ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി; മുന്നറിയിപ്പുമായി കെഎസ്ഇബി, ഗതാഗത നിയന്ത്രണം

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി; മുന്നറിയിപ്പുമായി കെഎസ്ഇബി, ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി. ഇന്നലെ വൈകുന്നേരം മുതല്‍ നഗരത്തിന്റെ പല സ്ഥലങ്ങളിലായി പൊങ്കാല അര്‍പ്പിക്കാനായി സ്ഥലങ്ങള്‍ ക്രമീകരിച്ചു തുടങ്ങിയിരുന്നു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നഗരസഭയും പൊലിസും അറിയിച്ചു.

ഇന്ന് ഉച്ച മുതല്‍ നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാര്‍ക്കിംഗും നിരോധിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയും റെയില്‍വേ പ്രത്യേക സര്‍വീസും നടത്തും.

ട്രാന്‍സ്‌ഫോര്‍മറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, പോസ്റ്റുകളിലെ ഫ്യൂസ് യൂണിറ്റുകള്‍ എന്നിവയില്‍ നിന്നു സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ എന്നതടക്കം കെഎസ്ഇബിയും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷന്റെ ചുറ്റുവേലിക്കു സമീപം വിശ്രമിക്കുകയോ സാധന സാമഗ്രികള്‍ സൂക്ഷിക്കുകയോ ചെയ്യരുത്. വൈദ്യുതി പോസ്റ്റിന്റെ ചുവട്ടില്‍ പൊങ്കാലയിടരുത്. ട്രാന്‍സ്‌ഫോര്‍മറുകളുടെയും വൈദ്യുതി പോസ്റ്റുകളുടെയും ചുവട്ടില്‍ ചപ്പുചവര്‍ കൂട്ടിയിടരുത്. ഗുണനിലവാരമുള്ള വയറുകള്‍, സ്വിച്ച് ബോര്‍ഡുകള്‍ എന്നിവ ഉപയോഗിച്ചു മാത്രമേ വൈദ്യുതി കണക്ഷന്‍ എടുക്കാവൂ.

ദീപാലങ്കാരം അംഗീകൃത കരാറുകാരെ മാത്രം ഉപയോഗിച്ച് നിര്‍വഹിക്കേണ്ടതാണ്. ലൈറ്റുകള്‍, ദീപാലങ്കാരം തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് കയ്യെത്താത്ത ഉയരത്തില്‍ സ്ഥാപിക്കണം. ഗേറ്റുകള്‍, ഇരുമ്പ് തൂണുകള്‍, ഗ്രില്ലുകള്‍, ലോഹ ബോര്‍ഡുകള്‍ എന്നിവയില്‍ വൈദ്യുതി ദീപാലങ്കാരം നടത്താന്‍ പാടില്ല. പോസ്റ്റുകളിലോ അനുബന്ധ ഉപകരണങ്ങളിലോ ബാനര്‍, പരസ്യബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കരുത്. ഇന്‍സുലേഷന്‍ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴയതോ, കൂട്ടിയോജിപ്പിച്ചതോ ആയ വയറുകള്‍ ഉപയോഗിക്കരുത്. പോസ്റ്റുകളില്‍ അലങ്കാര വസ്തുക്കള്‍ സ്ഥാപിക്കാന്‍ പാടില്ലെന്നും കെഎസ്ഇബി അറിയിച്ചു.

ഓപ്പൺ ഡേ- സൈന്റിസ്റ്റ 2024 സംഘടിപ്പിക്കുന്നു

ഓപ്പൺ ഡേ- സൈന്റിസ്റ്റ 2024 സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ ഗവ. കോളേജിൽ ഓപ്പൺ ഡേ- സൈന്റിസ്റ്റ 2024 സംഘടിപ്പിക്കുന്നു. ഫെബ്രുവരി 28 ബുധനാഴ്ച 10 മണി മുതൽ 3 മണി വരെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവഹിക്കും. 8 മുതൽ പ്ലസ് 2 വരെയുള്ള കുട്ടികൾക്കായാണ് ഓപ്പൺ ഡേ- സൈന്റിസ്റ്റ സംഘടിപ്പിക്കുന്നത്.

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ പിടിയിൽ

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ പിടിയിൽ

തിരുവനന്തപുരം: നേമത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്നാണ് പൊലീസ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അക്യൂപങ്ചറിന്റെ മറവിൽ ഷിഹാബുദ്ദീൻ വ്യാജചികിത്സ നടത്തുകയാണെന്ന് സെപ്തംബറിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.

പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നുവെന്ന വിവരത്തിലാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തിയത്. വെഞ്ഞാറമൂട്ടിലായിരുന്നു ഷിഹാബുദ്ദീന്റെ ചികിത്സാ കേന്ദ്രം. എന്നാൽ റിപ്പോർട്ടിൻമേൽ പൊലീസും ആരോഗ്യവകുപ്പും തുടർനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

ആറ്റിങ്ങലില്‍ സ്വകാര്യ ബസ് കടകളിലേക്ക് ഇടിച്ചുകയറി; ആളപായമില്ല

ആറ്റിങ്ങലില്‍ സ്വകാര്യ ബസ് കടകളിലേക്ക് ഇടിച്ചുകയറി; ആളപായമില്ല

ആറ്റിങ്ങൽ: ആറ്റിങ്ങൽ മണനാക്കിൽ സ്വകാര്യ ബസ് കടകളിലേക്ക് ഇടിച്ചുകയറി. ഇന്ന് രാവിലെ 6.50 ന് ആലംകോട് ഭാഗത്തുനിന്നും കടയ്ക്കാവൂരിലേക്ക് പോയ ബസ് നിയന്ത്രണംവിട്ട് സമീപത്തെ കടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആളപായമില്ല. ബസ് നിയന്ത്രണം വിട്ടതിന്റെ കാരണം വ്യക്തമായിട്ടില്ല.

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങും, ആദ്യ അനുമതി മലപ്പുറത്ത്: മന്ത്രി കെ രാജൻ

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങും, ആദ്യ അനുമതി മലപ്പുറത്ത്: മന്ത്രി കെ രാജൻ

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. 32 നദികളിൽ സാൻഡ് ഓഡിറ്റിങ് നടത്തി. 8 ജില്ലകളിൽ ഖനന സ്ഥലങ്ങൾ കണ്ടെത്തി.ആദ്യ അനുമതി മലപ്പുറത്ത്. കടലുണ്ടി ചാലിയാർ പുഴകളിൽ മാർച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

8 ജില്ലകളിൽ ഒന്നേമുക്കാൽ കോടിയോളം മെട്രിക് ടൺ മണൽ ഇവിടങ്ങളിൽ നിന്ന് ഖനനം ചെയ്യാമെന്നാണ് സാൻഡ് ഓഡിറ്റിംഗിൽ കണ്ടെത്തിയത്. 32 നദികളിൽ നടത്തിയ ഓഡിറ്റിംഗിൽ കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മണൽ ഖനന സാദ്ധ്യതയുള്ള നദികൾ.

ഇതിൽ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിൽ മാർച്ചിൽ മണൽ വാരൽ തുടങ്ങും.200 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം.കോഴിക്കോട്, ഇടുക്കി, കോട്ടയം ജില്ലകളിലെ നദികളിൽ മണൽവാരലിന് സാദ്ധ്യതയില്ല.

കളക്ടർ അദ്ധ്യക്ഷനാവുന്ന ജില്ലാതല സമിതികളിൽ പരിസ്ഥിതി, തൊഴിലാളി സംഘടനാ പ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവർ അംഗങ്ങളാവും.ജില്ലാസമിതിക്ക് കീഴിൽ ഓരോ നദികളുമായും ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻ ചെയർമാനായുള്ള കടവ് കമ്മിറ്റികൾക്കാണ് മണൽവാരി ലേലം ചെയ്യാനുള്ള ചുമതല.നദികളുടെ സംരക്ഷണത്തിനൊപ്പം സംസ്ഥാനത്ത് മണൽ ക്ഷാമത്തിനും ഒരു പരിധിവരെ പരിഹാരമാകും.

നിയന്ത്രണം നഷ്ടമായ ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

നിയന്ത്രണം നഷ്ടമായ ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

തിരുവനന്തപുരം പള്ളിപുറത്ത് നിയന്ത്രണം നഷ്ടമായ ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. ആംബുലന്സിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പള്ളിപ്പുറത്ത് ദേശീയപാത 66 ൻറെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്സിനാണ് ടയർ പൊട്ടിയതോടെ നിയന്ത്രണം നഷ്ടമായത്. പിന്നാലെ എതിരെ വന്ന സ്കൂട്ടറിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു.

ആംബുലസ് ഇടിച്ചു തെറിപ്പിച്ച സ്കൂട്ടർ യാത്രികൻ സമീപത്തെ ഓടയിലേക്ക് വീണു. ഗുരുതരമായി പരിക്കേറ്റയാളെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. മുരുക്കുംപുഴ സ്വദേശി പ്രസന്നകുമാറിനാണ് പരിക്കേറ്റത്. ആംബുലൻസിൽ ഉണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.