സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യത. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും നാളെ (വെള്ളിയാഴ്ച) കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾക്കും അതിന്റെ സമീപപ്രദേശങ്ങൾക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്. ഞായറാഴ്ച വരെ തീവ്രവും ശക്തവുമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ പ്രവചിക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരള – കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സ്ത്രീകൾക്ക് സൗജന്യ യാത്ര; സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കാന്‍ കെഎസ്ആർടിസി

സ്ത്രീകൾക്ക് സൗജന്യ യാത്ര; സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കാന്‍ കെഎസ്ആർടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ യാത്രാപദ്ധതി പ്രാബല്യത്തിലാകുന്നതോടെ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാനൊരുങ്ങി കെഎസ്ആർടിസി. യാത്രാപദ്ധതി തുടങ്ങുമ്പോൾ കൂടുതൽ ബസുകൾ വേണ്ടിവരുമെന്ന വിലയിരുത്തലിലാണ് കോർപ്പറേഷൻ. ഇതിനൊപ്പം പരസ്യ വരുമാനം വർധിപ്പിക്കാനുള്ള നീക്കങ്ങളും കെഎസ്ആർടിസി സജീവമാക്കുന്നുണ്ട്.

നിലവിൽ പ്രതിദിനം 10 മുതൽ 12 ലക്ഷം വരെ സ്ത്രീകളാണ് യാത്രാവശ്യങ്ങൾക്കായി കെഎസ്ആർടിസിയെ ആശ്രയിക്കുന്നത്. സൗജന്യ യാത്രാപദ്ധതി വരുന്നതോടെ ഈ കണക്ക് ഇനിയും കുതിച്ചുയരും. എന്നാൽ, കോർപ്പറേഷന്റെ പക്കൽ ആകെ 5772 ബസുകൾ മാത്രമാണുള്ളത്. ഇതിൽ 700 എണ്ണം അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പുകളിലാണ്. ഫലത്തിൽ 5000 ബസുകൾ മാത്രമാണ് ഇപ്പോൾ നിരത്തിലുള്ളത്.

മലബാർ മേഖലയിൽ ഓർഡിനറി ബസുകൾ കുറവായതിനാൽ സൗജന്യ യാത്രാപദ്ധതി പൂർണമായി ഗുണം ചെയ്യില്ലെന്ന പരാതി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് കുറഞ്ഞത് 500 സ്വകാര്യ ബസുകളെങ്കിലും വാടകയ്ക്കെടുക്കാൻ ആലോചിക്കുന്നത്. പുതിയ ബസുകൾ വാങ്ങാൻ കോർപ്പറേഷൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും അതിന് സമയമെടുക്കും.

ഇതിനുപുറമെ, 15 വർഷം കാലാവധി കഴിഞ്ഞ 1917 കെഎസ്ആർടിസി ബസുകൾക്ക്, കേന്ദ്ര നയം മറികടന്ന് സംസ്ഥാന സർക്കാർ രണ്ട് തവണ ഫിറ്റ്നസ് പുതുക്കി നൽകിയിരുന്നു. എന്നാൽ ഇനി അത് അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഗണേഷ് കുമാർ മന്ത്രിയായിരുന്ന കാലത്താണ്, പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കോർപ്പറേഷൻ 340 പുതിയ ബസുകൾ വാങ്ങിയത്.

കെഎസ്ആർടിസിയുടെ ഈ നീക്കത്തോട് സ്വകാര്യ ബസുടമകൾ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണായകം. സ്വകാര്യ ബസുകൾ ആവശ്യപ്പെടുന്ന വാടക നൽകാൻ കോർപ്പറേഷന് കഴിഞ്ഞില്ലെങ്കിൽ ഈ പദ്ധതി അപ്പോൾ തന്നെ ഉപേക്ഷിക്കേണ്ടി വരും.

‘മുഖ്യമന്ത്രി പിണറായി വിജയന്‍’; നാക്കു പിഴച്ച് വി ഡി സതീശന്‍, ഉടന്‍ തിരുത്ത്

‘മുഖ്യമന്ത്രി പിണറായി വിജയന്‍’; നാക്കു പിഴച്ച് വി ഡി സതീശന്‍, ഉടന്‍ തിരുത്ത്

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് നാക്കു പിഴച്ച് വി ഡി സതീശന്‍. നേമത്തെ വോട്ടുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നാക്ക് പിഴച്ചത്. പിണറായി വിജയനെ മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ച ഉടന്‍ തന്നെ മുന്‍ മുഖ്യമന്ത്രി എന്ന് തിരുത്തുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ വോട്ട് കുറഞ്ഞതുകൊണ്ടാണ് ജയിച്ചത് എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസിനും എല്‍ഡിഎഫിനും നേമത്ത് വോട്ട് കുറഞ്ഞുവെന്ന് മുഖ്യമന്ത്രിക്ക് ഞാന്‍ സഭയില്‍ മറുപടി കൊടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയല്ല, പ്രതിപക്ഷ നേതാവ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ട് തിരുത്തി.

ചാത്തന്നൂരും കഴക്കൂട്ടത്തും ഞങ്ങളുടെ വോട്ട് കൂടി. സിപിഎമ്മിന്റെ വോട്ട് കുറഞ്ഞു. സിപിഎമ്മിന്റെ വലിയ നേതാക്കള്‍ മത്സരിച്ചയിടത്താണ് അവര്‍ക്ക് വോട്ട് കുറഞ്ഞത്. അതാണ് ബിജെപി-സിപിഎം ഡീല്‍. മുതിര്‍ന്ന നേതാക്കള്‍ കൈവശംവെച്ചിരുന്ന സീറ്റ് വെള്ളിത്താലത്തിലാക്കി ബിജെപിക്ക് കൈമാറുകയായിരുന്നുവെന്നും വി ഡി സതീശന്‍ ആരോപിച്ചു.

അതേസമയം, ഇ ശ്രീധരന്റെ അതിവേഗ റെയില്‍പാത പദ്ധതിയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഗതാഗത സെക്രട്ടറി അധ്യക്ഷനായ നാലംഗ സമിതിയെയാണ് വെച്ചത്. റെയില്‍വെ മേഖലയിലെ വിദഗ്ധന്‍ ജെ വിനയന്‍, ധനകാര്യ വിദഗ്ധന്‍ ഡോ. സി വീരമണി, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് സമിതിയില്‍ ഉളളത്. കെ റെയിലിനെ ശക്തമായി എതിര്‍ത്ത പരിസ്ഥിതി പ്രവര്‍ത്തകനായിരുന്നു ശ്രീധര്‍ രാധാകൃഷ്ണന്‍. പാരിസ്ഥിതിക ആഘാതം പഠിക്കാതെ ശ്രീധരന്റെ പദ്ധതി നടപ്പാക്കരുതെന്ന് കെ റെയില്‍ വിരുദ്ധസമിതിയും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ 15 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ധവളപത്രം ഉണ്ടാക്കാന്‍ എഐ ഉപയോഗിച്ചുവെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. പത്ത് ദിവസങ്ങള്‍കൊണ്ട് 172 പേജുള്ള ധവളപത്രം ഇറക്കിയത് എങ്ങനെയാണെന്നൊക്കെയാണ് ചോദ്യം, അങ്ങനെ ഉണ്ടാക്കാനുള്ള കഴിവ് ഈ സര്‍ക്കാരിനുണ്ട്. എഐ ഉപയോഗിച്ചിട്ടില്ല.

ഇനിയിപ്പോള്‍ എഐ ഉപയോഗിച്ചാല്‍ത്തന്നെ എന്താണ് തെറ്റ്? ഇനി എഐ ഉപയോഗിക്കും, ഡാറ്റ അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന ഭരണമാണ് വരാന്‍ പോകുന്നത്. അതിനുള്ള ആളുകളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പഠിക്കാന്‍ സമിതിയെ നിയോഗിച്ചതാണെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. പഠിച്ച ശേഷം മാത്രം തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏഷ്യന്‍ കറന്‍സികള്‍ ഇടിഞ്ഞു; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ നല്ല സമയം

ഏഷ്യന്‍ കറന്‍സികള്‍ ഇടിഞ്ഞു; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ നല്ല സമയം

ദുബായ്: നാട്ടിലേക്ക് പണം അയക്കുന്ന യുഎഇ പ്രവാസികള്‍ക്ക് മികച്ച അവസരം. ഇന്ത്യന്‍ രൂപ, പാകിസ്ഥാന്‍ രൂപ, ഫിലിപ്പീന്‍ പെസോ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഏഷ്യന്‍ കറന്‍സികളുടെ മൂല്യം ഇടിഞ്ഞതാണ് പ്രവാസികള്‍ക്ക് നേട്ടമായത്.

ഈ കറന്‍സികള്‍ സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. ജൂണ്‍ 10-ലെ കണക്കനുസരിച്ച് ഒരു യുഎഇ ദിര്‍ഹത്തിന് 25.9 ഇന്ത്യന്‍ രൂപ, 76 പാകിസ്ഥാന്‍ രൂപ, 16.68 ഫിലിപ്പീന്‍ പെസോ എന്നിങ്ങനെയാണ് വിനിമയ നിരക്ക്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ ദിര്‍ഹത്തിനെതിരെ 26.08 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് എത്തിയിരുന്നു. നിലവിലെ അനുകൂല സാഹചര്യം കണക്കിലെടുത്ത് പ്രവാസികള്‍ വലിയ തോതില്‍ പണം നാട്ടിലേക്ക് അയക്കുകയാണ്.

ചിലര്‍ ദിര്‍ഹത്തിന്റെ നിരക്കുകള്‍ ഇനിയും ഉയര്‍ന്നേക്കാമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്. ആഗോള സാമ്പത്തിക സമ്മര്‍ദ്ദങ്ങളും യുഎസ് ഡോളറിന്റെ കരുത്തുമാണ് ഏഷ്യന്‍ കറന്‍സികള്‍ ദുര്‍ബലമാകാന്‍ കാരണം.

മോഹൻലാൽ ചിത്രം ‘ദൃശ്യം 3’യിൽ അനുമതിയില്ലാതെ വാഹന നമ്പർ ഉപയോഗിച്ചെന്ന് ആക്ഷേപം; നിയമനടപടിയുമായി ഉടമ

മോഹൻലാൽ ചിത്രം ‘ദൃശ്യം 3’യിൽ അനുമതിയില്ലാതെ വാഹന നമ്പർ ഉപയോഗിച്ചെന്ന് ആക്ഷേപം; നിയമനടപടിയുമായി ഉടമ

മൂന്നാർ: സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രമായ ‘ദൃശ്യം 3’ യുടെ സംവിധായകൻ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരെ ഗുരുതരമായ പരാതിയുമായി ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ വാഹന ഉടമ രംഗത്ത്. സിനിമയിൽ നായകൻ ഉപയോഗിച്ച പ്രധാന വാഹനത്തിന് തന്റെ സ്വന്തം വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറാണ് വ്യാജമായി ഉപയോഗിച്ചിരിക്കുന്നതെന്നും, ഇതിനായി തന്റെ അറിവോ സമ്മതമോ വാങ്ങിയിട്ടില്ലെന്നും കുഞ്ചിത്തണ്ണി സ്വദേശിയായ രാജീവ് ആരോപിക്കുന്നു. സിനിമയിൽ നിന്നും തന്റെ വാഹന നമ്പർ കാണിക്കുന്ന ഈ ദൃശ്യങ്ങൾ അടിയന്തരമായി മാറ്റണമെന്നാണ് വാഹന ഉടമ നൽകിയ പരാതിയിൽ പ്രധാനമായി ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജിത്തു ജോസഫ് എന്നിവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് രാജീവിന്റെ തീരുമാനം.

സിനിമയിൽ കേന്ദ്ര കഥാപാത്രം ഉപയോഗിച്ച വാഹനത്തിന്റെ നമ്പറായി കാണിക്കുന്നത് തന്റെ ഒറിജിനൽ വാഹന നമ്പറാണെന്ന് വ്യക്തമാക്കിയ രാജീവ്, സ്വന്തം വാഹനത്തിന്റെ ആർ.സി ബുക്കിന്റെപകർപ്പ് സഹിതമാണ് മൂന്നാർ ഡിവൈഎസ്പിക്ക് പരാതി സമർപ്പിച്ചിരിക്കുന്നത്. പരാതിക്കാരനായ രാജീവിന്റെ വാഹനം മഹീന്ദ്ര സ്കോർപിയോ (Scorpio) ആണെങ്കിലും, ദൃശ്യം 3 എന്ന ചിത്രത്തിലെ കഥാപാത്രം ഉപയോഗിച്ചിരിക്കുന്നത് തികച്ചും മറ്റൊരു ബ്രാൻഡ് വാഹനമാണ്.

തന്റെ അനുമതിയില്ലാതെ സിനിമയിൽ നമ്പർ പ്ലേറ്റ് വ്യാജമായി ചിത്രീകരിച്ചത് വ്യക്തിപരമായും നിയമപരമായും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നാണ് ഉടമയുടെ പരാതി. പോലീസിൽ നൽകിയ ഈ പരാതിക്ക് പുറമെ, വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് രാജീവ് ഒരുങ്ങുന്നത്.