by Midhun HP News | Jan 16, 2026 | Latest News, ജില്ലാ വാർത്ത
64-മത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് കലാ വൈവിധ്യങ്ങളുടെ വേദിയായി. വാശിയേറിയ മത്സരമാണ് ഓരോ വേദികളിലും അരങ്ങേറുന്നത്. 442 പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്.
438 പോയിന്റുകളുമായി കോഴിക്കോട് തൊട്ടുപിന്നാലെയുണ്ട്. 436 പോയിന്റുകള്‍ നേടിയ തൃശൂരും 428 പോയിന്റുകള്‍ നേടിയ പാലക്കാടുമാണ് യഥാക്രമം മുന്നൂം നാലും സ്ഥാനത്ത്. തിരുവനന്തപുരം അഞ്ചാം സ്ഥാനത്ത് തുടരുന്നു. കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ നഗരത്തിലേക്ക് കലാപ്രേമികള്‍ ഒഴുകി. നാളെ മുതല്‍ സ്വര്‍ണക്കപ്പിനുള്ള ജില്ലകളുടെ മത്സരം ഒന്നുകൂടി കൊഴുക്കും.


by Midhun HP News | Jan 16, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍. 6 വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് വിദര്‍ഭയുടെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടകയെ 49.4 ഓവറില്‍ 280 റണ്‍സില്‍ പുറത്താക്കിയ വിദര്‍ഭ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 46.2 ഓവറില്‍ 284 റണ്‍സെടുത്താണ് വിജയിച്ചത്.
അമന്‍ മൊഖദെ നേടിയ ഉജ്വല സെഞ്ച്വറിയാണ് വിദര്‍ഭയെ ജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായത്. ഒപ്പം അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന് രവികുമാര്‍ സമര്‍ഥും പൊരുതിയതോടെ അവര്‍ വലിയ സമ്മര്‍ദ്ദമില്ലാതെ സ്‌കോര്‍ പിന്തുടര്‍ന്നു പിടിക്കുകയായിരുന്നു.
അമന്‍ 122 പന്തില്‍ 12 ഫോറും 2 സിക്‌സും സഹിതം 138 റണ്‍സെടുത്തു. രവികുമാര്‍ 69 പന്തില്‍ 7 ഫോറുകള്‍ സഹിതം 76 റണ്‍സുമായി പുറത്താകാതെ നിന്നു. ധ്രുവ് ഷോരി 47 റണ്‍സെടുത്തു നിര്‍ണായക സംഭാവന നല്‍കി.
നേരത്തെ മിന്നും ഫോം തുടര്‍ന്ന മലയാളി താരം കരുണ്‍ നായരുടെ കരുത്തിലാണ് കര്‍ണാടക മുന്നോട്ടു പോയത്. താരം 76 റണ്‍സെടുത്തു. സീസണില്‍ കത്തുന്ന ഫോമിലുള്ള മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലിനു സെമിയില്‍ അധിക നേരം ക്രീാസില്‍ നില്‍ക്കാന്‍ സാധിച്ചില്ല. താരം 4 റണ്‍സുമായി മടങ്ങി.
കൃഷ്ണന്‍ ശ്രീജിത്താണ് അര്‍ധ സെഞ്ച്വറിയടിച്ച് തിളങ്ങി മറ്റൊരു താരം. 54 റണ്‍സുമായി കൃഷ്ണനും പൊരുതി. ധ്രുവ് പ്രഭാകര്‍ (28), ശ്രേയസ് ഗോപാല്‍ (36), അഭിനവ് മനോഹര്‍ (26) എന്നിവര്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകവെ പുറത്തായി.
ദര്‍ശന്‍ നാല്‍കണ്ഡെയുടെ കിടിലന്‍ ബൗളിങാണ് കര്‍ണാടകയെ കുഴക്കിയത്. താരം 10 ഓവറില്‍ 48 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. യഷ് ഠാക്കൂര്‍ രണ്ട് വിക്കറ്റെടുത്തു. നചികേത് ഭൂട്ടെ, യഷ് കദം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.


by Midhun HP News | Jan 16, 2026 | Latest News, കേരളം
കോട്ടയം: മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ക്കിടെ, കേരള കോണ്‍ഗ്രസ് എമ്മിന്റെ നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ചേരും. രാവിലെ 11 ന് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം. പാര്‍ട്ടി മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് ജോസ് കെ മാണി പ്രസ്താവിച്ചെങ്കിലും, മുന്നണി മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
ജോസ് കെ മാണി മുന്നണി മാറ്റ ചര്‍ച്ചകളെ തള്ളിയെങ്കിലും അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുകയാണ്. മുന്നണി മാറാനുള്ള ആവശ്യം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നാലും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തിന് തടയിട്ടത് മുഖ്യമന്ത്രിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മുന്നണി മാറിയാല്‍ റോഷി അഗസ്റ്റ്യന്‍ അടക്കം മുഴുവന്‍ ആളുകളെയും ഒന്നിച്ച് യുഡിഎഫില്‍ എത്തിക്കാനാണ് പാര്‍ട്ടിക്കുള്ളില്‍ ശ്രമം നടക്കുന്നത്. ജില്ലാ കമ്മിറ്റികളെയെല്ലാം ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങളും തുടരുകയാണ്. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരില്‍ മൂന്നുപേര്‍ എല്‍ഡിഎഫിനൊപ്പവും രണ്ടുപേര്‍ യുഡിഎഫിനൊപ്പവും നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് കൃത്യമായ നിലപാട് എടുക്കാതിരുന്ന എന്‍ ജയരാജ് എംഎല്‍എയും റോഷിക്കൊപ്പം എല്‍ഡിഎഫിനൊപ്പമാണെന്നാണ് വിവരം.
അതേസമയം, മുന്നണി മാറ്റത്തിന് കേരള കോണ്‍ഗ്രസ് എം ആഗ്രഹം പ്രകടിപ്പിക്കട്ടേയെന്ന നിലപാടിലാണ് യുഡിഎഫ്. കേരള കോണ്‍ഗ്രസുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും തങ്ങളെയോര്‍ത്ത് ആരും കരയേണ്ടെന്നുമാണ് ജോസ് കെ മാണി കഴിഞ്ഞദിവസം വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.


by Midhun HP News | Jan 16, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിനു പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ. നിലവിൽ ജയിലിൽ കഴിയുന്ന തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തി. തന്ത്രിയെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണം സംഘം നാളെ അപേക്ഷ നൽകും.
ശബരിമലയിലെ വിഗ്രഹങ്ങളിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് കൂടുതൽ നടപടികളിലേക്ക് പൊലീസ് കടക്കുന്നത്. കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ജയിലിലെത്തി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്നാണ് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. ദ്വാരപാലക പാളിയും കട്ടിളപ്പാളിയും പോറ്റിയുടെ പക്കൽ കൊടുത്തു വിടാനുള്ള തീരുമാനമെടുത്ത ദേവസ്വം ബോർഡ് അംഗം ശങ്കരദാസിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് ദ്വാരപാലക കേസിൽ കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പഴയ കൊടിമരം മാറ്റിയതിലും ദുരൂഹത
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കുഴപ്പവുമില്ലാതിരുന്ന ശബരിമലയിലെ പഴയ കൊടിമരം മാറ്റിയതിലും ദുരൂഹത. കൊടിമരത്തിന്റെ അടിഭാഗം ചിതലരിച്ചെന്ന് പറഞ്ഞാണ് പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചത്. എന്നാല്‍ കൊടിമരത്തിന്റെ അടിഭാഗം നിര്‍മിച്ചിരിക്കുന്നത് കോണ്‍ക്രീറ്റ് കൊണ്ടാണ്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊടിമരത്തെയും വാജി വാഹനത്തെയും അഷ്ടദിക് പാലകരെയും ലക്ഷ്യംവെച്ചാണോ ഇങ്ങനെയൊരു നിര്‍മ്മാണ പ്രവൃത്തി നടന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി.
അതിനിടെ വാജി വാഹനം അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലും ചേര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കൈമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണക്കൊള്ളയുടെ ഭാഗമായാണോ എന്ന് അറിയുന്നതിനായി എസ്‌ഐടി ഇതിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കാന്‍ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. തീരുമാനം നടപ്പിലാക്കുന്ന കാലത്ത് പിണറായി സര്‍ക്കാരാണ് അധികാരത്തില്‍ ഉണ്ടായിരുന്നത്. 2017ലാണ് പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കുന്നത്. പഴയ കൊടിമരം മാറ്റുന്ന സമയത്ത് എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നതെങ്കിലും അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി യുഡിഎഫ് നേതൃത്വത്തിലുള്ളതായിരുന്നു.
2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലാണ് പഴയ കൊടിമരം മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അന്ന് നടന്ന ഒരു ദേവപ്രശ്‌നത്തിലാണ് കൊടിമരത്തിന്റെ അടിഭാഗം ചിതലരിച്ച് പോയിട്ടുണ്ടെന്നും കൊടിമരം മാറ്റണമെന്നും പറഞ്ഞത്. 1970 കളിലാണ് പഴയ കൊടിമരം സ്ഥാപിച്ചത്. അന്ന് സ്വര്‍ണം പൊതിഞ്ഞ കൊടിമരമാണ് സ്ഥാപിച്ചത്. അതിന്റെ അടിഭാഗം കോണ്‍ക്രീറ്റാണ് ചെയ്തിരുന്നത്. 2017 ഫെബ്രുവരി 19-ാം തീയതിയാണ് പഴയ കൊടിമരത്തിലെ വാജി വാഹനം പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും ചേര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കൈമാറിയത്. കഴിഞ്ഞദിവസം കണ്ഠരര് രാജീവരുടെ വീട്ടില്‍ നിന്ന് എടുത്ത വാജി വാഹനം പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.


by Midhun HP News | Jan 16, 2026 | Latest News, കേരളം
പത്തനംതിട്ട: ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തിരുവല്ല കോടതി ജാമ്യ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയില്‍ കോടതി അന്തിമതീരുമാനം പ്രസ്താവിക്കുക.
ചോദ്യം ചെയ്യലിനോടും, അന്വേഷണത്തോടും രാഹുല്‍ സഹകരിക്കുന്നില്ലെന്ന കാര്യം എസ്‌ഐടി കോടതിയെ അറിയിക്കും. പീഡനം നടന്ന തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു. സംഭവം നടന്ന മുറി തിരിച്ചറിയുകയും ചെയ്തിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി മാവേലിക്കര സബ് ജയലില്‍ റിമാന്‍ഡ് ചെയ്തിരുന്നു.
അതേസമയം അതിജീവിതയുടെ രഹസ്യമൊഴി ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേസില്‍ രാഹുലിനെ ഫോണ്‍ എസ്‌ഐടി കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ഐഫോണിന്റെ പാസ് വേര്‍ഡ് കൈമാറിയിരുന്നില്ല. സൈബര്‍ വിദഗ്ധര്‍ അടങ്ങുന്ന സംഘത്തെക്കൊണ്ട് ഈ ഫോണുകള്‍ വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


Recent Comments