by Midhun HP News | Apr 8, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: പാചകവാതക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ അതിഥി തൊഴിലാളികൾക്ക് നൽകുന്ന അഞ്ച് കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ. പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. അതിഥി തൊഴിലാളികൾക്ക് ഗാർഹിക കണക‍്ഷനില്ലാത്തതു കൊണ്ടാണ് പകരം സംവിധാനം.
ഗാർഹിക സിലിണ്ടറുകളുടെ ബുക്കിങ് ഇടവേള കൂട്ടിയതു മൂലം ഉപയോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ അഞ്ച് കിലോഗ്രാം സിലിണ്ടറുകളുടെ വിതരണം കൂട്ടിയിരുന്നു. ഗാർഹിക കണക്‌ഷനുള്ള നടപടിക്രമങ്ങൾ ഇല്ലാതെ, തിരിച്ചറിയൽ രേഖ മാത്രം നൽകി സിലിണ്ടർ കൊണ്ടുപോകാമെന്നതാണു നേട്ടം.
തിങ്കളാഴ്ച മാത്രം അഞ്ച് കിലോഗ്രാമിന്റെ 1.06 ലക്ഷം സിലിണ്ടറുകളാണ് വിതരണം ചെയ്തത്. ഫെബ്രുവരിയിൽ പ്രതിദിന ശരാശരി വിതരണം 77,000 മാത്രമായിരുന്നു. മാർച്ച് 23ന് ശേഷം 7.8 ലക്ഷം ചെറു സിലിണ്ടറുകളാണു നൽകിയത്. എൽപിജി പ്രതിസന്ധി കടുത്തതിന് പിന്നാലെ ദില്ലിയടക്കം പ്രധാന നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് പലായനം തുടങ്ങിയിരുന്നു.

ഭക്ഷണം പാചകം ചെയ്യാൻ സിലിണ്ടർ കിട്ടാത്തതാണ് പലരും പ്രതിസന്ധിയായി പറഞ്ഞത്. ഇത് വ്യവസായ ശാലകളിലടക്കം വലിയ പ്രതിസന്ധിയായതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഇടപെടൽ. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദിവസവും വിതരണം ചെയ്യാവുന്ന അഞ്ച് കിലോ സിലിണ്ടറുകളുടെ സംസ്ഥാനങ്ങളുടെ ക്വാട്ടയാണ് ഇരട്ടിയാക്കിയത്.

by Midhun HP News | Apr 8, 2026 | Latest News, കേരളം
കൊച്ചി: ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മുന്നേറ്റം. ഇന്ന് പവന് ഒറ്റയടിക്ക് 2920 രൂപയാണ് വര്‍ധിച്ചത്. 1,12,800 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 365 രൂപയാണ് വര്‍ധിച്ചത്. 14,100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ്. ഇതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Apr 8, 2026 | Latest News, കേരളം
പാലക്കാട്: അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലായിരുന്ന ആറാം പ്രതി തൂങ്ങി മരിച്ചു. കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) വീടിനു സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ മണ്ണാർക്കാട് സ്പെഷൽ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു.
അന്വേഷണ സംഘം ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതു ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിയുടെ മരണം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഒരു മാസം മുൻപ് അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ ഹൈക്കോടതി മറ്റു എട്ട് പ്രതികളുടെയും ജാമ്യം റദ്ദാക്കിയിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. കഴിഞ്ഞ ദിവസം മണ്ണാർക്കാട് സ്പെഷൽ കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18ലേക്കു മാറ്റിയിരുന്നു. കൊല്ലപ്പെട്ട രാം നാരായൺ ഭാഗേലിന്റെ ഭാര്യയെ അന്ന് ഹാജരാക്കാനും മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ഉത്തരവിട്ടിട്ടുണ്ട്. ഇരയുടെ ബന്ധുക്കൾക്ക് പറയാനുള്ളതു കേൾക്കാതെയാണ് വിചാരണക്കോടതി ജാമ്യം നൽകിയതെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. കേസിൽ ആകെ ഒൻപതു പ്രതികളുണ്ട്. കഴിഞ്ഞ ഡിസംബർ 17-നാണ് ജാർഖണ്ഡ് സ്വദേശി രാം നാരായൺ ഭഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.


by Midhun HP News | Apr 8, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: അമേരിക്കയുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതിനെത്തുടര്‍ന്ന്, വെടിവയ്പ് നിര്‍ത്താന്‍ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി എല്ലാ സൈനിക യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍, ഇതോടൊപ്പം തന്നെ ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇത് യുദ്ധത്തിന്റെ അവസാനമല്ല, എന്നാല്‍ എല്ലാ സൈനിക വിഭാഗങ്ങളും പരമോന്നത നേതാവിന്റെ ഉത്തരവ് പാലിച്ച് വെടിനിര്‍ത്തണം.’- പ്രസ്താവനയില്‍ ഖമേനി പറഞ്ഞു. വെടിനിര്‍ത്തല്‍ യുദ്ധത്തിന്റെ അവസാനമല്ലെന്നും യുഎസോ ഇസ്രയേലോ ഏതെങ്കിലും തരത്തില്‍ ഇതിനെതിരായി പ്രവര്‍ത്തിച്ചാല്‍ തങ്ങളുടെ കൈകള്‍ ട്രിഗറില്‍ തന്നെയാണെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ‘ഇത് യുദ്ധത്തിന്റെ അന്ത്യത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഊന്നിപ്പറയുന്നു. ഞങ്ങളുടെ കൈകള്‍ ട്രിഗറില്‍ തന്നെ തുടരുന്നു, ശത്രുവിന്റെ ഭാഗത്തുനിന്ന് ചെറിയൊരു തെറ്റ് സംഭവിച്ചാല്‍ പോലും അതിനെ പൂര്‍ണ്ണ ശക്തിയോടെ നേരിടും.’- വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ‘യുദ്ധത്തിന്റെ മിക്കവാറും എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചുവെന്നും നിങ്ങളുടെ ധീരരായ മക്കള്‍ ശത്രുവിനെ ചരിത്രപരമായ നിസ്സഹായതയിലേക്കും ശാശ്വതമായ പരാജയത്തിലേക്കും എത്തിച്ചുവെന്നുമുള്ള ശുഭവാര്‍ത്ത ഇപ്പോള്‍ ഞങ്ങള്‍ ഇറാന്റെ മഹത്തായ രാഷ്ട്രത്തിന് നല്‍കുന്നു.’- ഇറാനിലെ ജനങ്ങളുടെ ത്യാഗത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പറഞ്ഞു.
ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ സംയുക്ത ആക്രമണത്തില്‍, യുദ്ധത്തിന്റെ ഒന്നാം ദിവസം തന്നെ പരമോന്നത നേതാവ് ആയിരുന്ന ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 39 ദിവസത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ വിവിധ രാജ്യങ്ങളിലായി നിരവധി പേരാണ് കൊല്ലപ്പെട്ടത്.
ദിവസങ്ങള്‍ക്ക് മുന്‍പ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎസ് ഇറാനിലേക്ക് 15 ഇന നിര്‍ദ്ദേശം അയച്ചിരുന്നു. ഇതിന് മറുപടിയായി ചര്‍ച്ചകള്‍ക്കായി പരിഷ്‌കരിച്ച 10 ഇന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശത്തിലെ പ്രധാന കാര്യങ്ങള്‍ ചുവടെ:
ഇറാന്‍ സായുധ സേനയുമായി ഏകോപിപ്പിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെ നിയന്ത്രിത ഗതാഗതം.
‘ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സിലെ’ എല്ലാ ഘടകങ്ങള്‍ക്കും എതിരായ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത.
മേഖലയിലെ എല്ലാ താവളങ്ങളില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും യുഎസ് സേനയെ പിന്‍വലിക്കുക.
അംഗീകരിച്ചിട്ടുള്ള പ്രോട്ടോക്കോള്‍ അനുസരിച്ച് ഇറാന്റെ ആധിപത്യം ഉറപ്പുനല്‍കുന്ന സുരക്ഷിത ട്രാന്‍സിറ്റ് പ്രോട്ടോക്കോള്‍ ഹോര്‍മുസ് കടലിടുക്കില്‍ സ്ഥാപിക്കുക.
കണക്കാക്കിയ പ്രകാരം ഇറാന് ഉണ്ടായ നാശനഷ്ടങ്ങള്‍ പൂര്‍ണ്ണമായി നല്‍കുക.
എല്ലാ പ്രാഥമിക, അനുബന്ധ ഉപരോധങ്ങളും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെയും സെക്യൂരിറ്റി കൗണ്‍സിലിന്റെയും പ്രമേയങ്ങളും നീക്കം ചെയ്യുക.
വിദേശത്തുള്ള ഇറാന്റെ തടഞ്ഞുവെച്ച എല്ലാ ആസ്തികളും വസ്തുവകകളും വിട്ടുനല്‍കുക.
ഈ ഇനങ്ങളെല്ലാം യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ബന്ധിത പ്രമേയത്തിലൂടെ അംഗീകരിക്കുക.
10 ഇന പദ്ധതിയിലെ തത്വങ്ങള്‍ അംഗീകരിക്കുന്ന പക്ഷം യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാകുമെന്നും ഇറാന്‍ വ്യക്തമാക്കി.


by Midhun HP News | Apr 8, 2026 | Latest News, കേരളം
ഗുവാഹത്തി: ഐപിഎല്ലില്‍ മഴ വില്ലനായെത്തിയ മത്സരത്തില്‍ മുംബൈയെ കീഴടക്കി രാജസ്ഥാന്‍ റോയല്‍സ്. 11 ഓവര്‍ ആയി ചുരുക്കിയ മത്സരത്തില്‍ 27 റണ്‍സിനാണ് രാജസ്ഥാന്റെ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയുടെ ഇന്നിങ്‌സ് 123-9ന് അവസാനിച്ചു. രാജസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. മഴ മൂലം രണ്ടര മണിക്കൂര്‍ വൈകിയാണ് കളി ആരംഭിച്ചത്.
ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ 11 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ദീപക് ചഹാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ യശസ്വി ജയ്സ്വാള്‍ 22 റണ്‍സാണ് അടിച്ചെടുത്തത്. ഒരു സിക്സറും നാല് ഫോറുകളും ഓവറില്‍ ജയ്സ്വാള്‍ നേടി. ബുംറ എറിഞ്ഞ രണ്ടാം ഓവറില്‍ സിക്സറോടെ വൈഭവ് സൂര്യവംശിയും വെടിക്കെട്ടിന് തുടങ്ങമിട്ടു. ആ ഓവറില്‍ 14 റണ്‍സാണ് പിറന്നത്. മൂന്നാം ഓവറിലും സമാനമായിരുന്നു സ്ഥിതി. വൈഭവും ജയ്സ്വാളും ചേര്‍ന്ന് ട്രെന്റ് ബോള്‍ട്ടിനെ പലകുറി അതിര്‍ത്തികടത്തി. മൂന്ന് സിക്സറുകളടക്കം ആ ഓവറിലും 22 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്. അതോടെ സ്‌കോര്‍ 58 ലെത്തി.
എന്നാല്‍ നാലാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ നന്നായി പന്തെറിഞ്ഞു. ആകെ വിട്ടുനല്‍കിയത് നാല് റണ്‍സ് മാത്രമാണ്. ശാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ വൈഭവ് തകര്‍ത്തടിച്ചു. ഓവറില്‍ 17 റണ്‍സെടുത്ത വൈഭവ് അവസാന പന്തില്‍ പുറത്തായി. 14 പന്തില്‍ 39 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നാലെ ധ്രുവ് ജുറേലും(2) കൂടാരം കയറി. വിക്കറ്റുകള്‍ വീണ് പ്രതിരോധത്തിലായെങ്കിലും മറുവശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ ജയ്സ്വാളാണ് ടീമിനെ മുന്നോട്ടുനയിച്ചത്.
എട്ടാം ഓവറില്‍ ഫിഫ്റ്റി തികച്ച ജയ്സ്വാള്‍ ടീമിനെ നൂറുകടത്തി. 23 പന്തിലാണ് താരം ഫിഫ്റ്റി സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ പരാഗ് 10 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. അവസാനഓവറുകളില്‍ ജയ്സ്വാള്‍ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 150 ലെത്തി. ജയ്സ്വാള്‍ 32 പന്തില്‍ നിന്ന് 77 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ മൂന്നോവറുകളിലും മുംബൈക്ക് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറില്‍ റയാന്‍ റിക്കെല്‍ട്ടണും (8) രണ്ടാം ഓവറില്‍ സൂര്യകുമാര്‍ യാദവും (6) മൂന്നാം ഓവറില്‍ രോഹിത് ശര്‍മയും (5) പുറത്തായി. അതോടെ മുംബൈ 22-3 എന്ന നിലയിലായി. പിന്നീട് വന്നവരെല്ലാം നിരനിരയായി മടങ്ങുന്നതാണ് ഗുവാഹത്തിയില്‍ കണ്ടത്. ഹാര്‍ദിക് പാണ്ഡ്യ 9 റണ്‍സെടുത്തും തിലക് വര്‍മ 14 റണ്‍സെടുത്തും പുറത്തായി.
ആറാം വിക്കറ്റില്‍ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, നമാന്‍ ധിര്‍ എന്നിവര്‍ ചേര്‍ന്ന് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതാണ് മുംബൈക്ക് അല്‍പ്പമെങ്കിലും ആശ്വാസമായത്. എന്നാല്‍ എട്ടാം ഓവറില്‍ റൂഥര്‍ഫോര്‍ഡ് മടങ്ങിയതോടെ മുംബൈ പരാജയം മണത്തു. എട്ട് പന്തില്‍ നിന്ന് 25 റണ്‍സെടുത്താണ് താരം പുറത്തായത്.


Recent Comments