by Midhun HP News | Apr 25, 2026 | Latest News, കേരളം
തിരുവനന്തപുരം: പാമ്പുകടിയേറ്റാൽ എത്രയും വേഗം ആന്റിവനം ചികിത്സ ലഭ്യമാക്കണം കടിയേറ്റവരെ ആശുപത്രിയിൽ എത്തിക്കേണ്ടവർക്ക് അധിക ദൂരം യാത്ര ചെയ്യാതെ ആന്റിവനും ലഭ്യമാക്കേണ്ടതുണ്ട്.
താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലാണ് ആന്റിവനം നൽകാൻ സൗകര്യമുള്ളത് ജില്ലയിൽ ആന്റിവനും ലഭ്യമായ സർക്കാർ ആശുപത്രികളുടെ പട്ടിക ചുവടെ…
1 തിരുവനന്തപുരം മെഡിക്കൽ കോളേജ്
2 തിരുവനന്തപുരം ജനറൽ ആശുപത്രി
3 പേരൂർക്കട ജില്ലാ ആശുപത്രി
4 നെടുമങ്ങാട് ജില്ലാ ആശുപത്രി
5 നെയ്യാറ്റിൻകര ജനറൽ ആശുപത്രി
6 കാട്ടാക്കട താലൂക്ക് ആശുപത്രി (മലയിൻകീഴ് പഞ്ചായത്തിലെ മണിയറ വിളയിൽ) 7 നേമം താലൂക്ക് ആശുപത്രി (വെള്ളായണി ശാന്തിവിളയിൽ)
8 ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രി
9 പാറശ്ശാല താലൂക്ക് ആശുപത്രി

by Midhun HP News | Apr 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്. അതിനാല്‍ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയരുത്. നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാണ്. അവിടെ ആന്റി സ്നേക്ക് വെനം സ്റ്റോക്കുണ്ടോ എന്ന് ഉറപ്പാക്കിയായിരിക്കും ആശുപത്രിയിലെത്തിക്കുക. മാത്രമല്ല പാമ്പുകടിയേറ്റ് വരുന്ന വിവരം ആശുപത്രിയേയും അറിയിക്കാനാകും. ആവശ്യമായവര്‍ 108 എന്ന നമ്പരില്‍ വിളിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ ജില്ലകളുടെ യോഗം കൂടി സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. പാമ്പുകടിയേറ്റ് വരുന്നവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പ് ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് കനിവ് 108 ടീമിന് നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോള്‍ പ്രകാരമാണ് ആന്റി സ്നേക്ക് വെനം നല്‍കുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാഹനം വരുന്നത് വരെ പാമ്പുകടിയേറ്റയാള്‍ 108 ടീമിന്റെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുക. പാമ്പുകടിയേറ്റയാളെ ശാന്തനാക്കുക. ഭീതി ഉണ്ടാക്കിയാല്‍ രക്തത്തിലൂടെ വിഷം പെട്ടെന്ന് പടരും. അനാവശ്യ ചലനം ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. പ്രത്യേകിച്ചും കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറില്‍ കിടത്തിയോ ആശുപത്രിയില്‍ എത്തിക്കുക. മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയാണ് പ്രധാനം.

by Midhun HP News | Apr 25, 2026 | Latest News, കേരളം
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം. വൈശ്യംഭാഗം പുതുവന വീട്ടില്‍ ഇന്ദിര ആണ് (65) മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെ വീടിനോടു ചേര്‍ന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ചാണു ഇന്ദിരയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാര്‍ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രി ഒന്‍പതരയോടെ മരണം സംഭവിക്കുകയായിരുന്നു.
ആന്റിവനം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.
by Midhun HP News | Apr 25, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും (ശനിയാഴ്ച, ഞായറാഴ്ച) താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. ഈ ദിവസങ്ങളില്‍ കൊല്ലം ജില്ലയില്‍ 39 °C വരെയും തൃശൂര്‍, കോട്ടയം ജില്ലകളില്‍ 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 °C വരെയും ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 36°C വരെ താപനില ഉയരാം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഞായറാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
അതിനിടെ കേരളത്തില്‍ വൈകുന്നേരം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Apr 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എഴുത്തുകാരനും ചിന്തകനും സന്യാസിയുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. സ്വകാര്യ മെഡിക്കൽ കോളജിൽ പുലർച്ചെ 3.55നായിരുന്നു അന്ത്യം.
വര്‍ക്കലയിലെ നാരായണ ഗുരുകുല ഫൗണ്ടേഷന്റെ സ്ഥാപകനാണ്. രാജ്യത്ത് അറിയപ്പെടുന്ന ആത്മീയാചാര്യനാണ് മുനി നാരായണ പ്രസാദ്. ഇന്ത്യന്‍ തത്ത്വചിന്തയെയും വേദാന്തത്തെയും കുറിച്ച് അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. കൂടാതെ പരമ്പരാഗത ഗ്രന്ഥങ്ങള്‍ പുതിയ തലമുറയ്ക്ക് ലഭ്യമാക്കുന്നതില്‍ അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇന്ത്യന്‍ തത്ത്വചിന്ത രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് രാജ്യം 2024ൽ പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.
സിവില്‍ എന്‍ജിനീയറായി പരിശീലനം നേടിയ അദ്ദേഹം കേരള സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പില്‍ ജോലി ചെയ്താണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. 1968ല്‍ അദ്ദേഹം രാജിവച്ചാണ് നാരായണ ഗുരുകുലത്തില്‍ ചേര്‍ന്നത്.1923ല്‍ നാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജ ഗുരുവാണ് ഗുരുകുലം സ്ഥാപിച്ചത്.
1999-ല്‍ അദ്ദേഹം നാരായണ ഗുരുകുലത്തിന്റെ തലവനും ഗുരുവുമായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗുരുകുലം ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു, കേരളം, തമിഴ്നാട്, കര്‍ണാടക , സിംഗപ്പൂര്‍ , ഫിജി , യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു 1989 മുതല്‍ 1991 വരെ ഫിജിയില്‍ ഗീതാശ്രമത്തിനും അദ്ദേഹം നേതൃത്വം നല്‍കി.
മുനി നാരായണ പ്രസാദ് 130ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് ഏകദേശം 100 എണ്ണം മലയാളത്തിലും 30 എണ്ണം ഇംഗ്ലീഷിലുമാണ്. ഐതരേയം , ഈശാവാസ്യം , കേന , പ്രശ്‌ന , മാണ്ഡൂക്യം , തൈത്തിരീയം , ശ്വേതാശ്വതാരം , ഛാന്ദോഗ്യ ഉപനിഷത്തുകള്‍ എന്നിവയുടെ വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ ഉള്‍പ്പെടുന്നു . ഭഗവദ്ഗീതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഇംഗ്ലീഷ് വ്യാഖ്യാനത്തിന്റെ പേര് ലൈഫ്‌സ് പില്‍ഗ്രിമേജ് ത്രൂ ഗീത എന്നാണ് . നാരായണ ഗുരു: സമ്പൂര്‍ണ്ണ കൃതികള്‍ (നാഷണല്‍ ബുക്ക് ട്രസ്റ്റ്), നാരായണ ഗുരുവിന്റെ തത്ത്വചിന്ത തുടങ്ങിയ പുസ്തകങ്ങളും രചിച്ചതും അദ്ദേഹമാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Recent Comments