ഞെട്ടിച്ച് അബ്ദുള്‍ റഷീദിന്റെ മുന്നേറ്റം; ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നില്‍

ഞെട്ടിച്ച് അബ്ദുള്‍ റഷീദിന്റെ മുന്നേറ്റം; ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നില്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂറിലേക്ക് അടുത്തപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍പ്പോയി. സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും കോട്ടയായ കണ്ണൂരിലെ ധര്‍മ്മടത്ത് ആദ്യ രണ്ടു റൗണ്ടിലും മുന്നിലായിരുന്ന പിണറായി വിജയന്‍ മൂന്നാം റൗണ്ടിലാണ് പൊടുന്നനെ പിന്നില്‍പ്പോയത്.

യുഡിഎഫിന്റെ വി പി അബ്ദുള്‍ റഷീദാണ് മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിലാക്കിയത്. ചെമ്പിലോട് പഞ്ചായത്തിലെ വോട്ടെണ്ണുമ്പോഴാണ് പിണറായി വിജയന്‍ പിന്നിലേക്ക് പോയത്. 733 വോട്ടിന്റെ ലീഡാണ് അബ്ദുള്‍ റഷീദ് നേടിയത്. കഴിഞ്ഞ തവണ പിണറായി വിജയന്‍ 3500 ലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ആദ്യ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ബഹുഭൂരിപക്ഷം മന്ത്രിമാരും പിന്നിലാണ്.

മന്ത്രിമാരായ വി എന്‍ വാസവന്‍, വീണ ജോര്‍ജ്, എംബി രാജേഷ്, കെ ബി ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചിഞ്ചു റാണി, റോഷി അഗസ്റ്റിന്‍, ആര്‍ ബിന്ദു, വി ശിവന്‍കുട്ടി, പി പ്രസാദ്, തുടങ്ങിയവരെല്ലാം പിന്നിലാണ്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം ആദ്യ ഒരുമണിക്കൂര്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മുന്നിലാണ്. വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴേ മുതല്‍ എന്‍ഡിഎ മുന്നേറ്റം നടത്തിയിട്ടുണ്ട്.

ആദ്യ അര മണിക്കൂറില്‍ എന്‍ഡിഎ അഞ്ചിടത്ത് മുന്നില്‍; ചാത്തന്നൂരില്‍ വന്‍ മുന്നേറ്റം

ആദ്യ അര മണിക്കൂറില്‍ എന്‍ഡിഎ അഞ്ചിടത്ത് മുന്നില്‍; ചാത്തന്നൂരില്‍ വന്‍ മുന്നേറ്റം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ആദ്യത്തെ അര മണിക്കൂറിനിടെ എല്‍ഡിഎ അഞ്ചിടത്ത് മുന്നിലെത്തി. മഞ്ചേശ്വരം, പാലക്കാട്, നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി മുന്നിലെത്തിയത്.
മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, പാലക്കാട് ശോഭ സുരേന്ദ്രന്‍, നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ചാത്തന്നൂരില്‍ ഗോപകുമാര്‍ എന്നിവരാണ് മുന്നില്‍ എത്തിയത്. ഇത്തവണ രണ്ടക്കത്തില്‍ താഴെയെങ്കിലും മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാംപ്.

വിവിധ എക്‌സിറ്റ് പോളുകളില്‍ എന്‍ഡിഎയ്ക്ക് നാലു മുതല്‍ 14 സീറ്റുകള്‍ വരെ ഫലം പ്രവചിച്ചിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ മറ്റു നേതാക്കള്‍ക്കൊപ്പം ഇരുന്നാകും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വോട്ടെണ്ണല്‍ ഫലം കാണുക. ആദ്യ അര മണിക്കൂറില്‍ ലീഡില്‍ യുഡിഎഫ് നേരിയ മുന്‍തൂക്കം നേടിയിട്ടുണ്ട്.