കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വയസ് 18 തന്നെ, ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തിയത് പിന്നീടെന്ന് പൊലീസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വയസ് 18 തന്നെ, ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തിയത് പിന്നീടെന്ന് പൊലീസ്

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ രേഖകളില്‍ പ്രായം 18 വയസ് ആയിരുന്നുവെന്ന വാദത്തിലുറച്ച് പൊലീസ്. പെണ്‍കുട്ടിയുടെ പേരിലുണ്ടായിരുന്ന ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി പുതിയ സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയെന്ന സംശയവും പൊലീസ് പങ്കുവയ്ക്കുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വിവാഹിതയായ സമയത്ത് ആധാര്‍ കാര്‍ഡ് ആണ് പെണ്‍കുട്ടി സമര്‍പ്പിച്ചത്. വിവാഹത്തിനു മുന്‍പ് ഇതു പരിശോധിച്ചെന്നും 18 വയസ്സായെന്നു സ്ഥിരീകരിച്ചെന്നുമാണ് പൊലീസിന്റെ വാദം.

2025 ജൂണില്‍ ലഭ്യമാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നു. ഇതുപയോഗിച്ചാണ് അവര്‍ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും എടുത്തത്. ഈ രേഖകളില്‍ 18 വയസ്സ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 18 വയസ്സ് പൂര്‍ത്തിയായെന്ന് രേഖപ്പെടുത്തിയുള്ള സാക്ഷ്യപത്രവും പെണ്‍കുട്ടി ഹാജരാക്കി. വിവാഹം നടന്ന ക്ഷേത്രത്തിലെ അധികൃതരും ആധാര്‍ പരിശോധിച്ചിരുന്നു. അതേസമയം, പെണ്‍കുട്ടി ജനിച്ച ആശുപത്രിയിലെ അധികൃതരെ സമീപിച്ച മാതാപിതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് അന്വേഷിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ വിവാഹത്തിനു ശേഷമായിരുന്നു ഇത്.

ആശുപത്രിയിലെ രേഖകളില്‍ പെണ്‍കുട്ടി ജനിച്ചത് 2009 ഡിസംബര്‍ 30നാണെന്നാണു രേഖപ്പെടുത്തിയിരുന്നത്. ഇതനുസരിച്ച് നോക്കിയാല്‍ വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസാണ് പ്രായം. ആശുപത്രിയില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തേത് റദ്ദാക്കി പുതിയ ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ടാകാമെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം ഇതിലാണുള്ളതെന്നുമാണു പൊലീസിന്റെ വാദം. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു പൂവാര്‍ പഞ്ചായത്തിലും ആദ്യത്തെ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമാണു പെണ്‍കുട്ടി സമര്‍പ്പിച്ചത്. പൊലീസിന്റെയോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന നിലപാടിലാണു പൊലീസ്. അതേസമയം, ആദ്യ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയാറാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷണം നടത്തേണ്ടിവരുമെന്നും ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ തിരുവനന്തപുരം റൂറല്‍ എസ്പി ജുവ്വനപ്പുഡി മഹേഷ് ചൂണ്ടിക്കാട്ടി.

വരുന്നൂ എല്‍നിനോ, എടവപ്പാതിയില്‍ മഴ കുറയും; ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

വരുന്നൂ എല്‍നിനോ, എടവപ്പാതിയില്‍ മഴ കുറയും; ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ഇന്ത്യയില്‍ ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ദക്ഷിണേന്ത്യയില്‍ പൊതുവെ മഴ കുറയും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് എടവപ്പാതി എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പെയ്യുന്നത്. എല്‍നിനോ പ്രതിഭാസമാണ് മഴക്കുറവിന് കാരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജൂണ്‍-ജൂലായില്‍ത്തന്നെ എല്‍നിനോ പ്രതിഭാസം രൂപപ്പെടാം. പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകും. ഇന്ത്യയിലെ കാലവര്‍ഷത്തെ ഇത് ബാധിക്കും. കേരളത്തിലെ മഴയെയും താപനിലയെയും എല്‍നിനോ ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. രാജ്യത്താകെ ദീര്‍ഘകാല ശരാശരിയുടെ 92 ശതമാനമേ ലഭിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തല്‍.

90 മുതല്‍ 95 ശതമാനം വരെയുള്ള മഴ ‘സാധാരണയില്‍ കുറഞ്ഞ’ (Below Normal) വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. എടവപ്പാതിയുടെ രണ്ടാം പകുതിയില്‍ മഴ കുറവാകാനാണ് സാധ്യത. കേരളത്തില്‍ ഇത്തവണ വേനല്‍മഴയിലും കുറവുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ നിതാ കെ ഗോപാല്‍ അറിയിച്ചു. അതേസമയം കാലവര്‍ഷം എന്നു മുതലാണ് തുടങ്ങുകയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ല.

ഇതിനു മുമ്പ് കേരളത്തില്‍ കേരളത്തില്‍ ഉഷ്ണതരംഗം ഉണ്ടായത് 2016-ലും 2024-ലും ആയിരുന്നു. ഇവ രണ്ടും എല്‍നിനോ വര്‍ഷങ്ങളായിരുന്നു. കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണ തോതിലായിരിക്കുമെന്നാണ് സ്‌കെമെറ്റ് എന്ന സ്വകാര്യ ഏജന്‍സി പ്രവചിച്ചിട്ടുള്ളത്. ചൂടിന്റെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാജ മുന്നറിയിപ്പ് പ്രചരിപ്പിച്ചാല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

ബാർ കൗൺസിൽ തിരഞ്ഞെടുപ്പ്: ആറ്റിങ്ങൽ കോടതി സെന്ററിൽ എഐഎൽയു (AILU) കൺവെൻഷൻ

ബാർ കൗൺസിൽ തിരഞ്ഞെടുപ്പ്: ആറ്റിങ്ങൽ കോടതി സെന്ററിൽ എഐഎൽയു (AILU) കൺവെൻഷൻ

ആറ്റിങ്ങൽ, ഏപ്രിൽ 17: ബാർ കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ (AILU) ആറ്റിങ്ങൽ കോടതി സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്ന് മത്സരിക്കുന്ന അഡ്വ. ഗീന കുമാരിക്കും അഡ്വ. പള്ളിച്ചൽ പ്രമോദിനും ഫസ്റ്റ്, സെക്കന്റ് പ്രിഫറന്റിയൽ ക്രമത്തിൽ വോട്ടുകൾ നൽകണമെന്ന് അഭ്യർത്ഥിക്കുകയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചിട്ടപ്പെടുത്തലും യോഗത്തിൽ നിർവഹിച്ചു.

ആറ്റിങ്ങൽ കോടതി സെൻട്രൽ മേഖലയിൽ നിന്നുള്ള നിരവധി അഭിഭാഷകർ കൺവെൻഷനിൽ പങ്കെടുത്തു. എഐഎൽയു തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് അഡ്വ. കെ.എസ്. അശോകൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കനിരാജ് അധ്യക്ഷത വഹിച്ചു. അഡ്വ. നിസാം കണിയാപുരം സ്വാഗതവും രേഖപ്പെടുത്തി. അഡ്വ. കല്ലമ്പലം ഷാജഹാൻ, അഡ്വ. ലെനിൻ ലാൽ, ആറ്റിങ്ങൽ മുൻ മുനിസിപ്പൽ ചെയർമാൻ അഡ്വ.സി.ജെ. രാജേഷ്, അഡ്വ കരേറ്റ് മോഹൻദാസ്,അഡ്വ. ബിന്ദു ഉമർ അഡ്വ. അഡ്വ ജിനി, അഡ്വ.സലിം ഷാ എന്നിവർ ആശംസകൾ അർപ്പിച്ചു.
കൺവെൻഷനിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും തീരുമാനങ്ങളും കൈക്കൊണ്ടു. അഡ്വ ദിലീപ് നന്ദി രേഖപ്പെടുത്തി.

‘ജനനായകന്‍’ ലീക്ക്; ആറ് പേര്‍ അറസ്റ്റില്‍, 300 ലധികം ലിങ്കുകള്‍ നീക്കം ചെയ്തു

‘ജനനായകന്‍’ ലീക്ക്; ആറ് പേര്‍ അറസ്റ്റില്‍, 300 ലധികം ലിങ്കുകള്‍ നീക്കം ചെയ്തു

വിജയ് ചിത്രം ജനനായകന്‍ ചോര്‍ന്ന സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സൈബര്‍ ക്രൈം വിങ് ആണ് അറസ്റ്റ് ചെയ്തത്. വിജയ് നായകനായ ജനനായകന്റെ എച്ച്ഡി പ്രിന്റ് സോഷ്യല്‍ മീഡിയയിലൂടെ ലീക്കായത് വലിയ വിവാദമായിരിക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതികള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. നിര്‍മാതാക്കളുടെ പരാതിയെ തുടര്‍ന്ന് ചിത്രത്തിന്റെ ലീക്കായ പതിപ്പ് പങ്കുവെച്ച 300 ലധികം ലിങ്കുകള്‍ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. ഏപ്രില്‍ 9 നാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. പിന്നാലെ മൂന്ന് മണിക്കൂറുള്ള മുഴുവന്‍ ചിത്രവും ലീക്കാവുകയായിരുന്നു.വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ജനനായകന്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതിനെ തുടര്‍ന്ന് റിലീസ് നീണ്ടു പോവുകയായിരുന്നു. മലയാളി താരം മമിത ബൈജു, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

തന്റെ ചിത്രം ലീക്കായിട്ടും വിജയ് ഇതുവരേയും പ്രതികരിച്ചിട്ടില്ലെന്നതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം സംഭവത്തില്‍ പിന്തുണയുമായി രജനികാന്ത്, കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി, ശിവ കാര്‍ത്തികേയന്‍, ഖുശ്ബു തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ലീക്കായ കോപ്പ് പ്രചരിപ്പിക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് സൈബര്‍ വിങ് അറിയിച്ചിട്ടുണ്ട്.

ശബരിമല സ്വര്‍ണ്ണക്കൊള്ള: കെ പി ശങ്കരദാസിനും സ്വാഭാവിക ജാമ്യം; എല്ലാ പ്രതികളും പുറത്ത്

ശബരിമല സ്വര്‍ണ്ണക്കൊള്ള: കെ പി ശങ്കരദാസിനും സ്വാഭാവിക ജാമ്യം; എല്ലാ പ്രതികളും പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം ലഭിച്ചു. രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഇതോടെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചിരിക്കുകയാണ്.

കേസില്‍ എസ്‌ഐടി ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് എല്ലാവര്‍ക്കും സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണമായത്. ജനുവരി 14ന് എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയ ശങ്കരദാസ് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും പ്രതിയാണ് ശങ്കരദാസ്.

ശബരിമല സ്വര്‍ണ കേസില്‍ 13 പ്രതികളില്‍ 12 പേരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. അതില്‍ ഒമ്പത് പേര്‍ക്ക് സ്വഭാവിക ജാമ്യവും രണ്ട് പേര്‍ക്ക് റിമാന്‍ഡ് കാലയളവില്‍ തന്നെ ജാമ്യവും ലഭിച്ചു. റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായി സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കപ്പെട്ടത്.

ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീ സിഡിഎസ് 2026 വിഷു വിപണന മേളയുടെ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീ സിഡിഎസ് 2026 വിഷു വിപണന മേളയുടെ ഉദ്ഘാടനം നടന്നു

തിരുവനന്തപുരം ജില്ലാമിഷന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീ സിഡിഎസ് 2026 വിഷു വിപണന മേളയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എം പ്രദീപ് നിർവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ഗിരിജ, വൈസ് ചെയർപേഴ്സൺ മിനി, മറ്റു സി. ഡി. എസ് അംഗങ്ങൾ, അക്കൗണ്ടന്റ്, എം. ഇ. സി എന്നിവർ പങ്കെടുത്തു.