വിദ്യാഭ്യാസ, കായികരംഗത്ത് പുത്തനുണവർവ് പകർന്ന്  ഹെൽത്തി കിഡ്സ് പദ്ധതി

വിദ്യാഭ്യാസ, കായികരംഗത്ത് പുത്തനുണവർവ് പകർന്ന് ഹെൽത്തി കിഡ്സ് പദ്ധതി

കേരളത്തിന്റെ വിദ്യാഭ്യാസ-കായികരംഗങ്ങളിൽ പുത്തനുണവർവ് പകർന്ന് ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതി ഹെൽത്തി കിഡ്സ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാറശാല ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷനായിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഹെൽത്തി കിഡ്സ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നതായി മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. വിദ്യാഭ്യാസമേഖലയിലും കായികമേഖലയിലും ഒരു പോലെ സുപ്രാധനമായ ചുവടുവെയ്പ്പിനാണ് പദ്ധതിയിലൂടെ തുടക്കമാകുന്നതെന്നും കാലത്തിനനുസരിച്ച് കായികരംഗത്ത് പുതിയ തലമുറയെ വളർത്തിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി എസ്.സി.ഇ.ആർ.ടി വികസിപ്പിച്ചെടുത്ത ബോധന പരിശീലന പദ്ധതിയാണ് ഹെൽത്തി കിഡ്സ്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച പദ്ധതി ലോവർ പ്രൈമറി തലത്തിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. സ്വയം നിയന്ത്രിതമായി ജീവിത സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തി ലഭിക്കുന്നതിനൊപ്പം, സഹകരണത്തിൽ അധിഷ്ഠിതമായ സ്വഭാവ സവിശേഷത കൈവരിച്ചുകൊണ്ട് ഉത്തമ പൗരൻമാരായി വളരാനുള്ള ഊർജ്ജവും പദ്ധതി പ്രദാനം ചെയ്യുന്നു.

പ്രൈമറി സ്‌കൂൾ അധ്യാപകർക്ക് കായികവകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ധ പരിശീലനവും ആവശ്യമായ കായിക ഉപകരണങ്ങളും ലഭ്യമാക്കിയാണ് സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കുന്നത്. പ്രൈമറി വിഭാഗത്തിൽ അനുവദിച്ചിട്ടുള്ള കായികവിദ്യാഭ്യാസ പീരീഡുകകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

പ്രീ പ്രൈമറി, ലോവർ പ്രൈമറി സ്‌കൂളുകളിലെ എല്ലാ വിഭാഗം കുട്ടികളുടെയും കായികക്ഷമത മെച്ചപ്പെടുത്തുന്നതിനും, അക്കാദമിക നിലവാരം ഉയർത്തുന്നതിനും സ്പോർട്സ് മികവ് കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും പദ്ധതിയിലൂടെ സാധിക്കും. വൈജ്ഞാനിക , സഹവൈജ്ഞാനിക മേഖലയിൽ വിമുഖത കാണിക്കുന്ന കുട്ടികളുടെ യഥാർത്ഥ പ്രശ്നം തിരിച്ചറിഞ്ഞ് സുഗമമായ പഠന സാഹചര്യങ്ങളിലേക്ക് തിരികെ കൊണ്ടുവരാനും പദ്ധതി സഹായകരമായിരിക്കും.

3.90 കോടി രൂപ ചെലവിൽ പാറശാല ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നിർമിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപന കർമവും വിദ്യാഭ്യാസവകുപ്പ് മന്ത്രി നിർവഹിച്ചു. ചടങ്ങിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത എന്നിവരും പങ്കെടുത്തു.

തിരുവനന്തപുരത്ത് നടുറോഡിൽ പൊലീസുകാരന് മർദനം

തിരുവനന്തപുരത്ത് നടുറോഡിൽ പൊലീസുകാരന് മർദനം

തിരുവനന്തപുരത്ത് നടുറോഡിൽ പൊലീസുകാരന് മർദനം. ബേക്കറി ജംഗ്ഷനിൽ വച്ചാണ് പൊലീസുകാരനെ നാട്ടുകാർ മർദിച്ചത്. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആർ ബിജുവിനാണ് മർദനമേറ്റത്. വീടിനുള്ളിൽ അതിക്രമിച്ചു കയറിയ ബിജുവിനെ നാട്ടുകാർ മർദിക്കുകയായിരുന്നു. ജോലിയ്ക്ക് ഹാജരാകാത്ത ബിജുവിനെതിരെ വകുപ്പ് തല നടപടികൾ നടക്കുന്നതായി പൊലീസ് വ്യക്തമാക്കി. അതിക്രമിച്ചു കയറിയതിന് ബിജുവിനെതിരെയും മർദ്ദിച്ചതിന് നാട്ടുകാർക്കെതിരെയും കേസെടുക്കും.

കേരളത്തിന്റെ കായികമേഖലയുടെ വളർച്ചയ്ക്ക് ക്യൂബയുമായി സഹകരണം

കേരളത്തിന്റെ കായികമേഖലയുടെ വളർച്ചയ്ക്ക് ക്യൂബയുമായി സഹകരണം

കേരളത്തിന്റെ കായികമേഖലയുടെ വളർച്ചയ്ക്ക് അന്താരാഷ്ട്ര കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായസഹകരണങ്ങൾ ലഭിക്കും. ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സ്, ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് റിക്രിയേഷന്റെ വൈസ് പ്രസിഡന്‌റ്‌ റൗൾ ഫോർണെസ് വലെൻസ്യാനോ-യുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്.

വോളിബോൾ, ജൂഡോ, ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങൾ എന്നിവയിൽ കേരളത്തിലെ കായികതാരങ്ങൾക്ക് പരിശീലനം നൽകാൻ ക്യൂബയിൽ നിന്നുള്ള പരിശീലകരെ കൊണ്ടുവരുന്നതിനാവശ്യമായ തീരുമാനങ്ങൾ എത്രയും പെട്ടെന്നു കൈക്കൊള്ളാൻ ധാരണയായി. കേരളവും ക്യൂബയും തമ്മിൽ ഓൺലൈൻ ചെസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളും ആരാഞ്ഞു.

ക്യൂബയിലേയ്ക്ക് കേരളത്തിലെ കായികതാരങ്ങളെ പരിശീലനങ്ങൾക്കായി അയക്കുന്നതിലുള്ള താല്പര്യവും അറിയിച്ചു. കേരളത്തിന്റെയും ക്യൂബയുടേയും കായികമേഖലകളുടെ വികാസത്തിനായി സഹകരിക്കാനുള്ള ക്യൂബയുടെ സന്നദ്ധത റൗൾ ഫോർണെസ് വലെൻസ്യാനോ മുഖ്യമന്ത്രിയെ അറിയിച്ചു. എക്‌സേഞ്ച് പ്രോഗ്രാമുകളുടെ സാധ്യതയും അദ്ദേഹം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു.

സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില

സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില

സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 40 രൂപ ഉയര്‍ന്ന് 5510 രൂപയിലേക്ക് എത്തി. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച് 4568 രൂപയിലേക്കെത്തി. പവന് 320 രൂപ വര്‍ധിച്ച് 44,080 രൂപയിലാണ് ഇന്ന് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയുണ്ടാകുന്ന ചാഞ്ചാട്ടമാണ് കേരളത്തിലെ സ്വര്‍ണമാര്‍ക്കറ്റിലും പ്രതിഫലിക്കുന്നത്. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കിടെ 720 രൂപയാണ് ആകെ കുറഞ്ഞത്

കൊച്ചി മെട്രോ ആറാം വാർഷിക ദിനം; ജൂൺ 17-ന് മെട്രോയിൽ എവിടേയ്‌ക്ക് പോകാനും 20 രൂപ മാത്രം

കൊച്ചി മെട്രോ ആറാം വാർഷിക ദിനം; ജൂൺ 17-ന് മെട്രോയിൽ എവിടേയ്‌ക്ക് പോകാനും 20 രൂപ മാത്രം

എറണാകുളം: ആറാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് യാത്രക്കാർക്ക് സമ്മാനവുമായി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ പിറന്നാൾ ദിനമായ ജൂൺ പതിനേഴിന് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് മെട്രോ. അന്നേദിവസം 20 രൂപമാത്രമാണ് നിരക്ക് ഈടാക്കുക. ഈ നിരക്കിൽ എവിടേയ്‌ക്ക് വേണമെങ്കിലും യാത്രക്കാർക്ക് മെട്രോയിൽ യാത്ര ചെയ്യാവുന്നതാണ്.

30,40,50,60 എന്നിങ്ങനെ വരുന്ന ടിക്കറ്റ് നിരക്കുകൾക്ക് പകരം പതിനേഴാം തീയതി 20 രൂപയ്‌ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാൻ സാധിക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സാധാരണ കൊച്ചി മെട്രോയിൽ മിനിമം ചാർജ് പത്ത് രൂപയും പിന്നീടുള്ള ഓരോ പോയിന്റിനും പത്ത് രൂപ വീതം കൂട്ടി 10, 20, 30, 40 എന്നീ നിരക്കിലാണ് ടിക്കറ്റിന് ചാർജ് ഈടാക്കുന്നത്. ജൂൺ 17-ന് മിനിമം ചാർജായ പത്ത് രൂപ നിരക്ക് തുടരും.

കെ സുധാകരന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കെ സുധാകരന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ബുധനാഴ്ച കേസ് വീണ്ടും കേള്‍ക്കും അതുവരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കോടതി പറഞ്ഞു.

കെപിസിസി അധ്യക്ഷന് വേണ്ടി മാത്യു കുഴൽനാടനാണു കോടതിയിൽ ഹാജരായത്. ഈ മാസം 14ന് ചോദ്യം ചെയ്യലിന് കളമശേരി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സുധാകരന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. അന്ന് ചോദ്യംചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് സുധാകരൻ അറിയിച്ചതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് ഓഫീസിൽ 23ന് എത്താൻ വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അറസ്റ്റ് സാധ്യത തടയാൻ കോടതിയെ സമീപിക്കാനുള്ള സുധാകരന്റെ തീരുമാനം. വഞ്ചനാ കുറ്റം അടക്കമുള്ള വകുപ്പുകൾ ആണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്.