by Midhun HP News | Dec 28, 2025 | Latest News, കേരളം
കൊച്ചി: ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട് കേരളത്തിലെ ബാങ്കിങ് മേഖല. ആദ്യമായി സംസ്ഥാനത്തെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപ കടന്നു. പ്രവാസികളുമായുള്ള സംസ്ഥാനത്തിന്റെ ആഴത്തിലുള്ള സാമ്പത്തിക ബന്ധത്തെ അടിവരയിടുന്നതാണ് ഈ കണക്ക്.
2025 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 3,03,464.57 കോടി രൂപയാണ് പ്രവാസി നിക്ഷേപം. മൂന്ന് മാസം മുമ്പ് ഇത് 2,86,987.21 കോടി രൂപയായിരുന്നു. ഒറ്റ പാദത്തില്‍ 16,476.79 കോടി രൂപ അഥവാ 5.75 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പ്രവാസി നിക്ഷേപത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 6,634.92 കോടി അല്ലെങ്കില്‍ 2.31 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. തുടര്‍ന്ന് ശക്തമായ തിരിച്ചുവരവാണ് പ്രവാസി നിക്ഷേപത്തില്‍ രേഖപ്പെടുത്തിയത്. എന്നിരുന്നാലും, ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കിയാല്‍ സ്ഥിരമായ വളര്‍ച്ചയുടെ പാതയിലാണ് പ്രവാസി നിക്ഷേപം. 2015 മാര്‍ച്ചിലാണ് കേരളത്തിലെ പ്രവാസി നിക്ഷേപം ആദ്യമായി ഒരു ലക്ഷം കോടി രൂപയിലെത്തിയത്. 2020 മാര്‍ച്ചില്‍ ഇത് ഇരട്ടിയായി. പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപയിലെത്താന്‍ വീണ്ടും അഞ്ചുവര്‍ഷമെടുത്തു.
രൂപ ദുര്‍ബലമായതും ആകര്‍ഷകമായ നിക്ഷേപ നിരക്കുകളും മഹാമാരിയ്ക്ക് ശേഷം പണമടയ്ക്കല്‍ കൂടിയതുമാണ് പ്രവാസി നിക്ഷേപം ഉയരാന്‍ കാരണമെന്ന് ബാങ്കിങ് മേഖലയിലെ പ്രതിനിധികള്‍ പറയുന്നു. യുഎസ് ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപ ദുര്‍ബലമായത് എന്‍ആര്‍ഇ അക്കൗണ്ടുകളിലേക്കുള്ള നിക്ഷേപം വര്‍ദ്ധിച്ചതിന് കാരണമായതായി ഫെഡറല്‍ ബാങ്കിന്റെ റീട്ടെയില്‍ ലയബിലിറ്റി ആന്റ് ഫീ പ്രൊഡക്ട്‌സ് കണ്‍ട്രി ഹെഡ് ജോയ് പി വി പറഞ്ഞു.
പ്രവാസി നിക്ഷേപത്തില്‍ ഫെഡറല്‍ ബാങ്ക് ആണ് മുന്നില്‍. സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് ഫെഡറല്‍ ബാങ്കില്‍ 85,250 കോടിയുടെ പ്രവാസി നിക്ഷേപമാണ് ഉള്ളത്. എസ്ബിഐ 80,234 കോടി, കനറാ ബാങ്ക് 21,914 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 18,338 കോടി, ഐസിഐസിഐ ബാങ്ക് 13,242 കോടി എന്നിങ്ങനെയാണ് ഫെഡറല്‍ ബാങ്കിന് തൊട്ടുപിന്നിലുള്ള മറ്റു ബാങ്കുകളിലെ പ്രവാസി നിക്ഷേപം.



by Midhun HP News | Dec 28, 2025 | Latest News, കേരളം
കോഴിക്കോട്: ദേശീയപാത 66ല്‍ വെങ്ങളം- രാമനാട്ടുകര റീച്ചില്‍ ടോള്‍പിരിവ് പുതുവര്‍ഷപ്പിറവിയില്‍ തുടങ്ങും. ടോള്‍ നിരക്കിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് 31ന് അര്‍ധരാത്രി 12ന് ശേഷം ടോള്‍ പിരിവ് തുടങ്ങാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്.
ടോള്‍നിരക്ക് രണ്ടുദിവസത്തിനകം വിജ്ഞാപനം ചെയ്യും. പന്തീരാങ്കാവിലെ ടോള്‍പ്ലാസയില്‍ ട്രയല്‍ റണ്‍ ഇന്നോ നാളെയോ തുടങ്ങാനും തീരുമാനമായി. ഒളവണ്ണ ടോള്‍ പ്ലാസ എന്നു പേരു മാറ്റിയിട്ടുണ്ട്. കാര്‍ ജീപ്പ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, വാന്‍ എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 90 രൂപയാണ് ടോള്‍നിരക്ക് വരിക. ഇരുവശത്തേയ്ക്കും 135 രൂപയാണ് ഈടാക്കുക. ലൈറ്റ് കമേഴ്‌സ്യല്‍ വെഹിക്കിള്‍, ലൈറ്റ് ഗുഡ്‌സ് വെഹിക്കിള്‍, മിനി ബസ് എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 145 രൂപയും ഇരുവശത്തേയ്ക്കും 215 രൂപയുമാണ് ടോള്‍നിരക്ക് വരിക. ബസിന് ഒരു വശത്തേയ്ക്ക് 300 രൂപ വരും. ഇരുവശത്തേയ്ക്കുമായി 455 രൂപയാണ് ടോള്‍നിരക്കായി ചുമത്തുക.



by Midhun HP News | Dec 28, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: കേരളത്തില്‍ പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ രാജ്യത്തെ ഏറ്റവും വലിയ മുട്ട ഉല്‍പ്പാദന കേന്ദ്രങ്ങളിലൊന്നായ തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ പൗള്‍ട്രി ഫാമുകള്‍ അതീവ ജാഗ്രതയില്‍. രോഗം പടരുന്നത് തടയുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ ശക്തമാക്കി. ഇന്ത്യയിലെ പൗള്‍ട്രി വ്യവസായത്തില്‍ നിര്‍ണായക പങ്കാണ് നാമക്കലിനുള്ളത്.
ഏകദേശം 1500 പൗള്‍ട്രി ഫാമുകള്‍ നാമക്കലില്‍ മാത്രം ഉണ്ട്. ദിവസേന ദശലക്ഷക്കണക്കിന് മുട്ടകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലേയ്ക്കും വിദേശ രാജ്യങ്ങളിലേയ്ക്കുമാണ് ഇവിടെ നിന്നും മുട്ട കയറ്റുമതി ചെയ്യുന്നത്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കോഴികളെ കയറ്റി വരുന്ന വാഹനങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പതിവായി വൃത്തിയാക്കലും അണുവിമുക്തമാക്കലും കര്‍ശനമായി പാലിക്കുന്നു. രോഗകാരികളായ ജീവികളെ ഇല്ലാതാക്കാന്‍ ഫോര്‍മാലിന്‍ പതിവായി ഉപയോഗിക്കുന്നു, നാമക്കലിലെ ഫാം ഉടമയായ പാര്‍ഥസാരഥി പറഞ്ഞു.
കോഴിത്തീറ്റയും മുട്ടയും കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഫാം പരിസരത്ത് പ്രവേശിക്കുന്നതിന് മുമ്പ് നന്നായി അണുവിമുക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല കൃത്യസമയത്ത് വാക്‌സിനുകളും നല്‍കുന്നുണ്ട്. ശുചിത്വം കര്‍ശനമായി പാലിക്കുന്നുണ്ട്. നനഞ്ഞ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് എളുപ്പത്തില്‍ അണുബാധയുണ്ടാക്കും. അതുകൊണ്ട് തന്നെ അണുബാധയുണ്ടാകാതിരിക്കാനും നിരന്തരശ്രമങ്ങളുണ്ട്. നാമക്കലില്‍ നിന്ന് പ്രതിദിനം 50 ലക്ഷത്തിലധികം മുട്ടകള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് അഖിലേന്ത്യാ പൗള്‍ട്രി പ്രൊഡക്ട് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി വല്‍സന്‍ പരമേശ്വരന്‍ പറഞ്ഞു. ഫാമിലെ വെള്ളം കൃത്യമായി ശുചീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



by Midhun HP News | Dec 28, 2025 | Latest News, കേരളം
ഇടുക്കി: കട്ടപ്പന മേട്ടുകുഴിയില്‍ സ്ത്രീയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയില്‍. ചരല്‍വിളയില്‍ മേരിയാണ് (63) മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു.
വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ മകനാണ് മുറ്റത്ത് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വണ്ടന്‍മേട് പൊലീസ് അന്വേഷണം ആരംഭിച്ചു.
മേരി ചെറിയ മാനസിക പ്രയാസങ്ങള്‍ നേരിട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവരുടെ കുടുംബം അടുത്തിടെ ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. അവിടേയ്ക്ക് താമസം മാറുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മരണം. വീടിന്റെ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയിലാണ് മൃതദേഹം. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറയുന്നു.



by Midhun HP News | Dec 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിയണമെന്ന ബിജെപി കൗൺസിലർ ആർ ശ്രീലേഖയുടെ ആവശ്യത്തിൽ പ്രതികരണവുമായി വി കെ പ്രശാന്ത് എംഎൽഎ. വാടക കാലാവധി കഴിയുന്നതുവരെ ഓഫീസിൽ തുടരും. സഹോദര തുല്യൻ എന്ന നിലയിൽ പറഞ്ഞതിൽ സന്തോഷമുണ്ട്. മാർച്ച് മാസം വരെ വാടക കാലാവധിയുണ്ട്. അതുകൊണ്ടാണ് സാധ്യമല്ലെന്ന് പറഞ്ഞത്. അതല്ലാതെ, അഭ്യർത്ഥന ആയാലും യാചന ആയാലും ഇക്കാര്യം ആവശ്യപ്പെട്ട ഉടൻ തന്നെ സാധനങ്ങളുമെടുത്ത് പോകാൻ പറ്റുമോയെന്നും വി കെ പ്രശാന്ത് ചോദിച്ചു.
കെട്ടിടത്തിൽ ഇതുവരെ കൗൺസിലർ ഓഫീസും, എംഎൽഎ ഓഫീസും പ്രവർത്തിച്ചിട്ട് ഒരു കുഴപ്പവുമുണ്ടായിട്ടില്ല. മുമ്പ് എൽഡിഎഫിന്റെ കൗൺസിലർ ബിന്ദുവും, ബിജെപിയുടെ കൗൺസിലർ മധുസൂദനൻ നായരും ഈ ഓഫീസുകളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ 10 വർഷമായി ഇല്ലാതിരുന്ന പ്രശ്നം ഇപ്പോൾ എങ്ങനെയാണ് ഉണ്ടായത്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രധാന കേന്ദ്രം എന്ന നിലയ്ക്കാണ് ശാസ്തമംഗലത്ത് ഓഫീസ് തുടങ്ങിയതെന്ന് വി കെ പ്രശാന്ത് പറഞ്ഞു.
കോർപ്പറേഷന്റെ നോട്ടീസ് കിട്ടിയാലും ഓഫീസ് ഒഴിയാൻ തീരുമാനിച്ചിട്ടില്ല. അതിനുശേഷം കൗൺസിൽ യോഗം ചേർന്ന് തീരുമാനമെടുത്താൽ അപ്പോൾ ഉചിതമായ നിലപാട് സ്വീകരിക്കും. എംഎൽഎയ്ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഓഫീസ് പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ കൗൺസിലർക്ക്, ഒരു എംഎൽഎയുടെ അത്ര ജനങ്ങളെ കാണേണ്ടി വരുമോ?. അത്ര വലിയ ഓഫീസ് ആവശ്യമുണ്ടോ?. അഭ്യർത്ഥന ആയാലും യാചന ആയാലും ഓഫീസ് ഒഴിയാൻ ഫോണിലൂടെ പറഞ്ഞാൽ ഉടൻ പെട്ടിയും പ്രമാണവും എടുത്ത് പോകാൻ സാധിക്കുമോ?. ശ്രീലേഖയുമായി വ്യക്തിപരമായ ഒരു പ്രശ്നവും ഇല്ലെന്നും വി കെ പ്രശാന്ത് പറഞ്ഞു.
ഓഫീസ് ഒഴിയാനുള്ള ആവശ്യം വിവാദമായതിനു പിന്നാലെ ആർ ശ്രീലേഖ, എംഎൽഎ ഓഫീസിലെത്തി വി കെ പ്രശാന്തിനെ കണ്ടിരുന്നു. പ്രശാന്ത് അനിയനെപ്പോലെയാണെന്നും, തന്റെ കൗൺസിലർ ഓഫീസിന് സ്ഥലപരിമിതി ഉള്ളതിനാൽ എംഎൽഎ ഓഫീസ് ഒഴിഞ്ഞു നൽകാൻ അഭ്യർത്ഥിക്കുകയുമായിരുന്നു എന്ന് ശ്രീലേഖ പറഞ്ഞു. യാചനാ സ്വരത്തിലാണ് താൻ ആവശ്യമുന്നയിച്ചത്. വി കെ പ്രശാന്തുമായി പ്രശാന്തുമായി ഒരു പ്രശ്നവുമില്ലെന്നും ഇരുവരും ഹസ്തദാനം നൽകിക്കൊണ്ട് ശ്രീലേഖ വ്യക്തമാക്കി. വാടക കരാർ കാലാവധി കഴിയുന്നതുവരെ ആ ചെറിയ കൗൺസിലർ ഓഫീസിൽ പ്രവർത്തിക്കുമെന്നും ആർ ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു തര്‍ക്കത്തിനും ഞങ്ങളില്ലെന്ന് വി കെ പ്രശാന്ത് പറഞ്ഞപ്പോള്‍, ഒരു തര്‍ക്കവുമില്ലെന്ന് ശ്രീലേഖയും കൂട്ടിച്ചേര്‍ത്തു. പ്രശാന്ത് മൂന്നു മാസമോ നാലുമാസമോ തുടരുന്നതില്‍ വിരോധമില്ല. ഞാന്‍ അഭ്യര്‍ത്ഥിച്ചു എന്നേയുള്ളൂ. എന്റെ ആളുകളും ഞാനും നിലവിലെ ഓഫീസില്‍ ഇരിക്കും. അതല്ലാതെ എനിക്ക് ഒരു നിവൃത്തിയുമില്ല. അതിന്റെ ബുദ്ധിമുട്ട് പ്രശാന്ത് സഹിക്കണമെന്നും ശ്രീലേഖ പറഞ്ഞു. ഈ ഏഴു വര്‍ഷം ഇല്ലാത്ത ബുദ്ധിമുട്ട് മാഡം അവിടെ ഇരിക്കുന്നതുകൊണ്ട് എനിക്കു വരാനില്ലെന്ന് വി കെ പ്രശാന്തും മറുപടി പറഞ്ഞു. പ്രശ്‌നമല്ലെ തീര്‍ന്നല്ലോ, ഇനിയെല്ലാവര്‍ക്കും പോകാമെന്ന് ശ്രീലേഖ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നേരത്തെ എംഎൽഎയോട് വിളിച്ച് ഓഫീസ് ഒഴിയാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്ന് വി കെ പ്രശാന്ത് അഭിപ്രായപ്പെട്ടിരുന്നു. കോർപറേഷൻ നിശ്ചയിച്ച വാടക നൽകിയാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത്. അത് ഒഴിയാൻ നിയമപരമായ നടപടികളുണ്ട്. എംഎൽഎ ഓഫീസിനായി സ്ഥലം നൽകിയ കൗൺസിൽ ആ തീരുമാനം റദ്ദാക്കണം. അതിനുശേഷം നഗരസഭാ സെക്രട്ടറിയാണ് കെട്ടിടം ഒഴിയണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകേണ്ടത്. ഏഴ് വർഷമായി ജനങ്ങൾ ആശ്രയിക്കുന്ന ഓഫീസാണിത്. ഇപ്പോൾ ബിജെപി കൗൺസിലർ ആർ ശ്രീലേഖ ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ നീക്കമാണെന്നും വി കെ പ്രശാന്ത് ആരോപിച്ചു.



Recent Comments