‘കിടിലൻ കാരക്ടർ ഇൻട്രോ’; പാപ്പനും പിള്ളേരും പൊട്ടിച്ചിരിപ്പിച്ചോ ? ‘ആട് 3’ പ്രേക്ഷക പ്രതികരണം

‘കിടിലൻ കാരക്ടർ ഇൻട്രോ’; പാപ്പനും പിള്ളേരും പൊട്ടിച്ചിരിപ്പിച്ചോ ? ‘ആട് 3’ പ്രേക്ഷക പ്രതികരണം

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഒരു ഫ്രാഞ്ചൈസി ആയിരുന്നു ആട്. ഇപ്പോൾ ചിത്രത്തിന്റെ മൂന്നാം ഭാ​ഗം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ‘ആട് 3’ യുടെ ആദ്യ ഷോയ്ക്ക് പിന്നാലെ എക്സിലും പ്രതികരണങ്ങളെത്തി തുടങ്ങി. പ്രേക്ഷകരുടെ പ്രതീക്ഷ നിലനിർത്തുന്നതാണ് ചിത്രത്തിന്റെ ആദ്യ പകുതിയെന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായം.

രണ്ടാം പകുതി കൂടി സെറ്റ് ആണെങ്കിൽ ചിത്രം 100 കോടിയിൽ ഒന്നും നിൽക്കില്ല എന്നും ചിലർ കുറിക്കുന്നു. ‘ആദ്യ രണ്ടു ഭാഗങ്ങളിലെ പോലെ റിപ്പീറ്റ് തമാശകളുമായി തുടങ്ങുന്ന ചിത്രം വിന്റേജിലേക്ക് വന്നപ്പോൾ ലെവൽ കേറി. വിന്റേജ് മാത്രമല്ല, ഫ്യൂച്ചറും കാണിക്കുന്നുണ്ട് ചിത്രം’ എന്നാണ് ഒരു പ്രേക്ഷകൻ പങ്കുവച്ച കമന്റ്.

ഭൂതം, ഭാവി, വർത്തമാനം എന്നിങ്ങനെ മൂന്നു കാലങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. മുഴുനീള കോമഡി തന്നെയാണ് ചിത്രത്തിന്റെ ആകർഷണമെന്ന് പ്രേക്ഷകർ ഉറപ്പിച്ചു പറയുന്നു. ഷാജി പാപ്പനായി ജയസൂര്യ പതിവ് ഫോമിലെത്തിയപ്പോൾ വിനായകനും ധർമജനും വേറെ റേഞ്ച് പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നതെന്നും ചിലർ കുറിച്ചു. കോമഡികൾ ചിലത് ഒക്കെ വർക്ക് ആവാതെ പോയത് ഉണ്ടെങ്കിലും മൊത്തത്തിൽ സിനിമ ഒരു ശരാശരി അനുഭവം തന്നെയാണെന്നും പലരും കുറിക്കുന്നു. പെർഫോർമൻസു കൊണ്ട് എല്ലാവരും കിടു, കിടിലൻ ഫസ്റ്റ് ഹാഫ്, കോമഡി ഒക്കെ വർക്ക് ആയി- എന്നൊക്കെയാണ് പ്രേക്ഷക പ്രതികരണങ്ങൾ. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ‘എപിക് ഫാന്റസി’ സിനിമയായാണ് പ്രേക്ഷകരിലേക്കെത്തിയത്.

വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി, ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് തുടരും; സ്റ്റേ ഇല്ല

വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി, ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് തുടരും; സ്റ്റേ ഇല്ല

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ ഉത്തരവ് തുടരും. വിധി സ്‌റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് വെള്ളാപ്പള്ളി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല് നല്‍കിയത്. സിംഗിള്‍ ബെഞ്ച് വിധി അനുസരിച്ചുള്ള സ്ഥിതി തുടരാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെള്ളാപ്പള്ളി നടേശനും മകനും വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയും അടക്കമുള്ള ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അയോഗ്യരാക്കിയത്. ഇതിനെതിരെയാണ് വെള്ളാപ്പള്ളി അടക്കമുള്ളവര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. അടിയന്തരമായി അപ്പീല്‍ പരിഗണിക്കണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞദിവസം തള്ളിയിരുന്നു. അടിയന്തിരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് ഇന്ന് വീണ്ടും ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ പരിഗണിച്ചപ്പോള്‍, സിംഗിള്‍ ബെഞ്ച് വിധി സ്‌റ്റേ ചെയ്യണമെന്ന് വെള്ളാപ്പള്ളിയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി നിരാകരിച്ചു. വെള്ളാപ്പള്ളി നടേശനെയും കൂട്ടരെയും നീക്കിക്കൊണ്ടുള്ള വിധി എന്താണോ ആ സ്ഥിതി തുടരാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. വെള്ളാപ്പള്ളി അടക്കമുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ പുറത്താക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്, എസ്എന്‍ഡിപിയുടെ താല്‍ക്കാലിക ഭരണത്തിനായി ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

താല്‍ക്കാലിക ഡയറക്ടര്‍ബോര്‍ഡിലേക്ക് സര്‍ക്കാര്‍ നോമിനികള്‍ ആയിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള സര്‍ക്കാര്‍ നോമിനികളുടെ പട്ടിക തിങ്കളാഴ്ച സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. തിങ്കളാഴ്ച കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. വെള്ളാപ്പള്ളി നടേശന് ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അര്‍ഹതയില്ലെന്നാണ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് വിധിച്ചത്.

അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വെള്ളാപ്പള്ളി നടേശനെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്. കമ്പനി നിയമപ്രകാരമുള്ള നടപടികൾ പാലിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പ്രസിഡന്റ് എംഎന്‍ സോമന്‍, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവര്‍ക്കും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

എച്ച്ഡിഎഫ്സി ബാങ്ക് ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തി രാജിവെച്ചു; ബാങ്ക് ഓഹരിയില്‍ ഇടിവ്

എച്ച്ഡിഎഫ്സി ബാങ്ക് ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തി രാജിവെച്ചു; ബാങ്ക് ഓഹരിയില്‍ ഇടിവ്

മുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന്റെ പാര്‍ട്ട് ടൈം ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായ അതാനു ചക്രവര്‍ത്തി രാജിവച്ചു. ബാങ്കിനുള്ളിലെ ചില രീതികളും പ്രവര്‍ത്തനങ്ങളും തന്റെ വ്യക്തിപരമായ ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ബാങ്കിന്റെ ഗവേണന്‍സ്, നോമിനേഷന്‍ ആന്‍ഡ് റമ്യൂണറേഷന്‍ കമ്മിറ്റി ചെയര്‍മാന് നല്‍കിയ കത്തിലാണ് അദ്ദേഹം രാജി തീരുമാനം അറിയിച്ചത്.

‘കഴിഞ്ഞ രണ്ട് വര്‍ഷമായി ബാങ്കില്‍ ഞാന്‍ നിരീക്ഷിച്ച ചില സംഭവങ്ങളും രീതികളും എന്റെ വ്യക്തിപരമായ മൂല്യങ്ങളോടും ധാര്‍മ്മികതയോടും പൊരുത്തപ്പെടുന്നില്ല. ഇതാണ് എന്റെ തീരുമാനത്തിന്റെ അടിസ്ഥാനം. എന്റെ രാജിക്ക് മറ്റ് കാര്യമായ കാരണങ്ങളൊന്നുമില്ലെന്നും ഞാന്‍ വ്യക്തമാക്കുന്നു’- അതാനു ചക്രവര്‍ത്തി കത്തില്‍ പറയുന്നു.

രാജി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യന്‍ ഓഹരി വിപണിയില്‍ 4.73 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അതാനു ചക്രവര്‍ത്തിയുടെ രാജിയെ തുടര്‍ന്ന് എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ മുന്‍ വൈസ് ചെയര്‍മാനായിരുന്ന കെകി മിസ്ത്രിയെ മൂന്ന് മാസത്തേക്ക് ബാങ്കിന്റെ ഇടക്കാല പാര്‍ട്ട്-ടൈം ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നല്‍കി. മാര്‍ച്ച് 19 മുതല്‍ ഈ നിയമനം പ്രാബല്യത്തില്‍ വന്നു.

2021 മെയ് മാസത്തിലാണ് അതാനു ചക്രവര്‍ത്തി എച്ച്ഡിഎഫ്സി ബാങ്കിന്റെ ബോര്‍ഡിന്റെ ഭാഗമായത്. ‘ബോര്‍ഡില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് എച്ച്ഡിഎഫ്സി ലിമിറ്റഡുമായി ബാങ്ക് ലയിപ്പിച്ചതുപോലുള്ള സുപ്രധാന സംഭവങ്ങള്‍ ഉണ്ടായത്. അത് ബാങ്കിന് കീഴില്‍ ഒരു കൂട്ടായ്മ സൃഷ്ടിച്ചു. ഈ തന്ത്രപരമായ സംരംഭം എച്ച്ഡിഎഫ്സി ബാങ്കിനെ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാക്കി മാറ്റി. എന്നിരുന്നാലും, ലയനത്തിന്റെ ഗുണങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായി ഫലവത്തായില്ല.’- അദ്ദേഹം കത്തില്‍ പറയുന്നു.

യുദ്ധം കടുക്കുന്നു., ഖത്തർ ഗ്യാസ് ഹബിന് നേരെ മിസൈൽ ആക്രമണം.വിമാന സർവീസുകൾ റദ്ദാക്കി

യുദ്ധം കടുക്കുന്നു., ഖത്തർ ഗ്യാസ് ഹബിന് നേരെ മിസൈൽ ആക്രമണം.വിമാന സർവീസുകൾ റദ്ദാക്കി

ഖത്തറിന് പുറമെ യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യമിട്ടു. അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിന് നേരെ വന്ന മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അബുദാബിയിലെ പ്ലാന്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിൽ എത്തിയ ഡ്രോണുകളും മിസൈലുകളും റിയാദിന് സമീപം തകർത്തു വീഴ്ത്തി. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇറാൻ നടത്തുന്നതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

യുദ്ധം ശക്തമായതോടെ ആഗോള എണ്ണ വിപണിയിൽ വില കുതിച്ചുയരുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടത് ആശങ്ക വർധിപ്പിക്കുന്നു. സംഘർഷ പശ്ചാത്തലത്തിൽ പ്രമുഖ വിമാനക്കമ്പനിയായ കാത്തി പസഫിക് ദുബൈയിലേക്കുള്ള സർവീസുകൾ ഏപ്രിൽ 30 വരെ റദ്ദാക്കി. മേഖലയിലെ സുരക്ഷാ സാഹചര്യം ചർച്ച ചെയ്യാൻ യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ഫോണിൽ സംസാരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ഇറാന്റെ ഭീഷണി ഗൾഫ് രാജ്യങ്ങളെ കടുത്ത ജാഗ്രതയിലാക്കിയിരിക്കുകയാണ്.

കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടു, അഭയം തേടി മരത്തിന് മുകളിലേക്ക് പിടിച്ചുകയറി ദമ്പതികള്‍; രക്ഷപ്പെട്ടത് ഇങ്ങനെ

കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടു, അഭയം തേടി മരത്തിന് മുകളിലേക്ക് പിടിച്ചുകയറി ദമ്പതികള്‍; രക്ഷപ്പെട്ടത് ഇങ്ങനെ

കൊല്ലം: പത്തനാപുരത്ത് വനത്തില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികള്‍. വന വിഭവശേഖരത്തിന് കാട്ടില്‍ പോയ ദമ്പതികള്‍ കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മരമുകളില്‍ അഭയം തേടിയ ദമ്പതികളെ മണിക്കൂറുകള്‍ക്ക് ശേഷം വനപാലക സംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്.

മുള്ളുമല വാവരുപന ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. പിറവന്തൂര്‍ മുള്ളുമല ഉന്നതിയിലെ ദമ്പതികളായ കരുണാകരന്‍, റംസ എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വിറക് ശേഖരണത്തിന് പോകും വഴി കാട്ടാനക്കൂട്ടത്തിനു മുന്നിലാണ് ഇവര്‍ അകപ്പെട്ടത്. കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന ദമ്പതികള്‍ വനത്തിനുള്ളിലെ തേക്ക് മരത്തില്‍ കയറി മണിക്കൂറുകളോളം ഇരുന്നു. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കരുണാകരന്‍ മണ്ണാറപ്പാറ റേഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഈ സമയമെല്ലാം കാട്ടാനക്കൂട്ടം ഇവര്‍ കയറിയ മരചുവട്ടില്‍ നിലയുറപ്പിച്ചു. വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തിയെങ്കിലും കാട്ടാനകള്‍ പിന്മാറിയില്ല. മണിക്കൂറുകള്‍ക്ക് ശേഷം സ്ഥലത്തെത്തിയ വനപാലക സംഘം കാട്ടാനകളെ വിരട്ടിയോടിച്ച ശേഷം ദമ്പതികളെ രക്ഷപ്പെടുത്തുകയായിരുന്നു.