കമൽ നായകൻ, ശ്രീദേവി നായിക, വില്ലനായി രജനീകാന്ത്; ആദ്യ പടത്തിൽ തന്നെ തിയേറ്റർ നിറച്ച ‘ഇയക്കുനാർ ഇമയം’

കമൽ നായകൻ, ശ്രീദേവി നായിക, വില്ലനായി രജനീകാന്ത്; ആദ്യ പടത്തിൽ തന്നെ തിയേറ്റർ നിറച്ച ‘ഇയക്കുനാർ ഇമയം’

തമിഴ് സിനിമയ്ക്ക് പുതിയൊരു ദൃശ്യഭാഷ പകര്‍ന്നു നല്‍കിയ സംവിധായകനാണ് പി ഭാരതി രാജ. ഗ്രാമീണതയുടെ നൈര്‍മ്മല്യവും മണ്ണിന്റെ മണവും സാധാരണ മനുഷ്യരുടെ ജീവിതവും ഭാരതിരാജ കാമറക്കണ്ണുകളിലൂടെ അഭ്രപാളികളിലേക്ക് പകര്‍ത്തിയത്, തമിഴക ആസ്വാദക മനസ്സുകളിലേക്കാണ് ചേക്കേറിയത്. സ്റ്റുഡിയോയുടെ നാല് ചുമരുകള്‍ക്ക് വെളിയിലേക്ക് കൊണ്ടുപോയ, കാഴ്ചയുടെ പുതിയ വിതാനം തീര്‍ത്ത സംവിധായകന്‍ കൂടിയാണ് ഭാരതിരാജ. ‘സംവിധായകരുടെ തലൈവൻ’ എന്നർത്ഥം വരുന്ന ‘ഇയക്കുനാർ ഇമയം’ എന്നാണ് തമിഴ് സിനിമാലോകത്ത് ഭാരതിരാജ അറിയപ്പെടുന്നത്.

ഇപ്പോഴത്തെ തേനി ജില്ലയില്‍ 1942 ഓഗസ്റ്റ് 23 നാണ് ഭാരതിരാജയുടെ ജനനം. 1977 ല്‍ കമല്‍ഹാസന്‍, ശ്രീദേവി, രജനീകാന്ത് എന്നിവരെ മുഖ്യവേഷത്തില്‍ അണിനിരത്തി, പുറത്തിറങ്ങിയ 16 വയതിനിലേ ആണ് ഭരതിരാജ സംവിധാനം ചെയ്ത ആദ്യ ചിത്രം. മികച്ച സംവിധായകനും മികച്ച നടന് കമല്‍ഹാസനും അടക്കം സംസ്ഥാന പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ പതിനാറു വയതിനിലേയിലൂടെ പുതിയൊരു സംവിധായക പ്രതിഭ കൂടി തമിഴകത്ത് ഉദയം കൊള്ളുകയായിരുന്നു. എസ് ജാനകിക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ്, കമല്‍ഹാസന് ഫിലിം ഫെയര്‍ അവാര്‍ഡ്, ശ്രീദേവിക്ക് മികച്ച നടിക്കുള്ള പ്രത്യേക പുരസ്‌കാരം എന്നിവയും ലഭിച്ചു.

1978 ല്‍ ചുകപ്പു റോജാക്കള്‍, കിഴക്കേ പോകും റെയില്‍ എന്നീ ചിത്രങ്ങളും 1979 ല്‍ പുതിയ വാര്‍പ്പുകള്‍, നിറം മാറാത പൂക്കള്‍ എന്നീ സിനിമകളും അണിയിച്ചൊരുക്കി. നിഴല്‍കള്‍, അലൈകള്‍ ഓവതില്ലൈ, ടിക് ടിക് ടിക് , ഒരു കൈതിയന്‍ ഡയറി, മുതല്‍ മര്യാദൈ, കടലോര കവിതൈകള്‍, വേദം പുതിയത്, നാടോടിത്തെന്റല്‍, കിഴക്ക് ചീമയിലൈ, തുടങ്ങിയവ ഭാരതിരാജയുടെ ഹിറ്റ് സിനിമകളാണ്. 2020 ഭാരതിരാജ അഭിനയിച്ച മീണ്ടും ഒരു മര്യാദൈ ആണ് അദ്ദേഹം അവസാനം സംവിധാനം ചെയ്ത സിനിമ.

രജനീകാന്ത്, കമല്‍ഹാസന്‍, ശിവാജി ഗണേശന്‍ തുടങ്ങി തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ഭാരതിരാജയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംവിധാനത്തിനു പുറമേ, കാമറയ്ക്ക് മുന്നിലും ഭാരതിരാജ തിളങ്ങി. മലയാളത്തില്‍ മോഹന്‍ലാലിന്റെ തുടരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ റോളിലാണ് ഭാരതിരാജ തുടരും ചിത്രത്തില്‍ അഭിനയിച്ചത്. ആയുധ എഴുത്ത്, പാണ്ടിനാട്, ഈശ്വരന്‍, തിരുച്ചിത്രംബലം, മഹാരാജ തുടങ്ങിയ സിനിമകളും വേഷമിട്ടിട്ടുണ്ട്.

പുലവര്‍ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ ഭാരതിരാജ അഭിനയിച്ചത്. ഈ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. സിനിമാ രംഗത്തു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2004 ല്‍ രാജ്യം ഭാരതിരാജയ്ക്ക് പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 2013 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതിയുടെ ജൂറി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രലീലാവതി. ജനനി രാജ്കുമാര്‍, അന്തരിച്ച സംവിധായകനായ മനോജ് ഭാരതിരാജ എന്നിവരാണ് മക്കള്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ മകന്‍ മനോജ് ഹൃദയാഘാതം മൂലം മരിച്ചതിനെത്തുടര്‍ന്ന് ഭാരതിരാജ, മാനസികമായും ശാരീരികമായും തകര്‍ന്ന അവസ്ഥയിലായിരുന്നു.

വർക്കല കാപ്പിലിൽ യുവാവിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി

വർക്കല കാപ്പിലിൽ യുവാവിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി

വർക്കല കാപ്പിലിൽ യുവാവിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഭൂതക്കുളം അമ്മാരത്ത് മുക്ക് സ്വദേശി 43 വയസ്സുള്ള കണ്ണനാണ് എട്ടുമുക്ക് കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .

രാവിലെ മുതൽ കാപ്പിൽ കായലിന്റെ സമീപത്ത് ഇരുന്നു മദ്യപിക്കുന്ന തായും
കായലിൽ കുളിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതായും പോലീസ് പറയുന്നു .

രാതി 8:30 ഒടേ ഇടവ കപ്പിൽ പാലത്തിനു സമീപം ഉള്ള കായലിൽ മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും നാട്ടുകാരും പോലീസും മൃതദേഹം കരയ്ക്ക് എത്തിക്കുകയും വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു.

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, 3000 രൂപയുടെ കുറവ്; 1,10,000ല്‍ താഴെ

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, 3000 രൂപയുടെ കുറവ്; 1,10,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞ് 1,10,000ല്‍ താഴെയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 3160 രൂപയാണ് കുറഞ്ഞത്. 1,09,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 395 രൂപയാണ് കുറഞ്ഞത്. 13,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കൂടാതെ വിലക്കയറ്റ ഭീഷണിയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. അമേരിക്കയില്‍ പലിശനിരക്ക് കൂട്ടിയാല്‍ സ്വാഭാവികമായി സ്വര്‍ണവില കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്നലെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് ഒറ്റയടിക്ക് 1080 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഫ്‌ലൈറ്റ് ചാര്‍ജ് കൂടുമോ?; വിമാന ഇന്ധന വില വര്‍ധിപ്പിച്ചു

ഫ്‌ലൈറ്റ് ചാര്‍ജ് കൂടുമോ?; വിമാന ഇന്ധന വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: എണ്ണ വിതരണ കമ്പനികള്‍ വിമാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചു. വിമാന ഇന്ധനവിലയില്‍ ഏകദേശം 10 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഈ വില വര്‍ധനയോടെ ആഭ്യന്തര വിമാനക്കമ്പനികള്‍ക്കുള്ള ജെറ്റ് ഇന്ധനത്തിന്റെ വില ലിറ്ററിന് 104.93 രൂപയില്‍ നിന്ന് ഏകദേശം 115 രൂപയായാണ് ഉയരുക. ഇതോടെ വിമാന കമ്പനികള്‍ വിമാന യാത്രാ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് മൂന്ന് വര്‍ഷം വരെ സ്ഥിരമായ ഇന്ധന നിരക്ക് വാഗ്ദാനം ചെയ്യുന്ന വില സ്ഥിരീകരണ പദ്ധതി അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആഗോള എണ്ണവിലയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങളില്‍ നിന്ന് വിമാനക്കമ്പനികളെയും യാത്രക്കാരെയും സംരക്ഷിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ വില സ്ഥിരീകരണ പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യപ്പെടുന്ന വിമാനക്കമ്പനികള്‍ക്ക് ഈ പുതിയ നിരക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇതേ നിലവാരത്തില്‍ മാറ്റമില്ലാതെ തുടരും.

ഒരു എയര്‍ലൈന്റെ പ്രവര്‍ത്തനച്ചെലവിന്റെ 60 ശതമാനത്തോളം വിമാന ഇന്ധനത്തിനാണ് വരുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ധനവില വര്‍ധനവും മൂലമുള്ള ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവിന് പുറമെ, യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് കാരണം വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതും വിമാന യാത്രാനിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ ‘വില സ്ഥിരതാ പിന്തുണാ’ (price stabilisation support) പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍, ഈ 10,000 കോടി രൂപയുടെ പദ്ധതി നിര്‍ബന്ധിതമല്ല, മറിച്ച് തെരഞ്ഞെടുക്കാവുന്ന ഒന്നാണ്. തെരഞ്ഞെടുക്കാത്ത വിമാനക്കമ്പനികള്‍ അന്താരാഷ്ട്ര എയര്‍ലൈനുകളെപ്പോലെ നിലവിലെ വിപണി വിലയായ ലിറ്ററിന് ഏകദേശം 142 രൂപ തന്നെ തുടര്‍ന്നും നല്‍കേണ്ടിവരും.

സൗഹൃദം സ്ഥാപിച്ച് വിരമിച്ച ഉദ്യോ​ഗസ്ഥനിൽ നിന്ന് 20 ലക്ഷം തട്ടി, സ്ത്രീ അറസ്റ്റിൽ;

സൗഹൃദം സ്ഥാപിച്ച് വിരമിച്ച ഉദ്യോ​ഗസ്ഥനിൽ നിന്ന് 20 ലക്ഷം തട്ടി, സ്ത്രീ അറസ്റ്റിൽ;

പാലക്കാട്: വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ സ്ത്രീ അറസ്റ്റിൽ. വടക്കഞ്ചേരി പരുവാശ്ശേരി സ്വദേശി പ്രിൻസി(46)യാണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയായ റവന്യൂ ഉദ്യോഗസ്ഥനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

2006-ൽ പരാതിക്കാരൻ ഒറ്റപ്പാലം ലാൻഡ് ട്രിബ്യൂണലിൽ ജോലിചെയ്തിരുന്ന സമയത്താണ് പ്രിൻസിയുമായി സൗഹൃദത്തിലായത്. വിവിധ ഘട്ടങ്ങളിലായി പണവും മൊബൈൽഫോണുകളും വസ്ത്രങ്ങളുമെല്ലാം സ്വന്തമാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരനുമായുള്ള ബന്ധം വീട്ടിൽ അറിഞ്ഞെന്നും, താമസിക്കാൻ വീടുവേണമെന്നും ഇതിന് പണം വേണമെന്നും ആവശ്യപ്പെട്ടു.

തുടർന്ന് കേരള ബാങ്കിൽനിന്ന് അഞ്ചുലക്ഷംരൂപ വായ്പയെടുത്ത് നൽകി. പിന്നീടും പലപ്പോഴായി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. ഭീഷണികൂടിയതോടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയത്. മുൻ പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് 40 ലക്ഷംരൂപ തട്ടിയെടുത്തെന്ന പരാതിയിലും പ്രിൻസിക്കെതിരെ കേസുണ്ട്. ഒട്ടേറെപ്പേരെ കെണിയിൽക്കുടുക്കി പ്രിൻസി പണം തട്ടിയെടുത്തതായാണ് സൂചന.