പൊതുസ്ഥലത്ത് ഗർഭിണിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ; സംഭവം തമ്പാനൂരിൽ

പൊതുസ്ഥലത്ത് ഗർഭിണിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ; സംഭവം തമ്പാനൂരിൽ

തിരുവനന്തപുരം: പൊതുസ്ഥലത്ത് വച്ച് ഗർഭിണിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കഴിഞ്ഞ പതിനൊന്നാം തീയതി തിരുവനന്തപുരം തമ്പാനൂരിൽ വച്ചായിരുന്നു സംഭവം.

നെയ്യാറ്റിൻകര പുതിയതുറ സ്വദേശി ടെറ്റസാണ് അറസ്റ്റിലായത്. ഗർഭിണിയായ യുവതിയെ ഇയാൾ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു.
അതേസമയം വഴിയാത്രക്കാരിൽ നിന്ന് പണം അപഹരിക്കാൻ ശ്രമിച്ച സംഭവത്തിൽ മറ്റ് രണ്ട് പേരെയും തമ്പാനൂർ പോലീസ് ഇന്നലെ അറസ്റ്റുചെയ്തിരുന്നു. ചെന്നിത്തല സ്വദേശി പ്രവീൺ, മാക്കാൻ വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ അന്യസംസ്ഥാനങ്ങളിലടക്കം നിരവധി കേസുകളുണ്ട്.

സ്‌കൂൾ യൂണിഫോമിലെ ലോഗോയിൽ ഖുറാനും പള്ളിയും; പ്രതിഷേധം

സ്‌കൂൾ യൂണിഫോമിലെ ലോഗോയിൽ ഖുറാനും പള്ളിയും; പ്രതിഷേധം

തൃശ്ശൂർ: സ്‌കൂൾ യൂണിഫോമിൽ മത ചിഹ്നങ്ങൾ ഉൾപ്പെട്ട ലോഗോ പിൻവലിച്ച് കൊടുങ്ങല്ലൂർ അഞ്ചങ്ങാടി മൂവ്‌മെന്റ് ഓഫ് ഇസ്ലാം ട്രസ്റ്റ് യുപി സ്‌കൂൾ. സംഘപരിവാർ സംഘടനകളും നാട്ടുകാരും പ്രതിഷേധമായി എത്തിയതോടെയാണ് വിവാദ ലോഗോ മാപ്പുപറഞ്ഞ് സ്‌കൂൾ മാനേജ്‌മെന്റ് പിൻവലിച്ചിരിക്കുന്നത്. ലോഗോ ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷകർത്താക്കൾ മാനേജ്‌മെന്റിനെ പ്രതിഷേധം അറിയിക്കുകയായിരുന്നു. പിന്നാലെ വിഷയത്തിൽ മാപ്പുപറയുന്നതായും ലോഗോ നീക്കം ചെയ്യുന്നതായും അറിയിച്ചുകൊണ്ട് സ്‌കൂൾ അധികൃതർ പത്രക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.

സ്‌കൂൾ യൂണിഫോമിലെ ഷർട്ടിന്റെ പോക്കറ്റിന്റെ സ്ഥാനത്താണ് മതചിഹ്നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ലോഗോ പതിപ്പിച്ചത്. പള്ളിയും ഖുറാനുമായിരുന്നു ലോഗോയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ലോഗോ യൂണിഫോമിൽ നിന്നും പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

യൂണിഫോമിൽ ഇതുവരെ സ്‌കൂൾ ഉപയോഗിച്ചുവന്നിരുന്ന മൂവ്‌മെന്റ് ഓഫ് ഇസ്ലാം ട്രസ്റ്റിന്റെ ലോഗോയാണ് നൽകിയിരുന്നതെന്നും എന്നാൽ രക്ഷിതാക്കൾ എതിർപ്പ് മാനിച്ച് പിൻവലിക്കുകയാണെന്നും സ്‌കൂൾ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇത് മൂലം രക്ഷിതാക്കളിൽ ഉണ്ടായ പ്രയാസത്തിന് ക്ഷമ ചോദിക്കുന്നതായും ഇ.എ റഷീദ് മാസ്റ്റർ(മാനേജർ). ടി.എം. അഫ്‌സബി(ഹെഡ് മിസ്ട്രസ്സ്) എന്നിവർ പറഞ്ഞു. ലോഗോ ഉള്ള യൂണിഫോം മടക്കി നൽകാനും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.

കെ എസ് ഇ ബി ചീഫ് സേഫ്റ്റി കമ്മിഷണർ ജയരാജ് അന്തരിച്ചു

കെ എസ് ഇ ബി ചീഫ് സേഫ്റ്റി കമ്മിഷണർ ജയരാജ് അന്തരിച്ചു

കെ എസ് ഇ ബി ചീഫ് സേഫ്റ്റി കമ്മിഷണർ ജയരാജ് വി. (52) അന്തരിച്ചു. പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായിരുന്ന നെയ്യാറ്റിൻകര വാസുദേവൻ്റെ മകനാണ്.

നെഹ്‌റു മ്യൂസിയത്തില്‍ നിന്നു നെഹ്‌റുവിനെ വെട്ടി കേന്ദ്രം; വിമര്‍ശനവുമായി കോണ്‍ഗ്രസ്

നെഹ്‌റു മ്യൂസിയത്തില്‍ നിന്നു നെഹ്‌റുവിനെ വെട്ടി കേന്ദ്രം; വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനില്‍ സ്ഥാപിച്ച മ്യൂസിയത്തിന്റേയും ലൈബ്രറിയുടേയും പേരില്‍ നിന്ന് നെഹ്‌റുവിനെ വെട്ടിമാറ്റി കേന്ദ്ര സര്‍ക്കാര്‍ നടപടി. നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ (എന്‍എംഎംഎല്‍) പേര് പ്രൈംമിനിസ്‌റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്നക്കി സര്‍ക്കാര്‍ പുനര്‍ നാമകരണം ചെയ്തു.

ഇന്നലെ ചേര്‍ന്ന എന്‍എംഎംഎല്‍ സൊസൈറ്റി യോഗമാണ് പേരു മാറ്റാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൊസൈറ്റി ചെയര്‍മാന്‍. സൊസൈറ്റി വൈസ് പ്രസിഡന്റും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് ഇന്നലെ യോഗം നടന്നത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, ധര്‍മേന്ദ്ര പ്രധാന്‍, ജി. കിഷന്‍ റെഡ്ഡി, അനുരാഗ് താക്കൂര്‍ എന്നിവരടക്കം 29 പേരാണ് സൊസൈറ്റിയിലെ അംഗങ്ങള്‍.

‘ഹനുമാൻ വരും’, സീറ്റൊരുക്കി കാണികൾ; പടക്കം പൊട്ടിച്ചും ജയ് വിളിച്ചും ആഘോഷം, ആദിപുരുഷിന് ​ഗംഭീര സ്വീകരണം

‘ഹനുമാൻ വരും’, സീറ്റൊരുക്കി കാണികൾ; പടക്കം പൊട്ടിച്ചും ജയ് വിളിച്ചും ആഘോഷം, ആദിപുരുഷിന് ​ഗംഭീര സ്വീകരണം

പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് തിയറ്ററിൽ എത്തിയിരിക്കുകയാണ്. പടക്കം പൊട്ടിച്ചും ജയ് വിളിച്ചുമാണ് ആരാധകർ ചിത്രത്തെ വരവേറ്റത്. സിനിമ തിയറ്ററുകളിൽ ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന അണിയറ പ്രവർത്തകർ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തിയറ്ററിൽ ഹനുമാനായി സീറ്റ് മാറ്റിവെക്കുന്നതിന്റെ വിഡിയോകളാണ്.

ഹനുമാന്റെ ചിത്രങ്ങളും പ്രതിമകളും സീറ്റിൽ വെച്ച് പൂജ ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. ഹനുമാനായി പഴവും മറ്റും സീറ്റിൽ അർപ്പിച്ചിരിക്കുന്നതും കാണാം. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന് കുറിച്ച് കൊണ്ടാണ് പലരും വിഡിയോ പങ്കുവയ്ക്കുന്നത്. രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ചിരഞ്ജീവിയായ ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നും അതിനാൽ ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയറ്ററിൽ ഹനുമാൻ എത്തുമെന്നുമാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്.

സംസ്ഥാനത്ത് പട്ടയം കിട്ടാത്തവര്‍ ആരുമില്ലെന്ന് പട്ടയമിഷനിലൂടെ ഉറപ്പാക്കുമെന്ന്‌ മന്ത്രി

സംസ്ഥാനത്ത് പട്ടയം കിട്ടാത്തവര്‍ ആരുമില്ലെന്ന് പട്ടയമിഷനിലൂടെ ഉറപ്പാക്കുമെന്ന്‌ മന്ത്രി

സംസ്ഥാനത്ത് ഇനിയും പട്ടയം ലഭിക്കാത്ത കുടുംബങ്ങളുണ്ടെങ്കില്‍ അവ പരിശോധിച്ച് മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുക എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടയമിഷന്‍ ആംരഭിക്കുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഇതിന്റെ ഭാഗമായി ജൂലൈയില്‍ സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എമാരുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. നന്ദിയോട് നടന്ന ജില്ലാ പട്ടയമേളയുടെയും വനാവകാശ രേഖ വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് സ്വന്തമായി ഭൂമിയില്ലാത്ത ആരും ഉണ്ടാകരുത് എന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇനിയും പട്ടയം കിട്ടാത്തവരുടെ വിവരങ്ങള്‍ അന്വേഷിച്ച് അവ പരിശോധിക്കും. പട്ടയം നല്‍കാന്‍ ഏതെങ്കിലും ചട്ടങ്ങള്‍ തടസ്സമാകുന്നുണ്ടെങ്കില്‍ ആ ചട്ടങ്ങള്‍ നിയമനിര്‍മാണത്തിലൂടെ പരിഷ്‌കരിക്കാനും സര്‍ക്കാര്‍ ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2025 ഓടെ രാജ്യത്തെ ആദ്യ വിശപ്പു രഹിത സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് റേഷന്‍കാര്‍ഡില്‍ പേരില്ലാത്ത ഒരാളും ഇപ്പോള്‍ ഇല്ലെന്നും അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അരമണിക്കൂറില്‍ കാര്‍ഡ് നല്‍കാനുള്ള സംവിധാനം ഉണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു.

റവന്യൂ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ‘എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ’ പദ്ധതിയിലൂടെ ജില്ലയില്‍ 404 കുടുംബങ്ങള്‍ക്ക് പട്ടയവും ആദിവാസി വിഭാഗങ്ങളിലുള്ള 1391 കുടുംബങ്ങള്‍ക്ക് വനാവകാശ രേഖയും ചടങ്ങില്‍ കൈമാറി. ആകെ 1795 കുടുംബങ്ങള്‍ക്കാണ് ഇതുവഴി പ്രയോജനം ലഭിച്ചത്. നെടുമങ്ങാട് 120, കാട്ടാക്കട 29, തിരുവനന്തപുരം 132, നെയ്യാറ്റിന്‍കര 76, ചിറയിന്‍കീഴ് 16, വര്‍ക്കല 31, എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തില്‍ നല്‍കിയ പട്ടയങ്ങള്‍.

തിരുവനന്തപുരം ജില്ലയില്‍ ആദ്യമായാണ് സാമൂഹിക വനാവകാശം അനുവദിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 27 വനാവകാശങ്ങള്‍ അനുവദിച്ചു. ഇതുവഴി വിവിധ ഊരുകൂട്ടങ്ങളിലുള്ളവര്‍ക്ക് അമ്പലപൂജയ്ക്കും മീന്‍ പിടിക്കുന്നതിനുമുള്ള അവകാശം, ചെറുവിറകുകള്‍, ഈറ്റ, ഔഷധസസ്യങ്ങള്‍, തീറ്റപ്പുല്ല്, ചെറുകിട വന വിഭവങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിനുള്ള അവകാശം എന്നിവ ലഭിച്ചു. നന്ദിയോട് ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എംഎല്‍എമാരായ ഡി.കെ മുരളി, ജി. സ്റ്റീഫന്‍, വിവിധ തദ്ദേശഭരണ പ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, എഡിഎം അനില്‍ ജോസ് ജെ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.