മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. വോട്ടിനിട്ട ബില്ലിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല. 278 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 211 പേര്‍ പ്രതികൂലിച്ച് വോട്ട് ചെയ്തു. 489 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 543 ആണ് ലോക്‌സഭയിലെ അംഗബലം.

കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോക്സഭയില്‍ പാസ്സാകാന്‍ 360 എംപിമാരുടെ പിന്തുണയായിരുന്നു ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. പതിനെട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ബില്‍ ലോക്‌സഭയില്‍ വോട്ടിനിട്ടത്.

2029ലെ ലോക്‌സഭ തിരഞ്ഞെടുപ്പോടെ വനിതാ സംവരണം നടപ്പിലാക്കുന്നതിനായി മൂന്നു ബില്ലുകളാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. 2023-ലെ നാരീശക്തി വന്ദന്‍ അധിനിയമം ഭേദഗതി ചെയ്യുന്നതിനുള്ള ഭരണഘടനാ (131ാം ഭേദഗതി) ബില്ല്, മണ്ഡല പുനര്‍നിര്‍ണ്ണയത്തിനായുള്ള ഡീലിമിറ്റേഷന്‍ ബില്ല്, കേന്ദ്രഭരണ പ്രദേശങ്ങളിലേക്ക് സംവരണം വ്യാപിപ്പിക്കുന്നതിനുള്ള മൂന്നാമത്തെ ബില്ല് എന്നിവയാണ് ആ മൂന്നു ബില്ലുകള്‍. ലോക്‌സഭയിലെ അംഗസംഖ്യ 850-ല്‍ കൂടുതലാകാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നതിനായി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 81 ഭേദഗതി ചെയ്യാനും ഈ ബില്ല് വ്യവസ്ഥ ചെയ്യുന്നു.

വാൽപ്പാറയിൽ വാഹനാപകടം; 8 മലയാളികൾക്ക് ദാരുണാന്ത്യം

വാൽപ്പാറയിൽ വാഹനാപകടം; 8 മലയാളികൾക്ക് ദാരുണാന്ത്യം

പാലക്കാട്: തമിഴ്നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 8 മലയാളികൾ മരിച്ചു. വാഹനത്തിൽ 16 പേരാണുണ്ടായിരുന്നത്. പരിക്കേറ്റ പലരുടേയും നില ​ഗുരുതരമാണ്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും കുടുംബാം​ഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. മരിച്ച എട്ട് പേരിൽ ഏഴും സ്ത്രീകളാണ്. ഒരു പുരുഷനും മരിച്ചിട്ടുണ്ട്.

ടെമ്പോ ട്രാവലർ പതിമൂന്നാം ഹെയർപിന്നിന്റെ കൈവരിയിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. വാഹനം പൂർണമായി തകർന്നിട്ടുണ്ട്.

വാഹനം 13ാം ഹെയർപിൻ വളവിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. പാറക്കെട്ടുകൾക്കിടയിലേക്കാണ് വാഹനം മറിഞ്ഞത്. മൃതദേഹങ്ങൾ പുറത്തെത്തിക്കുന്നത് ദുഷ്കരമാണെന്നു രക്ഷാപ്രവർത്തകർ വ്യക്തമാക്കി. ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. വാൽപ്പാറയിൽ നിന്നു പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴാണ് അപകടമുണ്ടായത്.

‘സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല’

‘സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല’

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് വനിതാ ബില്‍ അല്ലെന്നും, വനിതകളെ ശാക്തീകരിക്കുന്നതായി ഒന്നും ഇതില്‍ ഇല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജാതി സെന്‍സസ് അട്ടിമറിക്കുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമാണിതെന്നും രാഹുല്‍ ആരോപിച്ചു. വനിത സംവരണ ഭേദഗതി ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘ഈ ബില്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണെന്നും, രാഷ്ട്രീയ ലക്ഷ്യത്തിനായി സ്ത്രീകളെ മറയാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു. ഇത് രാജ്യദ്രോഹമാണെന്നും പ്രതിപക്ഷം ഒറ്റെക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ല്‍ അവതരിപ്പിച്ചതാണ് യഥാര്‍ഥ വനിതാ ബില്‍. ഒബിസി- ദളിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കനാണ് മണ്ഡലപുനര്‍നിര്‍ണയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജുഡീഷ്യറി അടക്കം ഒരിടത്തും പിന്നാക്ക സാന്നിധ്യമില്ല. പിന്നാക്ക വിഭാഗത്തെ മറികടന്ന് അധികാരം പിടിക്കാന്‍ നീക്കം. ദക്ഷിണേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.

ബില്ലിന്മേൽ ഇന്നു വൈകുന്നേരം നാലിന് വോട്ടെടുപ്പ് നടക്കുന്നതിനാൽ മുഴുവൻ എംപിമാരും എത്തിയിട്ടുണ്ടെന്നാണ് വിവരം. ഭരണഘടനാ ഭേദഗതി ആയതിനാൽ മൂന്നിൽ 2 ഭൂരിപക്ഷം വേണമെന്നതാണു സർക്കാരിനു മുന്നിലെ വെല്ലുവിളി. നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷത്തുനിന്നു കാര്യമായ പിന്തുണ ലഭിക്കാൻ ഇടയില്ല.

അതേസമയം, മണ്ഡല പുനർനിർണയം നടത്തുമ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭാ സീറ്റുകളുടെ എണ്ണം 50% വീതം വർധിക്കുമെന്നും പ്രാതിനിധ്യം കുറയില്ലെന്നും ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തുനിന്ന് ആരെങ്കിലും പിന്തുണയ്ക്കുമോ എന്നും സർക്കാർ നോക്കുന്നുണ്ട്. രാജ്യസഭയിൽ മാത്രം അംഗങ്ങളുള്ള ബിജെഡി ബില്ലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബിൽ പാസാകാതെ വന്നാൽ അത് പ്രതിപക്ഷത്തിനെതിരെ ശക്തമായ പ്രചാരണായുധമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്നലെ പന്ത്രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ച രാത്രി 1.20നാണ് അവസാനിച്ചത്. രാജ്യസഭയിൽ ബില്ലുകൾ ഇന്ന് അവതരിപ്പിക്കും.

സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ചക്കകൊമ്പൻ; വനംവകുപ്പ് പകർത്തിയ ദൃശ്യങ്ങൾ വൈറൽ

സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ചക്കകൊമ്പൻ; വനംവകുപ്പ് പകർത്തിയ ദൃശ്യങ്ങൾ വൈറൽ

മൂന്നാർ: കാട്ടുകൊമ്പനായ ചക്കക്കൊമ്പൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. വനം വകുപ്പ് വാച്ചർ വിജയകുമാർ പകർത്തിയ ചക്കകൊമ്പന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

301 കോളനി പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ആർആർടി സംഘത്തിന്റെ വാഹനത്തിൽ ഇരുന്നാണ് ദൃശ്യങ്ങൾ പകർത്തിയത്. ശാന്തമായി പ്രദേശത്ത് സഞ്ചരിക്കുന്ന ചക്കകൊമ്പന്റെ ദൃശ്യങ്ങൾ ആളുകൾ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

വനം വകുപ്പ് ഔദ്യോഗികമായി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ഇത് വൈറലായത്. ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.

‘കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കണം’; കൊച്ചി കേന്ദ്രീകരിച്ച് തിരച്ചില്‍ വ്യാപകമാക്കി മധ്യപ്രദേശ് പൊലീസ്

‘കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കണം’; കൊച്ചി കേന്ദ്രീകരിച്ച് തിരച്ചില്‍ വ്യാപകമാക്കി മധ്യപ്രദേശ് പൊലീസ്

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും പങ്കാളിയായ ഫര്‍മാനുമായി തിരച്ചില്‍ വ്യാപിപ്പിച്ച് മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് സംഘമാണ് ഇരുവരെയും കണ്ടെത്താനായി അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കണമെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ ആവശ്യം.

അവസാനമായി ഇരുവരുടേയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത് തൃക്കാക്കര, ബിനാനിപുരം ഭാഗങ്ങളിലാണെന്നാണ് മധ്യപ്രദേശ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് മധ്യപ്രദേശ് പൊലീസ് സംഘം കൊച്ചി കേന്ദ്രീകരിച്ച് തന്നെ തിരച്ചില്‍ നടത്തുന്നത്. പെണ്‍കുട്ടിയെ കണ്ടെത്താനായി കൊച്ചി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

വൈറല്‍ പെണ്‍കുട്ടി കഴിഞ്ഞ ദിവസം സംരക്ഷണം തേടി കൊച്ചി പൊലീസിന് അപേക്ഷ നല്‍കിയിരുന്നു. മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പെണ്‍കുട്ടി സംരക്ഷണം തേടി കൊച്ചി പൊലീസിനെ സമീപിച്ചത്. മധ്യപ്രദേശിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം. തനിക്ക് 18 വയസ്സായിട്ടുണ്ടെന്നും തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് കേരളത്തില്‍നിന്ന് നില്‍ക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. വയസ്സ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് മധ്യപ്രദേശ് പൊലീസ് ഫര്‍മാനെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. ഈ കേസിന്റെ ഭാഗമായാണ് മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയത്. ഫര്‍മാന്റെ സുഹൃത്തിനെയും മധ്യപ്രദേശ് പൊലീസ് അന്വേഷിക്കുന്നുണ്ട്.

നേരത്തേ തിരുവനന്തപുരത്തുവെച്ചാണ് കുംഭമേള വൈറല്‍ പെണ്‍കുട്ടിയും ഫര്‍മാനും വിവാഹിതരായത്. എന്നാല്‍, വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പരാതികളുയര്‍ന്നു. 16 വയസ്സ് മാത്രമാണ് പെണ്‍കുട്ടിയുടെ പ്രായമെന്നും ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നുമായിരുന്നു പരാതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ദേശീയ പട്ടികവര്‍ഗ കമ്മിഷനും കണ്ടെത്തി. തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.