‘നമുക്ക് ഇനി വീട്ടിൽ പോയി ആഘോഷിക്കാം’; അവാർഡ് വേദിയിലെ രശ്മികയുടെ വാക്കുകൾ കേട്ട് നിറകണ്ണുകളോടെ അമ്മായിയമ്മ

‘നമുക്ക് ഇനി വീട്ടിൽ പോയി ആഘോഷിക്കാം’; അവാർഡ് വേദിയിലെ രശ്മികയുടെ വാക്കുകൾ കേട്ട് നിറകണ്ണുകളോടെ അമ്മായിയമ്മ

വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ഈ വർഷം നടി രശ്മിക മന്ദാനയ്ക്ക് വളരെ മികച്ചതാണ്. ഫെബ്രുവരിയിൽ ഉദയ്‌പൂരിൽ വച്ചായിരുന്നു രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ‘ദ് ഗേൾഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ തെലങ്കാന ഗദ്ദർ ഫിലിം അവാർഡ്‌സിൽ മികച്ച നടിക്കുള്ള പുരസ്കാരം രശ്‌മികയെ തേടിയെത്തിയിരിക്കുകയാണ്.

വിജയ് ദേവരകൊണ്ടയുടെ അമ്മ മാധവി ദേവരകൊണ്ടയ്ക്ക് ഒപ്പമാണ് രശ്മിക അവാർഡ് വാങ്ങിക്കാനെത്തിയത്. വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ ഉഗാദി പൂജയ്ക്ക് ശേഷമാണ് രശ്‌മിക മന്ദാന പുരസ്കാരം സ്വീകരിക്കാൻ എത്തിച്ചേർന്നത്. പുരസ്കാരം സ്വീകരിച്ച ശേഷം രശ്മിക പറഞ്ഞ വാക്കുകൾ കേട്ട് കണ്ണുനിറയുന്ന അമ്മായിയമ്മയുടെ വിഡിയോ ആണിപ്പോൾ വൈറലായി മാറുന്നത്.

“എന്റെ പ്രകടനത്തിന്റെ പേരിൽ ഞാൻ ട്രോൾ ചെയ്യപ്പെട്ട ഒരു കാലമുണ്ടായിരുന്നു. എന്നാൽ, നോക്കൂ, ഇപ്പോൾ ഞാൻ എന്റെ പ്രകടനത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ അംഗീകാരം നേടിയിരിക്കുന്നു. ഞാൻ ഏറെ ദൂരം വന്നതുപോലെ തോന്നുന്നു…’ദ് ഗേൾഫ്രണ്ട് പോലൊരു സിനിമയ്ക്ക് പുരസ്കാരം നേടുക എന്നത് വളരെ സ്പെഷലാണ്.

ഇതുപോലുള്ള അംഗീകാരങ്ങൾ ഇത്തരം സിനിമകൾ നിർമിക്കാൻ ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു,” രശ്മിക പറഞ്ഞു. “വിവാഹിതയായ ശേഷമുള്ള ആദ്യത്തെ ഉത്സവമായിരുന്നു ഇത്. ഞാൻ പൂജ പൂർത്തിയാക്കിയ ശേഷമാണ് പുരസ്‌കാര ചടങ്ങിലേക്ക് എത്തിയത്. ഇത് വളരെ മനോഹരമാണ്. എന്റെ മനസ് നിറഞ്ഞു,” രശ്‌മിക പറഞ്ഞു.

“മരുമകൾ ആകുന്നതിനും മുൻപേ, നിങ്ങൾ എന്നെ മകളെപ്പോലെ സ്നേഹിച്ചു. ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ ഔദ്യോഗികമായി മരുമകളായി നിൽക്കുന്നു. ഇതെനിക്ക് ഏറെ അഭിമാനകരമാണ്. നിങ്ങളുടെ സ്നേഹത്തിന് ഞാൻ എക്കാലവും കടപ്പെട്ടവളാണ്.

ആ സ്നേഹം എന്റെ കുടുംബത്തിനും കൂടി നിങ്ങൾ പങ്കിട്ടു നൽകണം എന്നാണ് എന്റെ ഒരേയൊരാഗ്രഹം”.- രശ്മിക കൂട്ടിച്ചേർത്തു. മരുമകളെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച മാധവിയുടെ നേർക്ക് തിരിഞ്ഞു നിന്നുകൊണ്ട് രശ്‌മിക പറ‍ഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. “പാപലു, ഞാൻ ഇത് നേടിയിരിക്കുന്നു. ഇനി നമുക്ക് വീട്ടിൽ പോയി ആഘോഷിക്കാം. രശ്മിക കൂട്ടിച്ചേർത്തു.

ബിഎൽഒമാരുടെ ഇൻസെന്റീവ് വെട്ടിക്കുറച്ചിട്ടില്ല; വാർത്തകൾ അടിസ്ഥാന രഹിതം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ബിഎൽഒമാരുടെ ഇൻസെന്റീവ് വെട്ടിക്കുറച്ചിട്ടില്ല; വാർത്തകൾ അടിസ്ഥാന രഹിതം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാ​ഗമായി പ്രവർത്തിക്കുന്ന ബിഎൽഒ മാരുടെ ഇൻസെന്റീവ് സംസ്ഥാനം വെട്ടികുറച്ചതായി പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. സമ്പൂർണ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ സംസ്ഥാനത്ത് കൃത്യവും സൂക്ഷ്മവുമായി പൂർത്തീകരിച്ചിട്ടുള്ളതാണ്. ഇതിനായി ജോലി ചെയ്ത ബി എൽ ഒ മാരുടെ ഇൻസെന്റീവ് സംസ്ഥാനം വെട്ടിക്കുറച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിനു മുന്നോടിയായി വോട്ടർ പട്ടികയുടെ പരിഷ്ക്കരണം പൂർത്തിയാക്കാൻ സാധിച്ചു. ഇതിൽ പങ്കെടുത്ത ബി എൽ ഒ മാർക്ക് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദേശാനുസരണം സ്പെഷ്യൽ ഡ്രൈവ് എന്ന വിഭാഗത്തിൽ അർഹമായ ഇൻസെന്റീവ് 2,000 രൂപ ആയി നിശ്ചയിച്ചു കൊണ്ട് 24/07/2025 ലെ no23/BLO/2025-ERS നമ്പർ നിർദേശമുണ്ട്. ബി എൽ ഒ മാർക്ക് വാർഷിക വേതനം എന്ന വിഭാഗത്തിൽ പന്ത്രണ്ടായിരം രൂപയും ബി എൽ ഒ സൂപ്പർവൈസർക്ക് വാർഷിക വേതനം പതിനെണ്ണായിരം രൂപയും ആയി നിജപ്പെടുത്തി ആണ് ഉത്തരവ് ലഭിച്ചിട്ടുള്ളത്. ഈ ഉത്തരവിനെ തെറ്റായി വ്യാഖാനിച്ചാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. സംസ്ഥാനം തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കടന്നു പോകുന്ന വേളയിൽ ഇത്തരം തെറ്റായ സന്ദേശങ്ങൾ പരത്തി ആശയകുഴപ്പം സൃഷ്ടിക്കരുത് എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.

നടന്‍ വിവേക് ഗോപന്‍ സ്ഥാനാര്‍ഥി; മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

നടന്‍ വിവേക് ഗോപന്‍ സ്ഥാനാര്‍ഥി; മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ ആകെ 97 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ആയി.

നടന്‍ വിവേക് ഗോപന്‍ അരുവിക്കരയില്‍ നിന്നാണ് ജനവിധി തേടുന്നത്. പീരുമേട് വി രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര അജിമോന്‍, അടൂര്‍ പന്തളം പ്രതാപന്‍, ചവറ കെ ആര്‍ രാജേഷ്, ചടയമംഗലം ആര്‍എസ് അരുണ്‍ രാജ്, ചിറയന്‍കീഴ് ബിഎസ് അനൂപ്, തിരുവനന്തപുരം കരമന ജയന്‍, അരുവിക്കര വിവേക് ഗോപന്‍, കോവളം ടി എന്‍ സുരേഷ്, നെയ്യാറ്റിന്‍കര രാജശേഖരന്‍ നായര്‍ എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.

ബി എസ് അനൂപ്, ആര്‍ എസ് അരുണ്‍ രാജ് എന്നിവര്‍ കോണ്‍ഗ്രസ് വിട്ടാണ് ബിജെപിയില്‍ എത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിക്ക് പിന്നാലെയാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. 2021ല്‍ ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്നു ബി എസ് അനൂപ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയിരുന്നു ആര്‍ എസ് അരുണ്‍ രാജ്.

ഇരുവര്‍ക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു ബി എസ് അനൂപ്. കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു അരുണ്‍ രാജ്. രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ബി എസ് അനൂപ് കോണ്‍ഗ്രസ് വിട്ടത്. പ്രാദേശിക എതിര്‍പ്പ് മറികടന്നു തീരുമാനം എടുത്തെന്നാണ് പരാതി.

ആര്‍ജെഡി വിട്ട് ഐഎസ്‌ജെഡിയില്‍ ചേര്‍ന്ന ടി എന്‍ സുരേഷ് കോവളത്ത് മത്സരിക്കും. ഇടത് സ്ഥാനാര്‍ഥിയാകാന്‍ വേണ്ടിയായിരുന്നു സുരേഷ് ആര്‍ ജെ ഡി വിട്ടത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് വിട്ട ആര്‍ജെഡിയുടെ സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ സുരേന്ദ്രന്‍ പിള്ളയെ പരിഗണിക്കാതെയാണ് കരമന ജയനെ രംഗത്തിറക്കാന്‍ ബിജെപി തീരുമാനിച്ചത്.

ക്ഷേമ പെന്‍ഷന്‍ വിഷുവിന് മുന്‍പ്, ബുധനാഴ്ച മുതൽ വിതരണം ചെയ്യും

ക്ഷേമ പെന്‍ഷന്‍ വിഷുവിന് മുന്‍പ്, ബുധനാഴ്ച മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: മാര്‍ച്ചിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം 25 മുതല്‍. ഏപ്രില്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം 31നും തുടങ്ങും. വിഷു പ്രമാണിച്ചാണ് പെന്‍ഷന്‍ നേരത്തെ നല്‍കുന്നത്. പ്രതിമാസ പെന്‍ഷന്‍ 2000 രൂപ വീതം അനുവദിക്കുന്നതിന് ആവശ്യമായ പണം അനുവദിച്ച് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന് അര്‍ഹതയുള്ളത്. 26.62 ലക്ഷം പേരുടെ പെന്‍ഷന്‍ തുക ബാങ്ക് അക്കൗണ്ടുകളിലേക്കും, മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ടും തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യും. പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെന്‍ഷനായി നല്‍കുന്നത്.

ഓമിയെ ഓമനിച്ച് മോദി; അഹാനയുടെ കല്യാണം ക്ഷണിക്കാന്‍ പോയതോ?; പ്രധാനമന്ത്രിയ്‌ക്കൊപ്പം കുടുംബസമേതം കൃഷ്ണ കുമാര്‍

ഓമിയെ ഓമനിച്ച് മോദി; അഹാനയുടെ കല്യാണം ക്ഷണിക്കാന്‍ പോയതോ?; പ്രധാനമന്ത്രിയ്‌ക്കൊപ്പം കുടുംബസമേതം കൃഷ്ണ കുമാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറും കുടുംബവും. കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരും മരുമകന്‍ അശ്വിന്‍ ഗണേഷും മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മോദിയെ കണ്ടതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കുടുംബം പങ്കുവച്ചിട്ടില്ല. ”ദൈവീകം ഈ ബന്ധം. ലോകനേതാക്കള്‍ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരില്‍ കാണാന്‍ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാന്‍ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കര്‍മ്മയോഗിക്ക് സര്‍വ്വേശ്വരന്‍ ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് കൃഷ്ണ കുമാര്‍ പറയുന്നത്.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ അഹാനയുടെ കല്യാണത്തിന് ക്ഷണിക്കാന്‍ പോയതാണോ എന്നാണ് സോഷ്യല്‍ മീഡിയ തമാശയായി ചോദിക്കുന്നത്. നിരവധി പേരാണ് താര കുടുംബം പങ്കുവച്ച പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളുമായെത്തുന്നത്. അതേസമയം കൂടിക്കാഴ്ചയുടെ ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമായിട്ടില്ല.തങ്ങളെ ക്ഷയോടെ കേള്‍ക്കുകയും ചെറിയ ചോദ്യങ്ങള്‍ക്കു വരെ മറുപടിയും ചെയ്തു കൊണ്ട് വളരെ ലളിതവും സത്യസന്ധവുമായ സംഭാഷണത്തിലേര്‍പ്പെട്ട മോദിയെയാണ് അഹാന കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാക്കളില്‍ ഒരാളെന്ന് പോലും മറന്നു പോയെന്നും അഹാന പറയുന്നു.

അച്ഛന്‍ കൃഷ്ണ കുമാര്‍ ഇത്രയധികം പ്രമുഖ വ്യക്തികള്‍ക്കിടയില്‍ വര്‍ഷങ്ങളായി ലഭിക്കുന്ന ബഹുമാനവും പരിഗണനയും താന്‍ കണ്ടുവെന്നും അച്ഛനെ കണ്ടപ്പോള്‍ അഭിമാനം തോന്നിയെന്നും അഹാന പറയുന്നു. അതിന്റെ പ്രതിഫലനമായിരുന്നു തങ്ങള്‍ക്ക് ലഭിച്ച സ്വീകരണമെന്നും അഹാന പറയുന്നു.