കത്തിക്കയറി യശസ്വി, 32 പന്തില്‍ 77 റണ്‍സ്; മുംബൈയെ തകര്‍ത്ത് രാജസ്ഥാന്‍, പട്ടികയില്‍ ഒന്നാമത്

കത്തിക്കയറി യശസ്വി, 32 പന്തില്‍ 77 റണ്‍സ്; മുംബൈയെ തകര്‍ത്ത് രാജസ്ഥാന്‍, പട്ടികയില്‍ ഒന്നാമത്

ഗുവാഹത്തി: ഐപിഎല്ലില്‍ മഴ വില്ലനായെത്തിയ മത്സരത്തില്‍ മുംബൈയെ കീഴടക്കി രാജസ്ഥാന്‍ റോയല്‍സ്. 11 ഓവര്‍ ആയി ചുരുക്കിയ മത്സരത്തില്‍ 27 റണ്‍സിനാണ് രാജസ്ഥാന്റെ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയുടെ ഇന്നിങ്‌സ് 123-9ന് അവസാനിച്ചു. രാജസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. മഴ മൂലം രണ്ടര മണിക്കൂര്‍ വൈകിയാണ് കളി ആരംഭിച്ചത്.

ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ 11 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ദീപക് ചഹാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ യശസ്വി ജയ്സ്വാള്‍ 22 റണ്‍സാണ് അടിച്ചെടുത്തത്. ഒരു സിക്സറും നാല് ഫോറുകളും ഓവറില്‍ ജയ്സ്വാള്‍ നേടി. ബുംറ എറിഞ്ഞ രണ്ടാം ഓവറില്‍ സിക്സറോടെ വൈഭവ് സൂര്യവംശിയും വെടിക്കെട്ടിന് തുടങ്ങമിട്ടു. ആ ഓവറില്‍ 14 റണ്‍സാണ് പിറന്നത്. മൂന്നാം ഓവറിലും സമാനമായിരുന്നു സ്ഥിതി. വൈഭവും ജയ്സ്വാളും ചേര്‍ന്ന് ട്രെന്റ് ബോള്‍ട്ടിനെ പലകുറി അതിര്‍ത്തികടത്തി. മൂന്ന് സിക്സറുകളടക്കം ആ ഓവറിലും 22 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്. അതോടെ സ്‌കോര്‍ 58 ലെത്തി.

എന്നാല്‍ നാലാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ നന്നായി പന്തെറിഞ്ഞു. ആകെ വിട്ടുനല്‍കിയത് നാല് റണ്‍സ് മാത്രമാണ്. ശാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ വൈഭവ് തകര്‍ത്തടിച്ചു. ഓവറില്‍ 17 റണ്‍സെടുത്ത വൈഭവ് അവസാന പന്തില്‍ പുറത്തായി. 14 പന്തില്‍ 39 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നാലെ ധ്രുവ് ജുറേലും(2) കൂടാരം കയറി. വിക്കറ്റുകള്‍ വീണ് പ്രതിരോധത്തിലായെങ്കിലും മറുവശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ ജയ്സ്വാളാണ് ടീമിനെ മുന്നോട്ടുനയിച്ചത്.

എട്ടാം ഓവറില്‍ ഫിഫ്റ്റി തികച്ച ജയ്സ്വാള്‍ ടീമിനെ നൂറുകടത്തി. 23 പന്തിലാണ് താരം ഫിഫ്റ്റി സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ പരാഗ് 10 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. അവസാനഓവറുകളില്‍ ജയ്സ്വാള്‍ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 150 ലെത്തി. ജയ്സ്വാള്‍ 32 പന്തില്‍ നിന്ന് 77 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ മൂന്നോവറുകളിലും മുംബൈക്ക് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറില്‍ റയാന്‍ റിക്കെല്‍ട്ടണും (8) രണ്ടാം ഓവറില്‍ സൂര്യകുമാര്‍ യാദവും (6) മൂന്നാം ഓവറില്‍ രോഹിത് ശര്‍മയും (5) പുറത്തായി. അതോടെ മുംബൈ 22-3 എന്ന നിലയിലായി. പിന്നീട് വന്നവരെല്ലാം നിരനിരയായി മടങ്ങുന്നതാണ് ഗുവാഹത്തിയില്‍ കണ്ടത്. ഹാര്‍ദിക് പാണ്ഡ്യ 9 റണ്‍സെടുത്തും തിലക് വര്‍മ 14 റണ്‍സെടുത്തും പുറത്തായി.

ആറാം വിക്കറ്റില്‍ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, നമാന്‍ ധിര്‍ എന്നിവര്‍ ചേര്‍ന്ന് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതാണ് മുംബൈക്ക് അല്‍പ്പമെങ്കിലും ആശ്വാസമായത്. എന്നാല്‍ എട്ടാം ഓവറില്‍ റൂഥര്‍ഫോര്‍ഡ് മടങ്ങിയതോടെ മുംബൈ പരാജയം മണത്തു. എട്ട് പന്തില്‍ നിന്ന് 25 റണ്‍സെടുത്താണ് താരം പുറത്തായത്.

കലാശക്കൊട്ട്; യുഡിഎഫ് പ്രവർത്തകരുടെ കാർ വിദ്യാർഥികളെ ഇടിച്ചുതെറിപ്പിച്ചു, ബിന്ദു കൃഷ്ണയുടെ പ്രചാരണ വാഹനമെന്ന് സിപിഎം

കലാശക്കൊട്ട്; യുഡിഎഫ് പ്രവർത്തകരുടെ കാർ വിദ്യാർഥികളെ ഇടിച്ചുതെറിപ്പിച്ചു, ബിന്ദു കൃഷ്ണയുടെ പ്രചാരണ വാഹനമെന്ന് സിപിഎം

കൊല്ലം: കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ കെഎസ്‌യു പ്രവർത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. കൊല്ലം വള്ളിക്കീഴ് ഗവ.എച്ച്എസ്എസിലെ 8ാം ക്ലാസ് വിദ്യാർഥികളായ വള്ളിക്കീഴ് സ്വദേശി ചിന്നുലക്ഷ്മി, രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്.

ഇടിയുടെ ആഘാതത്തിൽ ചിന്നുലക്ഷ്മി കായലിലേക്കു തെറിച്ചു വീണു. ധനലക്ഷ്മി ഫുട്പാത്തിലെ സംരക്ഷണ കമ്പിയിൽ കുടുങ്ങിക്കിടന്നു. ഇരുവരെയും ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് 6.30ന് ആശ്രാമം ലിങ്ക് റോഡിൽ കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപമാണ് അപകടമുണ്ടായത്. ബിന്ദു കൃഷ്ണയുടെ പ്രചാരണ വാഹനമാണ് അപകടമുണ്ടാക്കിയതെന്നാണ് സിപിഎമ്മിന്റെ ആരോപണം.

വാഹനം ഓടിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശി ദേവനന്ദിനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലേടുത്തു. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ ഹോക്കി സമ്മർ ക്യാംപിൽ പങ്കെടുത്ത ശേഷം ചിന്നുലക്ഷ്മിയും ധനലക്ഷ്മിയും രക്ഷിതാക്കളോടൊപ്പം ഫുട്പാത്തിലൂടെ നടക്കുമ്പോഴാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടം.

എണ്ണവില കുത്തനെ ഇടിഞ്ഞു, ബാരലിന് 94 ഡോളറിലേക്ക്; ഇന്ത്യയ്ക്ക് ആശ്വാസം

എണ്ണവില കുത്തനെ ഇടിഞ്ഞു, ബാരലിന് 94 ഡോളറിലേക്ക്; ഇന്ത്യയ്ക്ക് ആശ്വാസം

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് എണ്ണവില കുത്തനെ ഇടിഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 109.77 ഡോളറില്‍ നിന്ന് 94.57 ഡോളറായി കുത്തനെ ഇടിഞ്ഞു. പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ് ഓയില്‍ വിലയും ബാരലിന് ഏകദേശം 20 ഡോളറോളം താഴ്ന്നു.

ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിപണി ഇതിനോട് പ്രതികരിച്ചു. എണ്ണവില കുറയുകയും ബോണ്ട് നിരക്കുകള്‍ ഉയരുകയും യുഎസ് ഓഹരി വിപണി കുതിച്ചുയരുകയും ചെയ്തു. ആഴ്ചകളോളം നീണ്ടുനിന്ന തടസ്സങ്ങള്‍ക്ക് ശേഷം എണ്ണ വിതരണം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കുത്തനെ ഉയര്‍ന്ന എണ്ണവില ഇടിഞ്ഞത് ഇന്ത്യയ്ക്കും ആശ്വാസമാകും. എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്നത് തുടര്‍ന്നാല്‍ സമീപഭാവിയില്‍ തന്നെ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിക്കേണ്ടതായി വരുമെന്നാണ് വിപണി വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ മേഖലയില്‍ സമാധാനം പുലരുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ സജീവമാകുന്നത് എണ്ണവില കുറയാന്‍ ഇടയാക്കുമെന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസമാകും.

കേരളം നാളെ വിധിയെഴുതും, ഇന്ന് നിശബ്ദ പ്രചാരണം, അവസാന വോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍

കേരളം നാളെ വിധിയെഴുതും, ഇന്ന് നിശബ്ദ പ്രചാരണം, അവസാന വോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: കേരളം നാളെ വിധിയെഴുതാനിരിക്കെ, വോട്ടര്‍മാരുടെ മനസ്സ് നേരിട്ട് കീഴടക്കാനുള്ള അവസാനവട്ട തന്ത്രങ്ങളിലാണ് സ്ഥാനാര്‍ഥികളും നേതാക്കളും. കേരളത്തെ രാഷ്ട്രീയച്ചൂടിലാക്കിയ മൂന്നാഴ്ച പിന്നിട്ട് ഇന്ന് നിശബ്ദ പ്രചാരണ ദിനം. ഇന്ന് പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. നിശബ്ദപ്രചാരണത്തിനുശേഷം വ്യാഴാഴ്ച കേരളം വിധിയെഴുതും. മെയ് നാലിനാണ് വോട്ടെണ്ണല്‍.

കേരളം നാളെ വിധിയെഴുതുമ്പോള്‍ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണു വോട്ടെടുപ്പ്. 883 സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 53,984 സര്‍വീസ് വോട്ടര്‍മാര്‍ ഉള്‍പ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. പോളിങ് സാധനങ്ങളുടെ വിതരണം ഇന്നു രാവിലെ 43 കേന്ദ്രങ്ങളില്‍ ആരംഭിക്കും. 1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകള്‍ 2040 ആണ്. ചൊവ്വാഴ്ച രാവിലത്തെ കണക്കനുസരിച്ച് ഹോം വോട്ടിങ് 98 ശതമാനം പൂര്‍ത്തിയാക്കി.

ഇറാനെതിരായ വെടിനിർത്തൽ രണ്ടാഴ്ച കൂടി നീട്ടി ട്രംപ്, പാക് ഇടപെടലിൽ ആശ്വാസം

ഇറാനെതിരായ വെടിനിർത്തൽ രണ്ടാഴ്ച കൂടി നീട്ടി ട്രംപ്, പാക് ഇടപെടലിൽ ആശ്വാസം

വാഷിങ്ടൺ: ഇറാനിൽ വെടിനിർത്തൽ രണ്ടാഴ്ച കൂടി നീട്ടുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ അന്ത്യശാസനം നീട്ടണമെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നിർദ്ദേശം അം​ഗീകരിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തികരിച്ചു. ഇറാനുമായുള്ള ദീർഘകാല സമാധാന കരാർ ചർച്ചയിൽ പുരോ​ഗതിയുണ്ടെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയും ഇറാനും തമ്മിലുള്ള പ്രധാന തർക്കവിഷയങ്ങളിൽ ഭൂരിഭാഗത്തിലും ധാരണയായെന്നും ട്രംപ് പറഞ്ഞു. പാക് പ്രധാനമന്ത്രി ഷബാസ് ഷെരീഫുമായും, ഫീൽഡ് മാർഷൽ അസീം മുനീറുമായി നടത്തിയ സംഭാഷണങ്ങൾക്ക് ശേഷമാണ് തീരുമാനം.

ഹോർമൂസ് കടലിടുക്ക് ഉടനടി പൂർണ്ണമായും സുരക്ഷിതമായും തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാകണം എന്ന നിബന്ധനയിലാണ് ഈ തീരുമാനമെന്നും ട്രംപ് പറഞ്ഞു. ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ശക്തമായ സൈനിക ആക്രമണം നടത്തുമെന്ന ട്രംപിന്റെ സമയപരിധി അവസാനിക്കാൻ വെറും ഒരു മണിക്കൂർ മുമ്പാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.

പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ ഉണ്ടായ ഈ നീക്കം ലോകരാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ഈ സംഘർഷത്തിൽ ഒരു മധ്യസ്ഥന്റെ വേഷമാണ് പാകിസ്ഥാൻ വഹിക്കുന്നത്. വെടിനിർത്തലിനായുള്ള ഈ നിബന്ധനകളോടു കൂടിയ കരാറിലേക്ക് നയിച്ച ചർച്ചകളിൽ താൻ സംസാരിച്ച വ്യക്തികളിൽ ഒരാളായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെ ട്രംപ് പേരെടുത്ത് പരാമർശിച്ചിരുന്നു.

ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ഇസ്രായേലും പങ്കാളിയാണെന്ന് വൈറ്റ് ഹൗസ് വക്താവ് സിഎൻഎന്നിനോട് സ്ഥിരീകരിച്ചു. ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലും തങ്ങളുടെ ബോംബാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ സമ്മതിച്ചതായി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.