എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ യൂണിറ്റ് സമ്മേളനം നടന്നു

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ യൂണിറ്റ് സമ്മേളനം നടന്നു

പെരുമാതുറ : ചിറയിൻകീഴ് പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ യൂണിറ്റ് സമ്മേളനം നടന്നു. യൂണിയൻ ജില്ലാ കമ്മിറ്റിയംഗവും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആർ.സരിത ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫാത്തിമ ശാക്കിർ അധ്യക്ഷയായി. യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സജിത്ത് ഉമ്മർ, ഹീസമോൻ തുടങ്ങിയവർ സംസാരിച്ചു. ഷെമി സ്വാഗതവും ഷെഫീറ നന്ദിയും പറഞ്ഞു.

ബക്രീദിന് രണ്ടുദിവസം അവധി?; തീരുമാനം ഇന്ന്

ബക്രീദിന് രണ്ടുദിവസം അവധി?; തീരുമാനം ഇന്ന്

തിരുവനന്തപുരം: കേരളത്തില്‍ വലിയ പെരുന്നാള്‍ പ്രമാണിച്ച് മറ്റന്നാള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചേക്കും. വലിയ പെരുന്നാള്‍ (ബക്രീദ്) 29ന് ആഘോഷിക്കാന്‍ തീരുമാനിച്ചത് കണക്കിലെടുത്ത് നാളത്തെ അവധിക്കു പുറമേ മറ്റന്നാള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തീരുമാനം ഇന്നുണ്ടാകും.

28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പില്‍നിന്നു മുഖ്യമന്ത്രിക്കു ശുപാര്‍ശ പോയത്.വിവിധ മുസ്ലിം സംഘടനകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നല്‍കിയേക്കും. 29ലെ അവധി ഇസ്ലാം മതത്തില്‍പെട്ടവര്‍ക്കു മാത്രമായി നിയന്ത്രിതാവധിയായി പ്രഖ്യാപിക്കാനും ആലോചന നടക്കുന്നുണ്ട്.

മുഹമ്മദ് ഷൂജ (62)അന്തരിച്ചു

മുഹമ്മദ് ഷൂജ (62)അന്തരിച്ചു

ആറ്റിങ്ങൽ മാമം ഹിബയിൽ മുഹമ്മദ് ഷൂജ(62) അന്തരിച്ചു. കബറടക്കം ഇന്ന് (27 6 23) പകൽ ഒരു മണിയ്ക്ക് ആറ്റിങ്ങൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും. ശാരീരിക അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ കുറച്ചുദിവസമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 4 45നാണ് അന്ത്യം സംഭവിച്ചത് .

ഭാര്യ: സലിജ

മക്കൾ: സിറാസുൽ, അർഷാദ്

മരുമക്കൾ: ഷാലിൻ, സുനൈന

മദനിയ്ക്ക് ദേഹാസ്വാസ്ഥ്യം: കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മദനിയ്ക്ക് ദേഹാസ്വാസ്ഥ്യം: കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുൾനാസർ മദനിക്ക് കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വൻ സ്വീകരണം നല്‍കിയിരുന്നു. 12 ദിവസത്തേക്കാണ് അദ്ദേഹത്തിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.നെടുമ്പാശേരി വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മദനി ഇവിടെ നിന്ന് അൻവാർശേരിയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മദനി ഇന്ന് ആശുപത്രിയിൽ തുടരുമെന്നാണ് ഏറ്റവും ഒടുവിൽ ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാൽ നാളെയോടെ കൊല്ലത്തേക്ക് തിരിക്കും.കേരളത്തിലെത്തിയതിൽ സന്തോഷം എന്നാണ് വിമാനത്താവളത്തിൽ മദനി മാധ്യമങ്ങളോട് പ്രതികരിച്ചത്.

നീതി നിഷേധത്തിനെതിരായ പോരാട്ടത്തിന് എല്ലാവരുടേയും സഹായമുണ്ട്, അതാണ് കരുത്ത് നൽകുന്നത്. വിരോധമുള്ളവരെ കേസിൽ കുടുക്കി ജയിലിലടക്കുകയാണ് ചെയ്യുന്നത്. ഇനിയും വർഷങ്ങളെടുക്കാവുന്ന അവസ്ഥയിലാണ് തനിക്കെതിരായ കേസ്. കള്ളക്കേസാണെന്ന് എനിക്കും നാടിനും അറിയാം. കർണാടകയിലെ ഭരണമാറ്റം വലിയ സഹായമായിട്ടില്ല. എന്നാൽ ദ്രോഹമുണ്ടായിട്ടില്ല. എത്ര വലിച്ചു നീട്ടി കൊണ്ടു പോയാലും ഒരു വർഷത്തിനുള്ളിൽ തീർക്കാൻ സാധിക്കുന്ന കേസായിരുന്നു. അതാണ് ഇപ്പോൾ പതിനാലാം വർഷത്തിലേക്ക് കടക്കുന്നത്. രാജ്യത്തെ നീതി സംവിധാനത്തെ വ്യക്തമായി പുന:പരിശോധനയ്ക്ക് വിധേയമാക്കണം.

പ്രതീക്ഷ മുഴുവൻ കേരളീയ സമൂഹത്തിൻ്റെ പിന്തുണയിലാണെന്നും അദ്ദേഹം പറഞ്ഞു.അച്ഛന്‍റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് അടിയന്തരമായി നാട്ടിലേക്ക് പോകാൻ മദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് കിട്ടിയത്. ജൂലൈ ഏഴിനാണ് അദ്ദേഹത്തിന് തിരികെ ബെംഗളുരുവിലെത്തേണ്ടത്. 10 പൊലീസുകാരെയാണ് മദനിയുടെ സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ചിരിക്കുന്നത്.

ഇതിൽ രണ്ട് പേർ മദനിക്കൊപ്പം വിമാനത്തിലും മറ്റുള്ളവർ റോഡ് മാ‍ർഗവുമാണ് എത്തിയത്. കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്‍റെ കാലത്തും നാട്ടിലേക്ക് പോകാൻ മദനിക്ക് അനുവാദം കിട്ടിയിരുന്നു. എന്നാൽ സുരക്ഷക്കും മറ്റുമായി 60 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇത് താങ്ങാനാവുന്നതല്ലെന്ന് അറിയിച്ച് മദനി യാത്ര തത്കാലം ഉപേക്ഷിച്ചു. ഭരണമാറ്റത്തോടെ കെട്ടിവക്കേണ്ട തുകയില്‍ ചെറിയ ഇളവ് കിട്ടിയതോടെയാണ് മദനി അച്ഛനെക്കാണാനും അദ്ദേഹത്തോടൊപ്പം കുറച്ചു ദിവസം ചിലവഴിക്കാനുമായി കേരളത്തിലെത്തിയത്. ഭാര്യയും മകനും അടക്കം അദ്ദേഹത്തോടൊപ്പമുണ്ട്.

സിയാലിന് റെക്കോർഡ് ലാഭം; 267.17 കോടിയായി ഉയർന്നു, മൂന്നാം ടെർമിനൽ വികസിപ്പിക്കും

കൊച്ചി: 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ലാഭം നേടി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ).2022–23ൽ 521.50 കോടി രൂപ പ്രവർത്തനലാഭവും 267.17 കോടി രൂപ അറ്റാദായവും നേടി. നിക്ഷേപകർക്ക് 35 ശതമാനം റെക്കോഡ്‌ ലാഭവിഹിതം നൽകാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന സിയാൽ ഡയറക്ടർബോർഡ് യോഗം ശുപാർശ ചെയ്‌തു.

കോവിഡിന്റെ പ്രത്യാഘാതത്തിൽ 2020-21-ൽ 85.10 കോടി രൂപ നഷ്ടം സിയാൽ നേരിട്ടിരുന്നു. കോവിഡ്‌ അനന്തരം നടപ്പാക്കിയ സാമ്പത്തിക, പ്രവർത്തന പുനഃക്രമീകരണ നടപടികളുടെ ഫലമായി 2021–22-ൽ 22.45 കോടി രൂപ ലാഭം നേടി. പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ലക്ഷ്യംകണ്ടതോടെ, 2021-22-ൽ കമ്പനിയുടെ മൊത്തവരുമാനം 418.69 കോടിയായി. 2022-23-ൽ മൊത്തവരുമാനം 770.90 കോടിയായും ഉയർന്നു. തേയ്മാനച്ചെലവ്, നികുതി, പലിശ തുടങ്ങിയവ ഉൾപ്പെടെ സിയാൽ നേടിയ പ്രവർത്തനലാഭം 521.50 കോടിയാണ്. ഇവയെല്ലാം കിഴിച്ചുള്ള അറ്റാദായം 267.17 കോടിയും.കഴിഞ്ഞ സാമ്പത്തികവർഷം സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമാണ്. 61,232 വിമാനസർവീസുകളും കൈകാര്യം ചെയ്തു.

രജതജൂബിലി വർഷത്തിൽ സിയാൽ ഗ്രൂപ്പ് കമ്പനികളുടെ മൊത്തവരുമാനം ആയിരം കോടിയാക്കി ഉയർത്താനുള്ള പദ്ധതികൾക്കും ഡയറക്ടർബോർഡ് യോഗം രൂപംനൽകി. സെപ്തംബറിൽ മൂന്നാം ടെർമിനൽ അടക്കമുള്ള അഞ്ച് മെഗാ പദ്ധതികൾക്കും തുടക്കമിടും.

കഴക്കൂട്ടം പീഡന കേസ്; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ, നാല് ദിവസത്തിനകം റിപ്പോർട്ട് നൽകണം

കഴക്കൂട്ടം പീഡന കേസ്; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ, നാല് ദിവസത്തിനകം റിപ്പോർട്ട് നൽകണം

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതി ബലാംത്സം​ഗത്തിനു ഇരയായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. പ്രതിക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് നാല് ദിവസത്തിനകം സമർപ്പിക്കാൻ പൊലീസിനും കമ്മീഷൻ നിർദ്ദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.

മറ്റൊരാളുമായുള്ള സൗഹൃദത്തിന്റെ പേരിലുണ്ടായ തർക്കമാണ് പീഡനത്തിൽ കലാശിച്ചത്. ഒരു സ്ത്രീക്കെതിരായ ഇത്തരം ക്രൂരമായ ആക്രമണങ്ങളെ കമ്മീഷൻ ശക്തമായി അപലപിച്ചു. വിഷയം സമയബന്ധിതമായി അന്വേഷിക്കാനും പ്രസക്തമായ വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിക്കാനും ആവശ്യപ്പെട്ട് പൊലീസ് ഡയറക്ടർ ജനറലിനു കമ്മീഷൻ കത്തയച്ചു. കേരളത്തിലെ ക്രമസമാധന നില സംബന്ധിച്ചു ആശങ്ക പ്രകടിപ്പിച്ച കമ്മീഷൻ യുവതിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

സംഭവത്തില്‍ യുവതിയുടെ സുഹൃത്താണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണ്‍ (25 ) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ ബൈക്കിലെത്തി യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയത്. രാത്രി പതിനൊന്നു മണിയോടെ, യുവതി കഴക്കൂട്ടത്ത് മറ്റൊരു സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തി. ഇത് അറിഞ്ഞെത്തിയ കിരണ്‍, യുവതിയുമായി വഴക്കിട്ടു.

ശേഷം യുവതിയെ ബലമായി ബൈക്കില്‍ കയറ്റി കൊണ്ടുപോകുവകായിരുന്നു. ഇയാള്‍ മുന്‍പ് ജോലി ചെയ്തിരുന്ന കൃഷി ഭവന്റെ വെട്ടുറോഡില്‍ ഉള്ള ഗോഡൗണിലേക്ക് യുവതിയെ കൊണ്ടുപോയത്. ഇവിടെ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പുലര്‍ച്ചെ വരെ വീഡനം തുടര്‍ന്നു. വെളുപ്പിന് ആറ് മണിയോടെ, യുവതി ഗോഡൗണില്‍ നിന്ന് വിവസ്ത്രയായി ഇറങ്ങിയോടി. സമീപവാസികളാണ് യുവതിയ്ക്ക് വസ്ത്രങ്ങള്‍ നല്‍കിയത്. ശേഷം പൊലീസ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നടത്തിയ തെരച്ചിലില്‍ കൃഷി ഭവന്‍ ഗോഡൗണിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കിരണിനെ കണ്ടെത്തുകയായിരുന്നു.