അധ്യാപക  ഒഴിവ്

അധ്യാപക ഒഴിവ്

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. എൽ പി എസ് രാമച്ചംവിള സ്കൂളിൽ എൽ പി എസ് ടി വിഭാഗത്തിലുള്ള ഒരു ഒഴിവിലേക്ക് നാളെ (05/06/2026 വെള്ളിയാഴ്ച) രാവിലെ 11.30 ന് സ്കൂളിൽ വച്ച് അഭിമുഖം നടത്തുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്ത്?; ധവളപത്രം ഇന്ന് നിയമസഭയില്‍

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്ത്?; ധവളപത്രം ഇന്ന് നിയമസഭയില്‍

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വിഡി സതീശനാണ് ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. ഇന്നുരാവിലെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ ധവളപത്രം വിശദമായി ചര്‍ച്ച ചെയ്യും.

കഴിഞ്ഞ പത്തുവര്‍ഷത്തെ സര്‍ക്കാരിന്റെ വരുമാന ചോര്‍ച്ചയും ധൂര്‍ത്തും ധവളപത്രത്തില്‍ ഇടംപിടിക്കുമെന്നാണ് സൂചന. കിഫ്ബി ഉണ്ടാക്കിയ സാമ്പത്തിക ബാദ്ധ്യത, നികുതി പിരിവിലെ പ്രശ്‌നങ്ങള്‍, കേന്ദ്രത്തില്‍ നിന്ന് പല ഇനങ്ങളിലായി ലഭിച്ചിട്ടുള്ള തുക, ഇതിന്റെ ചെലവഴിക്കല്‍, വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കാര്യങ്ങളും വിശദമായി പ്രതിപാദിച്ചേക്കും. സര്‍ക്കാര്‍ ഖജനാവിന്റെ ഇപ്പോഴത്തെ കൃത്യമായ അവസ്ഥയും വ്യക്തമാക്കും.

സംസ്ഥാനത്തിന്റെ നിലവിലെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് വിസ്മയിപ്പിക്കുന്ന ഒരു ധവളപത്രം വരുന്നുണ്ടെന്നും അതില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക വീഴ്ചകള്‍ക്കുള്ള കൃത്യമായ മറുപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ സഭയില്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്ന് മുമ്പ് എന്ത് കിട്ടി, ഇപ്പോള്‍ എന്ത് കിട്ടുന്നില്ല എന്നതിനെക്കുറിച്ചെല്ലാം ധവളപത്രത്തില്‍ വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ധവളപത്രം എന്ന ഉമ്മാക്കി കാണിച്ച് തങ്ങളുടെ വായടപ്പിക്കാന്‍ നോക്കേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. ധവളപത്രം വരുമ്പോള്‍ അതിന് പറയേണ്ട മറുപടി ആ ഘട്ടത്തില്‍ കൃത്യമായി പറയുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന് അവസാനിക്കും. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി വിഡി സതീശന്‍ മറുപടി പറയും.

ഗൃഹനാഥനെ കാണ്മാനില്ല

ഗൃഹനാഥനെ കാണ്മാനില്ല

ആറ്റിങ്ങൽ: കോരാണി കൈലാത്തുകോണം കൂത്താങ്ങൽ വീട്ടിൽ ദാസനെയാണ് ഇന്നലെ മുതൽ കാണാതായത്. വൈകിട്ട് വീടിനു സമീപം ഉള്ള കടയിൽ സാധനം വാങ്ങാൻ പോയതാണ്. 7 മണിയോടെ കടയിൽ നിന്നും മടങ്ങിയതായി തൊട്ടടുത്ത വീട്ടിലെ സിസി ടീവീ ദൃശ്യങ്ങളിൽ നിന്നും കണ്ടെത്തിയിട്ടിട്ടുണ്ട്. കാണാതാകുമ്പോൾ കൈലിയും ഷർട്ടുമായിരുന്നു വേഷം. ഏകദേശം 85 വയസ്സ് പ്രായം. വീട്ടുകാരുടെ പരാതിയെ തുടർന്ന് മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

വെഞ്ഞാറമൂട്ടിൽ കാർ ജെ.സി.ബിയിൽ ഇടിച്ചു കയറി അപകടം: ഡ്രൈവർക്ക് ഗുരുതര പരിക്ക്

വെഞ്ഞാറമൂട്ടിൽ കാർ ജെ.സി.ബിയിൽ ഇടിച്ചു കയറി അപകടം: ഡ്രൈവർക്ക് ഗുരുതര പരിക്ക്

വെഞ്ഞാറമൂട്: എം.സി. റോഡിൽ വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയിൽ ഇടിച്ചു കയറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കിളിമാനൂർ പുളിമാത്ത് പുത്തൻ വിള വീട്ടിൽ സെയ്ത് മുഹമ്മദിനാണ് അപകടത്തിൽ പരിക്കേറ്റത്. ഇയാളെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വെഞ്ഞാറമൂട് ഐ.സി.ഐ.സി.ഐ. ബാങ്കിന് മുന്നിലായിരുന്നു അപകടം നടന്നത്. കരേറ്റ് ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട സമയത്ത് കാറിൽ സെയ്ത് മുഹമ്മദ് മാത്രമാണ് ഉണ്ടായിരുന്നത്.

ശക്തമായ ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് പരിക്കേറ്റയാളെ പുറത്തെടുത്തത്. സെയ്ത് മുഹമ്മദിനെ ഉടൻ തന്നെ സമീപത്തെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

++

മക്കളുടെ മുന്നില്‍ വെച്ച് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് ഒളിവില്‍

മക്കളുടെ മുന്നില്‍ വെച്ച് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിലാണ് സംഭവം. ഹസീന ബീവി (36)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷ് ( 46) ഒളിവിലാണ്.

കുടുംബവഴക്കിനെ തുടര്‍ന്ന് മക്കളുടെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം നടത്തിയത്. ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മൂത്ത മകളാണ് സംഭവം മണ്ണന്തല പൊലീസിനെ അറിയിച്ചത്.

കൊലപാതകത്തിന് ശേഷം സുരേഷ് കാറില്‍ കയറി രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. നാലാഞ്ചിറയില്‍ നാലുമാസമായി വാടകയ്ക്ക് താമസിച്ചു വരികയാണ് ഹസീനയും കുടുംബവും. ഹസീനയും സുരേഷും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.

വഴക്കുമായി ബന്ധപ്പെട്ട് ഹസീന ഇന്നലെയും പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് വീട്ടില്‍ വെച്ച് വഴക്കുണ്ടാകുകയും, കറിക്കത്തി ഉപയോഗിച്ച് വീട്ടമ്മയുടെ കഴുത്തറുക്കുകയും ചെയ്തത്. ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്.

ആലംകോട് ഗവ എൽ പി എസിലെ പ്രഥമാധ്യാപികയ്ക്കു  ആദരവ് നൽകി

ആലംകോട് ഗവ എൽ പി എസിലെ പ്രഥമാധ്യാപികയ്ക്കു ആദരവ് നൽകി

ആലംകോട് ഗവ എൽ പി എസിലെ പ്രഥമാധ്യാപിക റീജ സത്യനു ആദരവ് നൽകി.
32 വർഷത്തെ ഔദ്യോഗിക ജീവിതം. മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ ഔദ്യോഗിക അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചു. തുടർന്ന് കാര്യവട്ടം യുപി സ്കൂളിൽ ഒരു വർഷവും ശേഷം സ്വന്തം നാടായ ആലംകോട് ഗവ.വി എച്ച് എസ് എസ് ൽ 25 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷമാണ് ആലംകോട് ഗവ എൽ പി എസിൽ പ്രഥമാധ്യാപികയായി നിയമിതയാവുന്നത്.

നാലര വർഷക്കാലം ഈ ചുമതല ഭംഗിയായും കൃത്യമായും റീജ സത്യൻ നിർവഹിച്ചു. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാർത്ഥികളുടെ എണ്ണ കുറവ് തുടങ്ങി വിവിധ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരുന്ന ഒരു പ്രൈമറി സ്കൂളിനെ മാറ്റത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ ടീച്ചറിൻറെ നേതൃത്വത്തിൽ സാധിച്ചു.