പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി; 11 യുവാക്കൾ പിടിയിൽ

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി; 11 യുവാക്കൾ പിടിയിൽ

ഡൽഹി: പാകിസ്ഥാൻ തീവ്രവാദ സംഘടനകൾക്കായി ചാരപ്രവൃത്തി നടത്തിയ 11 യുവാക്കൾ ഡൽഹി പൊലീസിന്‍റെ പിടിയിൽ. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങൾക്ക് സമീപം സിസിടിവികൾ സ്ഥാപിച്ച് സൈനിക നീക്കത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ സംഘമാണ് പിടിയിലായത്. കപൂർത്തല, ജലന്ധർ, പത്താൻകോട്ട്, പട്യാല, മോഗ, അംബാല, കത്വ, ബിക്കാനീർ, അൽവാർ എന്നിവിടങ്ങളിലാണ് സിസിടിവികൾ കണ്ടെത്തിയത്.

സിസിടിവികൾ സ്ഥാപിച്ചവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാരപ്രവൃത്തി നടത്തിയ യുവാക്കൾ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്‍റെ പിടിയിലായത്. പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് തോക്കടക്കം ആയുധങ്ങളും കണ്ടെത്തി.

വോട്ടിന് നോട്ട് ആരോപണം; ശോഭാ സുരേന്ദ്രന്റെ മൊഴിയെുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടിന് നോട്ട് ആരോപണം; ശോഭാ സുരേന്ദ്രന്റെ മൊഴിയെുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പാലക്കാട്: വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു. പാലക്കാട് റിട്ടേണിങ് ഓഫീസറാണ് ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തത്. പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് സിവി ബാലനും റിട്ടേണിങ് ഓഫീസര്‍ മുന്‍പാകെ മൊഴി നല്‍കി. റിട്ടേണിങ് ഓഫീസറായ ആര്‍ഡിഒ നാളെ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

സുപ്രിംകോടതി അഭിഭാഷകനൊപ്പമാണ് ശോഭാ സുരേന്ദ്രന്‍ മൊഴി നല്‍കാനെത്തിയത്. ആരോപണം ശോഭ പൂര്‍ണമായും നിഷേധിക്കുകയാണ് ചെയ്തത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളുകളുടെ മൊഴിയും ആര്‍ഡിഒ രേഖപ്പെടുത്തും.

കത്ത് തന്റേതെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും: സണ്ണി ജോസഫ്

കത്ത് തന്റേതെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും: സണ്ണി ജോസഫ്

കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ച കത്ത് താനാണ് എഴുതിയതെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമാണെന്ന് വ്യക്തമാക്കിയായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. കത്തിന് പിന്നില്‍ താനാണെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കഴിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാനും തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് ഇരിട്ടിയില്‍ പറഞ്ഞു.

കെ സുധാകരനും താനുമായി ഒരു പ്രശ്നവുമില്ല. തന്റെ പേരിലുള്ള വ്യാജകത്ത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഡിജിപി, ജില്ലാ കളക്ടര്‍ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ ഇത്തരത്തില്‍ ഒരു കത്ത് എഴുതുകയോ, അയയ്ക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തില്‍ കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് തുറന്ന് സമ്മതിക്കാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം തനിക്കുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നത്. ആരാണ് വ്യാജകത്ത് സൃഷ്ടിച്ചതെന്ന് കണ്ടുപിടിക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. തന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരില്‍ വ്യാജകത്ത് ആരാണ് സൃഷ്ടിച്ചതെന്ന് തെളിയിക്കാന്‍ സര്‍ക്കാരും പൊലീസും തയ്യാറാകുന്നില്ലെങ്കില്‍ കോടതിയില്‍ ഏതറ്റംവരെയും പോയി സത്യസന്ധതയും നിരപാരാധിത്വവും തെളിയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഈ വ്യാജകത്തും വടകരയിലെ കാഫിര്‍ സ്്ക്രീന്‍ ഷോര്‍ട്ടിന് തുല്യമാണ്. കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ടിന്റെ അന്വേഷണം എല്‍ഡിഎഫ് പ്രവര്‍ത്തകരിലേക്ക് എത്തിയപ്പോഴാണ് അത് മരവിപ്പിച്ചത്. അതില്‍ യുഡിഎഫ് പ്രവര്‍ത്തകനെ പ്രതിയാക്കാനാണ് ശ്രമിച്ചത്. കോടതിയെ സമീപിച്ചപ്പോള്‍ മാത്രമാണ് നിലച്ച അന്വേഷണം വീണ്ടും നടത്തിയത്. ഒടുവില്‍ കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് അന്വേഷണം എത്തിയത് എല്‍ഡിഎഫിന് ബന്ധമുള്ള സമൂഹമാധ്യമ പേജുകളിലേക്കാണ്. അതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് കൊടുക്കാത്ത സാഹചര്യമാണുണ്ടായതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. അതുപോലെ ഈ വ്യാജകത്തിലെ അന്വേഷണം മാറിയാല്‍ കോടതിയെ സമീപിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

കെ സുധാകരന് കണ്ണൂരില്‍ സീറ്റ് നല്‍കരുതെന്നാണ് പ്രചരിച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ഡലത്തില്‍ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് നല്‍കിയെന്നായിരുന്നു ആരോപണം.

വിദ്യാര്‍ഥി ആത്മഹത്യയില്‍ കേന്ദ്ര സര്‍ക്കാരിന് മൗനം; കണക്കുകള്‍ അവ്യക്തമെന്ന് ജോണ്‍ ബ്രിട്ടാസ്

വിദ്യാര്‍ഥി ആത്മഹത്യയില്‍ കേന്ദ്ര സര്‍ക്കാരിന് മൗനം; കണക്കുകള്‍ അവ്യക്തമെന്ന് ജോണ്‍ ബ്രിട്ടാസ്

ഡല്‍ഹി: രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ആത്മഹത്യയെക്കുറിച്ചുള്ള വിവരങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നതായി ജോണ്‍ ബ്രിട്ടാസ് എംപി. രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ സംബന്ധിച്ച് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാണ് എം പിയുടെ ആക്ഷേപം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോച്ചിങ് സെന്ററുകളിലും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം, സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍, ലിംഗം, ജാതി എന്നിവ തിരിച്ചുള്ള വിവരങ്ങള്‍ ആയിരുന്നു തേടിയത്. എന്നാല്‍, ആത്മഹത്യകളുടെ വര്‍ഷം തിരിച്ചുള്ളതോ, സംസ്ഥാനം തിരിച്ചുള്ളതോ ആയ കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ നല്‍കിയില്ല. പകരം, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകളെ ആശ്രയിക്കാനും നിര്‍ദ്ദേശിച്ചിക്കുന്നു. അതേസമയം, എന്നാല്‍, ഈ വിവരങ്ങള്‍ക്കായി നല്‍കിയ വെബ്‌സൈറ്റ് ലിങ്ക് പരിശോധിക്കുമ്പോള്‍ 2023 വരെയുള്ള വിവരങ്ങള്‍ മാത്രമാണുള്ളത്. ഇതിന് ശേഷം മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കൃത്യമായ ഡാറ്റ ലഭ്യമാക്കാത്തത് ദുരൂഹമാണ്. പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയെക്കുറിച്ചുള്ള വിവരങ്ങളിലും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

കരിയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ഒറ്റപ്പെടല്‍, ചൂഷണം, അതിക്രമങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ട്, മാനസിക വൈകല്യങ്ങള്‍, ലഹരി ഉപയോഗം, ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയ്ക്കുള്ള പ്രധാന കാരണങ്ങളായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതൊഴിവാക്കാന്‍ മനോദര്‍പ്പണ്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൗണ്‍സിലിങ് സംവിധാനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍, ഈ പദ്ധതികളുടെ ഫലപ്രാപ്തി തെളിയിക്കുന്ന ഡാറ്റയും മറുപടിയിലില്ല.

അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളുള്ള ഈ കാലത്ത്, ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ പോലും സര്‍ക്കാറിന് കൃത്യമായി നല്‍കാന്‍ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും സംരക്ഷണവും സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഓരോ വിദ്യാര്‍ത്ഥി ആത്മഹത്യയും ഒരു വ്യവസ്ഥിതിയുടെ പരാജയമാണെന്നും, വിദ്യാര്‍ത്ഥികളുടെ ജീവന് വില നല്‍കണമെന്നും ബ്രിട്ടാസ് പറയുന്നു.

വനിതാ സംവരണം; കേന്ദ്ര നീക്കം രാഷ്ട്രീയ നാടകം, നിര്‍ദേശങ്ങള്‍ സങ്കുചിത ലക്ഷ്യങ്ങളോടെയെന്ന് സിപിഎം

വനിതാ സംവരണം; കേന്ദ്ര നീക്കം രാഷ്ട്രീയ നാടകം, നിര്‍ദേശങ്ങള്‍ സങ്കുചിത ലക്ഷ്യങ്ങളോടെയെന്ന് സിപിഎം

ഡല്‍ഹി: വനിതാ സംവരണ ബില്ലിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകള്‍ ഉറപ്പാക്കുന്ന നിയമ നിര്‍മാണം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടാണ്. സംവരണത്തെ സെന്‍സസുമായും മണ്ഡല പുനര്‍നിര്‍ണ്ണയവുമായും ബന്ധിപ്പിക്കാനുള്ള നീക്കം സ്ത്രീകളുടെ അവകാശം അനിശ്ചിതമായി വൈകിപ്പിക്കുമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

പാര്‍ലമെന്റിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണംകൂട്ടി സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ് പ്രതികരണം. വനിതാ സംവരണത്തിന് സിപിഎം എന്നും പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം ചില നിര്‍ദ്ദേശങ്ങളില്‍ വിയോജിപ്പുണ്ടായിട്ടും ബില്ലിനെ പിന്തുണച്ചതെന്നും പാര്‍ട്ടി വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് കേന്ദ്രം പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം കേന്ദ്രം അവഗണിച്ചു. 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തി സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഗൗരവകരമായ ചര്‍ച്ചകള്‍ ആവശ്യമുള്ള വിഷയമാണ്. എല്ലാ സംസ്ഥാനങ്ങളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ഇക്കാര്യത്തില്‍ വിപുലമായ സംവാദം വേണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

എന്നാല്‍, സെന്‍സസും മണ്ഡല പുനര്‍നിര്‍ണ്ണയവും പൂര്‍ത്തിയായ ശേഷം മാത്രമേ സംവരണം നടപ്പിലാക്കൂ എന്ന നിബന്ധന 2029-ലെ പൊതുതെരഞ്ഞെടുപ്പിലും വനിതാ സംവരണം ഇല്ലാതാക്കും. പ്രഖ്യാപനം നടത്തി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സെന്‍സസ് തുടങ്ങാനോ ഡിലിമിറ്റേഷന്‍ കമ്മീഷനെ നിയോഗിക്കുകയോ ചെയ്തിട്ടില്ല. വനിതാ സംവരണം നടപ്പിലാക്കാന്‍ ആത്മാര്‍ത്ഥമായ താല്‍പര്യമുണ്ടെങ്കില്‍ സംവരണത്തെ സെന്‍സസില്‍ നിന്നും മണ്ഡല പുനര്‍നിര്‍ണ്ണയത്തില്‍ നിന്നും വേര്‍പെടുത്തണം.

ഇതിനായി നിയമ ഭേദഗതി കൊണ്ടുവന്നാല്‍ 2029 മുതല്‍ തന്നെ വനിതാ സംവരണം നടപ്പിലാക്കാന്‍ സാധിക്കുമെന്നും സിപിഎം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. ലോക്സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയര്‍ത്തുന്നതിനും അതുമായി ബന്ധപ്പെട്ട ഡീലിമിറ്റേഷന്‍ നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നതിനും കേന്ദ്രം കൂടുതല്‍ വിശദമായ കൂടിയാലോചനകള്‍ നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.