കല്ല് തൊണ്ടയിൽ കുരുങ്ങി; ഒരു വയസുകാരന് ദാരുണാന്ത്യം

കല്ല് തൊണ്ടയിൽ കുരുങ്ങി; ഒരു വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു. ചങ്ങരംകുളം പള്ളിക്കര തെക്കുമുറ കൊയ്യാംകോട്ടിൽ മഹ്റൂഫ്- റുമാന ദമ്പതികളുടെ മകൻ അസ്‍ലം നൂഹ് ആണ് മരിച്ചത്.

കുഞ്ഞ് വീട്ടുമുറ്റത്തു നിന്നു അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെയും പിന്നീട് കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.

ഖബറടക്കം നാളെ രാവിലെ എട്ട് മണിക്ക് പള്ളിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സഹോദരി: ഹെസ മറിയം.

5 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

5 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 5 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. മുന്നണിയിലെ തർക്കങ്ങളും ക്വാറം തികയാത്തതിനേയും തുടർന്നു മാറ്റിവച്ച തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ആലപ്പുഴയിൽ നെടുമുടി, വീയപുരം, കാസർകോട് പുല്ലൂർ- പെരിയ, എറണാകുളം വെങ്ങോല, മലപ്പുറം തിരുവാലി പഞ്ചായത്തുകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക.

പലയിടത്തും മുന്നണികളിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ചതിനാൽ ഇന്ന് വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. ആലപ്പുഴ വീയപുരത്ത് പട്ടിക ജാതി വനിത അംഗമില്ലാത്തതിനാൽ ഭൂരിപക്ഷമുണ്ടെങ്കിലും യുഡിഎഫിന് പ്രസിഡന്‍റ് സ്ഥാനം ലഭിക്കില്ല. മുന്നണികളിലെ തർക്കത്തെ തുടർന്നും ക്വാറം തികയാത്തതിനെ തുടർന്നും മാറ്റിവെച്ച തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്. ഇന്നത്തെ തെരഞ്ഞെടുപ്പിലും യുഡിഎഫ് അംഗങ്ങൾ പങ്കെടുക്കില്ല. പങ്കെടുക്കുന്ന അംഗങ്ങളിൽ നിന്ന് വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷമുള്ളയാളെ പ്രസിഡന്‍റാക്കും. ഇതോടെ അഞ്ച് അംഗങ്ങളുള്ള എൽഡിഎഫിനാകും പ്രസിഡന്‍റ് സ്ഥാനം.

നെടുമുടി പഞ്ചായത്തിൽ പാർട്ടി തീരുമാനിച്ച പ്രസിഡന്‍റ് സ്ഥാനാർത്ഥിയെ സിപിഎം അംഗങ്ങൾ എതിർക്കുകയും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പിന്നാലെ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിച്ച്‌ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.

കാസർകോട് പുല്ലൂർ- പെരിയ പഞ്ചായത്തിൽ പ്രസിഡന്‍റ് സ്ഥാനത്തെ ചൊലിയുള്ള തർക്കത്തെ തുടർന്ന് യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പിന്നാലെ പ്രശ്നം പരിഹരിച്ചു. യുഡിഎഫിനും എൽഡിഎഫിനും ഒൻപത് അംഗങ്ങൾ വീതവും എൻഡിഎയ്ക്ക് ഒരു അംഗവുമാണുള്ളത്.

24 സീറ്റുകളുള്ള എറണാകുളം വെങ്ങോല പഞ്ചായത്തിൽ എല്‍ഡിഎഫും ട്വന്‍റി ട്വന്‍റിയും വിട്ടു നിന്നിരുന്നു. യുഡിഎഫിന് ഒമ്പതും എൽഡിഎഫിന് എട്ടും ട്വന്‍റി ട്വന്‍റിക്ക് ആറ് സീറ്റും എസ്ഡിപിഐക്ക് ഒരു സീറ്റുമാണുള്ളത്. മലപ്പുറം തിരുവാലി പഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങളാണ് വിട്ടു നിന്നത്. 19 അംഗ ഭരണ സമിതിയിൽ യുഡിഎഫിന് 11 ഉം എൽഡിഎഫിന് 7ഉം അംഗങ്ങളാണുള്ളത്. നാലംഗങ്ങളുള്ള മുസ്ലീം ലീഗ് രണ്ടര വർഷം പ്രസിഡന്‍റ് സ്ഥാനം ആവശ്യപെട്ടതാണ് തർക്കത്തിനു കാരണം. പിന്നീട് സമവായമായി.

വക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വക്കം ആങ്ങാവിളയിൽ ഇന്ന് ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വക്കം കായിക്കര കടവിൽ അബി എന്നറിയപ്പെടുന്ന അഫിൻ, വക്കം ചാമ്പാവിള സ്വദേശി റപ്പായി എന്നറിയപ്പെടുന്ന ശ്രീനാഥ് എന്നിവരാണ് മരണപ്പെട്ടത്.

ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. നിലയ്ക്കാമുക്ക് ഭാഗത്തുനിന്ന് മൂവർ സംഘം സഞ്ചരിച്ചിരുന്ന ബുള്ളറ്റും എതിര്‍ ദിശയിൽ അബി സഞ്ചരിച്ചെത്തിയ ബൈക്കുമാണ് ആങ്ങാവിള ഭാഗത്ത് കൂട്ടിയിടിച്ചത്.

അപകടത്തിൽ പരിക്കേറ്റ നാല് പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും, രണ്ട് പേർ ചികിത്സയ്ക്കിടയിൽ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡി മണിയുടെ പിന്നിലാര്? വിഗ്രഹക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോ?; ചൊവ്വാഴ്ച എസ്‌ഐടി ചോദ്യം ചെയ്യും

ഡി മണിയുടെ പിന്നിലാര്? വിഗ്രഹക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോ?; ചൊവ്വാഴ്ച എസ്‌ഐടി ചോദ്യം ചെയ്യും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പഞ്ചലോഹ വിഗ്രഹക്കടത്തിലെ പങ്കാളിത്തം സംശയിക്കുന്ന ദിണ്ഡിഗല്‍ സ്വദേശി ഡി മണിയെ ചൊവ്വാഴ്ച എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. ഡി മണിക്ക് സിം എടുത്ത് കൊടുത്ത ബാലമുരുകനും 30ന് എസ്‌ഐടിയുടെ ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകും. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എസ്‌ഐടി.

ഡി മണിയുടെ സാമ്പത്തിക വളര്‍ച്ചയിലെ ദുരൂഹതയാണ് കൂടുതല്‍ വിശദമായി ചോദ്യം ചെയ്യാന്‍ എസ്‌ഐടിയെ പ്രേരിപ്പിച്ചത്. ഡി മണിയെ കസ്റ്റഡിയിലെടുക്കുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. സാധാരണ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ ആയിരുന്ന മണി ആറ് വര്‍ഷം കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡി മണിയുടെ പിന്നില്‍ ആരെങ്കിലും ഉണ്ടോ? വിഗ്രഹക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോ? എന്നതടക്കം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് എസ്‌ഐടിയുടെ നീക്കം. ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങളിലെല്ലാം കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ.

ഓട്ടോക്കാരനില്‍ നിന്ന് തുടങ്ങിയ മണി, റിയല്‍ എസ്റ്റേറ്റ്, ഫിനാന്‍സ്, ഗോള്‍ഡ് ലോണ്‍ തുടങ്ങിയ ബിസിനസുകളിലേക്ക് വളരുകയായിരുന്നു. ഒരുകാലത്ത് തിയറ്ററില്‍ കാന്റീന്‍ നടത്തി പോപ്കോണ്‍ കച്ചവടവും മണി നടത്തിയിരുന്നു. ഇയാളുടെ അതിവേഗത്തിലുള്ള വളര്‍ച്ച ഉള്‍പ്പെടെ എസ്ഐടി പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശബരിമല സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ബാലസുബ്രമണ്യന്‍ എന്നതാണ് മണിയുടെ യഥാര്‍ത്ഥ പേര് എന്നാണ് വിവരം. നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചായിരുന്നു ഇടപാടുകള്‍ എന്നുമായിരുന്നു ഇയാളുടെ മൊഴി.

ഡി മണിയുടെ ദിണ്ഡിഗലിലെ സ്ഥാപനത്തില്‍ കഴിഞ്ഞദിവസം എസ് ഐ ടി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ ഡി മണിയല്ല, എം എസ് മണിയാണ് എന്ന നിലപാടാണ് ഇയാള്‍ സ്വീകരിച്ചതെന്നാണ് വിവരം. ബാലമുരുകന്‍ എന്ന സുഹൃത്തിന്റെ സിം അണ് ഉപയോഗിക്കുന്നത്. അത് ദുരുപയോഗം ചെയ്ത് തന്നെ കുടുക്കിയതാണെന്നുമുള്ള നിലപാടാണ് മണി അന്വേഷണ സംഘത്തിന് മുന്നില്‍ സ്വീകരിച്ചത്. എന്നാല്‍, പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജാരാകാന്‍ നോട്ടീസ് നല്‍കിയാണ് എസ് ഐ ടി മടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.

1925ല്‍ പവന് 13.75 രൂപ, നൂറ്റാണ്ട് കടന്നപ്പോള്‍ ലക്ഷം; കാരണങ്ങളും നാള്‍വഴിയും

1925ല്‍ പവന് 13.75 രൂപ, നൂറ്റാണ്ട് കടന്നപ്പോള്‍ ലക്ഷം; കാരണങ്ങളും നാള്‍വഴിയും

സ്വര്‍ണത്തിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ മുന്നേറ്റമുണ്ടായ കാലം വേറെയില്ല. 2005ല്‍ പവന് 5000 രൂപ ഉണ്ടായിരുന്ന സ്വര്‍ണവില 20 വര്‍ഷം കൊണ്ട് ഇത്രയും കണ്ട് വളരുമെന്ന് അന്ന് ആരെങ്കിലും കരുതി കാണുമോ?. ഒരു ലക്ഷം കടന്നിട്ടും സ്വര്‍ണവിലയുടെ തേരോട്ടം തുടരുകയാണ്.കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയാണ് സ്വര്‍ണവില അതിന്റെ സര്‍വകരുത്തും കാട്ടി വലിയതോതില്‍ മുന്നേറിയത്. കഴിഞ്ഞ ഒന്നൊന്നര വര്‍ഷത്തിനിടെ പവന്‍വില ഇരട്ടിക്കുകയാണ് ചെയ്തത്.

ആഭരണപ്രിയരും സാധാരണക്കാരും സ്വര്‍ണാഭരണം വാങ്ങാന്‍ പ്രതിസന്ധി നേരിടുമ്പോള്‍ സ്വര്‍ണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഗോള്‍ഡ് ഇടിഎഫിലും മറ്റും നിക്ഷേപം നടത്തിയവര്‍ക്കും സ്വര്‍ണാഭരണത്തിന് പകരം നിക്ഷേപമെന്ന നിലയില്‍ കോയിനുകളും ബാറുകളും വാങ്ങിച്ചവര്‍ക്കും ഇത് കണ്ണഞ്ചിപ്പിക്കുന്ന നേട്ടത്തിന്റെ കാലമാണ്.

ഈ വര്‍ഷം ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. അന്ന് 60,200 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടുള്ള ഏതാനും മാസങ്ങള്‍ക്കകം അതായത് ഏകദേശം ഒരു വര്‍ഷത്തിനകം പവന് 40000 രൂപയിലധികമാണ് വര്‍ധിച്ചത്.

സ്വര്‍ണവില കുതിക്കാനുള്ള കാരണങ്ങള്‍?

ഭൗമരാഷ്ട്രീയ സംഘര്‍ഷ സാഹചര്യങ്ങളില്‍ പൊതുവേ കിട്ടുന്ന സുരക്ഷിത നിക്ഷേപം എന്ന പരിവേഷമാണ് സ്വര്‍ണത്തിന് കരുത്തായത്. യുദ്ധമുണ്ടായാല്‍ അത് ആഗോള സാമ്പത്തികമേഖലയെ തളര്‍ത്തും. ഈ സാഹചര്യത്തില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരിയുന്നതാണ് വില വര്‍ധനയ്ക്കുള്ള പ്രധാന കാരണം. ഇതിന് പുറമേ യുഎസ്-വെനസ്വേല ഭിന്നത അതിരൂക്ഷമാകുന്നതും റഷ്യ-യുക്രെയ്ന്‍ സമാധാന നീക്കം വീണ്ടും പൊളിയുമെന്ന ആശങ്ക കനക്കുന്നതും സ്വര്‍ണവില കത്തിക്കയറാന്‍ വഴിയൊരുക്കിയിട്ടുണ്ട്.

ഇതിനു പുറമേ, യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഇനിയും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളും സ്വര്‍ണത്തിന് ഉത്തേജകമാണ്. യുഎസില്‍ അടിസ്ഥാന പലിശഭാരം കുറഞ്ഞാല്‍ യുഎസ് കടപ്പത്രം, യുഎസ് ബാങ്ക് നിക്ഷേപം എന്നിവ അനാകര്‍ഷകമാകും. യുഎസ് ഡോളറിനെ ഇതു ദുര്‍ബലപ്പെടുത്തും. ഇതും സ്വര്‍ണത്തിന് കരുത്താകുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

സ്വര്‍ണക്കുതിപ്പിന്റെ നാള്‍വഴികള്‍

1925ല്‍ പവന് 13.75 രൂപ ഉണ്ടായിരുന്ന സ്വര്‍ണവിലയാണ് നൂറ് വര്‍ഷം കൊണ്ട് ഒരു ലക്ഷവും കടന്ന് കുതിക്കുന്നത്. 1935ല്‍ 22.65 രൂപയും 1950ല്‍ 72.75 രൂപയും 1975ല്‍ 396 രൂപയുമായിരുന്നു വില. 80 കളിലാണ് പവന്‍ വില ആദ്യമായി ആയിരം കടന്നത്. 1985ല്‍ 1573 രൂപയായിരുന്നു പവന്‍ വില. 1990ല്‍ ആയിരം രൂപ വര്‍ധിച്ച് പവന്‍വില 2500നോടു അടുത്ത് എത്തി. 1995ല്‍ 3432 രൂപയായിരുന്ന സ്വര്‍ണവില 2000 വരെയുള്ള അഞ്ചു വര്‍ഷ കാലയളവില്‍ വില കുറയുന്നതിനും സാക്ഷിയായി. 2000ല്‍ 3212 രൂപയായിരുന്നു സ്വര്‍ണവില. ആഗോള സാമ്പത്തിക രംഗത്ത് റിയല്‍ എസ്റ്റേറ്റ്, ഓഹരി വിപണി അടക്കം മറ്റു മേഖലകള്‍ കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയതാണ് ഇക്കാലയളവില്‍ സ്വര്‍ണത്തിന് അല്‍പ്പം മങ്ങലേല്‍ക്കാന്‍ കാരണം. എന്നാല്‍ 2000ന് ശേഷം പൂര്‍വാധികം ശക്തിയോടെ സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് കണ്ടത്.

2010ല്‍ 12,000 കടന്ന സ്വര്‍ണവില 2015 ആകുമ്പോഴേക്കും 20,000നോട് അടുത്ത് എത്തി. 2020ല്‍ 32000 കടന്ന് കുതിച്ച സ്വര്‍ണവില ഏതാനും വര്‍ഷങ്ങള്‍ക്കകമാണ് 50,000 എന്ന നാഴികക്കല്ല് പിന്നിട്ടത്. കൃത്യമായി പറഞ്ഞാല്‍ 2024 മാര്‍ച്ച് 29നാണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് പവന് 50,400 രൂപയാണ് രേഖപ്പെടുത്തിയത്. പിന്നീടുള്ള മാസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ച് മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമായത്. തൊട്ടടുത്ത മാസമായ ഏപ്രിലില്‍ തന്നെ 51000 കടന്നു. അതേമാസം തന്നെ 52,000, 53,000, 54,000 എന്ന നിലവാരവും മറികടന്ന് കുതിപ്പ് തുടര്‍ന്നു. 2024 മെയ് മാസത്തിലാണ് സ്വര്‍ണവില ആദ്യമായി 55,000 കടന്നത്.

തുടര്‍ന്ന് 60,000 ആകാന്‍ ഏഴ് മാസം എടുത്തു. കൃത്യമായി പറഞ്ഞാല്‍ ഈ വര്‍ഷം ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. അന്ന് 60,200 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടുള്ള ഏതാനും മാസങ്ങള്‍ക്കകം അതായത് ഏകദേശം ഒരു വര്‍ഷത്തിനകം പവന് 40000 രൂപയിലധികമാണ് വര്‍ധിച്ചത്.

ഈ വര്‍ഷം ഏപ്രില്‍ 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. സെപ്റ്റംബറില്‍ 80,000 തൊട്ടു. സെപ്റ്റംബര്‍ 9നാണ് പുതിയ ഉയരം കുറിച്ചത്. 80,000 കടന്നപ്പോള്‍ മുതല്‍ തന്നെ വൈകാതെ തന്നെ സ്വര്‍ണവില ഒരു ലക്ഷം തൊടുമെന്ന് വിപണി വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ഈ പ്രവചനം ശരിവെയ്ക്കുന്നതാണ് ഡിസംബര്‍ 23ലെ സര്‍വകാല റെക്കോര്‍ഡ്.

ഒക്ടോബര്‍ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. രണ്ടുമാസത്തിനകമാണ് സ്വര്‍ണവില ഒരു ലക്ഷം കടന്ന് പുതിയ ഉയരം കുറിച്ചത്. വരുംദിവസങ്ങളിലും സ്വര്‍ണവില ഉയരാനാണ് സാധ്യത.