by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ 20 സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയില്ല. സെന്‍സര്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് പ്രദര്‍ശനം മുടങ്ങിയത്. പലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് അനുമതി നിഷേധിച്ചത്. ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും അടൂര്‍ ഗോപാലകൃഷ്ണന്‍, കമല്‍ തുങ്ങിയരും രംഗത്തെത്തി.
‘ഒരു കൂട്ടം ഭ്രാന്തന്മാരാണ് ആ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് പറയുന്നത്. രാജ്യം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന്റെ തെളിവാണിതെന്ന്’ എം എ ബേബി പ്രതികരിച്ചു.സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകള്‍ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് സാധാരണ പ്രദര്‍ശിപ്പിക്കാറുള്ളത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. 20 സിനിമകള്‍ക്കാണ് ഇത്തരത്തില്‍ അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം നടത്താന്‍ കഴിയാത്തത്. പലസ്തീന്‍ പാക്കേജിലെ നാലു ചിത്രങ്ങളും അനുമതി ലഭിക്കാത്തവയില്‍ ഉള്‍പ്പെടും.
ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച പലസ്തീന്‍ 36നും അനുമതി ലഭിച്ചില്ല. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ അബ്ദു റഹ്മാന സിസാക്കോയുടെ റ്റിംബക്റ്റൂ എന്ന ചിത്രവും, ബാറ്റ്ല്‍ഷിപ്പ് പൊട്ടെംകിന്‍, സ്പാനിഷ് ചിത്രമായ ബീഫ് തുടങ്ങിയവയാണ് പ്രദര്‍ശനാനുമതി ലഭിക്കാത്ത ചിത്രങ്ങള്‍.



by Midhun HP News | Dec 15, 2025 | Latest News, കേരളം
കൊച്ചി: ബാങ്ക് അധികൃതരുടെ ഇടപെടല്‍ വയോധികനെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടുത്തി. തന്റെ അക്കൗണ്ടിലുള്ള നാലര ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ചെക്കുമായെത്തിയ 64കാരനോട് ബാങ്ക് ജീവനക്കാര്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ അസ്വഭാവികത തോന്നുകയായിരുന്നു.
വര്‍ഷങ്ങളായുള്ള ഇടപാടുകാരനാണ്. ചോദ്യം കേട്ടതും താന്‍ പിന്നീട് വരാമെന്നു പറഞ്ഞ് അദ്ദേഹം പെട്ടെന്ന് പുറത്തേക്കിറങ്ങി. വയോധികന്റെ അസ്വാഭാവികമായ പെരുമാറ്റം കണ്ടതോടെ വൈപ്പിനിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാര്‍ പണമയയ്‌ക്കേണ്ട അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഉത്തരേന്ത്യയിലെ ഒരു വിലാസം. തട്ടിപ്പു മണത്ത ബാങ്ക് അധികൃതര്‍ ഉടന്‍ പുറത്തേക്കിറങ്ങി വയോധികനെ അന്വേഷിച്ചു. പുറത്ത് കാറില്‍ത്തന്നെ, ഇരിക്കുകയായിരുന്നു അദ്ദേഹം. താന്‍ രാവിലെ 9 മണി മുതല്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന വയോധികന്‍ പറഞ്ഞത്.
തന്നെ മുംബൈ പൊലീസ് വിളിച്ചിരുന്നുവെന്നും തട്ടിപ്പിലൂടെ ഉണ്ടാക്കിയ വലിയൊരു തുക തന്റെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്നും അത് വൈകാതെ അക്കൗണ്ടിലെത്തും എന്നുമായിരുന്നു വിളിച്ചവര്‍ പറഞ്ഞത്. മുംബൈ പൊലീസിന്റെ യൂണിഫോമും ഓഫിസും എല്ലാം കണ്ടാല്‍ യഥാര്‍ഥം.
പണം അക്കൗണ്ടിലെത്തിയാല്‍ തന്റെ പേര്‍ക്ക് കേസെടുക്കുമെന്നും അത് ഒഴിവാക്കണമെങ്കില്‍ നിലവില്‍ അക്കൗണ്ടുകളിലുള്ള പണം അവര്‍ പറയുന്ന അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ മറ്റു രണ്ടു ബാങ്കുകളിലുള്ള 78,000 രൂപ അയച്ചു. അതിനു േശഷമാണ് വൈപ്പിനിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് എത്തിയത്. തന്നോട് അവര്‍ വിഡിയോ കോളില്‍ സംസാരിക്കുകയായിരുന്നുവെന്നും വയോധികന്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ പരാതി സൈബര്‍ സെല്ലിനും കേന്ദ്രീകൃത സംവിധാനമായ 1930 എന്ന നമ്പറിലേക്കും നല്‍കി. തു. 78,000 രൂപ നഷ്ടപ്പെട്ടതിലും 64കാരന്‍ പരാതി നല്‍കിയിട്ടുണ്ട്.



by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജയിലില്‍ നിരാഹാരം കിടന്നത് പുരുഷ കമ്മീഷന് വേണ്ടിയായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് കള്ളം പറഞ്ഞാണ് തന്നെ കൂടുതല്‍ ദിവസം ജയിലില്‍ കിടത്തിയത്. ശബരിമല സ്വര്‍ണക്കൊള്ള മറയക്കുന്നതിനായി സ്ത്രീപീഡന വിഷയമാണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നോട്ടുവച്ചത്. താന്‍ വെളിയിലുണ്ടെങ്കില്‍ അതിനെതിരെ ശക്തമായി സാമൂഹിക മാധ്യമങ്ങളില്‍ ക്യാംപെയ്ന്‍ ചെയ്യുമെന്ന ബോധ്യത്തിലാണ് തെരഞ്ഞെടുപ്പ് വരെ തന്നെ ജയിലില്‍ ഇട്ടതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ജയില്‍ മോചിതാനായ ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
‘സ്വാമി അയ്യപ്പനാണേ, മഹാത്മഗാന്ധിയാണേ തന്റെ രണ്ട് മക്കളാണേ സത്യം ഞാന്‍ ഈ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണ്; ഒരിക്കലും കള്ളത്തേ കള്ളം കൊണ്ട് ജയിക്കാന്‍ ആകില്ല. സത്യം കൊണ്ടേ ജയിക്കാനാകൂ. ഇരുട്ടിനെ ഇരുട്ട് കൊണ്ട് തോല്‍പ്പിക്കാനാവില്ല, വെളിച്ചം കൊണ്ടേ തോല്‍പ്പിക്കാനാകൂ. വെറുപ്പിനെ സ്‌നേഹവും ബഹുമാനം കൊണ്ടേ തോല്‍പ്പിക്കാനാകൂ. എനിക്ക് നോട്ടീസ് തരാതെയാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേസിനെ കുറിച്ച് പറയരുതെന്ന് പറഞ്ഞതുകൊണ്ട് കൂടുതല്‍ പറയുന്നില്ല. വ്യാഴാഴ്ച തന്നെ ജാമ്യം കിട്ടേണ്ടതായിരുന്നു. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയില്ലന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കള്ളം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എന്നെ എങ്ങനെയെങ്കിലും അകത്തിടണം. ശബരിമല സ്വര്‍ണക്കൊള്ളക്ക് എതിരെ സ്ത്രീപീഡന വിഷയമാണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ മുന്നോട്ടുവച്ചത്. ഞാന്‍ വെളിയിലുണ്ടെങ്കില്‍ അതിനെതിരെ ശക്തമായി സാമൂഹിക മാധ്യമങ്ങളില്‍ ക്യാംപെയ്ന്‍ ചെയ്യുമെന്ന് അദ്ദേഹത്തിനുവരെ അറിയാവുന്നത്‌കൊണ്ട് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അകത്ത് ഇടുകയായിരുന്നു. പുരുഷ കമ്മീഷന് വേണ്ടി പോരാടുന്നത് വ്യാജപരാതിയില്‍ അറസ്റ്റ് ചെയ്ത് തന്നെ അകത്തിട്ടതിനാണ്. ഏത് പുരുഷനെതിരെയും ഇങ്ങനെ കേസ് എടുക്കാം. നിരാഹാരം കിടന്നത് പുരുഷ കമ്മീഷന് വേണ്ടിയാണ്’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ബലാത്സംഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഇന്നാണ് കോടതി ജാമ്യം അനുവദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ബലാത്സംഗ പരാതി നല്‍കിയ പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ 16 ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്. ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കേസുകളില്‍ അകപ്പെടാന്‍ പാടില്ല തുടങ്ങിയവയാണ് കോടിതി മുന്നോട്ടുവച്ച ഉപാധികള്‍. 16 ദിവസമായി റിമാന്‍ഡിലാണെന്നും, അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമുള്ള വാദമാണ് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകന്‍ ഉന്നയിച്ച വാദം.



by Midhun HP News | Dec 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഒടുവില്‍ ജാമ്യം. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ബലാല്‍സംഗ പരാതി നല്‍കിയ പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ 16 ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്.
ഉപാധികളോടെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കേസുകളില്‍ അകപ്പെടാന്‍ പാടില്ല തുടങ്ങിയവയാണ് കോടിതി മുന്നോട്ടുവച്ച ഉപാധികള്‍. 16 ദിവസമായി റിമാന്‍ഡിലാണെന്നും, അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമുള്ള വാദമാണ് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകന്‍ ഉന്നയിച്ച വാദം.
നേരത്തെ രണ്ടുതവണയാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യഹര്‍ജി തള്ളിയത്. അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിനെ നവംബര്‍ 30നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.



by Midhun HP News | Dec 15, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കി. വിക്‌സിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ എന്ന പേരിലാണ് പുതിയ തൊഴില്‍ ഉറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. 125 ദിവസം തൊഴില്‍ ഉറപ്പ് നല്‍കുന്നതാണ് വിക്‌സിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) (വിബി-ജി റാം ജി ബില്‍ 2025). ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ലിസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് മഹാത്മാ ഗാന്ധിയുടെ പേര് നീക്കിയതുള്‍പ്പെടെ സജീവ ചർച്ചയാവുകയാണ്.
വികസിത ഭാരതം 2047 എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനായാണ് പുതിയ നിയമ നിര്‍മാണമെന്നാണ് ബില്ലിന് കേന്ദ്രം നല്‍കുന്ന വിശദീകരണം. തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരണത്തിന് പകരം റീബ്രാന്‍ഡിങിലാണ് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മഹാത്മാഗാന്ധിയുടെ പേര് എന്തുകൊണ്ടാണ് ഒഴിവാക്കുന്നത് എന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് രണ്ട് ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതിരിപ്പിക്കുന്നത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പിന്‍വലിക്കുന്നതിനുള്ളതാണ് ഇതില്‍ ആദ്യത്തേത്ത്. പുതിയ വിബി-ജി റാം ജി ബില്‍ 2025 ഉം ഇതിനൊടൊപ്പം സഭയില്‍ അവതരിപ്പിച്ചു.
ഗ്രാമീണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രതികരിച്ചു. ഉപജീവന സുരക്ഷ വര്‍ദ്ധിപ്പിക്കുക’ എന്നതായിരുന്നു മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം കഴിഞ്ഞ 20 വര്‍ഷമായി ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഉറപ്പായ വേതന തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ സാധിച്ചു. സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയതിലൂടെ ഗ്രാമീണ മേഖലയില്‍ സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനം കൈവരിക്കാന്‍ കഴിഞ്ഞു. സമ്പന്നവും സ്ഥിരതയുള്ളതുമായ ഒരു ഗ്രാമീണ ഇന്ത്യയാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നതതെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.



Recent Comments