സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,15,000ല്‍ താഴെ തന്നെ

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,15,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,14,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 14,320 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി കണക്കാക്കുമ്പോള്‍ വില ഇനിയും കൂടും.

ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതും ഇറാന്‍- അമേരിക്ക സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും പശ്ചിമേഷ്യയിലെ എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന ഭീതിയില്‍ എണ്ണവില വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 94 ഡോളറിന് മുകളിലാണ്. ഇതടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

മക്കളുടെ മുന്നില്‍ വെച്ച് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് ഒളിവില്‍

മക്കളുടെ മുന്നില്‍ വെച്ച് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിലാണ് സംഭവം. ഹസീന ബീവി (36)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷ് ( 46) ഒളിവിലാണ്.

കുടുംബവഴക്കിനെ തുടര്‍ന്ന് മക്കളുടെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം നടത്തിയത്. ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മൂത്ത മകളാണ് സംഭവം മണ്ണന്തല പൊലീസിനെ അറിയിച്ചത്.

കൊലപാതകത്തിന് ശേഷം സുരേഷ് കാറില്‍ കയറി രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. നാലാഞ്ചിറയില്‍ നാലുമാസമായി വാടകയ്ക്ക് താമസിച്ചു വരികയാണ് ഹസീനയും കുടുംബവും. ഹസീനയും സുരേഷും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.

വഴക്കുമായി ബന്ധപ്പെട്ട് ഹസീന ഇന്നലെയും പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് വീട്ടില്‍ വെച്ച് വഴക്കുണ്ടാകുകയും, കറിക്കത്തി ഉപയോഗിച്ച് വീട്ടമ്മയുടെ കഴുത്തറുക്കുകയും ചെയ്തത്. ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്.

കാലവര്‍ഷം നാളെയെത്തും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

കാലവര്‍ഷം നാളെയെത്തും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നാളെ കേരളത്തിലെത്തും. തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന്, തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി ജൂണ്‍ 8 വരെ തീയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നലിനും, മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ്, തമിഴ്നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങള്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങള്‍ (തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ബാക്കി ഭാഗങ്ങള്‍, വടക്കുകിഴക്കന്‍, മധ്യ-കിഴക്കന്‍, മധ്യ-പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടെ) കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യത.

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

കാലവര്‍ഷം ഉടന്‍; സംസ്ഥാനത്ത് മഴ ശക്തമാകുന്നു, ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കാലവര്‍ഷം ഉടന്‍; സംസ്ഥാനത്ത് മഴ ശക്തമാകുന്നു, ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കാലവര്‍ഷം രണ്ടുദിവസത്തിനകം കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. കാലവര്‍ഷം ഉടന്‍ എത്തുന്നതിനുള്ള അനുകൂല സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിന്റെ സ്വാധീനഫലമായി ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഓറഞ്ച് ജാഗ്രത പുറപ്പെടുവിക്കാത്ത ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ടിക് ടോക്കില്‍ വെല്ലുവിളി; ഷാര്‍ജയില്‍ മലയാളിയെ കുത്തിക്കൊന്നു; കൊല്ലം സ്വദേശി കസ്റ്റഡിയില്‍

ടിക് ടോക്കില്‍ വെല്ലുവിളി; ഷാര്‍ജയില്‍ മലയാളിയെ കുത്തിക്കൊന്നു; കൊല്ലം സ്വദേശി കസ്റ്റഡിയില്‍

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇസ്മായില്‍ പൊന്നാരം ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത്. ടിക്ടോക്കിലെ തര്‍ക്കത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു.

ടിക് ടോക്കില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ദിവസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ രാത്രി രണ്ടുഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പരസ്പരം കൊലവിളി നടത്തി. അതിന് പിന്നാലെ ഉണ്ടായ കത്തിക്കുത്തിലാണ് ഇസ്മയില്‍ കൊല്ലപ്പെട്ടത്.

ഏറെനാളായി ഷാര്‍ജയില്‍ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട ഇസ്മയില്‍. കുത്തിയ ആളും മലയാളിയാണ്. ഇയാള്‍ കൊല്ലം സ്വദേശിയാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു.