ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ എച്ച് പി ന്യൂസിലൂടെ

ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ എച്ച് പി ന്യൂസിലൂടെ

ചിറയിൻകീഴ്: നിലത്തിൽ പോരിനൊരുങ്ങി ശാർക്കര. ചരിത്ര പ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന്റെ തത്സമയ ദൃശ്യങ്ങൾ 4 മണി മുതൽ ഹൃദയപൂർവം ന്യൂസിന്റെ ഫേസ് ബുക്കിലും യൂ ട്യൂബിലും കാണാവുന്നതാണ്. ഇന്ന് ഉച്ചകഴിഞ്ഞ് വെയിൽ താഴ്ന്ന് 4മണി കഴിഞ്ഞാലുടൻ നിലത്തിൽ പോര് ആരംഭിക്കുമെന്നാണ് ക്ഷേത്രഭാരവാഹികൾ അറിയിച്ചത്.

എട്ടു ദിവസങ്ങളായി ശാർക്കരദേവീ ക്ഷേത്രത്തിൽ നടക്കുന്ന കാളീനാടകത്തിന് ഇന്ന് പരിസമാപ്തിയാകും. നൂറ്റാണ്ടുകൾ പഴക്കമുള്ള കാളിയൂട്ട് മഹോത്സവം 250 വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ ഭരിച്ച മാർത്താണ്ഡവർമ്മ മഹാരാജാവ് തുടങ്ങി വച്ചതാണ്. തുടരെത്തുടരെ പരാജയപ്പെട്ട കായംകുളം യുദ്ധം വിജയിക്കാൻ ശാർക്കര ദേവിയ്ക്ക് കാളിയൂട്ട് നേരുകയും തുടർന്നു യുദ്ധം വിജയിച്ചപ്പോൾ രാജാവ് നേരിട്ടെത്തി കാളിയൂട്ട് നടത്തുകയുമായിരുന്നു. അന്ന് തുടങ്ങിയ ആചാരാനുഷ്ടാനങ്ങൾ ഇന്നും മുറതെറ്റാതെ നടന്നു വരുന്നു.

കാളിയൂട്ട് മഹോത്സവത്തിനായി ചിറയിൻകീഴാകെ ഒരുങ്ങിക്കഴിഞ്ഞു. 9 ദിവസം നീണ്ടു നിൽക്കുന്ന കാളിയൂട്ട് ചടങ്ങിലെ അവസാന ദിവസം ആണ് നിലത്തിൽ പോര്. തിന്മക്കു മേൽ നന്മയുടെ വിജയം, മതസൗഹാർദ്ദത്തിന്റെ പ്രതീകം എന്നിവയാണ് കാളിയൂട്ടിന്റെ പ്രസക്തി ഇപ്പോഴും വിളിച്ചോതുന്നത്. നൂറ്റാണ്ടുകൾക്കു മുൻപുള്ള ആചാരാനുസ്ടാനങ്ങളോടെ നടക്കുന്ന കാളിയൂട്ട് വീക്ഷിക്കാൻ നാടിന്റെ നാനാഭാഗത്തു നിന്നും ആയിരങ്ങൾ എത്താറുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ട് ക്ഷേത്ര പരിസരത്ത് മുടിയുഴിച്ചിൽ നടന്നു. ക്ഷേത്രത്തിന്റെ അഞ്ചുകിലോമീറ്ററോളം ചുറ്റളവ് മുടിയുഴിച്ചിലിന് വേദിയായി. ദാരികനെത്തേടി അലയുന്നുവെന്ന സങ്കല്പത്തിലാണ് മുടിയുഴിച്ചിൽ. ദാരികനെത്തേടി നാനാദിക്കിലും അലഞ്ഞ ദേവി നിരാശയായി തിരിച്ചെത്തി.

ഇന്ന് വൈകുന്നേരം അരങ്ങേറുന്ന നിലത്തിൽപ്പോരിൽ ദാരിക നിഗ്രഹം നടത്തി തിന്മയുടെമേൽ നന്മയുടെ വിജയം നേടും. തിന്മയുടെമേൽ വിജയം കൊയ്ത് നന്മയുടെ വിത്തെറിയാൻ ശാർക്കര ദേവി ഇന്ന് അടർക്കളം നിറഞ്ഞാടും. ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി ഭദ്രകാളി ദേവി തിന്മയുടെ പ്രതീകമായ ദാരികാസുരനെ വധിച്ച് ഭക്തർക്ക് രക്ഷയും ഐശ്വര്യവുമരുളുന്നതോടെ ഈ വർഷത്തെ കാളിയൂട്ട് ചടങ്ങുകൾക്ക് പരിസമാപ്തിയാകും. ദാരിക വധവും നിലത്തിൽപ്പോരുമാണ് കാളീ നാടകത്തിന്റെ ഒൻപതാം ദിവസത്തെ ക്രീയാംശം.

സംസ്ഥാനത്ത് നാളെ വരെ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത

സംസ്ഥാനത്ത് നാളെ വരെ ഇടിമിന്നലോട് കൂടിയ മഴ; ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.

മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.

മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പ്പന്നം ‘ന്യൂട്രിലെവല്‍’ വിപണിയില്‍

മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പ്പന്നം ‘ന്യൂട്രിലെവല്‍’ വിപണിയില്‍

തിരുവനന്തപുരം: മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച് മില്‍മ. മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പന്നമായ ‘ന്യൂട്രിലെവല്‍’ ആണ് ഇതിലൊന്ന്. ഇതോടെ ആരോഗ്യസംരക്ഷണ ഉല്‍പന്ന വിപണിയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് മില്‍മ.

ന്യൂട്രിലെവലിന്റെ വിപണനോദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി, മില്‍മ ചെയര്‍മാന്‍ കെ എസ് മണിക്ക് നല്‍കി നിര്‍വഹിച്ചു. പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന പോഷകസമൃദ്ധവും ഗുണമേന്‍മയേറിയതുമായ ഉല്‍പ്പന്നമാണ് ‘ന്യൂട്രിലെവല്‍’. സ്‌പോര്‍ട്‌സിലും ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധ പുലര്‍ത്തുന്നവര്‍, പ്രായമായവര്‍, വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കുട്ടികള്‍, ശാരീരികമായി ദുര്‍ബലരായവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹരോഗികള്‍ തുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.

കഫേ മോക്ക, കോള്‍ഡ് കോഫി എന്നി മില്‍ക്ക്‌ഷേക്കുകളും ചടങ്ങില്‍ പുറത്തിറക്കി. 2030ഓടെ 10,000 കോടി രൂപയുടെ വിറ്റുവരവുള്ള പ്രസ്ഥാനമായി മാറാനാണ് മില്‍മ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ലാഭത്തിന്റെ 85 ശതമാനം ക്ഷീരകര്‍ഷകക്ഷേമത്തിന് ക്ഷീരസഹകരണ സംഘങ്ങള്‍ വഴി ചെലവഴിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉരുകുന്ന ചൂട്!, രണ്ടിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക ; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ഉരുകുന്ന ചൂട്!, രണ്ടിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക ; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് രണ്ടിടങ്ങളില്‍. പത്തനംതിട്ടയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലും അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് എട്ട് ആണ് രേഖപ്പെടുത്തിയത്. ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അള്‍ട്രാ വയലറ്റ് സൂചിക എട്ടുമുതല്‍ പത്ത് വരെ രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലാണ് ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. കൊട്ടാരക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ആറു മുതല്‍ ഏഴ് വരെയാണ് അള്‍ട്രാവയലറ്റ് സൂചിക.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക. മലമ്പ്രദേശങ്ങള്‍ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ UV സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും UV സൂചിക ഉയര്‍ന്നതായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വർക്കല പാളയംകുന്ന് വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ ആളിനെ എക്സൈസ് സംഘം പിടികൂടി

വർക്കല പാളയംകുന്ന് വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ ആളിനെ എക്സൈസ് സംഘം പിടികൂടി

വർക്കല പാളയംകുന്ന് ഗവ.ഹയർ സെക്കന്ററി സ്കൂളിന് പിൻവശത്ത് തിരുവാതിര എന്ന വാടകവീട്ടിൽ താമസിച്ചു വരുന്ന ഷംനാദിനെയാണ് വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.വിഷ്ണുവും സംഘവും പിടികൂടിയത്.

സ്ട്രൈക്കിങ്ങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആറോളം കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഷംനാദിനെതിരെ NDPS സെക്ഷൻ 20 (A)1 വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടറോടൊപ്പം അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് D സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മഞ്ജുനാഥ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഗിരീശൻ എന്നിവർ പങ്കെടുത്തു.

മീരാൻകടവ്: സംരക്ഷണ ഭിത്തി നിർമ്മാണം വൈകുന്നത് യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു

മീരാൻകടവ്: സംരക്ഷണ ഭിത്തി നിർമ്മാണം വൈകുന്നത് യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു

മീരാൻകടവ് പാലം സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തിയാക്കാത്തത് അപകടഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങിയ സംരക്ഷണ ഭിത്തി നിർമ്മാണം വർഷം ഒന്ന് കഴിഞ്ഞിട്ടും പൂർത്തിയാക്കുവാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.

ഏറെനാളായ പൊട്ടിപ്പൊളിഞ്ഞുകിടന്ന റോഡിന്റെ ടാറിങ് പൂർത്തിയാക്കിയത് പോലും അടുത്തിടെയാണ്. ടാർ ചെയ്യുന്നതിന്റെ ഭാഗമായി റോഡിൽ മണ്ണിട്ടു പൊക്കിയതോടെ റോഡിന് വശങ്ങളിൽ മുൻപുണ്ടായിരുന്ന സംരക്ഷണ തൂണുകൾ മണ്ണുമൂടി റോഡിൻ്റെ നിരപ്പായി മാരുകയായിരുന്നു. ഇതോടെയാണ് യാത്ര വാഹന യാത്രികർക്കും കാൽനട യാത്രികർക്കും ഒരുപോലെ അപകടഭീഷണി ഉയർത്തിയത്.

കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മീരാൻകടവ് പാലത്തിലൂടെ വർക്കല, ചിറയിൻകീഴ് ഭാഗങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്ന്പോകുന്നത്. ചെക്കാലവിളാകം ഭാഗത്തുനിന്നും മീരാൻകടവ് പാലത്തിൽ പ്രവേശിക്കുന്ന ഭാഗമാണ് ഇപ്പോൾ അപകടാവസ്ഥയിലുള്ളത്. നിലവിൽ റോഡിന്റെ ഇരുഭാഗങ്ങ ളിലും 12 മീറ്ററോളം താഴ്ചയുണ്ട്.

വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ, ഓട്ടോറിക്ഷകളും ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ റോഡിന്റെ വശങ്ങളിലേക്ക് ഒതുങ്ങിയാൽ കുഴിയിൽ വീഴുന്ന അവസ്ഥയാണ്. സംരക്ഷണ ഭിത്തിയുടെ ആവശ്യകത നിർമ്മാണവേളയിൽ ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ കാര്യമായി ഗൗനിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.

നിർമ്മാണ പ്രവർത്തികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന ആവിശ്യവുമായി പലതവണ അധികൃതരെ സമീപിക്കുമ്പോൾ അതിന്റെ തൊട്ടടുത്ത ദിവസം രണ്ട് പേരെ ഇബിടെ നിർത്തുകയും പിന്നീട് പിൻവലിക്കുകയുമാണ് ചെയ്തുവരുന്നത്. അപകടക്കെണിയായി മാറിയ മീരാൻകടവ് പാലം റോഡിലെ രാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് എത്രയും പെട്ടെന്ന് തന്നെ സംരക്ഷണഭിത്തി നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.