‘ആഹാരം കഴിക്കാന്‍ പോലും പണമില്ലെന്നു പറഞ്ഞു, പതിനായിരം രൂപ രാഹുലിന്റെ അക്കൗണ്ടിലേക്ക് അയച്ചു, മൂന്നു ബെഡ് റൂം ഉള്ള ഫ്ളാറ്റിനു വാശി പിടിച്ചു’

‘ആഹാരം കഴിക്കാന്‍ പോലും പണമില്ലെന്നു പറഞ്ഞു, പതിനായിരം രൂപ രാഹുലിന്റെ അക്കൗണ്ടിലേക്ക് അയച്ചു, മൂന്നു ബെഡ് റൂം ഉള്ള ഫ്ളാറ്റിനു വാശി പിടിച്ചു’

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ആഹാരം കഴിക്കാന്‍ പോലും പണമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും കെഎസ്‌യു നേതാവുമായ ഫെനി നൈനാന്‍ പറഞ്ഞിരുന്നതായി പരാതി നല്‍കിയ യുവതി. ഫെനി പറഞ്ഞതനുസരിച്ച് 10,000 രൂപ രാഹുലിന് അയച്ചു കൊടുത്തു. തുടര്‍ന്നുള്ള സാമ്പത്തിക ഇടപാട് ഫെനി നൈനാന്‍ മുഖേനയായിരുന്നു. രാഹുലിന് മറ്റ് പ്രണയ ബന്ധങ്ങള്‍ ഇല്ലെന്നും ഒട്ടേറെ ആരാധകര്‍ ഉണ്ടെന്നും ഫെനി യുവതിയോട് പറഞ്ഞിരുന്നുവെന്നുമാണ് മൊഴിയില്‍ പറയുന്നത്. മാത്രമല്ല രാഹുലിന്റ മനസില്‍ താന്‍ മാത്രമേ ഉള്ളൂവെന്ന് ഫെനി പറഞ്ഞിരുന്നെന്നും യുവതി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

അതേസമയം അതിജീവിതയോട് മൂന്ന് ബെഡ്‌റൂമുള്ള ഫ്‌ളാറ്റ് വാങ്ങിത്തരാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആവശ്യപ്പെടുന്ന വാട്‌സ്ആപ്പ് ചാറ്റ് പുറത്തു വന്നിരുന്നു. രണ്ട് മുറികളുള്ള ഫ്‌ളാറ്റ് പോരേ ഒറ്റയ്ക്ക് താമസിക്കാനല്ലേയെന്ന് യുവതി ചാറ്റില്‍ ചോദിക്കുന്നുണ്ട്. മതിയാകില്ലെന്നും മൂന്നു മുറിയുള്ള ആഡംബര ഫ്‌ളാറ്റ് വേണമെന്നും രാഹുല്‍ ആവശ്യപ്പെടുന്നുണ്ട്. ഫ്‌ലാറ്റിന്റെ വിശദാംശങ്ങള്‍ സഹിതമാണ് പങ്കുവെച്ചത്. എംഎല്‍എ ആയപ്പോള്‍ ഫ്‌ളാറ്റ് വാങ്ങണമെന്നും ഒന്നിച്ചു താമസിക്കാമെന്നും രാഹുല്‍ യുവതിയെ വിശ്വസിപ്പിച്ചു. യുവതിയുടെ പേരിലും ഫ്‌ളാറ്റ് വാങ്ങാമെന്ന് പറഞ്ഞു. അതിനുള്ള പ്രൊപ്പോസല്‍ അയച്ചുകൊടുത്തു. രാഹുല്‍ നല്‍കിയ നമ്പറില്‍ വിളിച്ചപ്പോള്‍ ഒരു കോടിയിലേറെ രൂപയാകുമെന്ന് അറിയാന്‍ കഴിഞ്ഞു. അത്രയും പണം തന്റെ കയ്യിലില്ലെന്ന് അറിയിച്ചതോടെ വിഷയം വിട്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു.

തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയച്ചും ആശ്വസിപ്പിച്ചും അടുത്ത ബന്ധം സ്ഥാപിച്ച ശേഷമാണ് തനിക്കാവശ്യമുള്ള കാര്യങ്ങള്‍ യുവതിയോട് രാഹുല്‍ പറയുന്നത്. സണ്‍സ്‌ക്രീനും നീല നിറത്തിലുള്ള വാച്ചും ഷാംപുവും കണ്ടീഷണറും രാഹുല്‍ നിര്‍ദേശിച്ച പ്രകാരം അടൂരിലെ വീട്ടിലേയ്ക്കാണ് ഓര്‍ഡര്‍ ചെയ്തത്. ചെരിപ്പ് വാങ്ങാന്‍ 10,000 രൂപ നല്‍കിയെന്നും യുവതി മൊഴിയില്‍ പറഞ്ഞു.

സ്മാര്‍ട്ട് ടിവികളില്‍ ‘വേവ്‌സ്’ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം; ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കമ്പനികളോട് നിര്‍ദേശിക്കും

സ്മാര്‍ട്ട് ടിവികളില്‍ ‘വേവ്‌സ്’ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം; ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കമ്പനികളോട് നിര്‍ദേശിക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലുള്ള സ്മാര്‍ട്ട് ടിവികളില്‍ പ്രസാര്‍ ഭാരതിയുടെ ഒടിടി ആപ്പ് ‘വെയ്‌വ്‌സ്’ (WAVES ) പ്രീ ഇന്‍സ്റ്റാള്‍ ചെയ്യുന്നതു നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലം ടെലിവിഷന്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കും. നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ്, ആമസോണ്‍ പ്രൈം തുടങ്ങിയ ആപ്പുകള്‍ ഇത്തരത്തില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത് ലഭിക്കുന്നതിനിടെയാണ് ഈ പട്ടികയിലേക്ക് പ്രസാര്‍ ഭാരതിയുടെ ‘വെയ്‌വ്‌സ്’കടന്നുവരുന്നത്.

2024 നവംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ‘വെയ്‌വ്‌സ്’ ലൈവ് ടിവി, ഓണ്‍-ഡിമാന്‍ഡ് വീഡിയോകള്‍, റേഡിയോ, ഗെയിമുകള്‍, ഇ-ബുക്കുകള്‍, ഇ-കൊമേഴ്സ് എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 3.8 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും 2.3 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുമാണ് ഒരു വര്‍ഷത്തിനുള്ളില്‍ ‘വെയ്‌വ്‌സ്’ സ്വന്തമാക്കിയത്. വാര്‍ത്താ, വിനോദ നെറ്റ്വര്‍ക്കുകള്‍, സിനിമകള്‍, ടിവി ഷോകള്‍, ഹിന്ദി, ഇംഗ്ലീഷ്, മറാത്തി, തമിഴ്, അസമീസ് എന്നിവയുള്‍പ്പെടെ പത്ത് ഭാഷകളിലായി കുറഞ്ഞത് 65 ചാനലുകളെങ്കിലും ‘വെയ്‌വ്‌സ്’ ലഭ്യമാക്കുന്നുണ്ട്. ഗെയിമുകള്‍ ഉള്‍പ്പെടുന്ന 40 ലൈവ് സേവനങ്ങളും ആപ്പില്‍ ലഭ്യമാണ്. ദൂരദര്‍ശന്‍, ആകാശവാണി ആര്‍ക്കൈവുകളില്‍ നിന്നുള്ള ക്ലാസിക്കുകളും ആപ്ലിക്കേഷനില്‍ ലഭ്യമാക്കുന്നുണ്ട്. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലീനിയര്‍ സാറ്റലൈറ്റ് ടിവി ചാനലുകളെയും ‘വെയ്‌വ്‌സ്’ പ്രസാര്‍ ഭാരതി നീക്കം നടത്തുന്നുണ്ട്.

181 രാജ്യങ്ങളിലെ ഉപയോക്താക്കളുള്ള പ്രസാര്‍ ഭാരതിക്ക് 4.2 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്നാണ് കണക്കുകള്‍. യുഎസ്എ, യുകെ, യുഎഇ, ഓസ്ട്രേലിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലും പ്രേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രസാര്‍ഭാരതി അവകാശപ്പെടുന്നു.

അടുത്തിടെ, രാജ്യത്ത് വില്‍പന നടത്തുന്ന സ്മാര്‍ട്ട് ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കി വാര്‍ത്താ വിനിമയ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ നിര്‍ദേശം പിന്‍വലിക്കുകയും ചെയ്തിരുന്നു.

അതിവേ​ഗം 28,000 റൺസ്; സച്ചിന്റെ ആ റെക്കോർഡും കോഹ്‍ലി തകർത്തു; സം​ഗക്കാരയേയും പിന്തള്ളി

അതിവേ​ഗം 28,000 റൺസ്; സച്ചിന്റെ ആ റെക്കോർഡും കോഹ്‍ലി തകർത്തു; സം​ഗക്കാരയേയും പിന്തള്ളി

വഡോദര: ന്യൂസിലൻഡിനെതിരായ ഏക​ദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നഷ്ടമായെങ്കിലും റെക്കോർഡ് തിരുത്തുന്ന പതിവ് ഇന്ത്യയുടെ സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലി തെറ്റിച്ചില്ല. സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു റെക്കോർഡും കോഹ്‍ലി സ്വന്തം പേരിലാക്കി.

രാജ്യാന്തര ക്രിക്കറ്റിൽ അതിവേ​ഗം 28,000 റൺസ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി കോഹ്‍ലിയുടെ പേരിൽ. 624 ഇന്നിങ്സുകൾ കളിച്ചാണ് കോഹ്‍ലി നേട്ടത്തിലെത്തിയത്. സച്ചിൻ 644 മത്സരങ്ങൾ കളിച്ചാണ് 28,000ത്തിൽ എത്തിയത്. ഒന്നാം ഏകദിനത്തിനു ഇറങ്ങുമ്പോൾ 27,975 റൺസായിരുന്നു കോഹ്‌ലിയുടെ പേരിലുണ്ടായിരുന്നത്. 25 റൺസ് നേടിയപ്പോൾ തന്നെ താരം റെക്കോർഡും സ്വന്തമാക്കി.

രാജ്യാന്തര ക്രിക്കറ്റിൽ 28,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണു കോഹ്‍ലി. സച്ചിനും കോഹ്‍ലിക്കും പുറമേ ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ‌ കുമാർ സംഗക്കാരയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കരിയറിലെ 666 ഇന്നിങ്സുകൾ കളിച്ചാണ് സംഗക്കാര 28,000 റൺസിലെത്തിയത്.

മത്സരത്തിൽ 91 പന്തുകൾ നേരിട്ട കോഹ്‍ലി 93 റൺസടിച്ചാണു പുറത്തായത്. മത്സരത്തിന്റെ 39 ഓവറിൽ കൈൽ ജാമിസന്റെ പന്തിലാണ് കോഹ്‍ലിയുടെ മടക്കം. മി‍‍ഡ് ഓഫിൽ കോഹ്‍ലിയെ മിച്ചൽ ബ്രേസ്‌വെൽ ക്യാച്ചെടുത്തു മടക്കുകയായിരുന്നു.

പുരുഷ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് കോഹ്‍ലിയാണ്. 28,068 റൺസുമായാണ് കോഹ്‍ലില രണ്ടാം സ്ഥാനത്തേക്ക് കയറിയത്. 34,357 റൺസുമായി സച്ചിൻ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. 28,016 റൺസ് നേടിയ കുമാർ സംഗക്കാരയെ കോഹ്‍ലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.

37 കാരനായ കോഹ്‍ലി ഏകദിനത്തിൽ 309 ഉം, ടി20യിൽ 125 ഉം ടെസ്റ്റിൽ 123 ഉം മത്സരങ്ങളാണ് കരിയറിൽ ഇതുവരെ കളിച്ചത്. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്നു വിരമിച്ച കോഹ്‍ലി ഏകദിന ഫോർമാറ്റിൽ മാത്രമാണു നിലവിൽ കളിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് കളിച്ച് വിരമിക്കാനാണ് കോഹ്‍ലി ആ​ഗ്രഹിക്കുന്നത്.

തൈപ്പൊങ്കൽ: 6 ജില്ലകളിൽ 15ന് അവധി

തൈപ്പൊങ്കൽ: 6 ജില്ലകളിൽ 15ന് അവധി

തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 അതിർത്തി ജില്ലകൾക്ക് 15ന് പ്രാദേശിക അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണ് ഇവ.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.

സംസ്ഥാനത്തെ മൂന്നു വാര്‍ഡുകളില്‍ ഇന്ന് വോട്ടെടുപ്പ്; ബിജെപിക്ക് നിര്‍ണായകം

സംസ്ഥാനത്തെ മൂന്നു വാര്‍ഡുകളില്‍ ഇന്ന് വോട്ടെടുപ്പ്; ബിജെപിക്ക് നിര്‍ണായകം

തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് . രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്.

മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം എന്നീ വാര്‍ഡുകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഈ വാര്‍ഡുകളിലെ വോട്ടെണ്ണല്‍ നാളെ നടക്കും.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകമാണ്. 50 സീറ്റ് ലഭിച്ച ബിജെപിക്ക് വിഴിഞ്ഞത്തു കൂടി വിജയിക്കാനായാല്‍ സ്വന്തം നിലയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കും. നിലവില്‍ സ്വതന്ത്രന്റെ കൂടി പിന്തുണയോടെയാണ് ബിജെപി ഭരണം ഉറപ്പാക്കിയത്.