അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയില്‍ സ്ഥാനാര്‍ത്ഥിയായേക്കും

അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയില്‍ സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: ബിഗ്‌ബോസ് താരവും സംവിധായകനും നടനുമായ അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്. അഖില്‍ ഇന്ന് വൈകീട്ട് ട്വന്റി 20യില്‍ അംഗത്വമെടുക്കുമെന്നാണ് സൂചന. വൈകീട്ട് മൂന്നിന് ട്വന്റി 20 ചെയര്‍മാന്‍ സാബു എം ജേക്കബ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ പ്രഖ്യാപനം ഉണ്ടായേക്കും.

നിയമസഭ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ അഖില്‍ മാരാര്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് അഖില്‍ മാരാര്‍. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി അടുപ്പമുണ്ട്. നേരത്തെ അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിലെ അനിശ്ചിതത്വത്തിനിടെ ബിജെപി ക്യാംപ് അഖില്‍ മാരാരെ സമീപിക്കുകയായിരുന്നു. ബിജെപി നടത്തിയ സര്‍വെയില്‍ കൊട്ടാരക്കരയില്‍ അഖില്‍ മാരാര്‍ക്ക് വിജയസാധ്യതയുണ്ടെന്ന് വിലയിരുത്തി. തുടര്‍ന്ന് ബിജെപി ക്യാംപ് അഖില്‍ മാരാരെ ബന്ധപ്പെട്ടെങ്കിലും ബിജെപിയില്‍ ചേരാന്‍ വിസമ്മതിച്ചു.

തുടര്‍ന്നാണ് സഖ്യകക്ഷിയായ ട്വന്റി 20 യില്‍ ചേരുകയെന്ന നിര്‍ദേശം ഉയര്‍ന്നത്. ഇതിനോട് അഖില്‍ മാരാര്‍ അനുകൂലമായി പ്രതികരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചിരുന്നത്. എന്നാല്‍ അഖിലിന്റെ വിജയസാധ്യത കണക്കിലെടുത്ത് സീറ്റ് ട്വന്റി20ക്ക് വിട്ടു നല്‍കിയേക്കുമെന്നാണ് വിവരം.

‘പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം’: ബിജെപി

‘പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം’: ബിജെപി

പട്ടികജാതി വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാൻ്റും സ്റ്റൈപൻ്റും ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.സുധീർ ആവശ്യപ്പെട്ടു.

ഇടതു സർക്കാരിൻ്റെയും, എം എൽ എയുടേയും പട്ടികജാതി വഞ്ചനക്കെതിരെ പട്ടികജാതി മോർച്ച നടത്തിയ ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സുധീർ. സംസ്ഥാനത്ത് കഴിഞ്ഞ 5 വർഷമായി പട്ടികജാതി വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുന്നില്ല, പ്രഫഷണൽ വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം, കേരളം കണ്ട ഏറ്റവും വലിയ ദലിത് വിരുദ്ദ സർക്കാരാണിത്, പട്ടികജാതി ക്ഷേമ പദ്ധതികൾ എല്ലാം അട്ടിമറിച്ചു, കഴിഞ്ഞ 8 വർഷം കൊണ്ട് പട്ടികജാതി ക്ഷേമത്തിന് വകയിരുത്തിയ 6458 കോടി രൂപ സർക്കാർ പാഴാക്കി, പട്ടിക ജാതി നിയമനങ്ങൾ നടക്കുന്നില്ല, സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് നിർത്തലാക്കി, കോളനികളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അട്ടിമറിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളും ഉന്നയിച്ചു.

എസ് സി മോർച്ച ജില്ല പ്രസിഡൻ്റ് ശിവപ്രസാദ് അദ്ധ്യക്ഷനായി. ബിജെപി ജില്ല പ്രസിഡൻ്റ് റജികുമാർ, ജനറൽ സെക്രട്ടറിമാരായ രാജേഷ് മാധവൻ, ഇലകമൺസതീശൻ, വക്കം സുനിൽ കുമാർ, നിശാന്ത് വഴയില, റിജു, ടി.എൻ. സ്വരാജ്, ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.

പുരവൂർ ഗവൺമെന്റ് എസ് വി യു പി സ്കൂളിൽ പാചകപ്പുരയുടെയും ഡൈനിങ് ഹാളിന്റെയും ശിലാ സ്ഥാപനം നടന്നു

പുരവൂർ ഗവൺമെന്റ് എസ് വി യു പി സ്കൂളിൽ പാചകപ്പുരയുടെയും ഡൈനിങ് ഹാളിന്റെയും ശിലാ സ്ഥാപനം നടന്നു

പുരവൂർ ഗവ.എസ്‌ വി യുപി സ്കൂളിലെ പാചകപ്പുരയുടെയും ഡൈനിങ് ഹാളിന്റെയും ശിലാസ്ഥാപനവും സ്കൂൾ വാർഷിക ഉദ്ഘാടനവും ചിറയിൻകീഴ് എംഎൽഎ വി. ശശി അവർകൾ നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഒന്നാം ക്ലാസിലെ കുട്ടികളുടെ സംയുക്ത ഡയറി സമാഹാരത്തിന്റെ പ്രകാശനവും സമ്മാനദാനവും നടന്നു. വൈസ് പ്രസിഡന്റ് പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു പ്രദീപ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് അഞ്ചു. ബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സി.എസ്, വാർഡ് മെമ്പർമാരായ വിനീത്.വി.എ നസീം, അൻവർഷ, ഹെഡ്മിസ്ട്രസ് ബിന്ദു കെ.ബി, എസ് എം സി ചെയർപേഴ്സൺ മഞ്ജു. എം, പിടിഎ പ്രസിഡണ്ട് രേവതി. സി, എം പി ടി എ പ്രസിഡന്റ് ശരണ്യ യു.എൻ, സീനിയർ അസിസ്റ്റന്റ് ശാലിനി. ഒ എന്നിവർ സന്നിഹിതരായിരുന്നു.

ആറ്റിങ്ങലിൽ ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് യുവാവിന്  ദാരുണാന്ത്യം

ആറ്റിങ്ങലിൽ ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ആറ്റിങ്ങൽ എൽഐസി ഓഫീസിന് എതിർവശത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ആറ്റിങ്ങൽ കൊട്ടിയോട് രോഹിണി ഭവനിൽ വിജിത്ത് (30) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11:30 മണിയോടുകൂടിയായിരുന്നു അപകടം.

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം; വിജ്ഞാപനമിറക്കിയതിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം; വിജ്ഞാപനമിറക്കിയതിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി

പുതിയ തീരുമാനമല്ലെന്നും ടൂറിസം കേന്ദ്രങ്ങളിലുള്ള ബാറുകൾക്ക് നിലവിലുള്ള ഇളവ് മറ്റു ബാറുകൾക്ക് കൂടി നടപ്പാക്കികൊണ്ട് സമയം ഏകീകരിച്ചതാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. സമയം പുനക്രമീകരിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിന് ഫയൽ നീക്കത്തെക്കുറിച്ച് അറിയമായിരുന്നു. പ്രതിപക്ഷവും അനുകൂല നിലപാട് എടുത്തിരുന്നു. മര്യാദ പാലിക്കേണ്ടതുകൊണ്ട് ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയുന്നില്ല. ഫയൽ നീക്കം വൈകിയതിനാലാണ് ഉത്തരവിറങ്ങാൻ വൈകിയത്. അല്ലെങ്കിൽ ഒക്ടോബറിൽ തന്നെ പുറത്തുവരുമായിരുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.

ടൂറിസം കേന്ദ്രങ്ങളുടെ പരിധിയിലുള്ള ബാറുകൾക്ക് മാത്രം രാവിലെ പത്തുമുതൽ രാത്രി 12വരെ പ്രവർത്തിക്കാൻ അനുമതി നൽകിയത് വിവേചനത്തിന് കാരണമാകുന്നുവെന്ന് മറ്റു ബാറുടമകളടക്കം പരാതി ഉന്നയിച്ചിരുന്നു. സമയം ഏകീകരിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നതാണ്.

വിനോദ സഞ്ചാര മേഖലയെ ലക്ഷ്യമിട്ടാണ് എല്ലാ ബാറുകളുടെയും സമയം ഏകീകരിക്കാൻ തീരുമാനിച്ചത്. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ബാറുകളുടെ സമയക്രമം കൂടി കണക്കിലെടുത്താണ് തീരുമാനം. കർണാടകയിൽ രാവിലെ രാവിലെ പത്തു മുതൽ അർധരാത്രി 12വരെയും ബെംഗളൂരുവിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒരു മണിവരെയുമാണ് ബാറുകൾക്ക് അനുമതി. കർണാടകയിൽ നാലു ലക്ഷം മുതൽ പത്തുലക്ഷം വരെ പല സ്ലാബുകളിലായാണ് ബാർ ലൈസൻസ് ഫീ. തമിഴ്‌നാട്ടിൽ 12 മണിക്കൂറാണ് ബാറുകളുടെ പ്രവർത്തന സമയമെന്നും മന്ത്രി പറഞ്ഞു.

കെ ടെറ്റ് രണ്ടുവര്‍ഷത്തിനുള്ളില്‍ എഴുതിയെടുത്താല്‍ മതി; ശമ്പളം തടയില്ല; നിയമനം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കെ ടെറ്റ് രണ്ടുവര്‍ഷത്തിനുള്ളില്‍ എഴുതിയെടുത്താല്‍ മതി; ശമ്പളം തടയില്ല; നിയമനം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം നേടുന്ന അധ്യാപകര്‍ രണ്ട് വര്‍ഷത്തിനുളളില്‍ കെ ടെറ്റ് നേടിയാല്‍ മതിയെന്ന് മന്ത്രി വി ശിവന്‍ കുട്ടി. കെ ടെറ്റ് പാസാകാത്തവരുടെ ശമ്പളം തടഞ്ഞുവയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിസംവരണത്തില്‍ നിയമന നടപടി രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഇന്നുതന്നെ ഇറക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകര്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ പെട്ടെന്നൊരു മാറ്റം അധ്യാപകരെ ബാധിക്കുമെന്നതിനാല്‍ രണ്ടായിരത്തി പന്ത്രണ്ടിന് മുമ്പ് നിയമിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ 2025 സെപ്റ്റംബര്‍ 1-ന് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി, ഇത്തരം ഇളവുകളെ നിരാകരിക്കുകയും കെ-ടെറ്റ് ഇല്ലാത്തവരെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് പറയുകയും ചെയ്തു. ഇത് ഇരുപതിനായിരത്തോളം അധ്യാപകരുടെയും അവരുടെ കുടുംബങ്ങളെയും ബാധിക്കും. കോടതി വിധി നടപ്പിലാക്കിക്കൊണ്ട് തന്നെ അധ്യാപകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വഴി കണ്ടെത്തിയിരിക്കുകയാണ്. വിധി പ്രകാരം രണ്ടു വര്‍ഷം കെ-ടെറ്റ് പാസ്സാകാന്‍ സമയം നല്‍കുന്നുണ്ട്.

ആ സമയം വരെ ശമ്പളമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. അതിനാല്‍, രണ്ടു വര്‍ഷത്തിനുള്ളില്‍ കെ-ടെറ്റ് നേടണം എന്ന വ്യവസ്ഥയില്‍, 2025 സെപ്തംബര്‍ 1 നു മുന്‍പ് നിയമനം ലഭിച്ചതും സമാന യോഗ്യതകളായ നെറ്റ്, സെറ്റ്, എം.ഫില്‍, പി.എച്ച്.ഡി. എന്നിവ ഉള്ള എല്ലാവര്‍ക്കും ശമ്പള സ്‌കെയിലില്‍ താല്‍ക്കാലിക അപ്രൂവല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയതിനുശേഷം തീരുമാനം കൈക്കൊള്ളുന്നതാണ്.

ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി വിധി എല്ലാ മാനേജ്‌മെന്റുകള്‍ക്കും ബാധകമായിരിക്കുമെന്നും ഇതുസംബന്ധിച്ച് എജിയുടെ നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കൃത്യമാക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ആധാര്‍ കാര്‍ഡിലെ ചെറിയ തെറ്റുകള്‍ മൂലമോ അപേക്ഷ നല്‍കിയിട്ടും കാര്‍ഡ് ലഭിക്കാത്തത് മൂലമോ കുട്ടികളെ എണ്ണത്തില്‍ ഉള്‍പ്പെടുത്താതെ വന്നു. ഇത് തസ്തികകള്‍ നഷ്ടപ്പെടുന്നതിലേക്കും അധ്യാപകര്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുന്നതിലേക്കും നയിച്ചു.

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു അധ്യാപകന്റെയും ജോലി പോകരുത് എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് 2025 ജൂലൈ 14 വരെ ആധാറിനായി അപേക്ഷിച്ച കുട്ടികളെയും, തെറ്റുകള്‍ തിരുത്താന്‍ അപേക്ഷിച്ചവരെയും പരിഗണിച്ച് തസ്തിക പുനര്‍നിര്‍ണ്ണയിക്കാന്‍ ഉത്തരവിട്ടു. ഇതിലൂടെ പുറത്തുപോയ പല അധ്യാപകരെയും തിരിച്ചെടുക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.