സ്വാ​ഗതം 2026; പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം

സ്വാ​ഗതം 2026; പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം

തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളുമായി പുതുവർഷം പിറന്നു. ആർപ്പുവിളികളോടെയും ആഘോഷത്തോടെയും 2026 നെ ലോകം വരവേറ്റത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളെല്ലാം വലിയ ആഘോഷങ്ങളോടെയാണ് 2025-നോട് വിട പറഞ്ഞതും 2026-നെ വരവേറ്റതും. പുതുവർഷപ്പിറവിയുടെ അടയാളമായ പപ്പാഞ്ഞിയെ കത്തിക്കലും നടന്നു. ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പടുകൂറ്റൻ പപ്പാഞ്ഞിമാരെ കത്തിച്ചത്. മറ്റു പലയിടങ്ങളിലും ചെറുപപ്പാഞ്ഞിമാരെ കത്തിച്ചും പുതുവർഷത്തെ വരവേറ്റു.

ഫോർട്ട് കൊച്ചിയിൽ രണ്ട് പപ്പാഞ്ഞിമാരെയാണ് കത്തിച്ചത്. വെളി മൈതാനത്തെ 55 അടി ഉയരമുള്ള പപ്പാഞ്ഞി സിനിമാതാരം ഷൈൻ നിഗമാണ് ഉദ്ഘാടനം ചെയ്തത്. കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ 50 അടി ഉയരമുള്ള പപ്പാഞ്ഞി പരേഡ് മൈതാനിയിലാണ് ഒരുക്കിയത്. കൂടാതെ നിരവധി ചെറുപപ്പാഞ്ഞികളും ഫോർട്ട് കൊച്ചിയിൽ കത്തിയമർന്നു. തിരുവനന്തപുരം വെള്ളാറിലെ കേരളാ ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ 40 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചുകൊണ്ട് 2026-നെ സ്വാഗതം ചെയ്തു.

കോവളം അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും നവവത്സരാഘോഷങ്ങൾ ​ഗംഭീര പരിപാടികളോടെ നടന്നു. ലോകത്ത് പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനും എട്ടര മണിക്കൂർ മുമ്പേയായിരുന്നു കിരിബാത്തി പുതിയ വർഷത്തെ വരവേറ്റത്. തൊട്ടുപിന്നാലെ ന്യൂസിലാൻഡിലെ ചാഥം ദ്വീപിലും പുതുവർഷമെത്തി. തുടർന്ന് ഓസ്ട്രേലിയ, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളുമാണ് പുതുവത്സരം ആഘോഷിച്ചത്. ഫിജി, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പീൻസ് തുടങ്ങി രാജ്യങ്ങളും പുതുവത്സരത്തെ വരവേറ്റു. അവസാനം പുതുവർഷം എത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കർ ദ്വീപിലാണ്

മന്ത്രിസഭായോഗ തീരുമാനം; പുതിയ തസ്തികകൾ

മന്ത്രിസഭായോഗ തീരുമാനം; പുതിയ തസ്തികകൾ

കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികളും ഉള്‍പ്പെടെ 159 തസ്തികകള്‍ സൃഷ്ടിക്കും. ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്റിഫിക് ഓഫീസർ തസ്തികകൾ സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ – 3 കെമിസ്ട്രി വിഭാഗത്തിൽ – 4, ഡോക്യുമെൻ്റ്സ് വിഭാഗത്തിൽ – 5 എന്നിങ്ങനെയാണ് തസ്തികകള്‍.

ഓപ്പറേഷന്‍ ഡി -ഹണ്ട്: 46 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി -ഹണ്ട്: 46 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഡിസംബര്‍ 30) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1366 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 43 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 46 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.07638 കി.ഗ്രാം), കഞ്ചാവ് (22.768 കി.ഗ്രാം), കഞ്ചാവ് ബീഡി (32 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഡിസംബര്‍ 30 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

പൊലീസ് തലപ്പത്ത് അഴിച്ചുപണി; ആര്‍ നിശാന്തിനി പൊലീസ് ആസ്ഥാന ഐജി

പൊലീസ് തലപ്പത്ത് അഴിച്ചുപണി; ആര്‍ നിശാന്തിനി പൊലീസ് ആസ്ഥാന ഐജി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പൊലീസ് ആസ്ഥാനത്തെ ഐ ജിയായി നിയമിച്ചു. സ്പര്‍ജന്‍ കുമാര്‍ ഐപിഎസിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. ദക്ഷിണ മേഖല ഐജി ആയിരുന്ന എസ്. ശ്യാംസുന്ദര്‍ ഐപിഎസ് ഇന്റലിജന്‍സ് ഐജിയാകും.

പുട്ട വിമലാദിത്യ ഐപിഎസ് ആഭ്യന്തര സുരക്ഷയിലെ ഐജിയാകും. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ ഡെപ്യൂട്ടി ഐജി എന്ന അധിക ചുമതലയും പുട്ട വിമലാദിത്യ വഹിക്കും. എസ് അജീത ബീഗം ഐപിഎസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഐജിയാകും. തിരുവനന്തപുരം ക്രൈംസ് ഒന്ന് ഐജി, സോഷ്യല്‍ പോളിസിങ് ഡയറക്ടറേറ്റ് എന്നീ തസ്തികകളുടെ പൂര്‍ണ്ണ അധിക ചുമതലയും എസ് അജീത ബീഗത്തിന് നല്‍കി. എസ്. സതീഷ് ബിനോ ഐപിഎസ് ആംഡ് പൊലീസ് ബറ്റാലിയന്‍ ഐജിയാകും.

തിരുവനന്തപുരം സിറ്റി ഡിഐജി ആയിരുന്ന തോംസണ്‍ ജോസ് ഐപിഎസിനെ വിജിലന്‍സ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായി നിയമിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ ഐപിഎസ് കൊച്ചി സിറ്റി ഡിഐജിയായി നിയമിച്ചു. ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ ഐപിഎസ് തൃശൂര്‍ റേഞ്ച് ഡിഐജിയാകും. സ്ഥാനക്കയറ്റം ലഭിച്ച ജെ. ഹിമേന്ദ്രന്ത് ഐപിഎസ് തിരുവനന്തപുരം റേഞ്ചിലെ ഡിഐജിയാകും. ഉമേഷ് ഗോയല്‍ ഐപിഎസ് ടെലികോം വിഭാഗം എസ് പിയായി ചുമതലയേല്‍ക്കും. രാജേഷ് കുമാര്‍ ഐപിഎസ് കേരള ആംഡ് പൊലീസ് നാലാമത് ബറ്റാലിയന്‍ കമാന്‍ഡന്റ് ആകും. അഞ്ജലി ഭാവന ഐപിഎസ് ആംഡ് പോലീസ് ബറ്റാലിയന്‍, പൊലീസ് ആസ്ഥാനം എന്നിവിടങ്ങളിലെ കമാന്‍ഡന്റ് ആകും.