മികച്ച ബാലതാരത്തിനുള്ള അവാർഡ് കിട്ടിയതറിയാതെ സ്‌കൂൾ വിട്ട് വരുന്ന തന്മയയുടെ പ്രതികരണം കണ്ടപ്പോൾ കണ്ണുനിറഞ്ഞു; അഭിമാനമെന്ന് വി ശിവൻകുട്ടി

മികച്ച ബാലതാരത്തിനുള്ള അവാർഡ് കിട്ടിയതറിയാതെ സ്‌കൂൾ വിട്ട് വരുന്ന തന്മയയുടെ പ്രതികരണം കണ്ടപ്പോൾ കണ്ണുനിറഞ്ഞു; അഭിമാനമെന്ന് വി ശിവൻകുട്ടി

2022 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതറിയാതെ സ്‌കൂൾ വിട്ട് വരുന്ന തന്മയ സോൾ എന്ന പെൺകുട്ടിയുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന സിനിമയിലെ പ്രകടനത്തിനാണ് തന്മയയ്ക്ക് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. അവാർഡ് ലഭിച്ച സന്തോഷത്തിൽ മറ്റു താരങ്ങളെല്ലാം മാധ്യമങ്ങളിൽ സജീവമായപ്പോൾ തന്മയ മാത്രം ഇതൊന്നുമറിഞ്ഞിരുന്നില്ല.പുരസ്കാരം ലഭിച്ച വിവരമറിയാതെ സ്കൂളിൽനിന്ന് വരുന്ന വഴിക്ക് ഇക്കാര്യം അറിയിച്ചപ്പോൾ തന്മയയുടെ പ്രതികരണം കണ്ടപ്പോൾ കണ്ണുനിറഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു .
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇത്തവണത്തെ മികച്ച ബാലതാരം(പെൺകുട്ടി) – യ്ക്കുള്ള പുരസ്കാരം ലഭിച്ചത് പട്ടം ഗേൾസ് എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി തന്മയയ്ക്കാണ്. സർക്കാർ വിദ്യാലയം
ഏറെ അഭിമാനമെന്നും തന്മയയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഹെല്‍മറ്റ് ധരിച്ചില്ല; വാഹനാപകടത്തില്‍ പരിക്കേറ്റ് വീട്ടില്‍ കഴിയുന്ന ആള്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

ഹെല്‍മറ്റ് ധരിച്ചില്ല; വാഹനാപകടത്തില്‍ പരിക്കേറ്റ് വീട്ടില്‍ കഴിയുന്ന ആള്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ടുമാസമായി വീട്ടില്‍ കഴിയുന്ന ആള്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. പാലോട് പെരിങ്ങമല സ്വദേശി അനില്‍കുമാറിനാണ് പിഴ ചുമത്തിയത്. വാഹനാപകടത്തില്‍ തുടയെല്ല് പൊട്ടി എട്ടുമാസമായി ചികിത്സയില്‍ കഴിഞ്ഞുവരികയാണ് അനില്‍കുമാര്‍. പിഴ സന്ദേശത്തില്‍ അഞ്ഞൂറു രൂപ പിഴയടക്കണമെന്നാണ് നിര്‍ദേശം. സംഭവത്തില്‍ പരാതി നല്‍കുമെന്ന് അനില്‍ കുമാര്‍ പറയുന്നു.

പിഴ സന്ദേശത്തില്‍ കാണിക്കുന്ന ചിത്രത്തിലുള്ള വാഹനം അനില്‍കുമാറിന്റെ അല്ല. സ്‌കൂട്ടറില്‍ രണ്ടു പേര്‍ സഞ്ചരിക്കുന്ന ചിത്രമാണ് പിഴ സന്ദേശത്തില്‍ ഉള്ളത്. എന്നാല്‍ അനില്‍കുമാറിന്റേത് ഹോണ്ട ബൈക്കാണ് വാഹനം. ചിത്രത്തില്‍ രണ്ടു പേരും ഹെല്‍മറ്റ് ധരിച്ചിട്ടില്ല. പത്തനംതിട്ട ഏനാത്ത് ഭാഗത്ത് വെച്ച് നിയമലംഘനം നടത്തയതായാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ എട്ടുമാസമായി വാഹനപകടത്തില്‍ പരിക്കേറ്റ് പുറത്തുപോലും ഇറങ്ങാന്‍ കഴിയാതെ വീട്ടില്‍ കഴിഞ്ഞുവരികയാണ് അനില്‍കുമാര്‍.

മുതലപ്പൊഴിയിൽ മത്സ്യ ബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു  കയറി

മുതലപ്പൊഴിയിൽ മത്സ്യ ബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യ ബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി. കടലിൽ വീണ മത്സ്യതൊഴിലാളി നീന്തി കയറി. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. അഭി, മൊയ്തീൻ, എന്നീവരാണ് വള്ളത്തിലുണ്ടായിരുന്നത്. പുലിമൂട്ടിലേക്ക് ഇടിച്ചുകയറിയതോടെ അഭി കടലിലേക്ക് വീഴുകയും പിന്നീട് നീന്തി കയറുകയും ആയിരുന്നു. പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പുലിമുട്ടിൽ കയറിയ വള്ളം മത്സ്യത്തൊഴിലാളികളുടെ വള്ളം എത്തി കെട്ടി വലിച്ച് മുതലപ്പൊഴി ഹാർബറിൽ എത്തിക്കുകയായിരുന്നു.

ഛർദിച്ച പെൺകുട്ടിയെ കൊണ്ട് ബസ് കഴുകിച്ചു; കെഎസ്ആർടിസി ഡ്രൈവറുടെ പണി പോയി

തിരുവനന്തപുരം: യാത്രക്കിടെ ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയേയും സഹോദരിയേയും കൊണ്ടു ബസിന്റെ ഉൾവശം കഴുകിച്ച സംഭവത്തിൽ ഡ്രൈവറെ കെഎസ്ആർടിസി ജോലിയിൽ നിന്നു ഒഴിവാക്കി. നെയ്യാറ്റിൻകര ഡിപ്പോയിലെ താത്കാലിക ഡ്രൈവർ എസ്എൻ ഷിജിയെയാണ് പരാതിയെ തുടർന്നു ജോലിയിൽ നിന്നു നീക്കിയത്.

വ്യാഴാഴ്ചയാണ് കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ചതിന് പെൺകുട്ടിയേയും സഹോദരിയേയും തടഞ്ഞുവച്ച് ബസ് കഴുകിച്ചത്. വൈകീട്ട് മൂന്നിനു വെള്ളറട ഡിപ്പോയിലായിരുന്നു സംഭവം. ആശുപത്രിയിൽ പോയി തിരിച്ചുവരികയായിരുന്ന സഹോദരിമാർക്കാണ് കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് മോശം അനുഭവമുണ്ടായത്.

നെയ്യാറ്റിൻകര ഡിപ്പോയിലെ ആർഎൻസി 105 –ാം നമ്പർ ചെമ്പൂര് വെള്ളറട ബസിലാണ് പെൺകുട്ടിയും സഹോദരിയും യാത്ര ചെയ്തിരുന്നത്. ഡ്രൈവറിന്റെ സീറ്റിന് പിന്നിലായാണ് ഇരുവരും ഇരുന്നിരുന്നത്. പല്ലിന് രോ​ഗബാധയുള്ളതിനാൽ പെൺകുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനു മുന്നോടിയായി മരുന്നും കഴിച്ചിരുന്നു. തുടർന്ന് യാത്രയ്ക്കിടെ പെൺകുട്ടി ഛർദിക്കുകയായിരുന്നു.

സംഭവം അറിഞ്ഞതു മുതൽ ഡ്രൈവർ ഇവരോടു കയർത്തു സംസാരിച്ചെന്നു പെൺകുട്ടികൾ പറഞ്ഞു. വെള്ളറട ഡിപ്പോയിൽ ബസ് നിർത്തിയപ്പോൾ ഇരുവരും ഇറങ്ങുന്നതിനു മുൻപു തന്നെ ഡ്രൈവർ പെൺകുട്ടികളോടു ‘വണ്ടി കഴുകിയിട്ടിട്ട് പോയാൽ മതി ’എന്നു പറയുകയായിരുന്നു. തുടർന്ന് മൂത്ത സഹോദരി വെഹിക്കിൾ സൂപ്രണ്ടിന്റെ അടുത്തെത്തി ബക്കറ്റ് ആവശ്യപ്പെട്ടു. സമീപത്തെ വാഷ് ബെയ്സണിൽ നിന്ന് കപ്പിൽ വെള്ളം പിടിച്ച് ഇരുവരും ചേർന്ന് ബസ് കഴുകി വൃത്തിയാക്കുകയായിരുന്നു. അതിനു ശേഷമാണ് ഇവരെ പോവാൻ അനുവദിച്ചത്. കെഎസ്ആർടിസി ഡ്രൈവറിന്റെ മക്കളാണ് ഇരുവരും. ബസ് വൃത്തിയാക്കാൻ ഡിആർഎൽ സ്റ്റാഫ് ഉള്ളപ്പോഴാണ് ജീവനക്കാർ പെൺകുട്ടികളെ തടഞ്ഞു നിർത്തി ബസ് കഴുകിച്ചത്.

കോവളത്ത് തെരുവുനായ ആക്രമണം; നിരവധി പേര്‍ക്ക് കടിയേറ്റു

കോവളത്ത് തെരുവുനായ ആക്രമണം; നിരവധി പേര്‍ക്ക് കടിയേറ്റു

കോവളത്ത് തെരുവുനായ ആക്രമണം. ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കടിയേറ്റു. കോവളം തീരത്തുവെച്ചാണ് നായകളുടെ ആക്രമണം ഉണ്ടായത്. ബീച്ചില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന സുകു, കളിപ്പാട്ട കട നടത്തുന്ന മുത്താര്‍ തുടങ്ങി നിരവധി പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സഞ്ചാരികളായി എത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കടിയേറ്റതായി പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് 11 പേര്‍ക്ക് ഇന്ന് തെരുവ് നായയുടെ അക്രമത്തില്‍ കടിയേറ്റതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടകരയില്‍ ഏഴ് പേര്‍ക്കും തളിപ്പറമ്പില്‍ മൂന്ന് പേര്‍ക്കും തൃശൂരില്‍ ഒരാള്‍ക്കുമാണ് ഇന്ന് നായയുടെ ആക്രമണം ഉണ്ടായത്. വടകര നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. വടകരയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കും മറ്റ് അഞ്ച് പേര്‍ക്കുമാണ് കടിയേറ്റത്.

കത്തിയെടുത്ത് സ്വയം കുത്തി; തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം

കത്തിയെടുത്ത് സ്വയം കുത്തി; തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം

തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതി ആത്മഹത്യ ശ്രമം നടത്തി സ്റ്റേഷനിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കഠിനംകുളം സ്വദേശി സജീറാണ് രക്ഷപെടാൻ ശ്രമിച്ചത്. ശുചിമുറിയിലേക്ക് കൊണ്ട് പോകും വഴി കത്തി എടുത്തു സ്വയം കുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സി.പി.ഒ അനന്ദകൃഷ്ണനെയും കുത്തിപരുക്കേൽപ്പിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റു പൊലീസുകാരാണ് സജീറിനെ കീഴ്‌പ്പെടുത്തിയത്. സജീറിനെയും പരുക്കേറ്റ പൊലീസുകാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.