അവനവഞ്ചേരി എ. കെ. ജി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പതിമൂന്നാം വാർഡ് കൗൺസിലറെ ആദരിച്ചു

അവനവഞ്ചേരി എ. കെ. ജി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പതിമൂന്നാം വാർഡ് കൗൺസിലറെ ആദരിച്ചു

അവനവഞ്ചേരി എ. കെ. ജി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പതിമൂന്നാം വാർഡ് കൗൺസിലർ നയനാ അനീഷിനെ അനുമോദിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ ഡോ. സന്തോഷ് കുമാർ സ്വാഗതവും, ജോയിന്റ് സ്രെകട്ടറി സാഹിറ നന്ദിയും, ഡോ.അഭിലാഷ്, പ്രീത എന്നിവർ ആശംസകളുമർപ്പിച്ചു. എല്ലാ ഭരണ സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. വാർഡ് കൗൺസിലറായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ സ്വീകരണത്തിന് നയനാ അനീഷ് നന്ദി അറിയിച്ചു.

നീല, വെള്ള കാര്‍ഡുകാര്‍ക്ക് ഈ മാസം അധിക അരിയില്ല; ആട്ട വിഹിതം പുനഃസ്ഥാപിച്ചു

നീല, വെള്ള കാര്‍ഡുകാര്‍ക്ക് ഈ മാസം അധിക അരിയില്ല; ആട്ട വിഹിതം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല. വെള്ള കാര്‍ഡിന് കഴിഞ്ഞ മാസം അധിക വിഹിതം കൂടി ചേര്‍ത്ത് 10 കിലോ അരി ലഭിച്ചിരുന്നു. എന്നാല്‍ ഈ മാസം രണ്ടു കിലോ അരി മാത്രമാകും ലഭിക്കുക.

നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം വീതം അരി ജനുവരി മാസത്തില്‍ ലഭിക്കും. കഴിഞ്ഞ മാസം റേഷനു പുറമെ അധിക വിഹിതമായി 5 കിലോ അരി കൂടി ലഭിച്ചിരുന്നു. അതേസമയം വെള്ള, നീല കാര്‍ഡുകാര്‍ക്ക് റേഷന്‍ വിഹിതത്തില്‍ ആട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2023 ഓഗസ്റ്റിനുശേഷം മുന്‍ഗണനേതര വിഭാഗത്തിന് ആട്ട അനുവദിക്കുന്നത് ആദ്യമാണ്. അതത് താലൂക്കുകളിലെ ലഭ്യത അനുസരിച്ച് കാര്‍ഡ് ഒന്നിന് ഒന്നു മുതല്‍ രണ്ടു കിലോഗ്രാം വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. എന്‍പിഐ കാര്‍ഡിന് പരമാവധി ഒരു കിലോഗ്രാം ആട്ടയാണ് ലഭിക്കുക.

സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും ( ജനുവരി 1), മന്നം ജയന്തിയായ നാളെയും ( ജനുവരി -2) അവധിയായിരിക്കും. ജനുവരി മാസത്തെ റേഷന്‍ വിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ മണ്ണെണ്ണ വിഹിതവും ഈ മാസത്തെ റേഷനൊപ്പം വിതരണം ചെയ്യും.

ഒറ്റനോട്ടത്തില്‍ പ്രശ്‌നമില്ല; എല്ലാ ഹാപ്പി ന്യൂ ഇയര്‍ മെസേജുകളിലും ക്ലിക്ക് ചെയ്യരുത്

ഒറ്റനോട്ടത്തില്‍ പ്രശ്‌നമില്ല; എല്ലാ ഹാപ്പി ന്യൂ ഇയര്‍ മെസേജുകളിലും ക്ലിക്ക് ചെയ്യരുത്

കൊച്ചി: പുതുവര്‍ഷാശംസകള്‍ നേര്‍ന്ന് കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മെസേജ് ചെയ്യുന്ന തിരക്കിലായിരിക്കും എല്ലാവരും. തിരിച്ചും ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരുടെ സന്ദേശങ്ങളാണ് ലഭിക്കുന്നത്. സ്വാഭാവികമായി വരുന്ന ഇത്തരം സന്ദേശങ്ങളില്‍ ചിലതില്‍ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നാണ് ഐടി വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഫോണില്‍ പരിചയമുള്ളതും ഇല്ലാത്തതുമായ നമ്പറുകളില്‍നിന്ന് ‘ഹാപ്പി ന്യൂ ഇയര്‍’ എന്ന് ടൈപ്പ് ചെയ്ത സന്ദേശങ്ങളുടെ കുത്തൊഴുക്കായിരിക്കും വരും മണിക്കൂറുകളില്‍. ഇത്തരം സന്ദേശങ്ങള്‍ വരുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. പുതുവത്സരാശംസകള്‍ എന്ന വ്യാജേനയുള്ള ലിങ്കുകള്‍ വഴി എപികെ ഫയലുകള്‍ അയച്ച് ഫോണ്‍ ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായാണ് പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

പുതുവത്സരാശംസകളുടെയോ പുതുവത്സര സമ്മാന വാഗ്ദാനങ്ങളുടെയോ പേരിലാണ് സൈബര്‍ ക്രിമിനലുകള്‍ ഇത്തരം വ്യാജ സന്ദേശങ്ങള്‍ അയച്ച് മുതലെടുക്കുന്നത്. എസ്എംഎസ്, വാട്‌സ്ആപ്പ്, സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍, ഇ- മെയില്‍ എന്നിവ വഴിയാണ് സന്ദേശങ്ങളയക്കുന്നത്. ഇതില്‍ ‘NewYear.apk’ എന്ന് പേരുള്ള സംശയാസ്പദമായ ലിങ്കുകളോ ഫയലുകളോ അടങ്ങിയിരിക്കും.

ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ എപികെ ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ മൊബൈല്‍ ഫോണും സന്ദേശമയയ്ക്കുന്ന ആപ്പുകള്‍ ഉള്‍പ്പെടെയുള്ളവയും തട്ടിപ്പുകാരന്റെ നിയന്ത്രണത്തിലാകും. ഇതുവഴി തട്ടിപ്പുകാരന് വ്യക്തിഗത വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍ എന്നിവ ചോര്‍ത്താനും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പ്രവേശിക്കാനും സാധിക്കും. അപരിചിതമോ സംശയാസ്പദമോ ആയ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും മെസേജിങ് ആപ്പുകള്‍ വഴി വരുന്ന എപികെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും സൈബര്‍ വിഭാഗം നിര്‍ദേശിക്കുന്നു.

കോഴിക്കോട് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കോഴിക്കോട് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം എലോക്കരയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പ്ലാന്റും മൂന്നു നില കെട്ടിടവും കത്തി നശിച്ചു. പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീ അയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

നരിക്കുനി, മുക്കം, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഫാക്ടറിയിലെ പിക്ക് അപ്പ് വാനും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

രാത്രി ഫാക്ടറി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ തൊഴിലാളികള്‍ ഫാക്ടറിയോടു ചേര്‍ന്നു തന്നെയാണ് താമസിച്ചിരുന്നത്. ഇവരെയെല്ലാം സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ഫാക്ടറിക്ക് സമീപമുണ്ടായിരുന്ന മാലിന്യക്കൂമ്പാരം തീപിടിത്തം വര്‍ധിക്കാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട്.

പെയ്തത് 388.3 മില്ലിമീറ്റര്‍ മാത്രം; കേരളത്തില്‍ തുലാമഴയില്‍ 21 ശതമാനം കുറവ്

പെയ്തത് 388.3 മില്ലിമീറ്റര്‍ മാത്രം; കേരളത്തില്‍ തുലാമഴയില്‍ 21 ശതമാനം കുറവ്

തിരുവനന്തപുരം: 2025 ല്‍ തുലാവര്‍ഷ മഴയില്‍ 21 ശതമാനം കുറവെന്ന് കണക്കുകള്‍. 491.9 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 388.3 മില്ലി മീറ്റര്‍ മഴ മാത്രമാണ്. കാലവര്‍ഷ കണക്കിലും ഇത്തവണ 13 ശതമാനം മഴക്കുറവുണ്ടായിരുന്നു.

തുലാവര്‍ഷത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്താണ്. 550 മില്ലിമീറ്റര്‍ മഴയാണ് ചെയ്തത്. ംഴയില്‍ നാലു ശതമാനം മാത്രമാണ് കുറവുണ്ടായത്. ഏറ്റവും കുറവ് വയനാട് ജില്ലയിലുമാണ്. 252 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴക്കുറവ് 22 ശതമാനം. എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.

ഇത്തവണ ഒക്ടോബറിലും ( 10% കുറവ് ) നവംബറിലും ( 42% കുറവ് ) ഡിസംബറിലും ( 28% കുറവ്) എന്നിങ്ങനെയാണ് തുലാമഴ ലഭിച്ചത്. 2024 ല്‍ തുലാവര്‍ഷ മഴയില്‍ ഒരു ശതമാനം മാത്രമാണ് കുറവുണ്ടായിരുന്നത്. 487.2 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ നീളുന്നതാണ് തുലാവര്‍ഷ കലണ്ടര്‍.

കേരളത്തിന് മുകളില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ ഫലമായി തെക്കന്‍ കേരളത്തില്‍ ഈ ആഴ്ച മുതല്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. ശരാശരി ഒരു സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.