ഇടുക്കിയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി; പന്നികളെ കൊന്നൊടുക്കും

ഇടുക്കിയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി; പന്നികളെ കൊന്നൊടുക്കും

തൊടുപുഴ: ഇടുക്കിയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പടമുഖത്തെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ ദയാവധത്തിന് കൊന്നൊടുക്കും.

പടമുഖത്തെ ബീനാ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമില്‍ 250 ഓളം പന്നികളുണ്ടായിരുന്നു. പനിയെ തുടര്‍ന്ന് പന്നികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് സാംപിളുകള്‍ ശേഖരിച്ച് ബംഗളൂരുവിലെ ലാബില്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളാണ് ഈ രോഗബാധിത മേഖലയില്‍ ഉള്‍പ്പെടുക.

പനി സ്ഥിരീകരിച്ച ഫാമില്‍ ബാക്കിയുണ്ടായിരുന്ന പന്നികളെ ഇന്ന് കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച ഫാമില്‍ നിന്നും അടുത്തിടെ മറ്റ് എവിടെക്ക് എങ്കിലും പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫാമിനിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. ഇവിടെ പന്നി മാംസം വില്‍ക്കുന്നതും പന്നികളെ കൊണ്ടുപോകുന്നതും നിരോധനം ഏര്‍പ്പെടുത്തി.

ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിപ്രഖ്യാപിച്ചു

ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിപ്രഖ്യാപിച്ചു

തിരുവനന്തപുരം.ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചു. (28/29) .ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. വിവിധ മുസ്ളിം സംഘടനകള്‍ സംയുക്തമായി രണ്ടു ദിവസത്തെ അവധി ആവശ്യപ്പെട്ടിരുന്നു.

കെ.എസ്.ടി.യു സായാഹ്ന ധർണ നടത്തി

കെ.എസ്.ടി.യു സായാഹ്ന ധർണ നടത്തി

ആറ്റിങ്ങൽ: കെ.എസ്.ടി.യു വിദ്യാഭ്യാസ അധികൃതർക്ക് നൽകിയ അവകാശ പത്രികയിൽ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് ആറ്റിങ്ങൽ ഉപജില്ലാ കെ.എസ്.ടി.യു വിന്റെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി.

ആറ്റിങ്ങൽ എ.ഇ.ഒ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ മുസ്ലിം ലീഗ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡൻറ് ഹാഷിം കരവാരം ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ആറ്റിങ്ങൽ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എ.പി.നിസാർ, കെ.എസ്‌.ടി.യു ജില്ലാ പ്രസിഡൻറ് ജമീൽ.ജെ, ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പോരേടം, ശിഹാബുദ്ധീൻ, അക്ബർഷാ, ഹൻസീർ , സീനമോൾ.എം.എം , സൽമ എച്ച്, ഷമീറ, ലുബിന, ബുഷ്റ, സുന്ദർലാൽ എന്നിവർ സംസാരിച്ചു

അജ്മാനിൽ 30 നില ഫ്ലാറ്റ് സമുച്ചയത്തിൽ തീപ്പിടിത്തം; മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു

അജ്മാനിൽ 30 നില ഫ്ലാറ്റ് സമുച്ചയത്തിൽ തീപ്പിടിത്തം; മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു

അജ്‌മാൻ: അജ്മാനിൽ ഫ്ളാറ്റ് സമുച്ചയത്തിൽ വൻ തീപ്പിടിത്തം. മുപ്പത് നില കെട്ടിടത്തിൽ നിന്ന് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു. ആളപായമുള്ളതായി റിപ്പോർട്ടില്ല. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ അജ്മാൻ വൺ ടവേഴ്സ് എന്ന താമസ സമുച്ചയത്തിലെ രണ്ടാം നമ്പർ ടവറിലാണ് തീപിടിത്തുണ്ടായത്. ഒരു മണിക്കൂറിനകം കെട്ടിടത്തിൽ താമസിക്കുന്നവരെ പൂർണമായും ഒഴിപ്പിച്ചു . സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്ക് പടരും മുമ്പ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അധികൃതർ പറഞ്ഞു. തീപിടിത്തതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.

ഇക്കുറി ഇതാദ്യമായി കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്, ഇന്ന് കാലവർഷം കനക്കും! 9 ജില്ലകളിൽ ജാഗ്രത

ഇക്കുറി ഇതാദ്യമായി കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്, ഇന്ന് കാലവർഷം കനക്കും! 9 ജില്ലകളിൽ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം ഇന്നത്തോടെ കനത്തേക്കും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദവും തെക്കൻ ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ കാലവർഷം കനക്കാൻ കാരണമാകുക.

ഇത് പ്രകാരം ഇന്ന് കേരളത്തിൽ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി ജില്ലയിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രതയുള്ളത്. സംസ്ഥാനത്ത് 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

തക്കാളി വില കുതിയ്ക്കുന്നു; കിലോയ്ക്ക് 120

തക്കാളി വില കുതിയ്ക്കുന്നു; കിലോയ്ക്ക് 120

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുകയറുന്നു. തക്കാളിയ്ക്കാണ് വന്‍ വില വര്‍ധനവ്. ഒരു ദിവസം കൊണ്ട് 60രൂപ വിലയുണ്ടായിരുന്ന തക്കാളിയുടെ വില 120 രൂപവരെയായി. ചില്ലറ വില 125 രൂപവരെയായി ഉയരുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസങ്ങളില്‍ 60 മുതല്‍ എഴുപത് രൂപവരെയായിരുന്നു തക്കാളിയുടെ മൊത്തവില. ഇതാണ് ഒറ്റദിവസം കൊണ്ട് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ തക്കാളിയുടെ ചില്ലറ വിപണി വില 50 രൂപ നിലവാരത്തില്‍ മാത്രമായിരുന്നു. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്‍സൂണ്‍ മഴ ലഭിക്കാന്‍ വൈകിയതും ദുര്‍ബലമായ മഴയുമാണ് പച്ചക്കറി വില ഉയരാന്‍ കാരണമായത്.

പ്രധാനനഗരങ്ങളിലെല്ലാം തക്കാളി വില നൂറിലധികമാണ്. കഴിഞ്ഞ മാസം പത്ത് രൂപയ്ക്ക് വിറ്റിരുന്ന തക്കാളിക്ക് ഡല്‍ഹിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി വില 90 രൂപയിലധികമാണ്. കാണ്‍പൂരില്‍ തക്കാളിയുടെ വില 100 കിലോയായി ഉയര്‍ന്നു. ബംഗളൂരുവില്‍, കഴിഞ്ഞ മാസം കിലോഗ്രാമിന് 40 രൂപയായിരുന്ന തക്കാളി വില ഈ ആഴ്ച 100 രൂപയായി ഉയര്‍ന്നു.

ആന്ധ്രയിലെ കര്‍ണൂല്‍, ചിറ്റൂര്‍, വിജയവാഡ എന്നിവിടങ്ങളില്‍ തക്കാളിയുടെ ചില്ലറ വില്‍പ്പന കിലോഗ്രാമിന് നൂറ് രൂപയായി. ഇവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ തക്കാളി എത്തുന്നത്. മൊത്തവ്യാപാരവിപണികളിലേക്ക് വരവ് കുറഞ്ഞതാണ് വിലയില്‍ അസാധാരണ വര്‍ധന സൃഷ്ടിച്ചത്. പാത്തിക്കൊണ്ടയിലെ ഏറ്റവും വലിയ തക്കാളി മൊത്ത വ്യാപാര മാര്‍ക്കറ്റില്‍പോലും ഏതാനും ദിവസങ്ങളായി തക്കാളി എത്തുന്നില്ലെന്ന് മൊത്ത വ്യാപാരികള്‍ പറഞ്ഞു.

വിളവും കുറഞ്ഞതും മഴപ്പേടിയില്‍ തക്കാളി കര്‍ഷകര്‍ ഉത്പാദനം കുറച്ചതും തിരിച്ചടിയായി. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് തക്കാളി എത്തുന്നതും ഗണ്യമായി കുറഞ്ഞു. വില ഉടനെയൊന്നും കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.