പ്രസവിച്ചയുടന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു; അമ്മ അറസ്റ്റില്‍

പ്രസവിച്ചയുടന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു; അമ്മ അറസ്റ്റില്‍

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്റെ മൃതദേഹം കടല്‍ത്തീരത്തുനിന്ന് കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പ്രസവിച്ച ഉടന്‍ അഞ്ചുതെങ്ങ് സ്വദേശി ജൂലി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശുചിമുറിക്ക് പിന്നില്‍ കുഴിച്ചിട്ട ജഡം നായ്ക്കള്‍ കടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും പൊലീസ് പറയുന്നു. പതിനെട്ടാം തീയതിയാണ് നവജാതശിശുവിന്റെ മൃതദേഹം കടപ്പുറത്ത് നായ്ക്കള്‍ കടിച്ചുകൊണ്ടുപോകുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു.

സമീപത്തെ എല്ലാ ആശുപത്രികളിലും പൊലീസ് പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുതെങ്ങ് സ്വദേശിയായ ജൂലിയിലേക്ക് അന്വേഷണം എത്തിയത്. ജൂലിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയപ്പോള്‍ സമീപസമയത്ത് അവര്‍ പ്രസവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതായി യുവതി പൊലീസിനോട് സമ്മതിച്ചു. പ്രസവിച്ച ഉടനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ശുചിമുറിയുടെ സമീപത്തു മറവ് ചെയ്തതായി ജൂലി പൊലീസിന് മൊഴി നല്‍കി. ജൂലിയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ഇവര്‍ക്ക് പതിമൂന്ന് വയസുള്ള മറ്റൊരു കുട്ടിയും ഉണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതുള്‍പ്പെടെ അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.

പൊലീസിനെ കുഴപ്പിച്ച് അഫ്‌സാന ; വീണ്ടും മൊഴിമാറ്റി

പൊലീസിനെ കുഴപ്പിച്ച് അഫ്‌സാന ; വീണ്ടും മൊഴിമാറ്റി

പത്തനംതിട്ട: ഒന്നര വര്‍ഷം മുന്‍പു കാണാതായ യുവാവിനെ കൊന്നുകുഴിച്ചുമൂടിയെന്ന് കുറ്റസമ്മതം നടത്തിയ ഭാര്യ നിരന്തരം മൊഴി മാറ്റുന്നത് പൊലീസിന് തലവേദനയാകുന്നു. സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം ഗുഡ്‌സ് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയെന്നാണ് നൗഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അഫ്‌സാന നല്‍കിയ ഒടുവിലത്തെ മൊഴി. തുടര്‍ച്ചയായി മൊഴി മാറ്റി പറയുന്ന പശ്ചാത്തലത്തില്‍ നൂറനാട് പണയില്‍ സ്വദേശി അഫ്‌സാനയെ പൊലീസ് നുണ പരിശോധനയ്ക്ക് വിധേയമാക്കും. കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡി അപേക്ഷ നാളെ നല്‍കും. കലഞ്ഞൂര്‍ പാടം വണ്ടണിപടിഞ്ഞാറ്റേതില്‍ നൗഷാദിനെ കാണാതായ സംഭവത്തില്‍ കഴിഞ്ഞദിവസമാണ് അഫ്‌സാനയെ പൊലീസ് അറസ്റ്റ് ചെയ്തത്.തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

അഫ്‌സാനയുടെ മൊഴിയനുസരിച്ച് കുടുംബം വാടകയ്ക്കു താമസിച്ചിരുന്ന അടൂര്‍ വടക്കടത്തുകാവ് പരുത്തിപ്പാറയിലെ വീട്ടിലും പറമ്പിലും സമീപത്തെ സെമിത്തേരിയിലും പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായില്ല. ശുചിമുറിയുടെ മാലിന്യക്കുഴിയുടെ സ്ലാബ് മാറ്റിയും മഴക്കുഴികളിലും ഫൊറന്‍സിക് സംഘം ഉള്‍പ്പെടെ പരിശോധിച്ചു. മൃതദേഹം എവിടെ കുഴിച്ചിട്ടു എന്നതു സംബന്ധിച്ചു പരസ്പര വിരുദ്ധമായാണ് അഫ്‌സാന മറുപടി നല്‍കിയത്.

നൗഷാദിന്റേതെന്നു സംശയിക്കുന്ന രക്തക്കറ പുരണ്ട ഷര്‍ട്ടിന്റെ ഭാഗങ്ങള്‍ കത്തിച്ച നിലയില്‍ പറമ്പില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി മദ്യപിച്ചു വഴക്കിട്ടിരുന്ന നൗഷാദിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് അഫ്‌സാന പൊലീസിന് നല്‍കിയ മൊഴി. നിരന്തരം മൊഴി മാറ്റുന്ന പശ്ചാത്തലത്തില്‍ അഫ്‌സാന മാനസിക വെല്ലുവിളി നേരിടുന്നുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഇവര്‍ അഭിനയിക്കുകയാണോ എന്ന സംശയവും പൊലീസിന് ഉണ്ട്.

വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ചു മരിച്ച സംഭവം; നരഹത്യയ്ക്കു കേസ്‌

വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ചു മരിച്ച സംഭവം; നരഹത്യയ്ക്കു കേസ്‌

കൊച്ചി: റോഡു മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ചു മരിച്ച സംഭവത്തില്‍, ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബൈക്ക് ഓടിച്ച ആന്‍സണ്‍ റോയിക്കെതിരെ കുറ്റകരമായ നരഹത്യ,അപകടകരമായ രീതിയില്‍ വാഹനമോടിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

മൂവാറ്റുപുഴ നിര്‍മല കോളജ് ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി വാളകം സ്വദേശിനി നമിതയാണ് മരിച്ചത്. നമിതയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിനിക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഇരുവരും റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരച്ചെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മരിച്ച നമിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം ഇന്ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍ നടക്കും. അപകടം മനഃപൂര്‍വം വരുത്തിവെച്ചതാണെന്ന് ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

കോളജിന് മുന്നിലൂടെ ആന്‍സണ്‍ റോയി അമിത വേഗത്തില്‍ പോയത് കുട്ടികള്‍ ചോദ്യം ചെയ്തിരുന്നു. കുട്ടികളെ പ്രകോപിപ്പിക്കാന്‍ ഇയാള്‍ വീണ്ടും ബൈക്കില്‍ അമിത വേഗത്തില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അപകടമുണ്ടാകുന്നതിനു മുൻപ്‌ കോളേജ് പരിസരത്ത് അമിത വേഗത്തിൽ ഇയാൾ ചുറ്റിക്കറങ്ങിയിരുന്നു.അപകടത്തിന്റെയടക്കം ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അപകട ശേഷം ആശുപത്രിയിൽവെച്ച് ‘വാഹനമായാൽ ഇടിക്കും’ എന്ന് ബൈക്കോടിച്ചിരുന്ന ആൻസൺ പ്രതികരിച്ചത് വിദ്യാർഥികളുടെ രോഷത്തിനിടയാക്കി. ഇതോടെ ആശുപത്രി പരിസരത്ത് സംഘർഷമുടലെടുത്തിരുന്നു.

കളിക്കുന്നതിനിടെ ജനല്‍ കര്‍ട്ടന്‍ കഴുത്തില്‍ കുരുങ്ങി; 11കാരന്‍ മരിച്ചു

കളിക്കുന്നതിനിടെ ജനല്‍ കര്‍ട്ടന്‍ കഴുത്തില്‍ കുരുങ്ങി; 11കാരന്‍ മരിച്ചു

കൊച്ചി: ജനല്‍ കര്‍ട്ടനായി ഇട്ടിരുന്ന ഷാള്‍ കഴുത്തില്‍ കുരുങ്ങി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. അങ്കമാലി കറുകുറ്റി എടക്കുന്ന് കമ്പിവളപ്പ് ആമ്പലശേരിവീട്ടില്‍ അനീഷിന്റെയും സുനിയുടെയും മകന്‍ ദേവവര്‍ദ്ധനാണ് (11) മരിച്ചത്.

ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. പാലിശ്ശേരി ഗവ. ഹൈസ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ദേവവര്‍ദ്ധന്‍. തുണി അലക്കുകയായിരുന്ന സുനി ശബ്ദം കേട്ട് ഓടി ചെന്നപ്പോഴാണ് കുട്ടി ഷാള്‍ കഴുത്തില്‍ കുരുങ്ങി കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

കെ മാധവി (86) അന്തരിച്ചു

കെ മാധവി (86) അന്തരിച്ചു

ആറ്റിങ്ങൽ: മാമം പ്ലാക്കോട്ടുകോണം ചരുവിളവീട്ടിൽ (സി.റ്റി.ആർ.എ 16) പരേതനായ എം ഭാസ്ക്കരന്റെ സഹധർമ്മിണി കെ മാധവി (86) അന്തരിച്ചു. മക്കൾ: എം ഇന്ദിര, പരേതനായ ബി സുരേന്ദ്രൻ. മരുമക്കൾ: എസ് അമ്പിളി, റ്റി ധർമ്മൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്

സരസമ്മ (88) നിര്യാതയായി

സരസമ്മ (88) നിര്യാതയായി

കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് സുനിത ഭവനിൽ സോമന്റെ ഭാര്യ സരസമ്മ (88) നിര്യാതയായി.

മക്കൾ: ബാബു, മോഹനദാസ്, അശോകൻ, തമ്പി, സുനിൽകുമാർ (കേരള കൗമുദി ലേഖകൻ), സുനിതകുമാരി.
മരുമക്കൾ: ശിവകല, സീന, സിന്ധു, ജിസ്സി, ശകുന്തള, സതീശൻ.
സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10ന്.
സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.