by Midhun HP News | Mar 3, 2026 | Latest News, കേരളം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഉദിമൂടിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വെങ്ങാലി ഗൗരിശങ്കരത്തിൽ രാഹുൽ വാര്യർ (47), ഏറ്റുമാനൂർ അരുൺ നിവാസിൽ അരുൺകുമാർ (44) എന്നിവർക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ബസിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടസമയത്ത് ബസിനുള്ളിൽ പൊങ്കാല അർപ്പിക്കാൻ പോയ നിരവധി ഭക്തർ ഉണ്ടായിരുന്നുവെങ്കിലും അവർക്ക് ആർക്കും പരിക്കുകളില്ല. ബസിൽ തട്ടിയ കാർ മുന്നോട്ട് പോയി സമീപത്തുണ്ടായ മറ്റൊരു കാറിലും തട്ടി. എന്നാൽ മറ്റാർക്കും പരുക്കില്ല.
by Midhun HP News | Mar 3, 2026 | Latest News, കേരളം
തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. തിരുവല്ലം വേട്ടകല്ല് സ്വദേശി ഷൈനു (37) വിനെയാണ് പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് വര്‍ഷം അധികതടവ് അനുഭവിക്കണം.
2018 ഡിസംബര്‍ 31നായിരുന്നു ആദ്യ പീഡനം. പുതുവര്‍ഷം ആഘോഷിക്കാന്‍ കുട്ടിയും സുഹൃത്തുക്കളും ഇയാള്‍ക്കൊപ്പം കോവളത്ത് പോയിരുന്നു. മടക്കയാത്രയില്‍ ഇയാള്‍ എല്ലാവരെയും ബന്ധുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് കുട്ടിയെ പീഡിപ്പിച്ചു. പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി 2019 ജനുവരി 12ന് കുട്ടിയുടെ വീട്ടിലെത്തി വീണ്ടും പീഡിപ്പിച്ചു എന്നതാണ് കേസ്.
രണ്ട് ദിവസം കഴിഞ്ഞ് കുട്ടിയും സഹോദരിയും ക്ഷേത്രോത്സവം കാണാന്‍ പോയി. രാത്രി വൈകിയും തിരികെ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടികളെ അന്വേഷിച്ച് കണ്ടത്തിയ പൂന്തുറ പൊലീസ് നടപടിക്രമങ്ങളുടെ ഭാഗമായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്നാണ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് പുറത്ത് പറയാത്തതെന്ന് കുട്ടി മൊഴി നല്‍കി. ഒരു മോഷണക്കേസില്‍ പിടിയിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചതിലാണ് കുറ്റം തെളിഞ്ഞത്. പൂന്തുറ ഇന്‍സ്പെക്ടര്‍മാരായ ബി എസ് സജികുമാര്‍, എ അനൂപ് എന്നിവരാണ് കേസ് അന്വേഷിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍ കേസില്‍ ഹാജരായി.
by Midhun HP News | Mar 3, 2026 | Latest News, കേരളം
വാഷിങ്ടണ്‍: ഇറാന് നേരെയുള്ള ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ആണവ പദ്ധതി അമേരിക്കയ്ക്ക് വളര്‍ന്നുവരുന്ന ഭീഷണിയാണ്. ഇറാനെതിരായ ആക്രമണത്തില്‍ എല്ലാവരും തങ്ങളുടെ പിന്നിലുണ്ടായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയാണ്, മുന്നറിയിപ്പുകള്‍ ഇറാന്‍ അവഗണിച്ചു. സൈനിക നടപടി തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ അമേരിക്കക്ക് ഭീഷണിയാണ്. എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കുമെന്നും ട്രംപ് പറഞ്ഞു.
ദുഷ്ട ഭരണകൂടം ഉയര്‍ത്തുന്ന ഭീഷണികള്‍ ആക്രമിച്ച് ഇല്ലാതാക്കാനുള്ള അവസാനത്തെ അവസരമായാണ് ആക്രമണത്തെ കാണുന്നത്. ഇറാന്റെ മിസൈല്‍ ശേഷികള്‍ നശിപ്പിക്കുക എന്ന ആദ്യ ലക്ഷ്യത്തോടെ ആക്രമണങ്ങള്‍ നടത്തിയതെന്ന് ട്രംപ് പറഞ്ഞു. രണ്ടാമതായി, ഞങ്ങള്‍ അവരുടെ നാവികസേനയെ ഉന്മൂലനം ചെയ്യുകയാണ് ചെയ്തത്. ഇതിനകം 10 കപ്പലുകള്‍ തകര്‍ത്തുവെന്ന് ട്രംപ് അവകാശപ്പെട്ടു. മൂന്നാമതായി ഇറാണ് ആണവായുധം ലഭിക്കില്ലെന്ന് ഉറപ്പാക്കുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി.
by Midhun HP News | Mar 3, 2026 | Latest News, കേരളം
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ പ്രവാസികള്‍ക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും കേരളത്തിന്റെ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു. അതത് രാജ്യങ്ങളിലെ ഭരണാധികാരികളും പ്രാദേശിക ഭരണസംവിധാനങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ഇന്ത്യന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും നിരന്തരം ബന്ധപ്പെടാനും അവര്‍ നല്‍കുന്ന ഔദ്യോഗിക വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറഞ്ഞു.
നിലവിലെ പ്രതിസന്ധികളെ മറികടക്കാന്‍ അവിടുത്തെ ഭരണാധികാരികള്‍ക്ക് കഴിയട്ടെ. ജീവിക്കുന്ന രാജ്യത്തെ ഭരണാധികാരികളും പ്രാദേശിക ഭരണസംവിധാനങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കണം. ഇന്ത്യന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും നിരന്തരം ബന്ധപ്പെടാനും അവര്‍ നല്‍കുന്ന ഔദ്യോഗിക വിവരങ്ങള്‍ മാത്രം സ്വീകരിക്കാനും ശ്രദ്ധിക്കണം.
അടിസ്ഥാനരഹിതമായ വാര്‍ത്തകളും കിംവദന്തികളും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. അനാവശ്യ ഭീതി പരത്തുന്നതൊന്നും സാമൂഹിക മാധ്യമങ്ങള്‍ വഴിയോ അല്ലാതെയോ മറ്റുള്ളവരിലേക്ക് എത്തിക്കരുതെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രവാസികള്‍ക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ നല്‍കും. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും പിണറായി വിജയന്‍ അറിയിച്ചു.
by Midhun HP News | Mar 3, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: യുദ്ധസാഹചര്യത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കൊച്ചിയും കോഴിക്കോടുമടക്കം 6 ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്കടക്കമുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിക്കുന്നത്.
മസ്‌ക്കറ്റില്‍ നിന്ന് കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് നാളെ (മാര്‍ച്ച് 3) മുതല്‍ സര്‍വീസുകള്‍ നടത്തുമെന്നാണ് അറിയിപ്പ്. നാളെ പ്രാദേശിക സമയം രാവിലെ 10:25 ന് മസ്‌കറ്റില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനമായിരിക്കും ആദ്യം പുറപ്പെടുക. യാത്രക്കാര്‍ വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റോ വാട്‌സാപ്പ് സേവനമോ ഉപയോഗിക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.
മസ്‌കറ്റ് സര്‍വീസ് തുടങ്ങുന്നുണ്ടെങ്കിലും യു എ ഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന വിലക്ക് മാര്‍ച്ച് 3 അര്‍ദ്ധരാത്രി വരെ തുടരും. നിലവിലെ സാഹചര്യത്തില്‍ വിമാനങ്ങള്‍ റദ്ദാക്കുന്നവര്‍ക്കും സമയം മാറ്റുന്നവര്‍ക്കും പ്രത്യേക ഇളവുകള്‍ അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് തങ്ങളുടെ ബുക്കിംഗുകള്‍ വെബ്സൈറ്റിലൂടെയോ എഐ അസിസ്റ്റന്റായ ‘ടിയ’ വഴിയോ ചെയ്യാവുന്നതാണ്. +91 63600 12345 എന്ന വാട്‌സാപ്പ് നമ്പറും സഹായത്തിനായി ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
Recent Comments