സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 600 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 600 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഒറ്റയടിക്ക് 600 രൂപയാണ് കൂടിയത്. 1,12,200 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കൂടിയത്. 14,025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 1720 കുറഞ്ഞെങ്കിലും വൈകീട്ടോടെ വിലയില്‍ വര്‍ധനവുണ്ടായി. പവന്‍ വില 520 രൂപ കൂടി 1,11,600 ല്‍ എത്തിയിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് വിലയില്‍ ഇന്നും വര്‍ധനവുണ്ടായിരിക്കുന്നത്. ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് സ്വര്‍ണവിലയില്‍ വലിയ മൂന്നേറ്റം ഉണ്ടായിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

സംവിധായകന്‍ രഞ്ജിത്തിന് നിര്‍ണായകം, ജാമ്യാപേക്ഷയില്‍ ഇന്ന് വിധി; കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

സംവിധായകന്‍ രഞ്ജിത്തിന് നിര്‍ണായകം, ജാമ്യാപേക്ഷയില്‍ ഇന്ന് വിധി; കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിന് ഇന്ന് നിര്‍ണായകം. രഞ്ജിത്ത് നല്‍കിയ ജാമ്യാപേക്ഷയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്.

കഴിഞ്ഞദിവസം വോട്ടു ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ജാമ്യം അനുവദിച്ചില്ല. ജയിലിലുള്ളയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 1951ലെ നിയമപ്രകാരം ജയിലില്‍ കിടക്കുന്ന പ്രതിക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും പ്രോസിക്യൂഷന്‍ നിലപാട് കോടതി അം​ഗീകരിച്ചു.

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ ജാ​ഗ്രത വേണമെന്ന് അധികൃതർ നിർദേശിച്ചു. ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ജില്ലയിൽ താപനില 39 °C വരെയും; കൊല്ലം,പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയരാൻ സാധ്യതയുണ്ട്. പല ജില്ലകളിലും സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡി​ഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

5 പേർക്ക് പുതുജീവൻ നൽകി 35 വയസ്സിൽ അന്ത്യം; മാതൃകയായി ജയി ജയകുമാർ

5 പേർക്ക് പുതുജീവൻ നൽകി 35 വയസ്സിൽ അന്ത്യം; മാതൃകയായി ജയി ജയകുമാർ

തിരുവനന്തപുരം: മരണമെന്ന കഠിനമായ ദുഃഖത്തിനിടയിലും അവയവദാനമെന്ന മഹത്തായ മാതൃകയുമായി ഒരു കുടുംബം കൂടി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ (35) അവയവങ്ങളാണ് 5 പേർക്ക് പുതുജീവൻ നൽകാനായി ദാനം ചെയ്തത്.

ജയി ജയകുമാറിന്റെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം നൽകിയത് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കാണ് ഹൃദയം നൽകുന്നത്.

സമയം അതിനിർണ്ണായകമായതിനാൽ എയർ ആംബുലൻസ് വഴിയാണ് ഹൃദയം കൊച്ചിയിലെത്തിക്കുന്നത്. മറ്റ് അവയവങ്ങൾ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് നൽകും സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ ‘മൃതസഞ്ജീവനി’ വഴിയാണ് മുഴുവൻ പ്രക്രിയകളും ഏകോപിപ്പിക്കുന്നത്. അവയവങ്ങൾ കൊണ്ടുപോകുന്നതിനായി ഗ്രീൻ ചാനൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ട് 35ാം വയസ്സിൽ അപ്രതീക്ഷിതമായി വിടപറഞ്ഞ ജയി ജയകുമാർ, സ്വന്തം അവയവങ്ങളിലൂടെ 5 വ്യക്തികൾക്ക് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള അവസരമൊരുക്കിയാണ് യാത്രയാകുന്നത്.

ജയിയുടെ കുടുംബം എടുത്ത ഈ ധീരമായ തീരുമാനം അവയവദാന രംഗത്ത് വിലമതിക്കാനാകാത്ത സന്ദേശമാണ് നൽകുന്നത്.

‘നഷ്ടങ്ങള്‍ക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല’

‘നഷ്ടങ്ങള്‍ക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല’

ടെഹ്‌റാന്‍: യുദ്ധത്തില്‍ ഉണ്ടായ നഷ്ടങ്ങള്‍ക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമേനി. രാജ്യത്തെ ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല. നാശനഷ്ടങ്ങള്‍ക്ക് പരിഹാരത്തുക ഈടാക്കും. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇറാന്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഖമേനി പറഞ്ഞു.

യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കും രക്തസാക്ഷികള്‍ക്കുമായി ഓരോ തുള്ളി ചോരയ്ക്കും പകരമായി നഷ്ടപരിഹാരം ഈടാക്കുമെന്ന് ഔദ്യോഗിക മാധ്യമങ്ങളിലൂടെ ഖമേനി വ്യക്തമാക്കി. യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കും രക്തസാക്ഷികള്‍ക്കുമായി ഓരോ തുള്ളി ചോരയ്ക്കും പകരമായി നഷ്ടപരിഹാരം ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട നിലപാടുകളില്‍ നിര്‍ണായകമാറ്റം വരുത്തും.

ഇത് ഇറാന്റെ നയതന്ത്രത്തിലെ നിര്‍ണ്ണായകമായ ഒരു പുതിയ അധ്യായമാണെന്നും ഖമേനി പറഞ്ഞു. യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ പരമോന്നത നേതാവും തന്റെ പിതാവുമായ അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. രാജ്യം ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും തങ്ങളുടെ അവകാശങ്ങള്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും മുജ്തബ ഖമേനി കൂട്ടിച്ചേര്‍ത്തു.