പാലക്കാട് ഖുതുബയ്ക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട് ഖുതുബയ്ക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: പെരുന്നാള്‍ ഖുതുബയ്ക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുല്‍ ഷുക്കൂര്‍ ഖാസിമിയാണ് മരിച്ചത്. തൊടുപുഴ സ്വദേശിയാണ്. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ഉള്ള ഖുതുബ പ്രസംഗത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

പിന്തുണയും അനുഗ്രഹവും തേടി മോഹനനെത്തി; ഷാള്‍ അണിയിച്ച് സ്വീകരിച്ച് കെ സുധാകരന്‍

പിന്തുണയും അനുഗ്രഹവും തേടി മോഹനനെത്തി; ഷാള്‍ അണിയിച്ച് സ്വീകരിച്ച് കെ സുധാകരന്‍

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി ഒ മോഹനന്‍ മുന്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കെ സുധാകരന്റെ പിന്തുണയും അനുഗ്രഹാശ്ശിസുകളും വാങ്ങുന്നതിനാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കണ്ണൂരിലെ മുന്‍ മേയറാണ് ടി ഒ മോഹനന്‍.

കണ്ണൂര്‍ മണ്ഡലത്തില്‍ കെ സുധാകരന്‍ അനുകൂലികളുടെ സഹകരണവും പിന്തുണയും ഉറപ്പിക്കുക ലക്ഷ്യമിട്ടു കൂടിയാണ് മോഹനന്‍ കെ സുധാകരന്റെ നടാലിലെ വീട്ടിലെത്തിയത്. സ്ഥാനാര്‍ത്ഥി മോഹനനെ ഷാള്‍ അണിയിച്ച് കെ സുധാകരന്‍ സ്വീകരിച്ചു. ‘എന്റെ വാക്കു പാലിച്ചു’ എന്ന് ഷാള്‍ അണിയിച്ചശേഷം സുധാകരന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഇരുവരും അടച്ചിട്ട മുറിയില്‍ സംസാരിച്ചു.

കണ്ണൂരില്‍ ടി ഒ മോഹനന്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ഒരു തരത്തിലും എതിര്‍പ്പില്ലെന്ന് കെ സുധാകരന്‍ പറഞ്ഞതായി മോഹനന്‍ പിന്നീട് വ്യക്തമാക്കി. കണ്ണൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടു തവണ യുഡിഎഫ് പരാജയപ്പെട്ടു. ആ മണ്ഡലം തിരിച്ചുപിടിക്കുക എന്നാണ് ദൗത്യം. ആ ദൗത്യം നേതാക്കളെല്ലാം കൂട്ടായി ഏറ്റെടുക്കും. തെരഞ്ഞെടുപ്പില്‍ പൂര്‍ണ സഹകരണം കെ സുധാകരന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഒരു ടീമായിത്തന്നെ തെരഞ്ഞെടുപ്പില്‍ മുന്നോട്ടു പോകുമെന്നും ടി ഒ മോഹനന്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി കെ സുധാകരന്‍ സജീവമായി ഇറങ്ങുമെന്നാണ് വിവരം. മറ്റന്നാള്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫിന്റെ പ്രചാരണത്തിന് ഇറങ്ങും. തുടര്‍ന്ന് ജില്ലയിലെ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയും പ്രതാരണത്തിനിറങ്ങും. കെ സുധാകരന്റെയും അനുകൂലികളുടെയും പ്രവര്‍ത്തനം ഹൈക്കമാന്‍ഡ് സസൂക്ഷ്മം നിരീക്ഷിക്കുന്നുമുണ്ട്.

‘പിഷാരടി വിളിച്ചാൽ ഉറപ്പായും പ്രചാരണത്തിന് പോകും; സ്ഥാനാർഥിയാകാൻ താല്പര്യമില്ല’

‘പിഷാരടി വിളിച്ചാൽ ഉറപ്പായും പ്രചാരണത്തിന് പോകും; സ്ഥാനാർഥിയാകാൻ താല്പര്യമില്ല’

കൊച്ചി: പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന തന്റെ സുഹൃത്ത് രമേഷ് പിഷാരടി ക്ഷണിച്ചാൽ പ്രചാരണത്തിന് പോകാൻ തയ്യാറാണെന്ന് നടൻ ആസിഫ് അലി. കൊച്ചിയിലെ ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കവേയാണ് ആസിഫ് തന്റെ ആ​ഗ്രഹം മാധ്യമങ്ങളോട് പറഞ്ഞത്. തനിക്ക് സ്ഥാനാർഥിയാകാൻ താല്പര്യമില്ലെന്നും തന്റെ സ്വപ്നങ്ങളെല്ലാം സിനിമയിലാണെന്നും ആസിഫ് വ്യക്തമാക്കി.

പിഷാരടിയുടെ കഴിവുകളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ആസിഫ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരണമെന്ന് ആവശ്യപ്പെട്ട് പിഷാരടി തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും ആസിഫ് കൂട്ടിച്ചേർത്തു.

“അദ്ദേഹത്തെ അടുത്തറിയുന്ന ഒരാളായതു കൊണ്ട് തന്നെ അങ്ങനെയൊരു വിളി വന്നാൽ ഉറപ്പായും പോകും. വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. വോട്ട് ചെയ്യാതെ രാഷ്ട്രീയക്കാരെയോ പാർട്ടികളെയോ കുറ്റം പറയാൻ നമുക്ക് അവകാശമില്ല.

സ്വന്തം വോട്ടവകാശം വിനിയോഗിച്ചതിന് ശേഷം മാത്രമേ ആ സ്വാതന്ത്ര്യമുള്ളൂ,”- ആസിഫ് പറഞ്ഞു. സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ വെറും പ്രചരണങ്ങൾ മാത്രമാണെന്നും താരം വ്യക്തമാക്കി.

ഗ്യാസ് തീര്‍ന്നു, ഓര്‍ഡര്‍ ചെയ്ത പത്തിരി കൊടുക്കാന്‍ കഴിഞ്ഞില്ല; കായംകുളത്ത് തിക്കും തിരക്കും

ഗ്യാസ് തീര്‍ന്നു, ഓര്‍ഡര്‍ ചെയ്ത പത്തിരി കൊടുക്കാന്‍ കഴിഞ്ഞില്ല; കായംകുളത്ത് തിക്കും തിരക്കും

ആലപ്പുഴ: കായംകുളത്തു പത്തിരി നിര്‍മാണ യൂണിറ്റില്‍ ഓഡര്‍ ചെയ്ത പത്തിരി കിട്ടാത്തതിനെത്തുടര്‍ന്ന് പ്രതിഷേധം. കായംകുളം മുക്കവലയിലെ റോയല്‍ പത്തിരി യൂണിറ്റിലാണ് ഉന്തും തള്ളുമുണ്ടായത്. പെരുന്നാളിന്റെ ഭാഗമായി ഓര്‍ഡര്‍ ചെയ്ത പത്തിരി കിട്ടാത്തതിലാണ് പ്രതിഷേധം.

ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്നാണ് പത്തിരി ഉണ്ടാക്കാന്‍ കഴിയാതെ വന്നത്. ബുക്ക് ചെയ്ത പലര്‍ക്കും പത്തിരി കൊടുക്കാന്‍ കഴിഞ്ഞില്ല. കായംകുളം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പാചകവാതകം കിട്ടാനില്ലാത്തതിനെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഹോട്ടലുകള്‍ പോലും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. പാചകവാതക പ്രതിസന്ധി പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനാല്‍ മാര്‍ച്ച് 23ന് നടത്താനിരുന്ന കടയടപ്പ് സമരം കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) മാറ്റിവെച്ചു.

മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ ഡോക്ടര്‍ മരിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ ഡോക്ടര്‍ മരിച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ബംഗളൂരു: ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ മൃഗഡോക്ടര്‍ മരിച്ചു. ശിവമോഗയിലെ തവരെക്കൊപ്പ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയിലെ മൃഗഡോക്ടര്‍ ഡോ. സമീക്ഷ റെഡ്ഡി (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെ ആണ് സംഭവം. പരിചരിക്കുന്നതിനിടെയാണ് ഹിപ്പോപ്പൊട്ടാമസ് ഡോക്ടറെ ആക്രമിക്കുകയായിരുന്നുവെന്ന് വനം മന്ത്രി ഈശ്വര്‍ ഖന്‍ഡ്രെയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

മൃശശാലയില്‍ സമീക്ഷ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത്. അപകടത്തെ തുടര്‍ന്ന് ഇവരെ ശിവമോഗയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 6.30 ഓടെയാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുതിര്‍ന്ന മൃഗഡോക്ടര്‍മാരും വനം ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘത്തെ നിയോഗിക്കാന്‍ മന്ത്രി ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അപകടം ദൗര്‍ഭാഗ്യകരമൈന്ന് പറഞ്ഞ മന്ത്രി, ഡോക്ടറുടെ കുടുംബത്തിന് മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. സംസ്ഥാനത്തെ എല്ലാ മൃഗശാലകളിലെയും മൃഗഡോക്ടര്‍മാര്‍ വന്യമൃഗങ്ങളെ ചികിത്സിക്കുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ (എസ്ഒപി) കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.