സ്വര്‍ണവിലയില്‍ ഇടിവ്, പവന് ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ

സ്വര്‍ണവിലയില്‍ ഇടിവ്, പവന് ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണ വില താഴേക്ക്. പവന് 480 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 98,400 രൂപയാണ്. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,300 രൂപ. സംസ്ഥാനത്ത് സ്വര്‍ണവില 99,280 രൂപയിലെത്തി സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും വില കൂടിയും കുറഞ്ഞും വരുന്നതാണ് വിപണിയില്‍ കാണുന്നത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.

താന്നിമൂട് സ്‌കൂളിൽ അന്താരാഷ്ട്രാ അറബിക് ഭാഷാദിന സെമിനാർ നടത്തി

താന്നിമൂട് സ്‌കൂളിൽ അന്താരാഷ്ട്രാ അറബിക് ഭാഷാദിന സെമിനാർ നടത്തി

പാലോട്: ചല്ലിമുക്ക് താന്നിമൂട് ഗവ. ട്രൈബൽ എൽ.പി. സ്കൂളിൽ അറബിക് ഭാഷാ ദിന സെമിനാറും വിവിധ പരിപാടികളും സംഘടിപ്പിച്ചു. ഭാഷാ ദിന സെമിനാർ റിട്ട. അറബിക് അധ്യാപകൻ അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. കൊല്ലായിൽ അൽ ഫലാഹ് ഹിഫ്ള് കോളേജ് അധ്യാപകൻ അഫ് ലഹ് കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. അറബി ഭാഷാ ദിനത്തോട് അനുബന്ധിച്ച് ബാഡ്ജ് നിർമ്മാണം , പ്രശ്നോത്തരി , വായനാ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. അൻസാറുദ്ദിൻ , രാഗേഷ് തമ്പി, ജാരിയാ മോൾ, സിനത്ത് അസീം തുടങ്ങിയവർ സംസാരിച്ചു.

“പോറ്റിയേ കേറ്റിയേ“ പാരഡി ഗാനത്തിനെതിരെ കോൺ​ഗ്രസ് ; മുഖ്യമന്ത്രിക്ക് പരാതി

“പോറ്റിയേ കേറ്റിയേ“ പാരഡി ഗാനത്തിനെതിരെ കോൺ​ഗ്രസ് ; മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: “പോറ്റിയേ കേറ്റിയേ“ പാരഡി ഗാനത്തിനെതിരെ വീണ്ടും പരാതി. കോൺ​ഗ്രസാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. പോറ്റിയെയും കോൺഗ്രസിനെയും ബന്ധിപ്പിച്ച് ഇടതുപക്ഷ പ്രൊഫൈലുകളിൽ പ്രചരിക്കുന്ന പാരഡി ഗാനത്തിനെതിരേയാണ് പരാതി. കോൺഗ്രസ് നേതാവായ ജെ എസ് അഖിൽ മുഖ്യമന്ത്രിക്കാണ് പരാതി നൽകിയിരിക്കുന്നത്.

നിലവിൽ കേസെടുത്ത “പോറ്റിയേ കേറ്റിയേ” എന്ന ഗാനത്തിലെ വരികൾ കോൺഗ്രസിനെതിരായ പാരഡിയാക്കിയാണ് ഇടതുപക്ഷ പ്രൊഫൈലുകളിൽ പ്രചരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരടക്കം പരാമർശിക്കുന്നുണ്ട്. ഇടത് പ്രൊഫൈലുകളിൽ വൻ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് പരാതിയുമായി കോൺഗ്രസ് രംഗത്തെത്തിയത്.

പാരഡി പ്രചരിക്കുന്ന പ്രൊഫൈലുകളുടെ ലിങ്കുകൾ ഉൾപ്പെടെ നൽകിയാണ് പരാതി കൊടുത്തിരിക്കുന്നത്. നേരത്തെ പ്രചരിച്ച പാട്ടിൽ കേസെടുത്ത നിലയ്ക്ക് പുതുതായി പ്രചരിപ്പിക്കുന്ന പാട്ടുകൾക്കെതിരെയും കേസെടുക്കണമെന്ന് അഖിൽ പരാതിയിൽ ആവശ്യപ്പെടുന്നു. ആദ്യ കേസിൽ ആവിഷ്കാര സ്വാതന്ത്ര്യം എന്ന പരിഗണന നൽകിയിട്ടില്ലെങ്കിൽ ഈ പരാതിയിലും അതേ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് എംഡിഎംഎയും കഞ്ചാവുമെത്തിച്ചു; യുവാവ് അറസ്റ്റിൽ

ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് എംഡിഎംഎയും കഞ്ചാവുമെത്തിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷം കൊഴുപ്പിക്കുക ലക്ഷ്യമിട്ട് കഞ്ചാവും രാസലഹരിയും എത്തിച്ച യുവാവ് എക്സൈസിന്റെ പിടിയിൽ. ആനയറ സ്വദേശി അപ്പു എന്ന സൂരജ് (28) ആണ് അറസ്റ്റിലായത്. വിഴിഞ്ഞത്തു നിന്നാണ് ഇയാൾ പിടിയിലായത്.

ഇയാളുടെ ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന രണ്ട് ഗ്രാം എംഡിഎംഎയും 260 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. സൂരജിന്റെ ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ടാണ് ലഹരി എത്തിച്ചത്.

വിഴിഞ്ഞം ഭാഗത്തെ ബസ് സ്റ്റാൻഡിന് സമീപത്തു നിന്നാണ് ഇയാൾ പിടിയിലാകുന്നത്. തീരദേശ മേഖലയിലെ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇയാൾ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ പറഞ്ഞു.

നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളൂരു: കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎല്‍ 15 എ 2444 എന്ന നമ്പറിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. മൈസൂരിന് സമീപം നഞ്ചന്‍കോട്ട് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം.

അപകടസമയത്ത് ബസില്‍ 44 യാത്രക്കാരുണ്ടായിരുന്നു. ബസില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ പടര്‍ന്നതോടെ ബസ് പൂര്‍ണമായും അഗ്നിക്കിരയായി.

മുന്നില്‍ നിന്ന് തീ അതിവേഗം മറ്റ് ഭാഗത്തേക്ക് പടരുകയും ബസ് പൂര്‍ണമായും കത്തിനശിക്കുകയുമായിരുന്നു. തീപിടിത്തത്തില്‍ യാത്രക്കാരുടെ ഫോണുകളും സാധനങ്ങളും നിരവധി രേഖകളും കത്തിനശിച്ചു. പാസ്‌പോര്‍ട്ട് അടക്കമുള്ളവയാണ് കത്തിനശിച്ചത്. അപകടത്തെ തുടര്‍ന്ന് മറ്റൊരു ബസ് എത്തിച്ചാണ് യാത്രക്കാരെ കേരളത്തിലെത്തിച്ചത്.