by Midhun HP News | Jun 10, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ഇലക്ട്രിക് കാര്‍ വിപണിയിലെ മുന്‍നിരക്കാരായ ബിവൈഡി ഇന്ത്യയില്‍ അവരുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ ആയിരം കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നതാണ് ബിവൈഡിയുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനത്തിന്റെ സവിശേഷത. സീൽ യു എന്ന പേരിലാണ് പുതിയ കാർ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ വർഷം അവസാനത്തോടെ കാർ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ പരിപാടി.
പെട്രോള്‍ എന്‍ജിന്റെ കരുത്തിനൊപ്പം വൈദ്യുതി ബാറ്ററിയുടെ പിന്തുണയും ചേരുന്നതോടെ ദീര്‍ഘദൂര യാത്രക്ക് അനുയോജ്യമായ വാഹനമായി ഇത് മാറും. ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഇവികളിലേക്കുള്ള മാറ്റത്തില്‍ നിര്‍ണായക ചുവടുവെപ്പാവും പുത്തന്‍ മോഡലെന്നാണ് കരുതപ്പെടുന്നത്.
ബിവൈഡി തങ്ങളുടെ ഡിഎം-ഐ സാങ്കേതികവിദ്യയുമായാണ് ഇന്ത്യയിലെത്തിയത്. പരിചയമുള്ള ഹൈബ്രിഡ് വാഹനങ്ങളില്‍ നിന്നും ഇത് തികച്ചും വ്യത്യസ്തമാണ്. ഇന്ത്യ പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണോ അതോ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളെത്തന്നെ തുടര്‍ന്നും ആശ്രയിക്കണോ എന്ന് വാഹന വ്യവസായ രംഗം ചര്‍ച്ച ചെയ്യുന്ന സമയത്താണ് പുതിയ സാങ്കേതികവിദ്യ ബിവൈഡി അവതരിപ്പിച്ചത്. ഡിഎം-ഐ എന്നത് അടിസ്ഥാനപരമായി ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് സംവിധാനമാണ്. ഇത് ഭൂരിഭാഗം സമയവും ഒരു ഇലക്ട്രിക് വാഹനം പോലെ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. അതേസമയം ദീര്‍ഘദൂര യാത്രകള്‍ക്കായി ഒരു പെട്രോള്‍ എന്‍ജിന്റെ സൗകര്യവും ഇത് നിലനിര്‍ത്തുന്നു.
ടൊയോട്ട ഹൈറൈഡര്‍, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഇന്നോവ ഹൈക്രോസ് തുടങ്ങിയ ജനപ്രിയ കാറുകളിലെ ഹൈബ്രിഡ് സംവിധാനങ്ങള്‍ പ്രധാനമായും ‘എന്‍ജിന്‍-ഫസ്റ്റ്’ രീതിയിലുള്ളവയാണ്. അതായത്, ഇതില്‍ പെട്രോള്‍ എന്‍ജിനാണ് ഭൂരിഭാഗം ജോലികളും ചെയ്യുന്നത്. ആവശ്യമുള്ളപ്പോള്‍ മാത്രം ഇലക്ട്രിക് മോട്ടോര്‍ സഹായത്തിനെത്തുന്നു.
എന്നാല്‍ ബിവൈഡിയുടെ ഡിഎം-ഐ ഇതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഈ സംവിധാനം ‘ഇലക്ട്രിക്-ഫസ്റ്റ്’ ആണ്. അതായത്, വാഹനം പരമാവധി ബാറ്ററി കരുത്തില്‍ത്തന്നെ ഓടിക്കാന്‍ ഇത് ശ്രമിക്കുന്നു. ഇതിലെ പെട്രോള്‍ എന്‍ജിന്‍ പലപ്പോഴും ചക്രങ്ങളെ നേരിട്ട് ചലിപ്പിക്കുന്നതിന് പകരം, വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു ജനറേറ്ററായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പല സാഹചര്യങ്ങളിലും, പ്രത്യേകിച്ച് നഗരങ്ങളിലെ യാത്രകളില്‍, ഈ കാര്‍ ഒരു പ്യുവര്‍ ഇവി പോലെയാണ് പെരുമാറുക. അതുകൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങളില്‍ മാത്രം കാണുന്ന സുഗമമായ ഡ്രൈവിങ് അനുഭവം സമ്മാനിക്കുന്നു. ഒപ്പം ചാര്‍ജ് തീര്‍ന്നുപോകുമെന്ന ആശങ്കയും ഇല്ലാതാക്കുന്നു. വാഹനത്തിന്റെ വേഗം, ബാറ്ററിയുടെ ചാര്‍ജ്, ആവശ്യമായ കരുത്ത് എന്നിവയെ ആശ്രയിച്ച് ബിവൈഡിയുടെ ഈ സംവിധാനം വിവിധ ഓപ്പറേറ്റിങ് മോഡുകളിലേക്ക് സ്വയം മാറിക്കൊണ്ടിരിക്കുന്നു.
ഇതില്‍ പെട്രോള്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുമെങ്കിലും അത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടി മാത്രമായിരിക്കും. ചക്രങ്ങള്‍ തുടര്‍ന്നും ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ച് തന്നെയാണ് ചലിക്കുക. ഇത് ഇലക്ട്രിക് വാഹനം ഓടിക്കുന്ന അതേ അനുഭവം നിലനിര്‍ത്തുന്നു. കൂടിയ വേഗതയില്‍ പോകുമ്പോഴോ അല്ലെങ്കില്‍ പെട്ടെന്ന് വേഗം കൂട്ടേണ്ടി വരുമ്പോഴോ പരമാവധി കാര്യക്ഷമതയ്ക്കായി പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറിനൊപ്പം ചേര്‍ന്ന് ചക്രങ്ങളിലേക്ക് നേരിട്ട് കരുത്ത് നല്‍കുന്നു. ഈ മോഡുകള്‍ക്കിടയിലുള്ള മാറ്റം തികച്ചും സ്വയമേവ നടക്കുന്നതായതുകൊണ്ട് ഡ്രൈവര്‍ക്ക് ഇത് ഒട്ടും പ്രകടമാകില്ല.
1.5 ലിറ്റര്‍ ഷിയാവുന്‍ പെട്രോള്‍ എന്‍ജിനാണ് ഇതിന്റെ കരുത്ത്. ഈ എന്‍ജിന് 43.04 ശതമാനം തെര്‍മല്‍ എഫിഷ്യന്‍സി ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ വാഹനത്തിന് 1,200 കിലോമീറ്ററിലധികം കമ്പൈന്‍ഡ് റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നുണ്ട്. ഇത് വലിയ നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുമ്പോള്‍ ഇന്ധനം നിറയ്ക്കുന്നതിനോ ചാര്‍ജ് ചെയ്യുന്നതിനോ വേണ്ടിയുള്ള തടസ്സങ്ങള്‍ കുറയ്ക്കാന്‍ ഡ്രൈവര്‍മാരെ സഹായിക്കും.
by Midhun HP News | Jun 10, 2026 | Latest News, ജില്ലാ വാർത്ത
കുവൈത്ത് സിറ്റി: ഇറാന്‍ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച് കുവൈത്തും ബഹ്‌റൈനും. ആക്രമണത്തില്‍ കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അടിയന്തരമായി സജ്ജമാക്കുകയും ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും ആകാശത്തുതന്നെ തകര്‍ക്കുകയും ചെയ്തതായി കുവൈത്ത് സായുധസേനയുടെ ജനറല്‍ കമാന്‍ഡ് അറിയിച്ചു.
നിശ്ചിത പ്രവര്‍ത്തനക്രമങ്ങള്‍ പാലിച്ചാണ് രാജ്യം വ്യോമാക്രമണങ്ങളെ നേരിട്ടത്. അനാവശ്യ ഭീതി ഒഴിവാക്കാന്‍ ജനങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.
അതേസമയം, ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ വ്യോമാക്രമണങ്ങളെ ബഹ്‌റൈന്‍ സൈന്യവും വിജയകരമായി പ്രതിരോധിച്ചു. പുലര്‍ച്ചെയോടെ രാജ്യത്ത് വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ മുഴങ്ങിയതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷിതമായ ഇടങ്ങളിലേക്ക് അടിയന്തരമായി മാറാന്‍ ജനങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാന്റെ വ്യോമാക്രമണങ്ങളെ ബഹ്‌റൈന്റെ വ്യോമപ്രതിരോധ സംവിധാനം നേരിട്ടതായും വിജയകരമായി പ്രതിരോധിച്ചതായും ബഹ്‌റൈന്‍ രാജാവിന്റെ മാധ്യമ ഉപദേശകന്‍ സ്ഥിരീകരിച്ചു.
by Midhun HP News | Jun 10, 2026 | Latest News, കേരളം
കോട്ടയം: ആഭ്യന്തര റബര്‍ വില റെക്കോര്‍ഡില്‍. ഇന്നലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ സ്‌പോട്ട് വില കിലോഗ്രാമിന് 269 രൂപയായി. കിലോഗ്രാമിന് 242 രൂപയുമായി ലാറ്റക്‌സ് പിന്നാലെയുണ്ട്.
കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ വില 268 രൂപയായി ഉയര്‍ന്നു. 2011 ഏപ്രില്‍ അഞ്ചിന് രേഖപ്പെടുത്തിയ 243 രൂപയായിരുന്നു ദീര്‍ഘകാലം ആര്‍എസ്എസ് നാല് റബറിന്റെ ഏറ്റവും ഉയര്‍ന്ന വില. 2024ല്‍ ഓഗസ്റ്റില്‍ വില 247 രൂപയായിരുന്നു. ആ റെക്കോര്‍ഡ് എല്ലാം തിരുത്തിക്കുറിച്ചാണ് ആഭ്യന്തര റബര്‍ വില 269 രൂപയില്‍ എത്തിയത്.
ബാങ്കോക്ക് വിപണിയിലെ വിലക്കയറ്റം, പ്രധാന റബര്‍ ഉല്‍പ്പാദക രാജ്യങ്ങളായ തായ്‌ലന്‍ഡ്, മലേഷ്യ, ഇന്ത്യോനേഷ്യ എന്നിവിടങ്ങളിലെ ഉല്‍പ്പാദനക്കുറവ്, പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ കാരണം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് തുടങ്ങിയ കാരണങ്ങളാലാണ് വില ഉയര്‍ന്നത്.
by Midhun HP News | Jun 10, 2026 | Latest News, കേരളം
കൊല്ലം: ശാസ്താംകോട്ടയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കോവൂര്‍ സ്വദേശി ഷിബു (40) ആണ് മരിച്ചത്. സംഭവത്തില്‍ പ്രദേശവാസിയായ ഉന്മേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങ മാമ്പുഴമുക്കില്‍ ടുവീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയാണ് ഷിബു.
ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. അറസ്റ്റിലായ ഉന്മേഷിന്റെ വീടിന് സമീപത്തിരുന്ന് മദ്യപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പൊലീസ് പറയുന്നു.
പിക്ക് അപ്പ് ഓട്ടോ ഡ്രൈവറാണ് പ്രതി ഉന്മേഷ്. മുന്‍പും സമാനമായ കൊലപാതക ശ്രമകേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ് ഉന്മേഷ് എന്നും പൊലീസ് പറയുന്നു. നേരത്തെയും ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായിട്ടുള്ളതായി പ്രദേശവാസികള്‍ ആരോപിക്കുന്നു.
by Midhun HP News | Jun 10, 2026 | Latest News, കേരളം
ചെന്നൈ: പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. 85 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യകാല അസുഖങ്ങളെത്തുടര്‍ന്ന് കുറേക്കാലമായി കിടപ്പിലായിരുന്നു.
തമിഴ് സിനിമാ ചരിത്രത്തിലെ വിഖ്യാത സംവിധായകരിലൊരാളാണ് ഭാരതിരാജ. ആറു തവണ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, നടന്‍ എന്നി നീലകളിലും ഭാരതിരാജ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
16 വയതിനിലെ (1977), കിഴക്കേ പോകും റെയില്‍ (1978), സിഗപ്പു റോജാക്കള്‍ (1978), നിഴല്‍കള്‍ (1980), അലൈകള്‍ ഓവതില്ലൈ (1981), ടിക് ടിക് ടിക് (1981), ഒരു കൈതിയന്‍ ഡയറി (1985), മുതല്‍ മര്യാദൈ ( 1985), കിഴക്ക് ചീമയിലൈ ( 1993) തുടങ്ങിയവ ഭാരതിരാജയുടെ സൂപ്പർ ഹിറ്റ് സിനിമകളാണ്.
രജനീകാന്ത്, കമല്‍ഹാസന്‍, ശിവാജി ഗണേശന്‍ എന്നിവരുള്‍പ്പെടെ തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ഭാരതിരാജയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാലിന്റെ തുടരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
Recent Comments