by Midhun HP News | Mar 4, 2026 | Latest News, കേരളം
കൊച്ചി: ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ആക്രമണത്തെ തുടർന്ന് നിരവധി പേരാണ് വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നത്. ഒട്ടേറെ സിനിമാ താരങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. വ്യോമാക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നാണ് ആളുകൾ വലിയ പ്രതിസന്ധിയിലായത്. ഇക്കൂട്ടത്തിൽ മലയാളി നടി സ്വാസികയുമുണ്ടായിരുന്നു.
ഫെബ്രുവരി 28 ന് നാട്ടിലെത്തേണ്ട സ്വാസിക ഇന്ന് പുലർച്ചെയാണ് കൊച്ചിയിലെത്തിയത്. വലിയതോതിലുള്ള ആശങ്ക ഉണ്ടായിരുന്നില്ലെങ്കിലും മറ്റൊരു രാജ്യത്ത് നിന്നുള്ള വ്യക്തി എന്ന നിലയിലുള്ള ചെറിയ ഭയം ഉണ്ടായിരുന്നെന്ന് സ്വാസിക പ്രതികരിച്ചു. ഒറ്റയ്ക്കായിരുന്നു അബുദാബിയ്ക്ക് പോയത്. അതായിരുന്നു പ്രധാന കാരണം. എല്ലാവരും നന്നായി പിന്തുണച്ചു.
അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങാനായതിൽ സന്തോഷം. ഒരുപാടുപേർ ആ ആശ്വാസത്തിലാണെന്നും സ്വാസിക പറഞ്ഞു. “ഞാൻ അബുദാബിയിലായിരുന്നു. 28-ാം തീയതിയാണ് യഥാർത്ഥത്തിൽ നാട്ടിലെത്തേണ്ടിയിരുന്നത്. വലിയ ഭീകര സാഹചര്യമല്ലായിരുന്നു അവിടെ നേരിട്ടത്. യാത്ര ചെയ്യുമ്പോഴും ബുദ്ധിമുട്ട് നേരിട്ടില്ല.” – സ്വാസിക പറഞ്ഞു.


by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ലോക ശക്തിയെന്ന ഖ്യാതി നിലനിര്‍ത്താന്‍ വേണ്ടിയാണ് അമേരിക്ക വിദേശ രാജ്യങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നു എന്ന് ഇറാന്‍. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ലോകശക്തികളായി ഉയരുന്നത് തടയാനാണ് അമേരിക്ക യുദ്ധം സൃഷ്ടിക്കുന്നത്. ലോകത്തിന്റെ അധികാരം ഈ രാജ്യങ്ങളിലേക്ക് മാറുന്നത് തടയുക എന്നതാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും ഇറാന്‍ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രത്യേക പ്രതിനിധി അബ്ദുള്‍ മജീദ് ഹക്കീം ഇലാഹി വാര്‍ത്താ ഏജന്‍സിയായ എന്‍ഐയോട് പ്രതികരിച്ചു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ഒരു പങ്കാളിയായി കാണാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും അബ്ദുള്‍ മജീദ് ഹക്കീം ഇലാഹി പറഞ്ഞു.
പശ്ചിമേഷ്യയെ അശാന്തിയിലേക്ക് തള്ളിവിട്ട ഇപ്പോഴത്തെ സാഹചര്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം അമേരിക്കയ്ക്കാണ്. യുദ്ധം തുടങ്ങിയത് ഇറാനല്ല, അമേരിക്കയാണെന്നും അബ്ദുള്‍ മജീദ് ഹക്കീം ഇലാഹി പറഞ്ഞു. ഇറാന്‍ പോരാട്ടം അവസാനിപ്പിക്കാന്‍ തയ്യാറാണ്. എന്നാല്‍, അമേരിക്ക ആക്രമണം നിര്‍ത്തിയാല്‍ ഉടന്‍ തന്നെ തങ്ങളും ആക്രമണം നിര്‍ത്തും. യുഎസുമായി നടന്നിരുന്ന ചര്‍ച്ചകളില്‍ വലിയ പുരോഗതി ഉണ്ടാവുകയും ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാന്‍ തയ്യാറെടുക്കുകയും ചെയ്ത ഘട്ടത്തിലാണ് അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയതെന്ന് ഇലാഹി ആരോപിച്ചു. ആക്രമണത്തിലൂടെ സമാധാനത്തിനുള്ള വലിയൊരു അവസരമാണ് അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് തകര്‍ത്തത് എന്നും ഇറാന്‍ പ്രതിനിധി ചൂണ്ടിക്കാട്ടുന്നു.
രണ്ട് തരത്തിലുള്ള യുദ്ധങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്ന് സൈനികവും രണ്ടാമത്തേത് അഖ്യാനങ്ങളുടേതുമാണ്. വ്യാജ വാര്‍ത്തകള്‍ നിരവധി സൃഷ്ടിക്കപ്പെടുന്നു. ഇറാനിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്നാണ് ഇതില്‍ പ്രധാനം. ആദ്യ യുദ്ധത്തേക്കാള്‍ വലുതാണ് വ്യാജ വാര്‍ത്തകളാല്‍ സൃഷ്ടിക്കപ്പെടുന്ന രണ്ടാമത്തെ സാഹചര്യമെന്നും അബ്ദുള്‍ മജീദ് ഹക്കീം ഇലാഹി ചൂണ്ടിക്കാട്ടി.


by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
ന്യൂയോര്‍ക്ക്: ഇറാനെതിരായ ഇസ്രയേല്‍ – യുഎസ് ആക്രമണം ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയിലും പ്രതിഫലിക്കുന്നു. യുഎന്‍ രക്ഷാ സമിതിയുടെ പ്രതിമാസ അധ്യക്ഷ സ്ഥാനം യുഎസ് ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പുമായി റഷ്യയും ചൈനയും. രക്ഷാസമിതിയുടെ പ്രതിമാസ അധ്യക്ഷ പദവിയിലേക്കായി യുഎസ് തയ്യാറാക്കിയ പ്രവര്‍ത്തന രേഖയ്ക്ക് അംഗീകാരം ലഭിച്ചില്ല.
15 രാജ്യങ്ങളുള്ള യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രസിഡന്റ് സ്ഥാനം വീറ്റോ അധികാരമുള്ള സ്ഥിരാംഗമായ അമേരിക്ക, മാര്‍ച്ച് മാസത്തേക്ക് ഏറ്റെടുത്തിരുന്നു. എന്നാല്‍ മാര്‍ച്ച് മാസത്തേക്കായി യുഎസ് തയ്യാറാക്കിയ യുഎന്‍എസ്സി പിഒഡബ്ല്യു അംഗീകരിക്കുന്നതിനെ മറ്റ് സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും എതിര്‍ക്കുകയായിരുന്നു.
‘യുഎസ് നിര്‍ദേശിച്ച പ്രവര്‍ത്തന പരിപാടിയില്‍ ഇറാനെക്കുറിച്ചുള്ള ഉപരോധ സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരണമാണ് വിരുദ്ധ നിലപാട് എടുക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്ന് എന്ന് സമിതിയിലെ റഷ്യന്‍ പ്രതിനിധിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുടെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടി 2025 സെപ്തംബറിലാണ് ഇറാന്‍ വിരുദ്ധ പ്രമേയങ്ങള്‍ ആദ്യം നടപ്പിലാക്കിയത്.
ഈ വിഷയത്തില്‍ റഷ്യന്‍ നിലപാട് ഫെബ്രുവരിയില്‍ യുഎസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. താല്‍ക്കാലിക പ്രവര്‍ത്തന പരിപാടിയില്‍ അത്തരമൊരു സംഭവം ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നീക്കവുമായി മുന്നോട്ട് പോയ സാഹചര്യത്തിലാണ് എതിര്‍പ്പ് ഉയര്‍ത്തിയതെന്നും റഷ്യന്‍ പ്രതിനിധി അറിയിച്ചു. എതിര്‍പ്പുയര്‍ന്നതോടെ മാര്‍ച്ച് 3 ന് നടത്താനിരുന്ന യുഎന്നിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സിന്റെ പത്രസമ്മേളനവും റദ്ദാക്കി.
കൗണ്‍സില്‍ പ്രസിഡന്റുമാര്‍ സാധാരണയായി രണ്ട് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാറുണ്ട്. മാര്‍ച്ച് 2 ന് ‘അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം’ പേരില്‍ ‘സംഘര്‍ഷത്തിലെ കുട്ടികള്‍, സാങ്കേതികവിദ്യ, വിദ്യാഭ്യാസം’ എന്നതായിരുന്നു ഇതില്‍ ഒന്ന്. പരിപാടിക്ക് യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് അധ്യക്ഷത വഹിച്ചു.
ഒരു ലോക നേതാവിന്റെ ഭാര്യ യുഎന്‍എസ്സി യോഗത്തില്‍ അധ്യക്ഷത വഹിച്ച ആദ്യ സംഭവം കൂടിയായായിരുന്നു ഇത്. ‘ഊര്‍ജ്ജം, നിര്‍ണായക ധാതുക്കള്‍, സുരക്ഷ’ എന്നിവ സംബന്ധിച്ചുള്ളതാണ് രണ്ടാമത്തെ കാര്യ പരിപാടി.


by Midhun HP News | Mar 4, 2026 | Latest News, ദേശീയ വാർത്ത
തെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു. മുന്‍ നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനായ മുജ്തബയെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് തെരഞ്ഞെടുത്തതെന്ന് ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 88 അംഗ സമിതിയാണ് അസംബ്ലി ഓഫ് എക്സ്പെര്‍ട്സ്. യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യം വലിയ ഭരണപ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് നിര്‍ണായക പ്രഖ്യാപനം.
അലി ഖമേനിയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് 56കാരനായ മുജ്തബ ഖമേനി. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യല്‍ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുല്ല റൂഹുള്ള ഖമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്. റുഹുള്ള ഖമേനിയുടെ പിന്‍ഗാമിയായാണ് 1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവായി 86 വയസ്സുള്ള ആയത്തുല്ല അലി ഖമേനി എത്തുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്, ബാസിജ് അര്‍ദ്ധസൈനിക സേന എന്നിവയാണ് ഖമേനിയുടെ പ്രധാനശക്തി. മകന്‍ മുജ്തബ ഖമേനിയുടെ പിന്‍ഗാമിയാകുമെന്ന് സൂചനചയുണ്ടായിരുന്നു.


by Midhun HP News | Mar 4, 2026 | Latest News, കേരളം
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും. പത്മകുമാറിന്റെ ജാമ്യഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന. കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് സിപിഎം നേതാവായ പത്മകുമാര്‍.
ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം മോഷണം പോയ കേസിലാണ് ജാമ്യം തേടി പത്മകുമാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസില്‍ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതോടെയാണ് ദ്വാരപാലക ശില്‍പ കേസിലും ജാമ്യഹര്‍ജി നല്‍കിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വര്‍ണക്കൊള്ള കേസില്‍ ഏഴു പ്രതികള്‍ക്കാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്. ഇതില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കം അഞ്ചു പേര്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.


Recent Comments