വനിതാ ടി20യിലെ ‘അതിവേഗ ഫിഫ്റ്റി’ റെക്കോര്‍ഡില്‍ ലോറയും

വനിതാ ടി20യിലെ ‘അതിവേഗ ഫിഫ്റ്റി’ റെക്കോര്‍ഡില്‍ ലോറയും

അലെക്‌സാന്ദ്ര: വനിതാ ടി20യിലെ അതിവേഗ അര്‍ധ സെഞ്ച്വറി റെക്കോര്‍ഡിനു പുതിയൊരു അവകാശി കൂടി. മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഓസ്‌ട്രേലിയയുടെ ലോറ ഹാരിസാണ് റെക്കോര്‍ഡിനൊപ്പമെത്തിയത്. 15 പന്തുകളില്‍ 50 അടിച്ചാണ് താരത്തിന്റെ താരത്തിന്റെ നേട്ടം. 2022ല്‍ വാര്‍വിക്‌ഷെയര്‍ താരം മേരി കെല്ലി 15 പന്തില്‍ 50 തികച്ചിരുന്നു.

ന്യൂസിലന്‍ഡിലെ ആഭ്യന്തര പോരാട്ടമായ വനിതാ സൂപ്പര്‍ സ്മാഷ് മത്സരത്തിലാണ് ഓസീസ് താരത്തിന്റെ റെക്കോര്‍ഡ് ബാറ്റിങ്. ഒട്ടാ​ഗോ സ്പാർക്സ് വനിതാ ടീം താരമായ ലോറ കാൻഡർബെറി മജീഷ്യൻസ് വനിതകള്‍ക്കെതിരെയാണ് മിന്നും ബാറ്റിങ് പുറത്തെടുത്തത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാന്‍ഡര്‍ബെറി നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് കണ്ടെത്തിയത്. ഒട്ടാഗോ ലോറയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ വെറും 14.5 ഓവറില്‍ 146 അടിച്ച് ജയം സ്വന്തമാക്കി.

നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാനെത്തിയ ലോറ 6 ഫോറും 4 സിക്‌സും സഹിതമാണ് അതിവേഗം അര്‍ധ ശതകത്തിലെത്തിയത്. താരം 17 പന്തില്‍ 52 റണ്‍സുമായി പുറത്തായി. മാന്‍ ഓഫ് ദി മാച്ചും ലോറയാണ്. നേരത്തെ വനിതാ പ്രീമിയര്‍ ലീഗില്‍ രണ്ട് സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച താരമാണ് ലോറ ഹാരിസ്.

സർക്കാർ കരാറുകാർക്ക് ക്ഷേമനിധി ബോർഡ് രൂപീകരിക്കണം

സർക്കാർ കരാറുകാർക്ക് ക്ഷേമനിധി ബോർഡ് രൂപീകരിക്കണം

ആറ്റിങ്ങൽ: സർക്കാർ കോൺട്രാക്ടർമാർക്കു വേണ്ടി അടിയന്തിര പ്രാധാന്യത്തോടെ ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നും കരാർ ബില്ലുകൾ മാറി കിട്ടുന്നതിലെ കാലതാമസം അവസാനിപ്പിക്കണമെന്നും ആൾ കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡൻ്റ് എ.നഹാസിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനവാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡൻ്റ് എ.മനാഫ്, മുൻ ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ആർ.സോമശേഖരൻ നായർ, ജില്ലാ വൈസ് പ്രസിഡൻറ് അബ്ദുൽ ജലീൽ, വർക്കല താലൂക്ക് പ്രസിഡൻ്റ് എ.നാദിർഷ, സി.മുരളീധരൻനായർ തുടങ്ങിയവർ സംസാരിച്ചു മുൻ ജില്ലാ കമ്മിറ്റി ഓഡിറ്റർ എം.ആർ.ഷാനവാസ് സ്വാഗതവും ആർ.എസ്.വിനോദ് മണി കൃതജ്ഞതയും പറഞ്ഞു.

താലൂക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി എ.നഹാസ് (പ്രസിഡൻ്റ്), ആർ.എസ്.വിനോദ് മണി (ജനറൽ സെക്രട്ടറി), വി.തുളസീധരൻ നായർ (ട്രഷറർ), എൻ.ശശിധരൻ നായർ, കെ.മണിക്കുട്ടൻ, തുളസീധരൻ. കെ (വൈസ് പ്രസിഡൻ്റ്) എസ്.ഇൻസാർ, രാജ്കുമാർ. എസ്, എ.താജുദ്ദീൻ (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

ശ്രീലേഖയെ പിന്തുണച്ച് ശബരീനാഥന്‍

ശ്രീലേഖയെ പിന്തുണച്ച് ശബരീനാഥന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട ആര്‍ ശ്രീലേഖ നടത്തിയ ഇടപെടലില്‍ വിവാദം തുടരുന്നതിനിടെ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ ശബരിനാഥന്‍. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന എംഎല്‍എ ഹോസ്റ്റലില്‍ തന്നെ രണ്ട് ഓഫീസ് മുറികള്‍ വി കെ പ്രശാന്തിനുണ്ട്. വലിയ സൗകര്യങ്ങളുള്ള ഹോസ്റ്റല്‍ മുറികള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത് എന്നാണ് ശബരിനാഥന്‍ ഉന്നയിക്കുന്ന ചോദ്യം.

എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31, 32 നമ്പറില്‍ രണ്ട് ഓഫീസ് മുറികള്‍ വികെ പ്രശാന്തിന്റെ പേരില്‍ ഉണ്ട്. നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള എംഎല്‍എ ഹോസ്റ്റല്‍ എന്നും ശബരി പോസ്റ്റില്‍ പറയുന്നു.

ഈ നിയമസഭയുടെ കാലാവധി ബാക്കി നില്‍ക്കുന്ന സമയം പ്രശാന്ത് ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത്. അതോടൊപ്പം എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം എന്നും ശബരിനാഥൻ പറയുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കരാറുകള്‍ സമഗ്രമായി പരിശോധിക്കുന്നതിലേക്ക് വി കെ പ്രശാന്തിന് എംഎല്‍എ ഓഫീസ് അനുവദിച്ച വിഷയം എത്തിനില്‍ക്കെയാണ് ശബരിനാഥിന്റെ ഇടപെടല്‍.

പോസ്റ്റ് പുര്‍ണരൂപം-

ശാസ്തമംഗലം വാര്‍ഡിലെ നഗരസഭ ഓഫീസില്‍ MLA യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന വിഷയത്തില്‍ നഗരസഭയും ശ്രീ വി.കെ പ്രശാന്തും തമ്മിലുള്ള കരാര്‍ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങള്‍ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നില്‍ക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്.

കേരളത്തിലെ ഭൂരിഭാഗം MLA മാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോള്‍ ആര്യനാട് ഒരു വാടകമുറിയില്‍ മാസവാടക കൊടുത്തു പ്രവര്‍ത്തിച്ചത്.

പക്ഷേ ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ ങഘഅ ഹോസ്റ്റല്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള MLA ഹോസ്റ്റല്‍. ഞാന്‍ അന്വേഷിച്ചപ്പോള്‍ MLA ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31,32 നമ്പറില്‍ ഒന്നാന്തരം രണ്ട് ഓഫീസ് മുറികള്‍ അങ്ങയുടെ പേരില്‍ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള MLA ഹോസ്റ്റല്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത്?

ഈ നിയമസഭയുടെ കാലാവധി ബാക്കി നില്‍ക്കുന്ന സമയം MLA ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം.

റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. 1,03,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 12,990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

രൂപയുടെ മൂല്യവും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെയും ആഗോള വിപണിയിലെയും അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

വെള്ളിവില
വെള്ളിവിലയിലും കുറവുണ്ട്. കിലോഗ്രാമിന് 4000 രൂപയാണ് കുറഞ്ഞത്. 2,81,000 രൂപയാണ് ഒരു കിലോഗ്രാം വെള്ളിയുടെ വില. ഗ്രാമിന് നാല് രൂപയാണ് കുറഞ്ഞത്. 281 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില.

കല്ല് തൊണ്ടയിൽ കുരുങ്ങി; ഒരു വയസുകാരന് ദാരുണാന്ത്യം

കല്ല് തൊണ്ടയിൽ കുരുങ്ങി; ഒരു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു. ചങ്ങരംകുളം പള്ളിക്കര തെക്കുമുറ കൊയ്യാംകോട്ടിൽ മഹ്റൂഫ്- റുമാന ദമ്പതികളുടെ മകൻ അസ്‍ലം നൂഹ് ആണ് മരിച്ചത്.

കുഞ്ഞ് വീട്ടുമുറ്റത്തു നിന്നു അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെയും പിന്നീട് കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.

ഖബറടക്കം നാളെ രാവിലെ എട്ട് മണിക്ക് പള്ളിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സഹോദരി: ഹെസ മറിയം.