ഉൾപ്പെടുന്നു. ശുദ്ധജലം മാത്രമായി ഏകദേശം എട്ട് ഗ്ലാസ് കുടിക്കണമെന്നാണ് പൊതുവായ കണക്ക്.
ഭക്ഷണം
നാരുകൾ അടങ്ങിയ ഭക്ഷണവും പ്രോട്ടീൻ കൂടിയ ഭക്ഷണവും കഴിക്കുമ്പോൾ ദഹനത്തിന് കൂടുതൽ വെള്ളം ആവശ്യമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവർക്ക് അതിൽ നിന്ന് തന്നെ ഒരു പരിധി വരെ ജലാംശം ലഭിക്കാറുണ്ട്.
വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദാഹിക്കുമ്പോൾ മാത്രം കുടിക്കുക
ഒന്നിച്ച് രണ്ട് ലിറ്റർ കുടിക്കുന്നതിനേക്കാൾ നല്ലത്, ഇടവേളകളിൽ ഓരോ ഗ്ലാസ് വീതം കുടിക്കുന്നതാണ്.
മൂത്രം കടുത്ത മഞ്ഞനിറമാണെങ്കിൽ നിങ്ങൾ കൂടുതൽ വെള്ളം കുടിക്കണം. എന്നാൽ തെളിഞ്ഞ വെള്ളം പോലെയാണെങ്കിൽ ശരീരത്തിൽ ആവശ്യത്തിന് വെള്ളമുണ്ടെന്നാണ് അർഥം.
വെറുതെ വെള്ളം മാത്രം കുടിക്കാതെ ഇടയ്ക്ക് ഉപ്പിട്ട നാരങ്ങാവെള്ളമോ കഞ്ഞിവെള്ളമോ കുടിക്കുന്നത് സോഡിയം ബാലൻസ് നിലനിർത്താൻ സഹായിക്കും.

by Midhun HP News | May 3, 2026 | Latest News, കേരളം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് 79.70 ശതമാനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആകെ 58,984 സര്‍വീസ് വോട്ടുകളാണുളളത്. ഒന്നാം തീയതി വരെ 20,028 എണ്ണം തിരികെ വന്നുവെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് ശതമാനം വരാത്തത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് മെയ് 1 വരെയുള്ള ആകെ പോളിങ് ശതമാനത്തിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ തിരികെ വന്നിരിക്കുന്ന പോസ്റ്റല്‍ വോട്ടിന്റെ കണക്ക് ചേര്‍ത്തതാണിത്. അന്തിമ പോളിങ് ശതമാനം പിന്നീട് പ്രഖ്യാപിക്കും.
രാവിലെ എട്ടിന് പോസ്റ്റൽ വോട്ടുകളും 8.30 ഓടെ ഇവിഎമ്മും (ഇലക്ട്രോണിക് വോട്ടിങ് മെഷീൻ) എണ്ണി തുടങ്ങും. കൃത്യമായ കാര്യങ്ങൾ മനസിലാക്കി കൊടുത്തിട്ട് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോവേണ്ടതുള്ളൂ എന്ന് നിർദ്ദേശം കൊടുത്തിട്ടുണ്ട്.
140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പർവൈസർമാരും 5563 കൗണ്ടിങ് അസിസ്റ്റൻഡുമാരും ഉൾപ്പെടെ ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന്റെ ഭാഗമാകുന്നത്. 32,301 പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ക്യൂ ആര്‍ കോഡുള്ള ഐഡി നിര്‍ബന്ധമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മെയ് 6 വരെ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

by Midhun HP News | May 3, 2026 | Latest News, കേരളം
കോഴിക്കോട്: വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ ഇളവ്. നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലാകെ നിരോധനാജ്ഞ നടപ്പാക്കുമെന്നായിരുന്നു ഇന്നലെ കലക്ടര്‍ പ്രഖ്യാപിച്ചിരുന്നത്.
ക്രമസമാധാന നില ഉറപ്പാക്കുന്നതിനും അനാവശ്യമായി ആളുകള്‍ തടിച്ചുകൂടുന്നതും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ നടപ്പിലാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ജില്ലയിലാകെ നിരോധനാജ്ഞ നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിരവധി സംഘടനകള്‍ പ്രതിഷേധമറിയിച്ചിരുന്നു. പിന്നാലെയാണ് ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള കലക്ടറുടെ പ്രഖ്യാപനം.
നിരോധനാജ്ഞയുടെ ഭാഗമായി ജില്ലയില്‍ പടക്ക വില്‍പനക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ ദിനത്തിലെ വിജയാഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ലെങ്കിലും ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

by Midhun HP News | May 3, 2026 | Latest News, കേരളം
തിരുവനന്തപുരം: കണക്കുകൂട്ടലുകളും ഉദ്വേഗവും നിറഞ്ഞ 25 ദിവസത്തെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. കേരളം ആര് ഭരിക്കുമെന്നു നാളെ അറിയാം. നാളെ രാവിലെ 8 മണി മുതൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക.
ജനവിധി അറിയാൻ രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വോട്ടെണ്ണലിനായി 15000 ഉദ്യോഗസ്ഥർ സജ്ജം.
85നു മുകളിൽ സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്നു യുഡിഎഫ് ഉറപ്പിക്കുന്നു. തുടർ ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ചുരുങ്ങിയത് 2 സീറ്റെങ്കിലും നേടുമെന്ന പ്രതീക്ഷയാണ് എൻഡിഎ ക്യാംപിന്.
തരംഗമെങ്കിൽ 100 സീറ്റ് വരെ കിട്ടുമെന്ന കണക്കുകൂട്ടലും യുഡിഎഫിനുണ്ട്. അതില്ലെങ്കിൽ പോലും യുഡിഎഫിനു 80നു മുകളിൽ സീറ്റുറപ്പാണെന്നു അവർ പ്രതീക്ഷിക്കുന്നു. കേരളത്തിൽ യുഡിഎഫിനു മുൻതൂക്കമെന്ന എക്സിറ്റ്പോൾ ഫലങ്ങളും അവരെ ആവേശം കൊള്ളിക്കുന്നു.
എന്നാൽ, എക്സിറ്റ്പോളുകളെ എൽഡിഎഫ് തള്ളുന്നു. തുടരെ മൂന്നാം വട്ടവും അധികാരത്തിൽ വന്ന് ചരിത്രമെഴുതുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. 75 സീറ്റ് വരെ കിട്ടുമെന്നാണ് അവർ കണക്കാക്കുന്നത്.
നേമവും കഴക്കൂട്ടവും ഉറപ്പിക്കുന്ന ബിജെപി ഏതാനും ചില മണ്ഡലങ്ങളിൽ അട്ടിമറി ജയവും പ്രതീക്ഷിക്കുന്നു. പാലക്കാട്, ചാത്തന്നൂർ സീറ്റുകളിലും എൻഡിഎ ജയം പ്രതീക്ഷിക്കുന്നു.
ഫലം എൽഡിഎഫിനും യുഡിഎഫിനും നിർണായകമാണ്. പരാജയമാണെങ്കിൽ ഇന്ത്യയിൽ ഒരിടത്തും ഭരണമില്ലാത്തവരായി എൽഡിഎഫ് മാറും. തുടരെ 10 വർഷം പ്രതിപക്ഷത്തിരുന്ന ശേഷവും ഭരണം പിടിക്കാനായില്ലെങ്കിൽ സംസ്ഥാനത്തെ യുഡിഎഫ് സംവിധാനം തന്നെ ഉലയുന്ന സ്ഥിതിയാണ് മറുഭാഗത്ത്.

Recent Comments