by Midhun HP News | Jun 29, 2026 | Latest News, കേരളം
കേരളത്തില്‍ കെഎസ്ആര്‍ടിസി ബസിലുണ്ടായ മോശം അനുഭവം പങ്കുവെച്ച് തമിഴ്നാട് സ്വദേശിയായ യുവാവ്. തമിഴ്നാട്ടില്‍ കിട്ടിയ മര്യാദ തനിക്ക് കേരളത്തില്‍ കിട്ടിയില്ലെന്നാണ് സാമൂഹിക മാധ്യമത്തില്‍ വിഡിയോ പങ്കിട്ട് യുവാവ് പറയുന്നത്. താനൊരു വെള്ളക്കുപ്പി വാങ്ങാന്‍ പുറത്തിറങ്ങി തിരിച്ച് ബസില്‍ കയറിയപ്പോഴേയ്ക്കും സീറ്റ് നഷ്ടമായെന്നും അവിടെ ഒരു കുടുംബം കയറിയിരുന്നുവെന്നും സീറ്റ് തിരികെ ചോദിച്ചിട്ട് കിട്ടിയില്ലെന്നുമാണ് യുവാവിന്റെ പരാതി.
തന്റെ സീറ്റാണെന്ന് പറഞ്ഞപ്പോള്‍ ആ കുടുംബമോ കണ്ടക്ടറോ മറ്റ് യാത്രക്കാരോ തന്നെ പിന്തുണച്ചില്ലെന്നു മാത്രമല്ല വളരെ മോശമായ രീതിയിലാണ് ആളുകള്‍ പ്രതികരിച്ചതെന്നും യുവാവ് പറയുന്നു. ഇതിനിടെ ചുറ്റും നിന്ന സ്ത്രീകളെല്ലാം യുവാവുമായി തര്‍ക്കിക്കുന്നതും വിഡിയോയില്‍ കാണുന്നുണ്ട്. താന്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്തതാണെന്നാണ് യുവാവ് അവരോട് പറയുന്നത്. എന്നാല്‍ ബുക്ക് ചെയ്ത സീറ്റല്ലല്ലോ എന്നാണ് യാത്രക്കാര്‍ തിരിച്ച് ചോദിക്കുന്നത്.

by Midhun HP News | Jun 29, 2026 | Latest News, കേരളം
തൃശൂര്‍: തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ഥിനി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ജൂബിലി മിഷന് ആശുപത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. കോട്ടയം സ്വദേശിയ സ്നേഹ പൗലോസ് ആണ് മരിച്ചത്. 20 വയസ്സായിരുന്നു.
ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാംനിലയില്‍ നിന്ന് വിദ്യാര്‍ഥിനി താഴേക്ക് ചാടുകായിരുന്നെന്നാണ് വിവരം. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് വിദ്യാര്‍ഥിനിയുടെ വീട്ടുകാര്‍ തൃശൂരിലേക്ക് തിരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനിക്ക് എംബിബിഎസ് കോഴ്സിനോട് താത്പര്യമുണ്ടായിരുന്നില്ലെന്ന് സഹപാഠികള്‍ പറഞ്ഞു. ഇതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

by Midhun HP News | Jun 29, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വന്‍ ലാഭം നേടാം. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില ഇടിഞ്ഞതോടെ റെക്കോര്‍ഡ് വിലയില്‍ നിന്ന് കുത്തനെ ഇടിവുണ്ടായി. ദുബൈയില്‍ തിങ്കളാഴ്ച 24 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 492.75 ദിര്‍ഹത്തില്‍ നിന്ന് 489.25 ദിര്‍ഹമായി കുറഞ്ഞു.
456.25 ദിര്‍ഹമായിരുന്ന 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 453 ദിര്‍ഹത്തിലെത്തി. ഈ മാസം ആദ്യം ജൂണ്‍ 2 ന് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 542.50 ദിര്‍ഹമായിരുന്നു. ദിവസങ്ങള്‍ക്കിടെ 53.25 ദിര്‍ഹത്തിന്റെ വില ഇടിവാണുണ്ടായത്.
22 കാരറ്റ് സ്വര്‍ണത്തിന്റെ വില 502.25 ദിര്‍ഹത്തില്‍ നിന്ന് 49.25 ദിര്‍ഹം കുറഞ്ഞു. ഇപ്പോള്‍ 492 ദിര്‍ഹമാണ് ഗ്രാമിന് വില. ചാര്‍ജുകളും വാറ്റും അടയ്ക്കുന്നതിന് മുമ്പുള്ള വിലയാണിത്. ജൂണ്‍ 1 ന് 24 കാരറ്റ് സ്വര്‍ണ്ണത്തിന് 539.75 ദിര്‍ഹമായിരുന്നു, അടുത്ത ദിവസം 542.50 ദിര്‍ഹമായി ഉയര്‍ന്നു. മാസത്തിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ 22 കാരറ്റ് വില ഗ്രാമിന് 500 ദിര്‍ഹവും കടന്നതിനാല്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളാണ് ദുബായ് വിപണിയിലും പെട്ടെന്നുള്ള ഈ വിലക്കുറവിന് കാരണമായത്.
by Midhun HP News | Jun 29, 2026 | Latest News, കേരളം
കൊച്ചി: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പതാം പ്രതിക്ക് ജാമ്യം കിട്ടാന്‍ കാരണം പബ്ലിക് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നുള്ള വിമര്‍ശനം ഉയരുന്നതിനിടെ പ്രോസിക്യൂട്ടര്‍ ഗീനാ കുമാരിയെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്ത് വന്നിട്ടുള്ളത്. നിരവധി കൊലപാതക കേസുകള്‍ ഉള്‍പ്പെടെ സര്‍ക്കാരിനു വേണ്ടി വാദിച്ചു പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുത്തിട്ടുള്ള വളരെ ടാലന്‍ഡഡ് ആയ അഭിഭാഷകയെ കരിവാരിത്തേക്കാമെന്ന് വിചാരിക്കേണ്ടെന്ന് അഭിഭാഷകയായ അയ്ഷ പി ജമാലിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയപ്പോഴും, അയാളുടെ തന്നെ ജാമ്യം പിന്നീട് പരിഗണിച്ചപ്പോഴും, ആ കോടതിയിലെ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി തന്നെയായിരുന്നു. കോണ്‍ഗ്രസുകാരും, മുസ്ലിം ലീഗുകാരും, ബിജെപിക്കാരും സിപിഐഎംകാരും പ്രതികളായി വരുന്ന കേസുകളില്‍ നീതിക്ക് നിരക്കാത്ത കാര്യങ്ങള്‍ എന്തെങ്കിലും ചെയ്തതായി ഇതുവരെ ഒരു ആരോപണവും ഉയര്‍ന്നിട്ടില്ലെന്നും അയ്ഷ പറയുന്നു. ഒരാള്‍ക്ക് എങ്ങനെ ജാമ്യം നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും അഭിഭാഷക കുറിപ്പില്‍ പറയുന്നു.
ജാമ്യമാണ് നിയമം, ജയില്‍ അപവാദവും, ഇതാണ് ജാമ്യത്തെ സംബന്ധിച്ച സംബന്ധിച്ച ഇന്ത്യന്‍ ക്രിമിനല്‍ വ്യവസ്ഥിതിയിലെ അടിസ്ഥാന ആപ്തവാക്യം. അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതിയെ, ജയിലില്‍ അടയ്ക്കുക എന്നുള്ളതല്ല കോടതിയുടെ ഉത്തരവാദിത്വം. ജയിലില്‍ അടയ്ക്കേണ്ട സാഹചര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥന് സമര്‍പ്പിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടും പ്രോസിക്യൂഷന്റെ വാദവും കേട്ട ശേഷം റിമാന്‍ഡ് ചെയ്യേണ്ട കാരണങ്ങള്‍ എഴുതി വേണം ഒരു ജുഡീഷ്യല്‍ ഓഫീസര്‍ പ്രതിയെ റിമാന്‍ഡ് ചെയ്യാന്‍. സര്‍ക്കാറുകള്‍ മാറുമ്പോള്‍ പ്രോസികുട്ടര്‍മാരെയും മാറ്റും, അത് വളരെ സാധാരണമായി നടപടിയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തിരുവനന്തപുരത്തും അതിനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ഇഡി യെ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന 300 ഓളം പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. അതില്‍ കുറച്ചുപേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ടവരെ, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടും ഉണ്ട്. ഇനി അവര്‍ക്ക് ജാമ്യം കൊടുക്കാമോ എന്നാണ് ചോദ്യം..?
ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇനി കസ്റ്റഡി ആവശ്യമുണ്ടോ എന്നാണ്. ജാമ്യം നിരസിക്കാനുള്ള റിപ്പോര്‍ട്ടില്‍ അത് പോലീസ് വ്യക്തമായി പറഞ്ഞിരിക്കണം. ഇനിയും അയാളെ കസ്റ്റഡിയില്‍ ആവശ്യമുണ്ടോ എന്ന്.
പിന്നെ ആക്രമണത്തിന് ഉപയോഗിച്ച ആയുധം (ഈ കേസില്‍ വടി ആണ് ) കണ്ടെടുത്തിട്ടുണ്ടോ എന്നത്. 27 ദിവസമായി പ്രതി ജയിലില്‍ കിടന്നിട്ടും പോലീസ് ആ വടി കണ്ടെത്തിയിട്ടില്ല.
അടുത്തത് പരിക്കിന്റെ ആഴമാണ്. അത്തരം കാര്യപ്പെട്ട എന്തെങ്കിലും പരിക്ക് ഉള്ളതായി wound certificate ല്‍ പറയുന്നുമില്ല. ആ സമയത്തുള്ള സിസിടിവി ദൃശ്യങ്ങളും, ചാനല്‍ ദൃശ്യങ്ങളും പരിശോധിച്ചാല്‍ കാണുന്നുമില്ല.
പിന്നെ,എന്തിനാണ് ഒരാളെ ജയിലില്‍ ഇടുന്നത്. ജാമ്യം കിട്ടിയ ആള് മുമ്പൊരു കേസില്‍ പോലും പ്രതിയായ വ്യക്തിയല്ല.ഇ ഡി ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ സാധ്യമല്ല.
ജാമ്യപേക്ഷയുടെ ഉത്തരവ് ഇതോടൊപ്പം നല്‍കുന്നുണ്ട് , അതില്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ യാതൊരു പരാമര്‍ശവും ഇല്ല. Custodial interrogation വേണമോ എന്ന ചോദ്യത്തിന് വേണ്ട, എന്നു പറഞ്ഞു. അതാണത്രേ ജാമ്യം കിട്ടാന്‍ കാരണം. പോലീസ് റിപ്പോര്‍ട്ടില്‍ , കസ്റ്റഡിയില്‍ വാങ്ങിയ, ഒരുതവണ അന്വേഷണം നടത്തിയ പ്രതിയെ, ഇനിയും കസ്റ്റഡിയില്‍ ആവശ്യമുണ്ടെങ്കില്‍ പ്രത്യേകം രേഖപ്പെടുത്തണം. അങ്ങനെ രേഖപ്പെടുത്താത്തിടത്തോളം ഒരു പ്രോസിക്യൂട്ടര്‍ക്കും കോടതിയില്‍ custodial interrogation വേണമെന്ന് വെറുതെ പറയാനാകില്ല. സുപ്രധാനമായ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂട്ടറെ നേരിട്ട് കണ്ടും, അല്ലെങ്കില്‍ ഫോണ്‍ ചെയ്തും, ജാമ്യം നിഷേധിക്കേണ്ട സാഹചര്യങ്ങള്‍ വിവരിക്കാറുണ്ട്. ഈ കേസില്‍ അങ്ങനെ ഉണ്ടായിട്ടുണ്ടോ..?, കുറിപ്പില്‍ പറയുന്നു.
by Midhun HP News | Jun 29, 2026 | Latest News, കേരളം
ആലപ്പുഴ: ചരിത്രപ്രസിദ്ധമായ ചമ്പകുളം മൂലം വള്ളംകളി ഇന്ന് നടക്കാനിരിക്കെ, കുട്ടനാട് താലൂക്കിന് ഇന്ന് പ്രാദേശിക അവധി ഇല്ല. നേരത്തെ ഇക്കാര്യം കുട്ടനാട് എംഎല്‍എ റെജി ചെറിയാന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം പരിശോധിച്ചു തീരുമാനിക്കാമെന്നു പറഞ്ഞ മുഖ്യമന്ത്രി, പിന്നാലെ ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന് പറയുകയും ചെയ്തത് ഏറെ വിവാദമായിരുന്നു.
അതേസമയം, പ്രാദേശിക അവധി അനുവദിക്കാത്തതില്‍ കടുത്ത വിഷമമുണ്ടെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന് പറഞ്ഞു. അവധി ലഭിക്കുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അനുമതി കിട്ടാത്തതില്‍ ജനപ്രതിനിധി എന്ന നിലയില്‍ സങ്കടമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് കുട്ടനാടിന്റെ വലിയൊരു ചരിത്രമാണ്. ചെമ്പകശ്ശേരി പള്ളിയില്‍ നിന്ന് ആചാരപ്രകാരം കയറും കൊടിയും ഏറ്റുവാങ്ങി നടത്തുന്ന നാനൂറിലധികം വര്‍ഷത്തെ പാരമ്പര്യമുള്ള വള്ളംകളിയാണിത്. ഇതിന്റെ ചരിത്രം പഠിച്ചാല്‍ കുട്ടനാടിന് മാത്രമല്ല, കേരളത്തിന് മൊത്തം അവധി നല്‍കേണ്ടി വരും. അടുത്ത വര്‍ഷം ശക്തമായി ആവശ്യപ്പെടും. ഈ വര്‍ഷം അവധി ലഭിച്ചില്ലെങ്കിലും വള്ളംകളിയെക്കുറിച്ച് സംസ്ഥാനം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. അതുകൊണ്ട് തന്നെ അടുത്ത വര്‍ഷം ഇതിലും ശക്തമായി കുട്ടനാട്ടുകാര്‍ക്കായി പ്രാദേശിക അവധി ആവശ്യപ്പെടുമെന്നും അത് നല്കാന് സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വള്ളംകളിക്ക് അവധി ചോദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ അനാവശ്യ വിവാദങ്ങളിലും തര്‍ക്കങ്ങളിലും തനിക്ക് വ്യക്തിപരമായി വലിയ വിഷമമുണ്ട്. ഒരു നല്ല കാര്യം ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുന്നത് സങ്കടകരമാണെന്നും റെജി ചെറിയാന് പറഞ്ഞു.
ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന 29നു കുട്ടനാട് താലൂക്കിനു പ്രാദേശിക അവധി അനുവദിക്കണമെന്നു സബ്മിഷന് അവതരിപ്പിച്ച കുട്ടനാട് എംഎല്‍എ റെജി ചെറിയാനു നിയമസഭയില്‍ മുഖ്യമന്ത്രി വിഡി സതീശന് നല്കിയ മറുപടി വിവാദമായിരുന്നു.’പരിശോധിച്ചു തീരുമാനിക്കാ’മെന്നു സബ്മിഷനു മറുപടി പറഞ്ഞ മുഖ്യമന്ത്രി സീറ്റില്‍ ഇരിക്കുന്നതിനിടെ, അടുത്തിരുന്ന മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയോട് ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്നു പറയുന്ന വിഡിയോ ക്ലിപ് പ്രചരിച്ചതോടെയാണു വിവാദമുണ്ടായത്.

Recent Comments