സിവിൽ സർവീസിൽ ഉയർന്ന റാങ്കുമായി ചിറയിൻകീഴ് സ്വദേശി

സിവിൽ സർവീസിൽ ഉയർന്ന റാങ്കുമായി ചിറയിൻകീഴ് സ്വദേശി

ആറ്റിങ്ങൽ: ചിറയിൻകീഴ് കൂന്തള്ളൂർ സ്വദേശിനിക്ക് സിവിൽ സർവീസിൽ ഉയർന്ന റാങ്ക്. ചിറയിൻകീഴ് കൂന്തള്ളൂർ ഉടയൻ പറമ്പിൽ റിട്ട. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.എം.ഷാഫിയുടെയും കൊല്ലം ടി.കെ.എം കോളേജ് ബോട്ടണി വിഭാഗം പ്രൊഫസർ ഷീബയുടെയും മകൾ കസ്തൂരിഷായാണ് സിവിൽ സർവീസിൽ 68 റാങ്ക് നേടിയത്. നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച സാഹിത്യകാരി കൂടിയാണ് ഈ മിടുക്കി.

കസ്തൂരി ഷായ്ക്ക്സിവിൽ സർവീസ് കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം സിവിൽ സർവീസ് മാത്രം ലക്ഷ്യമിട്ട് പരിശീലനം ആരംഭിച്ചു. ആദ്യ പരിശ്രമത്തിൽ തന്നെ ഉയർന്ന റാങ്ക് നേടി തന്റെ ലക്ഷ്യം സാധൂകരിച്ചു. കഴക്കൂട്ടം അലൻ ഫെൾഡ്മാൻ പബ്ലിക് സ്കൂളിലാണ് പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ ഹയർസെക്കൻഡറി പൂർത്തിയാക്കി. ഹ്യൂമാനിറ്റീസ് സി.ബി.എസ്.ഇ വിഭാഗത്തിൽ ഒന്നാം റാങ്കോടുകൂടിയാണ് അന്ന് പാസായത്.

മാർഇവാനിയസ് കോളേജിൽ ആണ് ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേരളയൂണിവേഴ്സിറ്റിയിലൽ ഒന്നാം റാങ്കോട് കൂടിയാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയത്. തുടർന്ന് സിവിൽ സർവീസ് ലക്ഷ്യമിട്ട് തിരുവനന്തപുരം കുറവൻകോണത്തുള്ള ഐ.എ.എസ് അക്കാദമിയിൽ പരിശീലനത്തിന് ചേർന്നു. സോഷ്യോളജി ഓപ്ഷണലായി സ്വീകരിച്ച് ആണ് പരീക്ഷയെ നേരിട്ടത്. പഠനത്തിൽ മിടുക്കിയായ കസ്തൂരി ഷാ ഒരു സാഹിത്യകാരി കൂടിയാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏക സഹോദരൻ അക്ബർ ഷാ എൻജിനീയറിങ് വിദ്യാർത്ഥിയാണ്.

സുരക്ഷിതയെന്ന് ആന്‍ ടെസ; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി കുടുംബവുമായി സംസാരിച്ചു

സുരക്ഷിതയെന്ന് ആന്‍ ടെസ; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി കുടുംബവുമായി സംസാരിച്ചു

തിരുവനന്തപുരം: ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു. മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ് ബിജു എബ്രഹാം പറഞ്ഞു.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും നോര്‍ക്കയും ബന്ധപ്പെട്ടതായി ബിജു പറഞ്ഞു. കപ്പലില്‍ ഉള്ള മറ്റുള്ളവരും സുരക്ഷിതരാണെന്നും കപ്പലിലുള്ളവര്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടെന്നും ഒരാഴ്ച കൊണ്ട് മോചിതരാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞതായി പിതാവ് അറിയിച്ചു. ഇന്നലെ രാത്രിയാണ് ആന്‍ ടെസ കുടുംബവുമായി ബന്ധപ്പെട്ടത്. തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയായ ആന്‍ ടെസ ജോസഫ് ട്രെയിനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലില്‍ ജോലി ചെയ്തു വരികയായിരുന്നു.

‘മോദി അസാധ്യമായ പലതും സാധ്യമാക്കി, ഇനി മൂന്നാം ഇന്നിങ്സ്’

‘മോദി അസാധ്യമായ പലതും സാധ്യമാക്കി, ഇനി മൂന്നാം ഇന്നിങ്സ്’

തിരുവനന്തപുരം: വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും ആളുകള്‍ ജോലിക്കായി വിദേശത്തേക്ക് പോകുമ്പോള്‍, അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന മോദിയുടെ ഗ്യാരണ്ടി പ്രധാനമെന്ന് നടി ശോഭന. മോദിയുടെ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ പറ്റുന്നവരാണ് കേരളത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെന്നും ശോഭന പറഞ്ഞു. കാട്ടാക്കടയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് വേദിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘വര്‍ഷങ്ങളായി ആള്‍ക്കാര് വിദേശത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ഇവിടുന്ന്. എന്തുകൊണ്ടാണ് ഇത്രയും ആള്‍ക്കാര്, അതും പ്രത്യേകിച്ച് കേരളത്തില്‍ നിന്നും. കൂട്ടപ്രയാണം പോലെ. മോദിജിയുടെ ലീഡര്‍ഷിപ്പില്‍ ഇംപോസ്സിബിള്‍ ആയ പലതും പോസ്സിബിള്‍ ആയിട്ടുണ്ട്. അതിന്റെ തെളിവാണ് രണ്ടാം ഇന്നിങ്‌സിലും മോദി ക്യാപ്റ്റനായി തുടരുന്നത്.’

‘ഇപ്പോള്‍ ഇതു മൂന്നാം ഇന്നിങ്‌സിന് സമയമായി. അഞ്ചുവര്‍ഷം കൊണ്ട് അഞ്ചുലക്ഷം യുവാക്കള്‍ക്ക് സ്‌കില്‍ ഡെവലപ്പ്‌മെന്റ്, അതായത് പ്ലസ് ടു പാസ്സായവര്‍ക്ക് പോലും ജോലി കിട്ടുമെന്ന ഗ്യാരണ്ടി. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി സമൂഹത്തിന് വേണ്ടിയുള്ള പ്രോജക്ട്. കടല്‍ക്ഷോഭം കാരണം പലര്‍ക്കും ജോലിക്ക് പോകാന്‍ പറ്റുന്നില്ല. അതുകൊണ്ട് കടല്‍ഭിത്തി നിര്‍മ്മിക്കാനുള്ള പ്രോജക്ട് ആണത്. ആരോഗ്യ ടൂറിസത്തിന് പറ്റിയ സ്ഥലമാണ് തിരുവനന്തപുരമെന്നും’ ശോഭന പറഞ്ഞു.

വിഷു പ്രമാണിച്ച് കരുണാലയത്തിലെ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണം നൽകി

വിഷു പ്രമാണിച്ച് കരുണാലയത്തിലെ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണം നൽകി

ആറ്റിങ്ങൽ: വിഷു പ്രമാണിച്ച് ആറ്റിങ്ങൽ വ്യാപാര ഭവന സമീപമുള്ള കരുണാലയത്തിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് നിസാർ, സെക്രട്ടറി കണ്ണൻ ചന്ദ്രപ്രസ് എന്നിവരുടെ നേതൃത്വത്തിൽ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണം നൽകി.

ലോഡുകണക്കിന് മാലിന്യം വഴിയരികിൽ തള്ളി കടന്നുകളഞ്ഞ സ്ഥാപനത്തിന് കാൽലക്ഷം രൂപ പിഴയിട്ട് ആറ്റിങ്ങൽ നഗരസഭ

ലോഡുകണക്കിന് മാലിന്യം വഴിയരികിൽ തള്ളി കടന്നുകളഞ്ഞ സ്ഥാപനത്തിന് കാൽലക്ഷം രൂപ പിഴയിട്ട് ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ: ഈ മാസം ആറാം തീയതിയാണ് കൊല്ലമ്പുഴ മൂർത്തി ക്ഷേത്രത്തിന് പിറകുവശത്തെ റോഡിൽ നിരവധി ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ മാലിന്യ കൂമ്പാരം കണ്ടെത്തിയത്. നഗരശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിൻ്റെ ഭാഗമായി രാവിലെ 8 മണിയോടെ ഇവിടെയെത്തിയ നഗരസഭ ആരോഗ്യ വിഭാഗം ആൻ്റി ലിറ്ററിംഗ് സ്ക്വാഡാണ് ചാക്കുകെട്ടുകൾ കണ്ടെത്തിയത്. തുടർന്ന് ഹരിതകർമ്മസേന തൊഴിലാളികളെ കൊണ്ട് അതേ സ്ഥലത്തു വെച്ചു തന്നെ മാലിന്യം തരംതിരിച്ച ശേഷം സംസ്കരണ പ്ലാൻ്റിലേക്ക് മാറ്റി.

പ്ലാസ്റ്റിക്കും തെർമോകോളും പഴകിയ കർട്ടൻ സാമഗ്രികളുമാണ് ചാക്കു കെട്ടുകളിലുണ്ടായിരുന്നത്. വിശദമായി നടത്തിയ പരിശോധനയിൽ വർക്കല പുത്തൻചന്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദിവാനിയ ഫർണിഷിംഗ് എന്ന സ്ഥാപനത്തിലെ മാലിന്യങ്ങളാണെന്ന് കണ്ടെത്തുകയും സ്ഥാപനത്തിനെതിരെ 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. സ്ഥാപനം വൃത്തിയാക്കുന്നതിൻ്റെ ഭാഗമായി നീക്കം ചെയ്ത മാലിന്യങ്ങൾ കല്ലമ്പലത്ത് പ്രവർത്തിക്കുന്ന ആക്രി കടക്ക് കൈമാറിയിരുന്നതായി കടയുടമ പറഞ്ഞു.

ഇവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി കെ.എസ്.അരുൺ അറിയിച്ചു. ഇത്തരം ആളൊഴിഞ്ഞ തുറസായ സ്ഥലങ്ങളിൽ ചവറുകൾ വലിച്ചെറിഞ്ഞു കടന്നു കളയുന്നവരെ പിടികൂടാൻ കൂടുതൽ സുരക്ഷാ ക്യാമറകളും നഗരസഭ സ്ഥാപിക്കും. ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്പെക്ടർ രവികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദിവ്യ, ജീവനക്കാരായ അജി, അജീഷ് തുടങ്ങിയവരാണ് സ്ക്വാഡിന് നേതൃത്വം വഹിച്ചത്.

വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷുക്കണി

വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷുക്കണി

തോന്നയ്ക്കൽ: വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ മേട വിഷുദിനമായ ഞായറാഴ്ച രാവിലെ 5.30 മുതൽ വിഷുക്കണി ദർശനം തുടർന്ന് പതിവു പൂജകൾക്കു പുറമേ ഭഗവാന് ഭക്തരുടെ വഴിപാടായി തൃക്കൈവെണ്ണ സമർപ്പണം, നാരയണീയ പാരായണം എന്നിവയും ചെമ്പുപാൽപ്പായസം, ഭക്തജന പങ്കാളിത്തത്തോടെ ഉച്ചയ്ക്ക് കഞ്ഞിസദ്യയും ഉണ്ടായിരിക്കും എന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ആർ.എസ്.വിനോദ് മണിയും സെക്രട്ടറി ജി.പ്രസന്നകുമാറും അറിയിച്ചു.