ടോള്‍ കുത്തനെ കൂട്ടി: കെഎസ്ആര്‍ടിസിക്ക് പിന്നാലെ തിരുവല്ലം ടോള്‍ പ്ലാസ ഒഴിവാക്കി യാത്രക്കാരും

ടോള്‍ കുത്തനെ കൂട്ടി: കെഎസ്ആര്‍ടിസിക്ക് പിന്നാലെ തിരുവല്ലം ടോള്‍ പ്ലാസ ഒഴിവാക്കി യാത്രക്കാരും

തിരുവനന്തപുരം: ടോള്‍ നിരക്ക് കുത്തനെ കൂട്ടിയതോടെ തിരുവല്ലം ടോള്‍ പ്ലാസ ഒഴിവാക്കി യാത്ര മറ്റു വഴികളിലൂടെയാക്കി നാട്ടുകാരും സഞ്ചാരികളും. അഞ്ച് മാസത്തിനിടയില്‍ ഇരട്ടിയോളം തുകയാണ് തിരുവല്ലത്ത് കൂട്ടിയത്. ടോള്‍ നിരക്ക് പ്രതിസന്ധിയുണ്ടാക്കിയതോടെ ഈ വഴിയുള്ള സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ടോള്‍ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ടോള്‍ നിരക്ക് വര്‍ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് കോവളം എംഎല്‍എ എം വിന്‍സെന്റ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ടോള്‍ തുടങ്ങിയതിനുശേഷം ഏതൊരു മാനദണ്ഡവും ഇല്ലാതെയാണ് ടോള്‍ വര്‍ധനവ് നടത്തുന്നത്. ആദ്യം നിശ്ചയിച്ച നിരക്കില്‍ നിന്നും അഞ്ച് മടങ്ങായാണ് നിരക്ക് വര്‍ധിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. തിരുവല്ലം ജംഗ്ഷനിലെ പാലവും സര്‍വീസ് റോഡും ഇനിയും പൂര്‍ത്തിയായിട്ടില്ല. മതിയായ സിഗ്‌നലുകളോ രാത്രികാലങ്ങളില്‍ വെളിച്ചമോ റോഡിലില്ലാത്തത് കാരണം അപകടങ്ങള്‍ പതിവാണ്. അപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാതെയും നാഷണല്‍ ഹൈവേ അതോറിറ്റി ക്രമവിരുദ്ധമായി നടത്തുന്ന ടോള്‍ വര്‍ധനവിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്.

സര്‍ക്കാര്‍ ഇടപെട്ട് ടോള്‍ വര്‍ധനവ് കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന്് വിന്‍സെന്റ് പറഞ്ഞു.കഴിഞ്ഞദിവസം മുതലാണ് തിരുവല്ലം ടോള്‍ പ്ലാസയില്‍ കൂട്ടിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. കാറുകള്‍ക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാന്‍ 150 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാന്‍ 225 രൂപ നല്‍കണം. നേരത്തെ അത് 120 രൂപയായിരുന്നു. 30 രൂപയാണ് വര്‍ധിച്ചത്. മിനി ബസുകള്‍ക്ക് ഒരു വശത്തേക്ക് 245 രൂപയും, ബസ്, ട്രക്ക് എന്നിവയ്ക്ക് 510 രൂപയും ഹെവി വെഹിക്കിള്‍സിന് 560 മുതല്‍ 970 രൂപ വരെയും ടോള്‍ നല്‍കണം. തിരുവല്ലത്ത് ടോള്‍ പിരിവ് തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലും ജൂണിലും നിരക്ക് കൂട്ടിയിരുന്നു.

ടോള്‍ നിരക്ക് വര്‍ധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിരുന്നു. ടോള്‍ പ്ലാസ കോവളത്തിന് തെക്ക് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ബില്‍ഡ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തില്‍ നിലവില്‍ ടോള്‍ പിരിക്കുന്നത് മാറ്റി ടോള്‍ ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ വ്യവസ്ഥയിലേക്ക് മാറ്റുന്നത് നിരക്ക് ഗണ്യമായി വര്‍ധിക്കാന്‍ ഇടയാക്കും.

അശാസ്ത്രീയ ടോള്‍ നിരക്ക് വര്‍ധന അംഗീകരിക്കാന്‍ കഴിയില്ല. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കോവളത്തേക്ക് യാത്ര ചെയ്യാന്‍ ഓരോ തവണയും വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായത്തിന് ഭീഷണിയാകും. ഈ സാഹചര്യമൊഴിവാക്കാനാണ് നിലവിലുള്ള ടോള്‍ പ്ലാസ കോവളത്തിന് തെക്കുഭാഗത്തേക്ക് മാറ്റുന്നത് പരിഗണിക്കാന്‍ അഭ്യര്‍ഥിച്ചത്. തിരുവല്ലത്തെ ടോള്‍ നിരക്ക് ഗണ്യമായി വര്‍ധിക്കുന്നത് തലസ്ഥാനനഗരിയോട് മാത്രമല്ല കേരളത്തോടുള്ള അവഗണനയാണെന്നും ആന്റണി രാജു പറഞ്ഞിരുന്നു.

യുട്യൂബറായ വനിതാ ഡോക്ടർ ഭർതൃ ​ഗൃഹത്തിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

യുട്യൂബറായ വനിതാ ഡോക്ടർ ഭർതൃ ​ഗൃഹത്തിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

പാലക്കാട്: ആയുർവേദ​ ഡോക്ടറും യുട്യൂബറുമായ യുവതിയെ ഭർതൃ ​ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യ ഋതിക മണിശങ്കർ (32) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിൽ തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിലാണ് മൃത​ദേഹം കണ്ടെത്തിയത്.

പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തിൽ ആയുർവേദ ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി മൃത​ദേഹം ബന്ധുക്കൾക്കു കൈമാറി. മക്കൾ: മിത്രൻ, ബാല. തൃത്താല പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു.

മിനിലോറി ഉയര്‍ത്താന്‍ എത്തിയ ക്രെയിന്‍ മറിഞ്ഞു; ഓപ്പറേറ്റര്‍ മരിച്ചു

മിനിലോറി ഉയര്‍ത്താന്‍ എത്തിയ ക്രെയിന്‍ മറിഞ്ഞു; ഓപ്പറേറ്റര്‍ മരിച്ചു

കണ്ണൂര്‍: പട്ടുവത്ത് മറിഞ്ഞ മിനിലോറി ഉയര്‍ത്താന്‍ എത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45 ഓടേയാണ് സംഭവം. മുതുക്കുട എല്‍പി സ്‌കൂളിന് സമീപത്താണ് അപകടം ഉണ്ടായത്. മറിഞ്ഞ മിനിലോറി ഉയര്‍ത്താന്‍ എത്തിയ ക്രെയിന്‍ മറിഞ്ഞ് മുസ്തഫ ക്രെയിനില്‍ കുടുങ്ങുകയായിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് മുസ്തഫയെ പുറത്തെടുത്തത്. മൃതദേഹം കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ……..

മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ……..

ഗവ.പ്ലീഡർ

അഡ്വ. ശ്രീജ തുളസിയെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സീനിയർ ​ഗവൺമെന്റ് പ്ലീഡറായി നിയമിക്കും. കെഎടിയിൽ ഒഴിവുള്ള മൂന്ന് ​ഗവൺമെന്റ് പ്ലീഡർ തസ്തികകളിലേക്ക് അഡ്വ. രാഹുൽ എംബി, അഡ്വ. പ്രവീൺ സി പി, അഡ്വ. അജിത് മോഹൻ എം.ജെ എന്നിവരെ നിയമിക്കും.

പുനർനിയമനം

എറണാകുളം ജില്ലാ ​ഗവ.പ്ലീഡർ & പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിൽ മനോജ് ജി കൃഷണനെ പുനർനിയമിക്കും.

മത്സ്യഫെഡ് മാനേജിങ് ഡയറക്ടറായി ഡോ. പി സഹദേവന് രണ്ട് വർഷത്തേക്ക് പുനർനിയമനം നൽകാൻ തീരുമാനിച്ചു. കെ പി ശശികുമാറിനെ കാംകോയിൽ മാനേജിങ് ഡയറക്ടറായി നിയമിക്കും.

സാധൂകരിച്ചു

ഇടുക്കി ജില്ലയിലെ ദേവികുളം ഭൂമി പതിവ് ഓഫീസ് 2012 ഏപ്രിൽ 1 മുതൽ 2022 സെപ്റ്റംബർ 30 വരെ തുടർച്ചാനുമതി കൂടാതെ പ്രവർത്തിച്ച നടപടിയും 10 താത്കാലിക തസ്തികകളിലെ ജീവനക്കാർക്ക് ഈ കാലയളവിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച നടപടിയും സാധൂകരിച്ചു.

പീരുമേട് ഭൂമി പതിവ് ഓഫീസ് 2023 മാർച്ച് 31 വരെ തുടർച്ചാനുമതി കൂടാതെ പ്രവർത്തിച്ച നടപടിയും സാധൂകരിച്ചു.

ദേവികുളം ഭൂമി പതിവ് ഓഫീസിലെ 10 താത്കാലിക തസ്തികയ്ക്ക് 2023 മാർച്ച് 31 പ്രാബല്യത്തിൽ ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിക്കണം എന്ന വ്യവസ്ഥയിൽ 2022 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെ തുടർച്ചാനുമതി നൽകും.

പീരുമേട് ഭൂമി പതിവ് ഓഫീസിലെ 19 താല്കാലിക തസ്തികകൾക്ക്, സ്പെഷ്യൽ തഹസിൽദാർ -1, ഡെപ്യൂട്ടി തഹസിൽദാർ – 1, സീനിയർ ക്ലർക്ക്/എസ്.വി.ഒ. – 3, ജൂനിയർ ക്ലർക്ക് /വി.എ. -2, ടൈപ്പിസ്റ്റ് -1, പ്യൂൺ 1, എന്നീ 9 താൽക്കാലിക തസ്തികകളിൽ ജോലി ക്രമീകരണ വ്യവസ്ഥയിലായിരിക്കണം നിയമനം നടത്തേണ്ടത് എന്ന വ്യവസ്ഥയിൽ 2023 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെ തുടർച്ചാനുമതി നൽകും.

സാധൂകരിച്ചു

2023 ഓണം വാരാഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിന് നിർദ്ദേശങ്ങളും ഭരണാനുമതിയും നൽകി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.

തെരുവുനായയുടെ കടിയേറ്റ് മരണപ്പെട്ടയാൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം

തെരുവുനായയുടെ കടിയേറ്റ് മരണപ്പെട്ടയാൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ കോഴിക്കോട് ​ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ട മലപ്പുറം ചേലമ്പ്ര സ്വദേശി മുഹമ്മദ് റസാന്റെ (അബ്ദുൾ റിയാസിന്റെ മകൻ) കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു.

ഇന്ത്യന്‍ മുദ്ര ചന്ദ്രോപരിതലത്തില്‍; റോവർ ചന്ദ്രനിലിറങ്ങി, അഭിമാനമായി ചന്ദ്രയാന്‍-3

ഇന്ത്യന്‍ മുദ്ര ചന്ദ്രോപരിതലത്തില്‍; റോവർ ചന്ദ്രനിലിറങ്ങി, അഭിമാനമായി ചന്ദ്രയാന്‍-3

ഡല്‍ഹി: ബഹിരാകാശ ദൗത്യത്തിലെ നിര്‍ണായക നേട്ടം കൈവരിച്ചതിന് പിന്നാലെ; ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ച് ചന്ദ്രയാന്‍. ചന്ദ്രയാനിലെ പ്രഗ്യാന്‍ റോവറിന്റെ ചക്രങ്ങള്‍ ചന്ദ്രനില്‍ പതിച്ചതോടെയാണ് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ പേരും പതിഞ്ഞത്.

41 ദീവസം നീണ്ട ദൗത്യത്തിനൊടുവിലാണ് ചന്ദ്രയാന്‍-3 ഇന്നലെ വൈകീട്ട് 6.04 ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ചന്ദ്രയാന്‍ 3 യിലെ ലൂണാര്‍ മൊഡ്യൂളില്‍ വിക്രം ലാന്‍ഡര്‍, 26 കിലോ ഭാരമുള്ള പ്രഗ്യാന്‍ റോവര്‍ എന്നിവ അടങ്ങിയിരിക്കുന്നു.