ടയർ പൊട്ടിയ ലോറി തലകീഴായി മറിഞ്ഞു

ടയർ പൊട്ടിയ ലോറി തലകീഴായി മറിഞ്ഞു

തിരുവനന്തപുരം: ലോറി ടയർ പൊട്ടി തലകീഴായി മറിഞ്ഞ് അപകടം. ഇന്നലെ വൈകിട്ട് 5.15ന് ചാക്ക ബൈപ്പാസിൽ ഐ.എം.എ ഓഫീസിന് സമീപത്താണ് സംഭവം. ഡ്രൈവർ സീറ്റിന്റെ ഭാഗം പൂർണമായും തകർന്നെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചാക്കയിലേക്ക് വരികയായിരുന്ന ലോറിയുടെ ടയർ പെട്ടന്ന് പൊട്ടുകയായിരുന്നു. വാഹനം നിയന്ത്രിക്കാൻ ഡ്രൈവർ ബ്രേക്ക് ചവിട്ടിയെങ്കിലും നടന്നില്ല. ഇതോടെ വാഹനം പെട്ടെന്ന് തെന്നി മാറി നിയന്ത്രണം വിട്ട് തല കീഴായി മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ സീറ്റിൽ കുടുങ്ങിപ്പോയി. പരിക്കില്ലാത്തതിനാൽ ഡ്രൈവർ തന്നെ ചില്ല് തകർതൃത് പുറത്തിറങ്ങുകയായിരുന്നു.

തിരുവനന്തപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യുവാവിനെ ആക്രമിച്ച മൂന്നംഗ സംഘം അറസ്റ്റില്‍

തിരുവനന്തപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യുവാവിനെ ആക്രമിച്ച മൂന്നംഗ സംഘം അറസ്റ്റില്‍

തിരുവനന്തപുരം: കണിയാപുരം പാച്ചിറയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യുവാവിനെ ആക്രമിച്ച മൂന്നംഗ ഗുണ്ടാ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉള്‍പ്പെടെ നിരവധി കേസിലെ പ്രതികളായ വാവറ അമ്പലം മണ്ഡപകുന്ന് എ.പി. മന്‍സിലില്‍ അന്‍വര്‍ (37), അണ്ടൂര്‍ക്കോണം പറമ്പില്‍പാലം എ.എ. മന്‍സിലില്‍ അനീഷ് (36), പറമ്പില്‍പ്പാലം പണയില്‍ വീട്ടില്‍ റാഷിദ് (28) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

പാച്ചിറ തുപ്പട്ടീല്‍ വീട്ടില്‍ സുധീറി(41)നെയാണ് സംഘം അക്രമിച്ചത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ കാറിലെത്തിയ അക്രമി സംഘം പാച്ചിറയിലെ ഹോട്ടലിന് സമീപം ചായകുടിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന അഞ്ച് വിദ്യാര്‍ഥികളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത സുധീറിനെ സംഘം തറയില്‍ തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതികള്‍ കാറില്‍ രക്ഷപ്പെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാസങ്ങള്‍ മുമ്പ് ഇതേ സംഘത്തിലെ രണ്ടു പ്രതികള്‍ പാച്ചിറ സ്വദേശിയായ ഫെമിലിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലിലായിട്ടുണ്ട്. പിടിയിലായ മൂന്ന് പ്രതികള്‍ക്കും നിരവധി കേസുകള്‍ നിലവിലുള്ളതായി മംഗലപുരം പൊലീസ് പറഞ്ഞു.

കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരുമരണം

കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരുമരണം

കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്. രാവിലെ അഞ്ചരയോടെയാണ് ഫര്‍ണസ് പൊട്ടിത്തെറിച്ചത്. കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങി കിടപ്പുട്ടുണ്ടോയെന്ന് ഫയര്‍ഫോഴ്‌സ് പരിശോധിക്കുകയാണ്. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമായി കൊണ്ടിരിക്കുകയാണ്. എത്ര പേര്‍ കമ്പനിയില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല.

ആറ്റിങ്ങൽ പൂജ കളക്ഷൻസിൽ ആടി സെയിൽസിന് തുടക്കമായി

ആറ്റിങ്ങൽ പൂജ കളക്ഷൻസിൽ ആടി സെയിൽസിന് തുടക്കമായി

ആറ്റിങ്ങൽ പൂജ കളക്ഷൻസിൽ ആടി സെയിൽസിന് തുടക്കമായി. ഉദ്ഘാടനം നഗര സഭ സ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു നിർവഹിച്ചു. പൂജ മാനേജർ അനിൽകുമാർ സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു. 10% മുതൽ 50% വരെയാണ് ഒഫർ പൂജ കളക്ഷൻസിലും പൂജ ഹൈപ്പർ ഷോപ്പിലും ആടി സെയിൽസ് ഉണ്ടായിരിയ്ക്കുന്നതെന്ന് മാനേജ്‌മന്റ് അറിയിച്ചു.

12 ദിവസത്തെ വിദേശ സന്ദർശനം; മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തി

12 ദിവസത്തെ വിദേശ സന്ദർശനം; മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തി

തിരുവനന്തപുരം‌: ഒന്നര ആഴ്ചത്തെ വിദേശ യാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലാണ് മുഖ്യമന്ത്രിയും സംഘവും എത്തിയത്. മന്ത്രി കെഎൻ ബാല​ഗോപാൽ, സ്പീക്കർ എഎൻ ഷംസീർ, ചീഫ് സെക്രട്ടറി വിപി ജോയ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അമേരിക്കയിലെ ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പ്രവാസികളുമായും കൂടിക്കാഴ്ച നടത്തി. യുഎൻ ആസ്ഥാനത്തും അദ്ദേഹം സന്ദർശനം നടത്തി. അമേരിക്കൻ സന്ദർശനത്തിനു ശേഷം അദ്ദേഹം ക്യൂബയിലേക്ക് പോയി. ഹവാനയിൽ വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ക്യൂബൻ സർക്കാരുമായും അദ്ദേഹം ചർച്ച നടത്തി.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഇനി പത്രവായനയ്ക്കും മാർക്കുണ്ട്; ഉത്തരവ് ഉടൻ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഇനി പത്രവായനയ്ക്കും മാർക്കുണ്ട്; ഉത്തരവ് ഉടൻ

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടണമെന്ന് ആ​ഗ്രഹിക്കുന്നവർ ഇനി പത്രവായന പതിവാക്കണം. പരീക്ഷകളിൽ തുടർമൂല്യനിർണയത്തിനു നൽകുന്ന 20% മാർക്കിൽ പകുതി പത്ര–പുസ്തക വായനയിലെ മികവു പരിഗണിച്ചാക്കാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തിറക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പി എൻ പണിക്കർ ഫൗണ്ടേഷൻ വായനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

പഠനാനുബന്ധപ്രവർത്തനങ്ങളിലെ മികവു പരിഗണിച്ച് നിലവിൽ 100 മാർക്കിന്റെ പരീക്ഷയ്ക്ക് 20 മാർക്കും 50 മാർക്കിന്റെ പരീക്ഷയ്ക്ക് 10 മാർക്കും തുടർമൂല്യ നിർണയത്തിലൂടെ സ്കൂൾതലത്തിൽ നൽകുന്നുണ്ട്. ഇതിൽ 10 മാർക്ക് പത്ര–പുസ്തക വായനയിലുള്ള താൽപര്യത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തിൽ നൽകാനാണു തീരുമാനം. കുട്ടികളെ സാമൂഹികാവബോധവും വിശാലമായ അറിവും നേടാൻ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇതെന്ന് ശിവൻകുട്ടി പറഞ്ഞു.

പൊതുവിദ്യാഭ്യാസവകുപ്പിന്റെ വാർത്താവായന മത്സരത്തിലൂടെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് പത്രവായനയിലൂടെ ഗ്രേസ് മാർക്കു നേടാനും കഴിയും. മലയാളത്തിലെ മൂന്ന് പ്രമുഖ ദിനപത്രങ്ങളിലെ വാർത്തകൾ അടിസ്ഥാനമാക്കി വാർത്തയും അവലോകനവും തയാറാക്കി അവതരിപ്പിക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്കാണ് ഗ്രേസ് മാർക്ക് ലഭിക്കുക. സ്കൂൾതലം മുതൽ സംസ്ഥാനതലം വരെയാണു മത്സരം. സംസ്ഥാനതലത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 20,17,14 മാർക്ക് വീതം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് ലഭിക്കും.