by Midhun HP News | Apr 10, 2026 | Latest News, സിനിമ
ആരോഗ്യകാര്യങ്ങളിലും ഫിറ്റ്നസിന്റെ കാര്യത്തിലും അതീവശ്രദ്ധ പുലർത്തുന്ന നടൻമാരിലൊരാളാണ് ടൊവിനോ തോമസ്. തന്റെ പുതിയ ചിത്രമായ പള്ളിച്ചട്ടമ്പിയ്ക്ക് വേണ്ടി ടൊവിനോ ശരീരഭാരം കൂട്ടിയിരുന്നു. ഇപ്പോഴിതാ തന്റെ ഫിറ്റ്നസിനെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
വിശപ്പുണ്ടെങ്കിൽ മാത്രമേ താൻ ഭക്ഷണം കഴിക്കുകയുള്ളൂവെന്നും അല്ലെങ്കിൽ കഴിക്കാറില്ലെന്നും ടൊവിനോ പറഞ്ഞു. സുജിത് ഭക്തന്റെ ചാറ്റ് വിത്ത് ഭക്തൻ എന്ന പോഡ്കാസ്റ്റിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. “ഞാൻ തന്നെ ഇതിനെക്കുറിച്ച് ചിന്തിക്കുന്നത് ഒരു പരസ്യം കാണുമ്പോഴാണ്.
വർക്കൗട്ടും ഡയറ്റും നോക്കുന്ന ഒരാളുടെ വാർധക്യവും ഇതൊന്നും നോക്കാത്ത ഒരാളുടെ വാർധക്യവും ഞാനൊരു സ്പ്ലിറ്റ് സ്ക്രീനിൽ കാണുകയാണ്. ഈ വർക്കൗട്ട് ചെയ്യുന്നയാൾക്ക് 80-90 വയസിലും എഴുന്നേറ്റ് നടക്കാനും ഓടാനും ചാടാനുമൊക്കെ പറ്റുന്നുണ്ട്.
മറ്റേയാൾ രോഗക്കിടക്കയിലാണ്. ഇതിൽ ഏതാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എന്ന പോലെയിരിക്കും. അതെന്നെ ഒരുപാട് ചിന്തിപ്പിച്ചു. അത് നമ്മൾ ചിന്തിക്കേണ്ടതല്ലേ. മുറിച്ചാൽ മുറി കൂടുന്ന പ്രായമുണ്ട്, അത് കഴിയും. അത് പോയിക്കഴിഞ്ഞാൽ പണ്ട് ഒന്നോ രണ്ടോ ദിവസം കൊണ്ട് മാറുന്ന ഒരു പരിക്ക് ചിലപ്പോൾ ജീവിതകാലം മുഴുവൻ നമുക്ക് നിൽക്കും.
അതിനെ നമുക്ക് വർക്കൗട്ടിലൂടെ ഭേദമാക്കാൻ കഴിയും. അതുപോലെ ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കിലും നല്ലപോലെ ഭക്ഷണം കഴിച്ചിട്ടില്ലേ നമ്മൾ. കഴിച്ചിട്ടുണ്ടല്ലോ, ഇത്രയും കൊല്ലം കഴിച്ചില്ലേ. ഇഷ്ടപ്പെട്ട എല്ലാ ഭക്ഷണവും മിതമായ അളവിൽ കഴിക്കുക. അമിതമായിട്ടുള്ള ഭക്ഷണം ഒഴിവാക്കുക. വിശക്കുമ്പോൾ കഴിക്കുക എന്നതാണല്ലോ.
നമ്മൾ വിശക്കുമ്പോൾ അല്ലല്ലോ ഭക്ഷണം കഴിക്കുന്നത്. രാവിലെ ഇത്ര മണിക്ക് കഴിക്കണം, ഉച്ചക്ക് ഇത്ര മണിക്ക് കഴിക്കണം, വൈകിട്ട് ഇത്ര മണിക്ക് കഴിക്കണം… പിന്നെ എന്തിനാണ് ഈ വിശപ്പ് എന്നുള്ള വികാരം. ഞാൻ വിശപ്പുള്ളപ്പോഴേ കഴിക്കൂ. വിശപ്പില്ലെങ്കിൽ കഴിക്കാതിരിക്കും.
ഭയങ്കരമായി നമുക്ക് ആക്ടിവിറ്റികൾ ഉള്ള ദിവസം വിശപ്പ് കൂടുതലായിരിക്കും. വെറുതേ ബെഡിൽ കിടക്കുന്ന ദിവസം എന്തിനാണ് മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത്”. – ടൊവിനോ പറഞ്ഞു. പള്ളിച്ചട്ടമ്പിയിൽ ഡിജോയ്ക്ക് ഞാനൊരു മല്ലനെപ്പോലെ ഇരിക്കണമെന്നുണ്ടായിരുന്നു. ആൾക്കാരെയൊക്കെ എടുത്ത് എറിയാൻ പറ്റുന്ന ഒരു മല്ലനെപ്പോലെ ഇരിക്കണമെന്നുണ്ടായിരുന്നു.
നമ്മുടെ ഷോൾഡർ ഒക്കെ വിരിഞ്ഞ് ഇരുന്നാൽ ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ആളുകൾക്ക് അത് റിലേറ്റബിൾ അല്ലാതായി പോകും. അപ്പോൾ ഞാൻ ഷോൾഡർ വർക്കൗട്ടുകളൊക്കെ കുറച്ചു. ഇതിനകത്ത് ഡിജോ എന്നോട് പറഞ്ഞത്, കഴിക്ക് കഴിക്ക് കവിളൊക്കെ തുടുക്കട്ടെ എന്നാണ്. എനിക്കത് ഇഷ്ടമുള്ള കാര്യവുമാണ്.
ആരോഗ്യമുള്ള ഒരു തടി വയ്ക്കൽ ആണ് ഡിജോ ഉദ്ദേശിച്ചത്. അപ്പോൾ ഞാൻ നല്ലതുപോലെ ഭക്ഷണവും കഴിച്ചു, നല്ലപോലെ വർക്കൗട്ടും ചെയ്തു. പിന്നെ വിശപ്പില്ലെങ്കിൽ ഞാൻ കഴിക്കാതിരിക്കും. 72 മണിക്കൂറൊക്കെ ഞാൻ ഉപവാസം ഇരുന്നിട്ടുണ്ട്. വെള്ളം മാത്രമേ കുടിക്കൂ. അതിരടിയുടെ ഷൂട്ടിന്റെ സമയത്ത് 72 മണിക്കൂർ ഞാൻ ഉപവാസത്തിലായിരുന്നു.
ആ സമയത്ത് ഞാൻ മൂന്ന് ദിവസം ഷൂട്ടിന് പോയി. അതിൽ രണ്ട് ദിവസം വർക്കൗട്ടും ചെയ്തിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് ഭക്ഷണമുണ്ടെങ്കിൽ എന്തായിരിക്കും ഭക്ഷണം എന്നറിയാനുള്ള ഒരു കൊതി നമ്മളിൽ ഉണ്ടാകും. ആ ആർത്തി കൊണ്ടാണ് നമ്മൾ ഭക്ഷണം കഴിക്കുന്നത്.
നടൻ രഘുവരൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ഭക്ഷണം കഴിക്കാറില്ലായിരുന്നുവെന്ന് ഞാൻ കേട്ടിട്ടുണ്ട്. അതിരടി ഷൂട്ടിന്റെ സമയത്ത് ഭക്ഷണം കഴിക്കാതെ ഇരുന്നിട്ട് എനിക്കൊരു ക്ഷീണമോ ഒന്നും തോന്നിയില്ല. അതിലൊരു ദിവസം ഫൈറ്റും ആയിരുന്നു.
ആ സമയത്ത് ഒരു തളർച്ചയോ ക്ഷീണമോ ഒന്നും തോന്നിയില്ല സത്യം പറഞ്ഞാൽ. അതിനുള്ള റിസർവ് ചിലപ്പോൾ നമ്മുടെ ശരീരത്ത് ഉണ്ടായിരിക്കാം. ഭക്ഷണത്തെക്കുറിച്ച് ആലോചിക്കുന്ന കൊണ്ടാണ് നമുക്ക് കഴിക്കാൻ തോന്നുന്നത്. ഇന്ന് ഭക്ഷണമില്ല എന്ന് ഉറപ്പിച്ച് കഴിഞ്ഞാൽ പിന്നെ വിശപ്പ് ഇല്ല”. – ടൊവിനോ പറഞ്ഞു.


by Midhun HP News | Apr 10, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി യുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ ഏകപക്ഷീയമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി യുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ ഏകപക്ഷീയമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.


by Midhun HP News | Apr 10, 2026 | Latest News, ദേശീയ വാർത്ത
മൈസൂരു: ചിക്കമംഗളൂരുവില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനി ശ്രീനന്ദ (15) യുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും എസ്ഡിആര്‍എഫും രാവിലെ മുതല്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. താഴെ നിന്നും മുകളിലേക്കാണ് തിരച്ചില്‍ നടത്തിയത്. ഇതിനിടെയാണ് മൃതദേഹം ലഭിച്ചത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്തു നിന്നും ചൊവ്വാഴ്ച വൈകീട്ടാണ് കാണാതായത്.
ബാബുവ ബുധനഗിരിക്ക് താഴെ ഹര്‍ഷന്‍ ഗുപ്ലെയിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. മൃതദേഹം മുകളിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയിരിക്കാമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇത്തരത്തിലും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തിരച്ചിലിനായി കേരള പൊലീസും സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ കണ്ടെത്താനായി ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽ വരെ തെൽമൽ ഡ്രോൺ ഉപയോഗിച്ച് ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു.
പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകൾ ശ്രീനന്ദ മാതാപിതാക്കൾക്കൊപ്പം നാലാം തീയതിയാണ് ഇവർ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്. വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തിൽനിന്ന് കുട്ടിയെ കാണാതാകുന്നത്. പാലക്കാട്ടു നിന്നും വിനോദസഞ്ചാരത്തിനെത്തിയ 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ. പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു.


by Midhun HP News | Apr 10, 2026 | Latest News, കേരളം
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാം ഘട്ട കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്.
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. 1951-ലെ വോട്ടവകാശം ഉയര്‍ത്തിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ ആവശ്യം. എന്നാല്‍, ജയിലില്‍ കഴിയുന്നയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും നിലവില്‍ ഒരു കേസിലെ പ്രതിയാണ് രഞ്ജിത്തെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് രഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജനുവരി 30-നാണ് കേസിനാസ്പദമായ കൃത്യം നടന്നതെന്ന് മജിസ്ട്രേറ്റിന് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമ സെറ്റിലെ കാരവാനില്‍ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി. അതിജീവിതയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് കടന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
by Midhun HP News | Apr 10, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്നുപേര്‍ ബിഹാറില്‍ അറസ്റ്റില്‍. ബക്‌സര്‍ ജില്ലയില്‍ നിന്നാണ് മൂന്നു യുവാക്കളെ പൊലീസ് പിടികൂടിയത്. ഇവര്‍ ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ (പിഎംഒ) നിന്ന് രഹസ്യ വിവരങ്ങള്‍ നേടാന്‍ ശ്രമിച്ചെന്നും പൊലീസ് സൂചിപ്പിച്ചു.
ബക്‌സര്‍ ജില്ലയിലെ ദുമ്രോണ്‍ സബ് ഡിവിഷനിലെ സിമ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആശ പരാരി ഗ്രാമത്തില്‍ നിന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. വിദേശ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധം പുലര്‍ത്തിയതായും അവര്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പ്രധാനമന്ത്രി മോദിയെ ആക്രമിക്കാനാണ് യുവാക്കള്‍ ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ഒരു ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ കഫേ സെന്റര്‍ നടത്തിയിരുന്ന അമന്‍ കുമാര്‍ അടക്കമുള്ളവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.യുവാക്കള്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി സിഐഎയുമായി ബന്ധപ്പെട്ടിരുന്നതായി സൂചന ലഭിച്ചു. പ്രതികളുടെ മുന്‍കാല ചരിത്രം പരിശോധിച്ചു വരികയാണ്. അമന്‍ നേരത്തെ ഒരു സൈബര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ഇവരുടെ വിദേശബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് 2022 ല്‍ അമനെ അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. അമന്റെ മുറി പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ മകന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കില്ലെന്ന് അമന്റെ മാതാപിതാക്കളായ ഗണേഷ് തിവാരിയും ഗീതാ കുമാരിയും പറയുന്നു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്ത കുറ്റം എന്താണെന്ന് അറിയില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.


Recent Comments