by Midhun HP News | Feb 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ജില്ലയിലെഅമ്പൂരി കുമ്പിച്ചൽക്കടവ് പാലംഫെബ്രുവരി 11 ന് നാടിന് സമർപ്പിക്കുന്നു.നെയ്യാർ ഡാമിന്റെ ജലസംഭരണി നിർമാണത്തെ തുടർന്ന് അഗസ്ത്യമലയുടെ താഴ്‌വരയിൽ കരിപ്പയാറിന് നടുവിൽ തുരുത്തായി മാറിയ തൊടുമല ഗ്രാമത്തിൽ ഒറ്റപ്പെട്ടുപോയ ആദിവാസി ഉന്നതികളിലെ ആയിരത്തോളം ജനങ്ങളുടെ എത്രയോകാലത്തെ കഷ്ടപ്പാടുകൾക്കും യാത്രാദുരിതത്തിനും അറുതിവരുത്താനാണ് കിഫ്ബി പദ്ധതിയിൽ 24.71 കോടി രൂപ ചെലവഴിച്ച് കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാക്കിയത്.

കടത്ത് വള്ളത്തെ മാത്രം ആശ്രയിച്ച് പുറംലോകത്തേക്ക് എത്തിയിരുന്ന പ്രദേശവാസികൾ ദൈനംദിന യാത്രകൾക്കും അടിയന്തിര ഘട്ടങ്ങളിൽ ആശുപത്രിയിലേക്കെത്തുവാനും അവശ്യസാധനങ്ങൾ യഥാസമയം ലഭിക്കുന്നതിലും ഏറെ കഷ്ടപ്പാടുകൾ അനുഭവിച്ചിരുന്നു. എൽഡിഎഫ് സർക്കാർ കിഫ്ബിയിൽ ഫണ്ട് അനുവദിക്കുകയും ശ്രീ. സി കെ ഹരീന്ദ്രൻ എംഎൽഎയുടെ നിരന്തര പരിശ്രമവുമാണ് എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് അമ്പൂരി കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാക്കിയത്.
ആദിവാസി ജനവിഭാഗങ്ങളുടെ യാത്രാദുരിതത്തിന് അറുതിവരുത്തുക മാത്രമല്ല അമ്പൂരി പ്രദേശത്തിൻ്റെ ടൂറിസം സാധ്യതകൾ കൂടി വർദ്ധിപ്പിച്ചിരിക്കുകയാണ് ഈ പാലം. ദിവസേന നൂറുകണക്കിന് ആളുകളാണ് പാലം കാണാനായി മാത്രം ഇവിടേക്കെത്തുന്നത്. അതുകൊണ്ട് തന്നെ ഡിസൈൻ പോളിസി പ്രകാരം പാലത്തിൻ്റെ താഴെയുള്ള ഒഴിഞ്ഞ ഭാഗത്തെ ഉപയോഗപ്പെടുത്തി ഒരു വിനോദ സഞ്ചാര കേന്ദ്രം ആരംഭിക്കുന്നതിനായി 99 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഫെബ്രുവരി 11 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കുമ്പിച്ചൽകടവ് പാലം നാടിന് സമർപ്പിക്കുകയാണ്. ഇതോടൊപ്പം പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് പൂർത്തിയാക്കിയ 30 റോഡുകളും 6 പാലങ്ങളും നാടിന് സമർപ്പിക്കും.

by Midhun HP News | Feb 9, 2026 | Latest News, കേരളം
അമ്മ ഫോൺ പിടിച്ചു വാങ്ങി; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി.
അമ്മ ഫോൺ പിടിച്ചുവാങ്ങിയതിന്റെ മനോവിഷമത്തിലാണ് വിദ്യാർത്ഥി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
കൊല്ലത്ത് ഏരൂരിൽ 16 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഷിബു-സിന്ധു ദമ്പതികളുടെ മകൻ സച്ചിനെ(16)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടമൺ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു സച്ചിൻ.
അമ്മ ഫോൺ പിടിച്ചുവാങ്ങിയതിന്റെ മനോവിഷമത്തിലാണ് വിദ്യാർത്ഥി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം. ഏരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


by Midhun HP News | Feb 9, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഇന്നു രാവിലെ 8.33നാണ് വിവിധ പ്രദേശങ്ങളിലെ ഒന്‍പതു സ്കുളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചത്. ഉടന്‍ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി.
ലോറെറ്റോ കോണ്‍വെന്റ് സ്‌കൂള്‍, ഡല്‍ഹി കന്റോണ്‍മെന്റ് കേംബ്രിഡ്ജി സ്‌കൂള്‍, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണി സിഎം സ്‌കൂള്‍, രോഹിണി ബാല്‍ ഭാരതി സ്‌കൂള്‍, രോഹണി കേംബ്രിഡ്ജ് സ്‌കൂള്‍, സൗത്ത് ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനി ദി ഇന്ത്യന്‍ സ്‌കൂള്‍, സൗത്ത് ഡല്‍ഹിയിലെ സാദിഖ് നഗര്‍ ഡിടിഎ സ്‌കൂള്‍, ഐഎന്‍എ തുടങ്ങിയ സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം എത്തിയത്.
ഡല്‍ഹി ഖലിസ്ഥാന്‍ ആയി മാറുമെന്നാണ് ഭീഷണി സന്ദേശം ഉള്‍പ്പെട്ട മെയിലിലുള്ളത്. ഫെബുവരി 13ന് ഉച്ചയ്ക്ക് 1.11ന് പാര്‍ലമെന്റില്‍ സ്‌ഫോടനം നടക്കുമെന്നാണ് മെയിലില്‍ പറയുന്നത്.


by Midhun HP News | Feb 9, 2026 | Latest News, കേരളം
കൊച്ചി: മൂവാറ്റുപുഴയിൽ അതിഥിതൊഴിലാളി കുത്തേറ്റ് മരിച്ചു. ഒഡിഷ സ്വദേശി രാകേഷ് ബഹ്‌റയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മൂവാറ്റുപുഴയ്ക്ക് സമീപമുള്ള പേഴയ്ക്കാപ്പിള്ളിയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ ഇവർ ഒരുമിച്ചാണ് താമസിച്ചു വന്നിരുന്നത്. ഇവർ ഒരുമിച്ചിരുന്നു മദ്യപിക്കവേ കൊല്ലപ്പെട്ട രാകേഷ് ബഹ്‌റയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് പ്രതികൾ കത്തി ഉപയോഗിച്ച് രാകേഷിനെ നിരവധി തവണ കുത്തുകയായിരുന്നു.
ഉടൻ സംഭവ സ്ഥലത്ത് എത്തിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ശരീരത്തിൽ ഉണ്ടായ ആഴമേറിയ മുറിവാണ് മരണം കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ് .


by Midhun HP News | Feb 9, 2026 | Latest News, കേരളം
കൊല്ലം: പുത്തൂരില്‍ ബാധ ഒഴിപ്പിക്കാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ജ്യോത്സന്റെ ലൈംഗികാതിക്രമം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി രാജന്‍ ബാബുവിനായി അന്വേഷണം ഊര്‍ജിതമാക്കി. ബാധ ഒഴിപ്പിക്കിലനായി അമ്മയ്ക്ക് ഒപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. റീല്‍സ് ഇട്ട് സാമൂഹികമാധ്യമങ്ങളില്‍ താരമായ ആളാണ് രാജന്‍ ബാബു.
വെണ്ടാര്‍ സ്വദേശിയായ രാജന്‍ ബാബു മുരാരി തന്ത്രി എന്നാണ് അറിയപ്പെടുന്നത്. ഇന്നലെ രാവിലെ ബാധ ഒഴിപ്പിക്കാനായി അമ്മയോടൊപ്പമാണ് പെണ്‍കുട്ടി മുരാരി തന്ത്രിയുടെ അടുത്തെത്തിയത്. പൂജയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് അമ്മയെ പുറത്തിരുത്തിയ ശേഷം പെണ്‍കുട്ടിയെ ഇയാള്‍ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഭയന്ന പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് ഓടി.
ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതി തന്റെ വീടിന്റെ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടിരുന്നു. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുകയാണ്. ഇയാളുടെ ഫോണ്‍ സംഭവത്തിന് പിന്നാലെ സ്വിച്ച് ഒാഫ് ആണ്. പ്രതി ഉന്നതബന്ധങ്ങള്‍ ഉളള ആളായതിനാല്‍ അതൊക്കെ ഉപയോഗിച്ച് ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.


Recent Comments