അഷ്ടമിരോഹിണി അപ്പം വഴിപാടിന് മുൻകൂട്ടി ബുക്ക് ചെയ്യാം; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് ഗുരുവായൂർ ദേവസ്വം

അഷ്ടമിരോഹിണി അപ്പം വഴിപാടിന് മുൻകൂട്ടി ബുക്ക് ചെയ്യാം; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ച് ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ: അഷ്ടമിരോഹിണി ആഘോഷങ്ങളോട് അനുബന്ധിച്ച് ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നായ ‘അപ്പം’ വഴിപാടിന്റെ മുൻകൂട്ടി ബുക്കിംഗ് ആരംഭിച്ചു. ക്ഷേത്രത്തിലെ അഡ്വാൻസ് ബുക്കിംഗ് കൗണ്ടറുകൾ വഴിയും ദേവസ്വത്തിന്റെ ഔദ്യോഗിക പോർട്ടൽ വഴിയും ഭക്തർക്ക് ഇപ്പോൾ വഴിപാട് ബുക്ക് ചെയ്യാം.

ഒരു അപ്പം രസീതിന് 35 രൂപയാണ് ദേവസ്വം നിശ്ചയിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഘട്ടത്തിൽ ഒരാൾക്ക് പരമാവധി 20 അപ്പം വഴിപാടുകൾ വരെ ബുക്ക് ചെയ്യാം. എന്നാൽ അഷ്ടമിരോഹിണിയുടെ തലേദിവസമായ സെപ്റ്റംബർ 3-ന് കൗണ്ടറുകൾ വഴിയുള്ള ബുക്കിംഗിൽ നിയന്ത്രണമുണ്ടാകും. അന്നേദിവസം കൂടുതൽ ഭക്തർക്ക് വഴിപാട് ലഭിക്കുന്നതിനായി ഒരാൾക്ക് പരമാവധി 10 അപ്പം രസീതുകൾ മാത്രമേ നൽകുകയുള്ളൂവെന്ന് ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കി.

ക്ഷേത്രത്തിൽ പുതുതായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച വെർച്വൽ ക്യൂ ദർശന സംവിധാനത്തിന് മികച്ച പിന്തുണയാണ് ഭക്തരിൽ നിന്ന് ലഭിക്കുന്നത്. സംവിധാനം ആരംഭിച്ച് ആദ്യ രണ്ട് ദിവസത്തിനുള്ളിൽ മാത്രം 3,088 ഭക്തർ വെർച്വൽ ക്യൂ വഴി ദർശനം പൂർത്തിയാക്കി.ഓഗസ്റ്റ് 4-നാണ് കൂടുതൽ സുഗമമായ ദർശനം ഉറപ്പാക്കുന്നതിനായി ദേവസ്വം ട്രയൽ റൺ ആരംഭിച്ചത്. പ്രതിദിനം 2,400 സ്ലോട്ടുകൾ വീതം രണ്ട് ദിവസങ്ങളിലായി 4,800 പേരാണ് ഓൺലൈൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്തിരുന്നത്. ആദ്യ ദിനം സ്ലോട്ട് ബുക്ക് ചെയ്തതിൽ 1,482 പേർ ദർശനം നടത്തി. രണ്ടാം ദിനം 1,606 ഭക്തർ വെർച്വൽ ക്യൂ വഴി ദർശനം പൂർത്തിയാക്കി.

നിലവിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യമുള്ളത്. രാവിലെ 7:00 മണി മുതൽ ഉച്ചയ്ക്ക് 12:00 മണി വരെ മണിക്കൂർ ഇടവേളകളിലും, വൈകിട്ട് 4:00 മണി മുതൽ 5:00 മണി വരെയുമാണ് വെർച്വൽ ക്യൂ അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ മാസത്തേക്കുള്ള വെർച്വൽ ക്യൂ ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്നും ദേവസ്വം അറിയിച്ചു.

ഡോക്ടറോട് മര്യാദയില്ലാതെ പെരുമാറിയ മുനിസിപ്പാലിറ്റി ചെയർമാനെ ഡോക്ടർമാർ ബഹിഷ്കരിച്ചു

ഡോക്ടറോട് മര്യാദയില്ലാതെ പെരുമാറിയ മുനിസിപ്പാലിറ്റി ചെയർമാനെ ഡോക്ടർമാർ ബഹിഷ്കരിച്ചു

ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ്ച നടന്ന മെയിൽ വാർഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുനിസിപ്പാലിറ്റി ചെയർമാനെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോക്ടർമാർ ബഹിഷ്കരിച്ചു.

ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് മുനിസിപ്പാലിറ്റി ചെയർമാൻ മര്യാദയില്ലാതെ പെരുമാറിയ സംഭവത്തിൽ ഡോക്ടർമാർക്കിടയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ബഹിഷ്കരണ നടപടി സംഘടിപ്പിച്ചത്. ആരോഗ്യപ്രവർത്തകരുടെ ആത്മാഭിമാനത്തെയും ഔദ്യോഗിക കർത്തവ്യനിർവഹണത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം പെരുമാറ്റങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി.

ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും സുരക്ഷിതവും പരസ്പര ബഹുമാനം നിലനിൽക്കുന്നതുമായ തൊഴിൽസാഹചര്യം ഉറപ്പാക്കേണ്ടത് എല്ലാ ജനപ്രതിനിധികളുടെയും ഭരണാധികാരികളുടെയും ഉത്തരവാദിത്തമാണെന്നും, ആരോഗ്യരംഗത്ത് സേവനം ചെയ്യുന്നവരോട് അപമര്യാദയായി പെരുമാറുന്ന പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് തുടർന്നും സ്വീകരിക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.

ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കുന്നതിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ ഇടപെടൽ ഉണ്ടാകണമെന്നും കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി

ഓണം കളറാക്കാൻ 112 സ്പെഷ്യൽ ട്രെയിനുകൾ; ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് റൂട്ടുകളിൽ കൂടുതൽ സർവീസുകളുമായി റെയിൽവേ

ഓണം കളറാക്കാൻ 112 സ്പെഷ്യൽ ട്രെയിനുകൾ; ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് റൂട്ടുകളിൽ കൂടുതൽ സർവീസുകളുമായി റെയിൽവേ

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കുന്നതിനായി ദക്ഷിണ റെയിൽവേയും മറ്റ് റെയിൽവേ സോണുകളും ചേർന്ന് 112 ഓണം സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെയുള്ള സമയത്താണ് ഈ ട്രെയിനുകൾ ഓടുക. മറുനാടൻ മലയാളികൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും നാട്ടിലേക്ക് എളുപ്പത്തിൽ എത്താൻ സൗകര്യമൊരുക്കുന്നതിനാണ് ദക്ഷിണ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ , സൗത്ത് സെൻട്രൽ റെയിൽവേ , സൗത്ത് ഈസ്റ്റേൺ റെയിൽവേ എന്നിവയുമായി ചേർന്ന് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

പ്രധാന ട്രെയിനുകളും സർവീസ് ദിവസങ്ങളും
1. ചെന്നൈ – കേരള റൂട്ട്

06119/06120 ചെന്നൈ സെൻട്രൽ – കൊല്ലം – ചെന്നൈ സെൻട്രൽ (ബുധൻ/വ്യാഴം): ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 3 വരെ (ആരക്കോണം, പാലക്കാട്, തൃശ്ശൂർ, കോട്ടയം വഴി).

06117/06118 ചെന്നൈ സെൻട്രൽ – കൊല്ലം – ചെന്നൈ സെൻട്രൽ (വ്യാഴം, ശനി/വെള്ളി, ഞായർ): ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 6 വരെ 7 ട്രിപ്പുകൾ വീതം.

06110/06109 തിരുവനന്തപുരം – താമ്പരം – തിരുവനന്തപുരം (ബുധൻ/വ്യാഴം): പുനലൂർ, ചെങ്കോട്ട, മധുര വഴി.

06126/06125 മംഗളൂരു – ചെന്നൈ എഗ്‌മോർ – മംഗളൂരു (തിങ്കൾ/ചൊവ്വ): പാലക്കാട്, ഈറോഡ് വഴി.

2. ബംഗളൂരു / മൈസൂരു – കേരള റൂട്ട്

06555/06556 എസ്.എം.വി.ടി ബംഗളൂരു – തിരുവനന്തപുരം നോർത്ത് (വെള്ളി/ഞായർ): ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെ.

06523/06524 എസ്.എം.വി.ടി ബംഗളൂരു – തിരുവനന്തപുരം നോർത്ത് (തിങ്കൾ/ചൊവ്വ): ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 1 വരെ.

06547/06548 എസ്.എം.വി.ടി ബംഗളൂരു – തിരുവനന്തപുരം നോർത്ത് (ബുധൻ/വ്യാഴം): ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 3 വരെ.

06147/06148 എറണാകുളം – എസ്.എം.വി.ടി ബംഗളൂരു (ഞായർ/തിങ്കൾ): ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 7 വരെ.

06227/06228, 06229/06230 മൈസൂരു – കണ്ണൂർ – ബാംഗ്ലൂർ കന്റോൺമെന്റ്: ഓഗസ്റ്റ് 25, 29 തീയതികളിൽ പ്രത്യേക സർവീസ്.

3. ഹൈദരാബാദ് / സിക്കന്ദരാബാദ് – കേരള റൂട്ട്

07193/07194 ഹൈദരാബാദ് – കൊല്ലം – ഹൈദരാബാദ് (ശനി/തിങ്കൾ): ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 7 വരെ.

07195/07196 ചെർലാപ്പള്ളി – കൊല്ലം – ചെർലാപ്പള്ളി (വെള്ളി/ശനി): ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 5 വരെ.

07097/07098 ഹൈദരാബാദ് – മംഗളൂരു സെൻട്രൽ (ബുധൻ/വ്യാഴം): കണ്ണൂർ, ഷൊർണൂർ വഴി.

4. മറ്റ് പ്രധാന സർവീസുകൾ

06081/06082 തിരുവനന്തപുരം നോർത്ത് – സാന്ത്രാഗച്ചി (കൊൽക്കത്ത) (വെള്ളി/തിങ്കൾ): ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 7 വരെ.

07313/07314 ഹൂബ്ലി – കൊല്ലം – ഹൂബ്ലി (ഞായർ/തിങ്കൾ): ബെംഗളൂരു, പാലക്കാട് വഴി.

അവധി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ഈ ട്രെയിനുകളിലേക്കുള്ള ഓൺലൈൻ, കൗണ്ടർ ടിക്കറ്റ് ബുക്കിംഗുകൾ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 120 രൂപ കൂടി

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 120 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. 1,09,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കൂടിയത്. 13,740 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മൂന്നു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 4300 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. കൂടാതെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്താതിരുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

നിര്‍ണായക ചാറ്റുകളും ചിത്രങ്ങളും പൊലീസിന് ലഭിച്ചു; വടകര എംഡിഎംഎ കേസില്‍ ഇടപാടിന് വിദ്യാര്‍ഥികളെ ഉപയോഗിച്ചോയെന്നും അന്വേഷണം

നിര്‍ണായക ചാറ്റുകളും ചിത്രങ്ങളും പൊലീസിന് ലഭിച്ചു; വടകര എംഡിഎംഎ കേസില്‍ ഇടപാടിന് വിദ്യാര്‍ഥികളെ ഉപയോഗിച്ചോയെന്നും അന്വേഷണം

കോഴിക്കോട്: അധ്യാപികമാര്‍ അറസ്റ്റിലായ വടകര എംഡിഎംഎ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. അറസ്റ്റിലായ കീര്‍ത്തനയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്. ലഹരി ഇടപാടുകള്‍ സംബന്ധിച്ച ചാറ്റുകള്‍ ഫോണില്‍ നിന്നും കണ്ടെത്തിയതായാണ് സൂചന. എന്‍ഡിപിഎസ് കേസിലെ പ്രതികളുമായി നടത്തിയ ചാറ്റുകളും ഫോട്ടോകളും ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ലഹരി വില്‍പ്പനയ്ക്ക് ഇവര്‍ കുട്ടികളെ ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ ഇന്നലെയാണ് കീര്‍ത്തനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ലഹരിമരുന്ന് വിപണനത്തിനായി ഇവര്‍ പ്രധാനമായും ലക്ഷ്യമിട്ടത് കോളജ് വിദ്യാര്‍ത്ഥിനികളെയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിദ്യാര്‍ത്ഥിനികളുമായി ഇവര്‍ പരിചയം സ്ഥാപിക്കുന്നത്.

പിന്നീട് ചാറ്റിംഗിലൂടെ വിശ്വാസം നേടിയശേഷം ലഹരി ഉപയോഗത്തിലേക്കും ഇടപാടുകളിലേക്കും ഇവരെ ആകര്‍ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. ലഹരിമരുന്ന് കൈമാറാന്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ആപ്പുകളുടെ മറവാണ് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ മൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിച്ചിരുന്നു. പിന്നീട് ലഹരി വാങ്ങാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതോടെയാണ് ഏജന്റുമാരായി പ്രവര്‍ത്തിച്ചു തുടങ്ങിയതെന്നും പൊലീസ് സൂചിപ്പിക്കുന്നു.

വടകര എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് അധ്യാപികമാരായ കീര്‍ത്തന, കാന്യ, നീഷ്മ, ഫുഡ് ഡെലിവറി ബോയ് ജിജില്‍ കുര്യാക്കോസ് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യ പ്രതി ഷിന്റോയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അധ്യാപികമാരും ജിജിലും ഷിന്റോയ്ക്ക് പണം അയച്ചതായി കണ്ടെത്തിയിരുന്നു. ജിജിലും വയനാട് സ്വദേശി ഷിന്റോയും മംഗളൂരുവില്‍ പഠിക്കുന്ന കാലത്താണ് സൗഹൃദത്തിലാകുന്നത്. പഠനകാലത്താണ് ഇവര്‍ എംഡിഎംഎ ഇടപാടിലേക്ക് എത്തുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ജിജിലിന് മറ്റ് ലഹരി സംഘങ്ങളുമായും ബന്ധമുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.