14 വര്‍ഷം മുന്‍പ് വിവാഹബന്ധം തകരാന്‍ കാരണം മാതാപിതാക്കള്‍;കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്‌

14 വര്‍ഷം മുന്‍പ് വിവാഹബന്ധം തകരാന്‍ കാരണം മാതാപിതാക്കള്‍;കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്‌

പത്തനംതിട്ട: തിരുവല്ലയില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയത് പ്രതി നേരത്തെ ആസൂത്രണം ചെയ്തതനുസരിച്ചാണെന്ന് പൊലീസ്. ഇതിനായി അനില്‍ കാത്തി വാങ്ങി കാത്തിരിക്കുകയായിരുന്നു. പതിനാലുവര്‍ഷം മുന്‍പ് തന്റെ കുടുംബ ജീവിതം തകര്‍ത്തത് അച്ഛനും അമ്മയുമാണെന്ന മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അര്‍ഷാദ് പറഞ്ഞു.

പരുമല പള്ളിക്കടുത്തെ സ്ട്രീറ്റില്‍ നിന്നാണ് കൃത്യത്തിന് ഉപയോഗിക്കാനുള്ള കത്തിവാങ്ങിയത്. വീടിന് മുറ്റത്തുവച്ചാണ് മാതാപിതാക്കളായ കൃഷ്ണന്‍കുട്ടിയെയും ശാരദയെയും വെട്ടിക്കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നേരത്തെ പൊലീസിന് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് പരുമല നാക്കട ആശാരിപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി(76), ശാരദ(68) എന്നിവരെ മകന്‍ അനില്‍ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടു പേരും തത്ക്ഷണം കൊല്ലപ്പെട്ടു. മാതാപിതാക്കളെ ആക്രമിച്ച ശേഷം ആയുധവുമായി സ്ഥലത്ത് അനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് പുളിക്കീഴില്‍ നിന്ന് കൂടുതല്‍ പൊലീസെത്തി ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനില്‍ വീട്ടില്‍ താമസിച്ചു വന്നത്.

വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് പൊലീസിനെ സംഭവമറിയിച്ചത്. അനില്‍ ആയുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതു കൊണ്ടു തന്നെ പരിക്കേറ്റ കൃഷ്ണന്‍കുട്ടിയേയും ശാരദയേയും ആശുപത്രിയിലെത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ തന്നെ രക്തം വാര്‍ന്ന് ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

മകന്‍ അനിലുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ദമ്പതികള്‍ ഏതാനും ആഴ്ചകള്‍ മുമ്പുവരെ വാടക വീട്ടിലായിരുന്നു താമസം. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വീട്ടില്‍ തിരിച്ചെത്തിയത്. മാതാപിതാക്കളെ ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടിലെത്തി കണ്ട് സംസാരിച്ച ശേഷമാണ് അനില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. കുടുംബത്തില്‍ സ്വത്തുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

14 കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പൊലീസ് നിഗമനം

14 കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പൊലീസ് നിഗമനം

ജയ്പൂര്‍: ഇഷ്ടിക ചൂളയില്‍ 14 കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ ഭില്‍വാരയിലാണ് സംഭവം. ഇന്നു പുലര്‍ച്ചെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.

അമ്മയ്‌ക്കൊപ്പം ഇന്നലെ ആടിനെ പുല്ലുതീറ്റാന്‍ പോയതായിരുന്നു പെണ്‍കുട്ടി. അമ്മയുടെ അടുത്തുനിന്നും ഒറ്റപ്പെട്ട പെണ്‍കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു.

തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ഇന്നലെ രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ തിരഞ്ഞു. രാവിലെ ഇഷ്ടിക ചൂളയ്ക്ക് സമീപം കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അസ്ഥിക്കഷണങ്ങള്‍, വെള്ളി പാദസരം, ഷൂസ് തുടങ്ങിയവ മൃതദേഹത്തിന് സമീപത്തു നിന്നും പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് വിധേയയായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

പ്രദേശവാസികളായ മൂന്നു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാര്‍ പൊലീസിനെതിരെ പ്രതിഷേധിച്ചു.

പെണ്‍കുട്ടിയെ കാണാതായ വിവരം അറിയിച്ചപ്പോള്‍, പെണ്‍കുട്ടിയുടെ ഐഡി കാര്‍ഡും ജനനസര്‍ട്ടിഫിക്കറ്റും വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഈ വര്‍ഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പെണ്‍കുട്ടിയുടെ കൊലപാതകം രാജസ്ഥാന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

എട്ട് മാസം പ്രായമായ കുഞ്ഞ് ഷോക്കേറ്റു മരിച്ചു

എട്ട് മാസം പ്രായമായ കുഞ്ഞ് ഷോക്കേറ്റു മരിച്ചു

ബം​ഗളൂരു: പ്ലഗ്ഗിൽ കുത്തിയിരുന്ന മൊബൈൽ ചാർജറിൽ കടിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാർവാറിലാണ് ദാരുണസംഭവമുണ്ടായത്. കുട്ടി ചാർജറിന്റെ പിന്നിൽ കടിക്കുകയായിരുന്നു.

സന്തോഷ്, സഞ്ജന ദമ്പതികളുടെ മൂന്നാമത്തെ മകൾ സാന്നിധ്യയാണ് മരിച്ചത്. മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വേർപെടുത്തിയ ശേഷം പ്ലഗ് സ്വിച്ച് ഓഫ് ചെയ്യാൻ മറന്നതാണ് അപകടത്തിനു കാരണമായത്. കുഞ്ഞ് ചാർജർ കയ്യിലെടുത്ത് പിൻ വായിൽ ഇടുകയായിരുന്നു.

ഷോക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാന്നിധ്യയുടെ സഹോദരിയുടെ ജന്മദിനാഘോഷ പരിപാടിയുടെ ഒരുക്കങ്ങൾക്കിടെയായിരുന്നു അപകടം. കുട്ടിയുടെ മരണവാർത്ത അറിഞ്ഞ അച്ഛൻ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു. സന്തോഷ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവല്ലയില്‍ അച്ഛനേയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു; കസ്റ്റഡിയില്‍

തിരുവല്ലയില്‍ അച്ഛനേയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു; കസ്റ്റഡിയില്‍

പത്തനംതിട്ട: തിരുവല്ലയില്‍ അമ്മയെയും അച്ഛനെയും മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധപ്പെട്ട് അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൃഷ്ണന്‍ കുട്ടി(72) യും ശാരദ(70) യുമാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം ഉണ്ടായത്.

രണ്ടുപേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലാനുള്ള കാരണം എന്താണെന്ന് അറിയില്ല.

അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു അനില്‍ താമസിച്ചിരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കൈയില്‍ മാരാകായുധവുമായി അനില്‍ പ്രകോപനം സൃഷ്ടിച്ചതിനാല്‍ നാട്ടുകാര്‍ക്കും ഇടപെടനായില്ല. രക്തം വാര്‍ന്ന് ഇരുവരും സംഭവസ്ഥലത്ത് വച്ച് മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ശ്രീദേവി എസ് (71) അന്തരിച്ചു

ശ്രീദേവി എസ് (71) അന്തരിച്ചു

ആറ്റിങ്ങൽ: വലിയങ്കര ആനന്ദഭവനത്തിൽ ശ്രീദേവി എസ് (71) അന്തരിച്ചു. ഭർത്താവ്: സച്ചിദാനന്ദൻ നായർ.
മക്കൾ: സന്തോഷ് കുമാർ, സുരേഷ് കുമാർ, പ്രസന്നകുമാർ (Late)
മരുമക്കൾ: ബീന സന്തോഷ്, കൃഷ്ണ സുരേഷ്, പ്രീത പ്രസന്നൻ .

ജനാർദ്ദനൻപിള്ള (88) അന്തരിച്ചു

ജനാർദ്ദനൻപിള്ള (88) അന്തരിച്ചു

കല്ലമ്പലം: കരവാരം താഴെ പുത്തൻവീട്ടിൽ ജനാർദ്ദനൻപിള്ള (88) അന്തരിച്ചു. വാർദ്ധക്യ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 3.40ന് കഴക്കൂട്ടം സി എസ് ഐ മിഷൻ ഹോസ്പിറ്റലിലായിരിന്നു അന്ത്യo. ഭാര്യ: ഓമനക്കുട്ടിഅമ്മ, മക്കൾ: വിജയകുമാരി, അനിൽകുമാർ (അശോകാസ് സൂപ്പർ മാർക്കറ്റ് ആറ്റിങ്ങൽ), ബിനുകുമാർ. മരുമക്കൾ: ഗോപിനാഥൻ പിള്ള, ശ്രീലേഖ, ഗംഗ.