ഒരു ലക്ഷം വീണ്ടും തൊടാന്‍ വരട്ടെ!; റിവേഴ്‌സിട്ട് സ്വര്‍ണവില

ഒരു ലക്ഷം വീണ്ടും തൊടാന്‍ വരട്ടെ!; റിവേഴ്‌സിട്ട് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഒരു ലക്ഷം തൊടുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99,600 രൂപയായി. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 12,450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന് 960 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും ഒരു ലക്ഷം കടക്കുമെന്ന് തോന്നിപ്പിച്ചത്. അതിനിടെയാണ് ഇന്ന് വില കുറഞ്ഞത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയെത്തിയത്. തുടര്‍ന്ന് വീണ്ടും വില ഉയരുകയായിരുന്നു.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ശനിയാഴ്ച 1,04,440 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിൽ നിയമനം, കേരളത്തിൽ ഉൾപ്പടെ 282 ഒഴിവുകൾ

ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിൽ നിയമനം, കേരളത്തിൽ ഉൾപ്പടെ 282 ഒഴിവുകൾ

സി‌എസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യൻ (ആധാർ)സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 282 തസ്തികകളിലാണ് നിയമനം നടത്തുന്നത്.

താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ആധാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 31-01-2026 ആണ്.

പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് , ഐ ടി ഐ, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ജനുവരി 31 വരെ അപേക്ഷ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. ഓൺലൈനായിവേണം അപേക്ഷ നൽകേണ്ടത്.

യോഗ്യത

പന്ത്രണ്ടാം ക്ലാസ് (ഇന്റർമീഡിയറ്റ്/സീനിയർ സെക്കൻഡറി)പാസായിരിക്കണം അല്ലെങ്കിൽ പത്താംക്ലാസ് ( മെട്രിക്കുലേഷൻ) പാസായ ശേഷം രണ്ട് വർഷത്തെ ഐടിഐ അല്ലെങ്കിൽ പത്താംക്ലാസിന് ശേഷം മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ കോഴ്സ് പാസായവരായിരിക്കണം അപേക്ഷകർ.

ഉദ്യോഗാർത്ഥിക്ക് ആധാർ സേവനം നൽകുന്നതിനായി യുഐഡിഎഐ അംഗീകരിച്ച ടെസ്റ്റിങ് ആൻഡ് സർട്ടിഫൈയിങ് ഏജൻസി നൽകിയ ആധാർ ഓപ്പറേറ്റർ/സൂപ്പർവൈസർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം

പ്രായപരിധി

കുറഞ്ഞത് 18 വയസ്സോ അതിൽ കൂടുതലോ

പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും .

വേതനം

സെമി-സ്കിൽഡ് മാൻപവർ തസ്തികയിലേക്ക് അതത് സംസ്ഥാനങ്ങളിലെ കുറഞ്ഞ വേതനം നിശ്ചയിച്ചിട്ടുണ്ട്. അതിനെ അടിസ്ഥനമാക്കിയായിരിക്കും

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ജനുവരി 31 (31-01-2026)

രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുതെന്ന് പറഞ്ഞിട്ടില്ല; തിരുത്തുമായി പിജെ കുര്യന്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുതെന്ന് പറഞ്ഞിട്ടില്ല; തിരുത്തുമായി പിജെ കുര്യന്‍

കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് താന്‍ പറഞ്ഞതായ പ്രചാരണം ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. പാലക്കാട് സീറ്റില്‍ വേറെ ആളെ നിര്‍ത്തുമെന്ന് കുര്യന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇന്ന് എന്‍സ്എസ് ആസ്ഥാനത്ത് വച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പി.ജെ. കുര്യനെ നേരിട്ട് കണ്ടിരുന്നു. ഇരുവരും സംസാരിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ഫെയ്സ്ബുക്കിലൂടെ തിരുത്തുമായി പി ജെ കുര്യന്‍ രംഗത്തെത്തിയത്.

പാലക്കാട് സീറ്റില്‍ ഇനി സ്ഥിതി എന്താകും എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പിജെ കുര്യന്റെ മറുപടി ഇങ്ങനെയായിരുന്നു,’ വേറെ ആളെ നിര്‍ത്തും. അദ്ദേഹം പാര്‍ട്ടിയില്‍ ഇല്ലാത്തത് കൊണ്ട് വേറെ ആളെ നിര്‍ത്തും. കോണ്‍ഗ്രസിനകത്ത് എത്രയോ പ്രഗത്ഭരായ സ്ഥാനാര്‍ഥികളുണ്ട്. അത് പാലക്കാട് തന്നെയുണ്ട്’ കുര്യന്‍ പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് പെരുന്നയില്‍ ഇരുവരും കണ്ടുമുട്ടിയത്.

പിന്നാലെ പി.ജെ. കുര്യന്‍ ഫെയ്സ്ബുക്കില്‍ വിശദീകരണവുമായി രംഗത്തെത്തി. സീറ്റ് നല്‍കരുതെന്ന് പറഞ്ഞിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് ഞാന്‍ പറഞ്ഞെന്ന പ്രചരണം ശരിയല്ല. രാഹുല്‍ മാങ്കൂട്ടത്തിന് സീറ്റ് കൊടുക്കരുതെന്ന അഭിപ്രായം ഞാന്‍ പറഞ്ഞിട്ടില്ല. മറ്റു സ്ഥാനാര്‍ഥികള്‍ നിന്നാല്‍ ജയിക്കുമോ എന്ന ചോദ്യത്തിന് ആരു നിന്നാലും ജയിക്കും എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത് എന്ന വിവരം അറിയിക്കാനാണ് ഈ കുറിപ്പ്. മറ്റുള്ള പ്രചരണം ശരിയല്ല.

കയര്‍ പൊട്ടി കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണു; കോഴിക്കോട് ദേശീയപാത നിര്‍മാണത്തിനിടെ അപകടം

കയര്‍ പൊട്ടി കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണു; കോഴിക്കോട് ദേശീയപാത നിര്‍മാണത്തിനിടെ അപകടം

കോഴിക്കോട്: കൊയിലാണ്ടിയില്‍ തിരുവങ്ങൂരില്‍ ദേശീയപാതാ നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണു. ക്രെയിനുപയോഗിച്ച് സ്ലാബ് ഉയര്‍ത്തുമ്പോള്‍ കയര്‍പൊട്ടിവീഴുകയായിരുന്നു. സര്‍വീസ് റോഡിലേക്കാണ് കോണ്‍ക്രീറ്റ് പാളി പതിച്ചത്. സര്‍വീസ് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഉച്ചയോടുകൂടിയാണ് അപകടമുണ്ടായത്.

ഒന്നരമീറ്റര്‍ നീളവും വീതിയുമുള്ള കോണ്‍ക്രീറ്റ് സ്ലാബുകളാണ് ഇന്റര്‍ലോക്ക് രീതിയില്‍ അടുക്കിയാണ് മതില്‍ നിര്‍മിക്കുന്നത്. ഈ സ്ലാബുകളെ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് കയറ്റുന്നതിനിടെ ക്രെയിനുമായി ബന്ധിപ്പിച്ച കയര്‍ പൊട്ടുകയായിരുന്നു. അപകട സമയത്ത് റോഡില്‍ വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

ഇതിന് മുമ്പ് മതില്‍ മുന്നോട്ട് തള്ളിവന്നതിനെ തുടര്‍ന്ന് പൊളിച്ച് വീണ്ടും പണിയുകയായിരുന്നു. മതില്‍ നിര്‍മാണത്തിനെതിരെ മുമ്പും പരാതി ഉയര്‍ന്നിരുന്നതാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഇടപെട്ട് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെപ്പിച്ചു. സുരക്ഷ ഉറപ്പ് വരുത്തിയിട്ട് മാത്രം നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അശാസ്ത്രീയമായ നിര്‍മാണം തുടര്‍ അപകടങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പുറത്തുനിന്ന് പൂട്ടിയ ശേഷം വീടിന് തീയിട്ടു; തമിഴ്‌നാട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ ചുട്ടുകൊന്നു

പുറത്തുനിന്ന് പൂട്ടിയ ശേഷം വീടിന് തീയിട്ടു; തമിഴ്‌നാട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ ചുട്ടുകൊന്നു

ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരില്‍ വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂര്‍ സെങ്കം സ്വദേശികളായ ശക്തിവേല്‍, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

പാട്ടത്തിനായെടുത്ത മൂന്നേക്കര്‍ കൃഷി ഭുമിയോട് ചേര്‍ന്ന ഷെഡിലായിരുന്നു ശക്തിവേലും ഭാര്യയും ഉറങ്ങിയത്. പുലര്‍ച്ചെയോടെ, വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഷെഡില്‍ നിന്ന് ഇരുവരുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

വീട് പുറത്തുനിന്നു പൂട്ടിയശേഷം, തീയിടുകയായിരുന്നുവെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ശക്തിവേലും അമൃതവുമായി ബന്ധപ്പെട്ട ആളുകളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം. ശക്തിവേലിന്റെ ആദ്യഭാര്യയും മക്കളും ബെംഗളൂരുവിലാണ്. അമൃതം ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന ആളാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ശക്തിവേലിനൊപ്പം താമസം തുടങ്ങിയത്.